Saturday, June 12, 2021 12:33 AM IST
ലോകമെമ്പാടും സാമ്പത്തിക വളര്‍ച്ചയെ മുന്നോട്ടുനയിക്കുകയും സാമൂഹിക വികസനത്തെ പ്രോത്സാഹിപ്പിക്കുകയും പ്രാപ്യത സൃഷ്ടിക്കുകയും ചെയ്യുന്ന മേഖലയാണു വ്യോമയാനം. മറുവശത്ത് അതു പരിസ്ഥിതിക്കു പരിമിതമായ ദോഷമുണ്ടാക്കുന്നുമുണ്ട്- പ്രത്യേകിച്ചു പ്രാദേശിക പരിസ്ഥിതിയില്‍. കാരണം വിമാനം, വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ എന്നിവ ആ പ്രദേശത്തെ വായു, ജലം, മണ്ണ്, ശബ്ദം എന്നിവയെ മലിനപ്പെടുത്തുന്നുണ്ട്. അന്താരാഷ്ട്ര വ്യോമയാനങ്ങളില്‍ നിന്നു ബഹിര്‍ഗമിക്കുന്ന മാലിന്യങ്ങള്‍ നിയന്ത്രിക്കുന്നതിന് നടപടി തുടങ്ങാന്‍ 2016 ഒക്ടോബറില്‍ അന്താരാഷ്ട്ര വ്യോമയാന സംഘടന തീരുമാനിക്കുകയുണ്ടായി. ഇതു സംബന്ധിച്ചുള്ള ആഗോള പ്രബുദ്ധത ഈ മേഖലയില്‍ വിമാനങ്ങളുടെയും വിമാനത്താവളങ്ങളുടെയും കാര്യക്ഷമമായ നടത്തിപ്പ് ഉള്‍പ്പെടെ നയപരമായ വിവിധ പരിഹാരമാര്‍ഗങ്ങള്‍ നടപ്പിലാക്കുന്നതിനു നിര്‍ബന്ധിതമായി.
കോവിഡിനു മുമ്പ് ആഗോളതലത്തില്‍ ഇന്ത്യന്‍ ആഭ്യന്തര വ്യോമയാന മേഖല മൂന്നാം സ്ഥാനത്തായിരുന്നു. പ്രതിവര്‍ഷ യാത്രക്കാരുടെ സംഖ്യ അന്ന് ഏകദേശം 14 കോടി ആയിരുന്നു. മൂന്നു വര്‍ഷം കൊണ്ട് മൊത്തത്തില്‍ ഏറ്റവും വലിയ മൂന്നാമത്തെ വിപണിയായി ഇന്ത്യ ഉയര്‍ത്തപ്പെട്ടു. രാജ്യത്തെ ജനസംഖ്യയില്‍ 7.3 ശതമാനം ഗതാഗതത്തിനായി വിമാനയാത്രയെ ആശ്രയിച്ചിരുന്നതിനാല്‍ മേഖലയുടെ വളര്‍ച്ചാ സാധ്യതയും അനന്തമായിരുന്നു. എന്നാല്‍, കോവിഡ്- 19 മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചു.
എന്നിട്ടും സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതന്റെ ഭാഗമായി നാം ശക്തമായ ഒരു തിരിച്ചുവരവ് നടത്തുകയാണ്. എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍, എയര്‍പോര്‍ട്ട് കാര്‍ബണ്‍ അക്രഡിറ്റേഷന് പ്രോഗ്രാം തുടങ്ങിയ സംരംഭങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇവ ആറു തലങ്ങളിലുള്ള സാക്ഷ്യപത്രങ്ങള്‍ വഴി കാര്‍ബണ്‍ ബഹിര്‍ഗമനം ലഘൂകരിക്കുന്നതിന് വിമാനത്താവളങ്ങള്‍ നടത്തുന്ന പരിശ്രമങ്ങളെ സ്വതന്ത്രമായി വിലയിരുത്തുകയും അംഗീകാരം നല്‍കുകയും ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള കാലികമായ ഇടപെടലാണ് ഇത്.
2014 മുതല്‍ ഇന്ത്യ ഈ പരിപാടിയുമായി സഹകരിക്കുന്നുണ്ട്. വരുംവര്‍ഷങ്ങളില്‍ ഇന്ത്യന്‍ വ്യോമയാന മേഖല വന്‍ വളര്‍ച്ചാ കുതിപ്പുനടത്തുമെന്ന് തിരിച്ചറിഞ്ഞ നാം പരിസ്ഥിതിയ്ക്കും സുസ്ഥിരതയ്ക്കും മുഖ്യ മുന്‍ഗണന നിശ്ചയിച്ചിരിക്കുന്നു. 2016 ല്‍ തന്നെ ലെവല്‍ 3+ ന്യൂട്രാലിറ്റി അക്രഡിറ്റേഷനും 2020 ല്‍ ഏറ്റവും ഉയര്‍ന്ന അക്രഡിറ്റേഷനായ ലെവല്‍ 4+ ട്രാന്‍സിഷനും കരസ്ഥമാക്കിയ ഏഷ്യ പസഫിക് മേഖലയിലെ ആദ്യ വിമാനത്താവളം ന്യൂഡല്‍ഹിയാണ്. മുംബൈ, ഹൈദരാബാദ്, ബംഗളൂരു തുടങ്ങിയ മറ്റ് അന്താരാഷ്ട്ര വിമാനത്താവളങ്ങളും ലെവല്‍ 3+ എയര്‍പോര്‍ട്ട് കാര്‍ബണ്‍ അക്രഡിറ്റേഷന് കരസ്ഥമാക്കിയവയാണ്.
പ്രമുഖ എയര്‍ ലൈന്‍ പാതകള്‍, ദൂരം കുറച്ച് നേരെയാക്കുന്നതിന് ഇന്ത്യന്‍ എയര്‍പോര്‍ട്ട് അഥോറിറ്റി നേതൃത്വം വഹിക്കുന്നു. രാജ്യത്തെ 32 റൂട്ടുകളിലെ കാര്‍ബണ്‍ഡയോക്സൈഡിന്റെ ഏകദേശ വാര്‍ഷിക ബഹിര്‍ഗമനം രണ്ടു ലക്ഷം ടണ്‍ എന്ന അളവിലേക്കു ലഘൂകരിച്ചിട്ടുമുണ്ട്.
ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ പുനഃചംക്രമണ ഊര്‍ജത്തിന്റെ ഉപയോഗം പ്രാത്സാഹിപ്പിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു. 2014 മുതല്‍ രാജ്യത്തെ 44 വിമാനത്താവളങ്ങളില്‍ 44 മെഗാവാട്ടിന്റെ സൗരോര്‍ജ ശേഷി സ്ഥാപിച്ചിട്ടുണ്ട്. ഇതുവഴി വിമാനത്താവളങ്ങളിലെ വാര്‍ഷിക കാര്‍ബണ്‍ ബഹിര്‍ഗമനം ഏകദേശം 57,600 ടണ്‍ ആയി കുറയ്ക്കാന്‍ സാധിച്ചു.
ഇന്ന് ഡല്‍ഹി വിമാനതാവളം 100 ശതമാനവും പുനഃചംക്രമണ ഊര്‍ജത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതുപോലെ 40 മെഗാവാട്ട് സൗരോര്‍ജ ശേഷി സ്ഥാപിച്ച് കൊച്ചി അന്താരാഷ്്ട്ര വിമാനത്താവളം പൂര്‍ണമായി സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രഥമ വിമാനത്താവളം എന്ന ഖ്യാതി നേടിയിരിക്കുന്നു.
രാജ്യത്തു നടപ്പാക്കിയ ഉജാല പദ്ധതിവഴി എയര്‍പോര്‍ട്ട് അഥോറിറ്റിയുടെ കീഴിലുള്ള 85 വിമാനത്താവളങ്ങളിലും എല്‍ഇഡി ബള്‍ബുകള്‍ സ്ഥാപിച്ചു തുടങ്ങി. 81 വിമാന താവളങ്ങളില്‍ ഈ ജോലി പൂര്‍ത്തിയായി.
രാജ്യത്തെ വ്യോമ ഗതാഗത മേഖലയുടെ വികസനത്തിന് മറ്റൊരു അത്യാവശ്യ ഘടകമാണ് അടിസ്ഥാന സൗകര്യ നിര്‍മാണം. പരിസ്ഥിതിക്കും സുസ്ഥിരതയ്ക്കും ഊന്നല്‍ നല്കി ഈ നടപടികളും മുന്നേറുകയാണ്. അന്താരാഷ്ട്ര ഹരിത നിര്‍മാണ സംഘടനയായ ലീഡിന്റെ ഗോള്‍ഡ് റേറ്റിംഗ് ഡല്‍ഹി, മുംബൈ, ബംഗളൂര് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്കു ലഭിച്ചു കഴിഞ്ഞു.
വിമാനത്താവളങ്ങളിലെ മലിനജലം സംസ്കരിച്ച് ശുദ്ധീകരിച്ചു പുനരുപയോഗിക്കുന്നതിനുള്ള ഒരു സംരംഭത്തിനും എയര്‍പോര്‍ട്ട് അഥോറിറ്റി തുടക്കമിട്ടു കഴിഞ്ഞു.
അടുത്ത പതിറ്റാണ്ടില്‍ പരിസ്ഥിതി, സമ്പദ്ഘടന, സമൂഹം എന്നിവ തമ്മിലുള്ള കൃത്യമായ സന്തുലിതാവസ്ഥ കണ്ടെത്തുക എന്നതാണ് നിര്‍ണായകം. വ്യോഗ ഗതാഗത വളര്‍ച്ചയും പരിസ്ഥിതിയുടെയും ആവാസ വ്യവസ്ഥയുടെയും സംരക്ഷണവും ഏക കാലത്തു നടക്കണം. അതാണു സുരക്ഷിതവും ആരോഗ്യകരവും സമ്പല്‍സമൃദ്ധവുമായ പൗരന്മാരുടെ ഭാവിജീവിതത്തിന്റെ താക്കോല്‍.
ഹര്‍ദീപ് എസ്. പുരി (കേന്ദ്ര വ്യോമയാന മന്ത്രി)