Friday, June 11, 2021 1:42 AM IST
ബുദ്ധദേവ് ദാസ് ഗുപ്തയുടെ സിനിമകളെക്കുറിച്ച് ആദ്യം പറയാനാവുക, ആ സിനിമകളെല്ലാം ഒരു മികച്ച ലോകത്തിനായി കൊതിക്കുന്ന പകല്‍സ്വപ്നം കാണുന്നവരെക്കുറിച്ചാണ്, എന്നതാണ്. അദ്ദേഹത്തിന്റെ സിനിമകളെ സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ കാണാന്‍ കഴിയുന്ന ഒന്നാണു വിചിത്രവും അസാധാരണവുമായ വഴിത്തിരിവുകള്‍. അതിനായി ദാസ്ഗുപ്തയുടെ ശൈലിയിലുള്ള ലോംഗ് ടേക്കുകളും ട്രാക്കിംഗ് ഷോട്ടുകളും സിനിമയെ സമ്പന്നമാക്കുന്നു.
1992ല്‍ പുറത്തിറങ്ങിയ ‘തഹാദര്‍ കഥ’ എന്ന സിനിമയെക്കുറിച്ച് പരാമര്‍ശിക്കാതെ തരമില്ല. സിനിമയിലെ കേന്ദ്രകഥാപാത്രമായ സ്വാതന്ത്ര്യസമരസേനാനിയായ സിബ്നാഥ് (മിഥുന് ചക്രവര്‍ത്തി) ജയില്‍മോചിതനായശേഷം തന്റെ വീട്ടിലേക്കുള്ള യാത്രയിലെ രംഗങ്ങള്‍. ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതിന് 11 വര്‍ഷത്തെ തടവിനു ശേഷമാണ് അദ്ദേഹം പുറത്തുവരുന്നത്. ബംഗാൾ ഗ്രാമങ്ങളുടെ അമ്പരപ്പിക്കുന്ന ലാന്‍ഡ്സ്കേപ്പ് ഷോട്ടുകളാണ് ദാസ്ഗുപ്ത ഇതിലൂടെ കാഴ്ചക്കാര്‍ക്കു സമ്മാനിച്ചതു. സ്വപ്നവ്യാപാരിയെന്ന് ഒരുപക്ഷേ എല്ലാ അര്‍ഥത്തിലും ബുദ്ധദേവ് ദാസ്ഗുപ്തയെ വിളിക്കാം. സ്വപ്നംകാണൽ നിര്‍ത്തി അദ്ദേഹം ഗുപ്ത മടങ്ങുമ്പോള്‍ ചലച്ചിത്രപ്രേമികളുടെ മനസില്‍ ഉയരുന്ന ചോദ്യം സ്വപ്നാടകരുടെ കഥകള്‍ ബുദ്ധദേവ് ദാസ് ഗുപ്തയെപ്പോലെ സ്നേഹത്തോടെ ഇനി ആരാണ് പറയുക എന്നാണ്. ബുദ്ധദേവ് ദാസ്ഗുപ്തയുടെ സിനിമകൾ റിയലിസത്തിന്റെയും കാവ്യാത്മകമായ ദൃശ്യഭാഷയുടെയും അതുല്യമായ മിശ്രിതങ്ങളായിരുന്നു.
കോല്‍ക്കത്തയിലെ സ്കോട്ടിഷ് ചര്‍ച്ച് കോളജില്‍നിന്നു ബിരുദം നേടിയ ദാസ്ഗുപ്ത സാമ്പത്തിക ശാസ്ത്രത്തില്‍ അധ്യാപകനായിരിക്കെയാണ് സിനിമയാണു തന്റെ വഴിയെന്നു തിരിച്ചറിയുന്നത്. പുസ്തകങ്ങളിലെ സാമ്പത്തികശാസ്ത്ര തത്വങ്ങള്‍ പഠിപ്പിക്കുന്നതില്‍ അദ്ദേഹത്തിന് ഒരിക്കലും സന്തോഷം കണ്ടെത്താനായില്ല. ആ അതൃപ്തിയാണ് ദാസ്ഗുപ്തയെ സിനിമ സ്വയം പഠിച്ച് ചലച്ചിത്രകാരനാക്കിയത്. പിന്നീട്, ലോകം ആദരവോടെ അംഗീകരിച്ച ചലച്ചിത്രകാരനിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച അതിവേഗമായിരുന്നു.
1944ല്‍ പുരുളിയയില്‍ ജനിച്ച ദാസ്ഗുപ്ത എണ്ണമറ്റ ദേശീയ, അന്തര്‍ദേശീയ അവാര്‍ഡുകള്‍ നേടി. ഒരു ചലച്ചിത്രകാരനെന്ന നിലയില്‍ അദ്ദേഹം ഒരിക്കലും പരിശീലനം നേടിയിട്ടില്ലെങ്കിലും, ഒരു കവിയുടെ ഭാവനയും അതിനെ ദൃശ്യവത്കരിക്കാനുള്ള കഴിവും അദ്ദേഹത്തിനുണ്ടായിരുന്നു.
ആദ്യകാല സിനിമകളില്‍ തന്റെ ഇടതുപക്ഷ രാഷ്ട്രീയം വളരെ കൃത്യമായി അദ്ദേഹം വെളിവാക്കി. അദ്ദേഹത്തിന്റെ ആദ്യത്തെ ഫീച്ചര്‍ ചിത്രം ദൂരത്വ (1978) ആയിരുന്നു. ‘ദൂരത്വ’, ‘ആന്ധി ഗാലി’ (1984) തുടങ്ങിയ സിനിമകളില്‍ ദാസ്ഗുപ്തയുടെ രാഷ്ട്രീയവും നക്സല്‍ പ്രസ്ഥാനങ്ങളുമായുള്ള ബംഗാളിന്റെ നീണ്ടതും വളരെ സങ്കീര്‍ണവുമായ ബന്ധും കണ്ടെത്താനാവും. പക്ഷേ, അസാധാരണമെന്നു പറയട്ടെ നക്സലൈറ്റ് ബാനര്‍ വഹിച്ചവരെ നായകന്മാരായി അവതരിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചതേയില്ല.
1997 ല്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ദാസ്ഗുപ്തയ്ക്കു നേടിക്കൊടുത്ത ലാല്‍ ദര്ജയിലേക്കെത്തു മ്പോള്‍ സ്വപ്നങ്ങളുടെയും ഓര്‍മകളുടെയും പരമ്പരാഗത വിവരണവും ഇതിവൃത്തവും ഒഴിവാക്കുന്ന ഒരിടത്തേക്ക് ദാസ്ഗുപ്തയുടെ സിനിമ പ്രവേശിക്കുന്നതിന്റെ സൂചനകള്‍ ലഭിക്കുന്നു. 40കളുടെ അവസാനത്തില്‍ കോല്‍ക്കത്തയില്‍ താമസിക്കുന്ന നബിന് ദത്ത എന്ന ദന്തഡോക്ടറുടെ കഥയാണ് ഈ സിനിമയുടെ കഥയില്‍ വിവരിക്കുന്നത്. നായകന്റെ മനസിലെ പ്രക്ഷുബ്ധത പ്രകടിപ്പിക്കുന്നതിനുള്ള ചിഹ്നങ്ങളും രൂപകങ്ങളും ഈ സിനിമയില്‍ നിറഞ്ഞിരിക്കുന്നു. ഒപ്പം, അദ്ദേഹത്തിന്റെ സമകാലിക നാഗരിക ജീവിതത്തിന്റെ മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണതകളെക്കുറിച്ചുള്ള അന്വേഷണങ്ങളും ഈ സിനിമ പ്രേഷകനു മുന്നിലെത്തിക്കുന്നു.
മികച്ച സംവിധായകനുള്ള പുരസ്കാരം അദ്ദേഹത്തിനു നേടിക്കൊടുത്ത, ഒരുപക്ഷേ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സിനിമയെന്നു നിരൂപകരും പ്രേക്ഷകരും വിലയിരുത്തുന്ന ഉത്തര (2000) പ്രതീകാത്മകത നിറഞ്ഞതാണ്. ഈ സിനിമയ്ക്ക് ഒരുതലമല്ല ഉള്ളത്. ഒരു തലത്തില്‍, മതമൗലികവാദത്തെക്കുറിച്ചും സമൂഹത്തില്‍ അതിന്റെ കൂടാരങ്ങള്‍ കെട്ടുന്നതിനെക്കുറിച്ചുമാണ് ദാസ്ഗുപ്ത പറയുന്നത്. അതേസമയംതന്ന, വിഷലിപ്തമായ പുരുഷത്വം അടിമബോധം നിറഞ്ഞ, ദുര്‍ബലമായ ഒരു സമൂഹത്തെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്നും പറയുന്നു. ഏറ്റവും രൂക്ഷമായ ഭാഷയില്‍, അടിച്ചമര്‍ത്തപ്പെടുന്നവരുടെ ലൈംഗികവിമോചനത്തെക്കുറിച്ച് സംസാരിക്കുന്ന സിനിമകൂടിയായി മാറുകയാണ് ‘ഉത്തര’.
2006 ല്‍ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ കല്‍പുരുഷ്, രണ്ട് സമയപരിധികളിലുടനീളം ഒരു അച്ഛന്റെയും മകന്റെയും ബന്ധം പറഞ്ഞ കഥയാണ്. കവികൂടിയായ ദാസ്ഗുപ്തയെ തേടി മികച്ച ചിത്രത്തിനുള്ള അഞ്ച് ദേശീയ അവാര്‍ഡുകളും രണ്ട് മികച്ച സംവിധായകനുള്ള പുരസ്കാരങ്ങളും എത്തി. അദ്ദേഹം സിനിമകള്‍ക്കായി തെരഞ്ഞെടുക്കുന്ന വിഷയവും ദൃശ്യവത്കരിക്കുന്ന രീതിയും പ്രേക്ഷകരെ റിയലിസത്തിനപ്പുറത്തേക്ക് കൊണ്ടുപോയി; ചില സമയങ്ങളിലെങ്കിലും മാജിക് റിയലിസത്തിലേക്കും സര് റിയലിസത്തിലേക്കും.
ദാസ്ഗുപ്ത ബംഗാളി സാഹിത്യത്തില്‍നിന്ന് നിരവധി സിനിമകള്‍ക്ക് കഥകള്‍ കണ്ടെത്തി. പല സിനിമകളുടെയും വിഷയം ഗ്രാമീണ ബംഗാളുമായി ബന്ധപ്പെട്ടതാണ്. പലപ്പോഴും ഫാന്റസി, മാജിക്, റിയലിസം എന്നിവ മുഴച്ചു നില്‍ക്കാത്തവിധം ചേരുന്ന അസാധാരണമായ ഒരു രസതന്ത്രം നമുക്ക് അദ്ദേഹത്തിന്റെ സിനിമകളില്‍ കണ്ടെത്താനാവും. കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന, മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ പ്രകോപിപ്പിക്കുന്ന ബിംബങ്ങളും ദാര്‍ശനിക ചോദ്യങ്ങളും നിറഞ്ഞ ദാസ്ഗുപ്തയുടെ സിനിമകള്‍ ലോകമെമ്പാടും പ്രശംസയും അവാര്‍ഡും നേടി.
സന്ദീപ് സലിം