Monday, July 26, 2021 11:30 PM IST
തെരഞ്ഞെടുപ്പുകൾ, രാഷ്ട്രീയ ആൾക്കൂട്ടം, മദ്യവിൽപ്പന, സ്പോർട്സ്, യാത്രകൾ, ബിസിനസ് സ്ഥാപനം തുറക്കൽ എന്നിവയൊക്കെ പരീക്ഷണാടിസ്ഥാനത്തിലും ക്രമമില്ലാതെയും നടപ്പിലാക്കുന്നതിൽ വ്യഗ്രചിത്തരാകുന്ന കാലം. ഇവയ്ക്കുവേണ്ട നടപടികൾ വേഗത്തിൽ പരിശോധിക്കപ്പെടുന്നു- ചർച്ചയാകുന്നു. എന്നാൽ, ഭാവി തലമുറയുടെ കാര്യത്തിൽ എല്ലാവരും നിശബ്ദരാണ്. കുട്ടികളുടെ സമഗ്രവളർച്ച, സുരക്ഷയുടെ മാനങ്ങൾ, വിദ്യാഭ്യാസം എന്നിവയിൽ തയാറെടുപ്പുകൾ നടത്തി, പരീക്ഷണാടിസ്ഥാനത്തിലെങ്കിലും ക്രമാനുഗതമായി ഓരോ കാര്യവും നടപ്പിലാക്കി വിലയിരുത്താൻ ശ്രമങ്ങൾ കാണുന്നില്ല. തീർത്തും അവഗണിക്കപ്പെട്ട കുട്ടികൾ!
ഐസിഎംആറിന്റെ നിർദേശം
കുട്ടികളുടെ കാര്യമെല്ലാം എല്ലാവരും മറന്ന മട്ടാണ്. അവരെല്ലാം വീട്ടിലാണ്- കുഴപ്പമില്ല എന്ന ചിന്ത വ്യാപകമാണ്. കുട്ടികളുടെ അവകാശം, ഭാവി എന്നിവയെപ്പറ്റി ഗൗരവചർച്ചകൾ നടക്കേണ്ടതുണ്ട്. സംസ്ഥാന സർക്കാരിന്റെ 100 ദിവസത്തെ കർമപരിപാടിയിലോ കേന്ദ്ര ഗവൺമെന്റിന്റെ വ്യത്യസ്ത പാക്കേജുകളിലോ ചികഞ്ഞാലും കുട്ടികളുടെ സമഗ്രവളർച്ചയുടെ, ഭാവി തലമുറയ്ക്കു ലഭിക്കേണ്ട നീതിപൂർവകമായ പരിഗണനയുടെ നടപടികൾ കാണുന്നില്ല. ഇപ്പോഴിതാ ഐസിഎംആർ ഡയറക്ടർ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി സ്കൂൾ തുറക്കാം എന്നും ഇന്ത്യയിൽ ഇനി സ്കൂൾ തുറക്കുന്നതിൽ തെറ്റില്ലെന്നുമുള്ള നിർദേശം വച്ചിരിക്കുന്നു. ഇതിന്റെ ഗൗരവം എങ്ങനെ മനസിലാക്കണം?
ഓരോ കാലഘട്ടത്തിലുമുള്ള പ്രതിസന്ധിയുടെയും പ്രശ്നങ്ങളുടെയും വിവരണങ്ങളിലല്ല, അവയെ നേരിടുന്നതിന് ഓരോ തലമുറയും നല്കിയ ഉത്തരങ്ങളുടെയും പരിഹാരമാർഗങ്ങളുടെയും നിലവാരമനുസരിച്ചാണ് വരുംതലമുറകൾ നിലനിൽക്കുക. കോവിഡ് കാലഘട്ടത്തിൽ കുട്ടികളുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കപ്പെട്ട ചർച്ചകൾ വ്യത്യസ്തമാണ്. മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ ഭാവി, കുട്ടികളെ വീടുകളിൽ ഒതുക്കിനിർത്തുന്നതെങ്ങനെ, പരീക്ഷകൾ ഒഴിവാക്കുന്നതെങ്ങനെ, പരീക്ഷയില്ലാതെ എങ്ങനെ ഉയർന്ന മാർക്ക് നൽകാം, മൂന്നാം തരംഗം കുട്ടികളുടേത്.. ഇങ്ങനെ പോകുന്നു അവ.
രണ്ടു വർഷത്തോളമായി കുട്ടികളെല്ലാം വീട്ടിലാണ്. ഈ കാലഘട്ടത്തിൽ അവർ യാത്ര ചെയ്ത ദൂരങ്ങൾ, കളിക്കാൻ തുറന്നുകൊടുത്ത മൈതാനങ്ങൾ, അവർക്ക് അനുവദിക്കപ്പെട്ട കാഴ്ചകൾ, അവരുടെ സൗഹൃദങ്ങളുടെ സ്വഭാവം എന്നിവയൊക്കെ പഠിച്ച് കുട്ടികളുടെ അനുഭവവും പ്രതികരണങ്ങളും കേൾക്കേണ്ടതുണ്ട്. ഇവയ്ക്കിടയിൽ കുട്ടികളനുഭവിച്ച ഭയം, അനീതി, ആൺ-പെൺ കുട്ടികൾക്കിടയിലെ വ്യത്യാസങ്ങൾ, പീഡനങ്ങൾ എന്നിവയ്ക്കുനേരെയും കണ്ണുതുറക്കേണ്ടതുണ്ട്. കോവിഡ് കാലഘട്ടത്തിൽ കുട്ടികൾ കടന്നുപോകുന്ന അപകടം നിറഞ്ഞ അനുഭവങ്ങൽ ഏതു തരക്കാരെയാണ് സൃഷ്ടിക്കുക എന്നതും വിലയിരുത്തണം.
സന്തോഷവും സുരക്ഷയും
സോഷ്യൽ മീഡിയയിലും ഓൺലൈൻ ഗെയിമുകളിലും ക്ലാസുകളിലും കുട്ടികൾ മുഴുകിയിരിക്കുന്നു. ഭക്ഷണവും ഉറക്കവും വീട്ടിലിരുപ്പുമെല്ലാം കോവിഡ് പ്രതിസന്ധിയോടു നേരിടേണ്ട മാർഗങ്ങളായി കണ്ട് പുറത്തുപോകാതെ, സൗഹൃദങ്ങൾ ശ്രദ്ധിക്കാതെ, പ്രത്യേക സ്വഭാവരീതികളോടു താദാത്മ്യപ്പെടുന്ന കുട്ടികൾ രൂപപ്പെടുന്നു. നൽകപ്പെടുന്ന സാഹചര്യങ്ങളോടു പൊരുത്തപ്പെടാനും അടിസ്ഥാന ആവശ്യങ്ങളിൽനിന്ന് അകറ്റപ്പെടാനും വിധിക്കപ്പെടുകയാണു കുട്ടികൾ. സുരക്ഷിതമായ സാമൂഹിക സാഹചര്യങ്ങൾ, ഔട്ട്ഡോർ സ്പെയ്സ്, കണക്ടിവിറ്റി, വൈകാരിക സപ്പോർട്ട് എന്നിവയൊക്കെ കുട്ടികൾക്കു നിഷേധിക്കപ്പെടുന്നു.
ചൈൽഡ് ലൈൻ ഇന്ത്യയുടെ കണക്കുപ്രകാരം മാർച്ച് 20-31 തീയതികളിൽ 92,105 ഫോൺ വിളികളാണ് വീടിന്റെ സുരക്ഷയുടെ മറവിൽ കുട്ടികൾ നടത്തിയത്. ദുരുപയോഗം, ആക്രമണം എന്നിവയിൽനിന്ന് സംരക്ഷണം ലഭിക്കാനുള്ള കരച്ചിലുകളായിരുന്നു ഈ വിളികൾ. വീടുകളിൽ അകപ്പെടുന്നത് ദുരുപയോഗത്തിന്റെ തടവറയിലാകുന്ന ക്രൂരമായ കാഴ്ച. ഓൺലൈൻ ക്രൈമിന്റെ കാര്യത്തിലും ക്രമാതീത വർധന ഉണ്ട്. ഇവയുടെ ദുരന്തഫലമായി കുട്ടികളനുഭവിക്കുന്ന വൈകാരിക പ്രതിസന്ധികൾ ഏറെ.
വ്യത്യസ്ത രീതികളിൽ കുട്ടികൾ ചൂഷണം ചെയ്യപ്പെടുന്നു. ഇതിനിടയിൽ, കുട്ടികളുടെ അവകാശം, അടിസ്ഥാനപരമായ ആവശ്യങ്ങൾ, വളർച്ചയുടെ തലങ്ങൾ, സമഗ്രസുരക്ഷ, ഭാവിക്കുവേണ്ട ഒരുക്കം എന്നിവ മനസിലാക്കി ഇടപെടുന്നതിനാവശ്യമായ പഠനങ്ങളോ പരിപാടികളോ ഇല്ല.
വീടും നാടും ഔദ്യോഗിക സ്ഥാപനങ്ങളും രാഷ്ട്രീയക്കാരും കുട്ടികളുടെ വ്യത്യസ്ത ആവശ്യങ്ങൾ- അനുഭവങ്ങൾ എന്നിവയ്ക്കുമുന്നിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുകയല്ലാതെ കുട്ടികളുടെ ജീവിതം അൺലോക്ക് ചെയ്യാൻ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നില്ല.
ബന്ധങ്ങളും പഠനവും സാമൂഹിക ജീവിതവും ഓൺലൈനിലേക്ക് ചുരുക്കപ്പെട്ടു. കുട്ടികളുടെ സ്വാതന്ത്ര്യം- സാധ്യതകൾ എന്നിവ അടയ്ക്കപ്പെട്ടു. കുട്ടികൾക്കായി നൽകപ്പെട്ട എല്ലാത്തിലും റേഷനിംഗ് ആണ്. തോന്നുംവിധം കാര്യങ്ങൾ നടക്കുന്നു, ഉച്ചനീചത്വത്തിന്റെയും അനീതിയുടെയും ദുരന്തത്തിന്റെയും തലമുറ അവശേഷിക്കുന്നു.
സുരക്ഷയെക്കുറിച്ചുള്ള ധാരണകൾ
കോവിഡിന്റെ അതിക്രൂര താണ്ഡവവും മൂന്നാം തരംഗ ആധിയും ശക്തമാണ്. ഇതിനിടയിൽ കുട്ടികളുടെ വളർച്ച, അടിസ്ഥാന ആവശ്യങ്ങൾ, സമഗ്രസുരക്ഷ എന്നിവയുടെ സംരക്ഷണത്തിനു ശ്രദ്ധ നൽകിക്കൊണ്ട് എന്തൊക്കെ ക്രമീകരണങ്ങൾ നടത്തി എന്നു ചിന്തിക്കുക. ഇപ്പറഞ്ഞ കാര്യങ്ങളൊന്നും കുട്ടികളുടെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായില്ല എന്ന ധർമസങ്കടം ബാക്കി.
പരീക്ഷ ഒഴിവാക്കി ഓൺലൈനിൽ തളച്ച് മുതിർന്നവരും ഗവൺമെന്റും കുട്ടികളുടെ കാര്യം മറന്നു. സുരക്ഷയുടെ പേരിൽ കുട്ടികളെ വീടുകളിൽ ഒതുക്കി, കൊറോണശത്രുവിൽനിന്നു രക്ഷപ്പെടാൻ ഭയം ശക്തിപ്പെടുത്തി സംരക്ഷണ കവചമൊരുക്കി.
കോവിഡ് കാലഘട്ടത്തിൽ കുട്ടികളുമായി ബന്ധപ്പെട്ട് രൂപീകരിച്ച ഒരുപാടു ധാരണകൾ പക്വമായവയായിരുന്നില്ല. ഇതിന്റെ അപകടങ്ങൾ ദൂരവ്യാപക നാശത്തിനു വഴിതെളിക്കുന്നു. സുരക്ഷയുടെ ഭാഗമായി 100 ശതമാനം സ്കൂൾ അടയ്ക്കപ്പെട്ടത് 16.8 കോടിയിലധികം കുട്ടികൾക്കാണ്. ഏഴിൽ ഒന്ന് കുട്ടികൾക്ക് കോവിഡ് കാലത്തെ മുക്കാൽ ഭാഗം പഠനവും നഷ്ടമായി. വീട്ടിൽ അടയ്ക്കപ്പെട്ടതിന്റെ സമ്മർദങ്ങൾ ഏറെ അപകടങ്ങൾക്കു വഴിതെളിച്ചു.
കുട്ടികൾക്കിടയിൽ പഠനം നടത്തുന്ന വിദഗ്ധൻ പ്രഫ. റസൽ വൈൻസ് പറയുന്നു. “എല്ലാം അടച്ചുപൂട്ടുന്നതിലൂടെ കുട്ടികളുടെ ജീവിതവും അടയ്ക്കപ്പെടുന്നു.’’ പഠനവും സാമൂഹിക ജീവിതവും വൈകാരിക പിന്തുണയും നൽകുന്നതിനോടൊപ്പം പ്രത്യേകത നിറഞ്ഞ കുടുംബാന്തരീക്ഷത്തെക്കാൾ സ്വാഭാവിക സൗഹൃദങ്ങളിലൂടെ ജീവിക്കാൻ അനുവദിക്കുന്ന ഇടങ്ങളാണ് വിദ്യാലയങ്ങൾ. ഇവയെല്ലാം അടച്ചുപൂട്ടിക്കൊണ്ടുള്ള സുരക്ഷയാണ് ദൗർഭാഗ്യകരമായി നാമിന്ന് കുട്ടികൾക്കായി വച്ചുനീട്ടിയിരിക്കുക.
സ്ഥാപനങ്ങൾ നിരവധി
കുട്ടികളുടെ സംരക്ഷണത്തിനായി വ്യത്യസ്ത സ്ഥാപനങ്ങളാൽ സന്പന്നമാണ് ഇന്ത്യ. മന്ത്രാലയവും 2007-ൽ സ്ഥാപിതമായ എൻസിപിസിആറുംബാലാവകാശ കമ്മീഷനുകളും എല്ലാം നമുക്കുണ്ട്. കുട്ടികളെ എല്ലാ തലങ്ങളിലും സംരക്ഷിക്കുന്നതിനു കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഈ സ്ഥാപനങ്ങൾക്ക് ലോക്ഡൗൺ കാലഘട്ടത്തിൽ കുട്ടികളനുഭവിക്കുന്ന ചൂഷണവും ഒറ്റപ്പെടലും അപകടങ്ങളും ഒന്നും ശ്രദ്ധയിൽപ്പെടുന്നില്ല. കോവിഡ് കാലത്തെ കുട്ടികളുടെ അനുഭവങ്ങളിൽ ഒരു അസാധാരണത്വവും ഇവർ ദർശിക്കുന്നില്ല.
കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി ഭരണഘടനാ പരിരക്ഷയും ഒട്ടനവധി നിയമങ്ങളും നമുക്കുണ്ട്. ഭരണഘടനയിലെ 39 (ബി) കുട്ടികൾക്കു ലഭ്യമാകേണ്ട അവസരങ്ങൾ, സൗകര്യങ്ങൾ, സ്വാതന്ത്ര്യം, ബഹുമാനം, സംരക്ഷണം എന്നിവയിലുറപ്പായ സുരക്ഷയെപ്പറ്റി നിഷ്കർഷിക്കുന്നു. 2005-ലെ സിപിസിആർ ആക്ടും 2012-ലെ പോക്സോ യും 2013-ലെ എൻസിപിയും 2015-ലെ കെയർ ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ആക്ടും എല്ലാം കുട്ടികളുടെ സുരക്ഷതന്നെ ലക്ഷ്യംവയ്ക്കുന്നു.
നാഷണൽ പോളിസി ഫോർ ചിൽഡ്രനിൽ കുട്ടികൾ സംരക്ഷിക്കപ്പെടേണ്ട മേഖലകൾ പറയുന്പോൾ ആക്രമണങ്ങൾ, ദുരുപയോഗം, അവഗണന, ദ്രോഹം എന്നിവയെല്ലാം എടുത്തു പറയുന്നുണ്ട്. കുട്ടികളുടെ മാനസിക, വൈകാരിക, ബൗദ്ധിക, സാമൂഹിക, സാംസ്കാരിക വളർച്ചയെ സമഗ്രതയിൽ കാണണമെന്നും നിഷ്കർഷിക്കുന്നു.
ഇവ എല്ലാം കുട്ടികളുടെ സുരക്ഷയ്ക്കുവേണ്ടി നിർമിക്കപ്പെട്ടവയാണ്. കോവിഡ് കാലഘട്ടത്തിൽ കുട്ടികളനുഭവിക്കുന്ന അരക്ഷിതാവസ്ഥയ്ക്കും അവഗണനയ്ക്കും അവകാശനിഷേധത്തിനുംമുന്നിൽ ഈ നിയമങ്ങളും സ്ഥാപനങ്ങളും നോക്കുകുത്തികളാണെന്ന് അനുഭവം തെളിയിക്കും.
മൂന്നാം തരംഗഭീതിയിൽ ബാലാവകാശ കമ്മീഷൻ രോഗചികിത്സയെ മുന്നിൽകണ്ട് ആരോഗ്യമേഖലയിലെ സൗകര്യങ്ങളെപ്പറ്റി സംസാരിച്ചു. അതോടൊപ്പം നിലവിലെ നിയമങ്ങൾ എടുത്തുകാട്ടി അനുവർത്തിക്കേണ്ട ക്രമങ്ങൾ ഓർമിപ്പിച്ചു. ഇതിൽ അവസാനിക്കുന്നു ഈ സ്ഥാപനത്തിന്റെ ഉത്തരവാദിത്വം. സാധാരണ പതിവു സഹായങ്ങളിൽ അവസാനിക്കുന്നതല്ല ഇപ്പോൾ കുട്ടികളനുഭവിക്കുന്ന സുരക്ഷയുടെ പ്രതിസന്ധികൾ എന്ന തിരിച്ചറിവുപോലും ഔദ്യോഗിക സ്ഥാപനങ്ങൾക്കും അധികാരികൾക്കും ഇല്ലാത്തതുപോലെ.
അലംഭാവം വെടിയണം
കുട്ടികളാണു രാജ്യത്തിന്റെ പ്രധാന സന്പത്ത് എന്നതാണു ദേശീയനയം. പക്ഷേ, പകർച്ചവ്യാധിയുടെ നടുവിൽ തകർക്കപ്പെടുന്ന ബാല്യത്തെ പകർച്ചവ്യാധിയുടെ അടയാളമാകാൻ വിട്ടുകൊടുക്കുന്ന നിസംഗത മാത്രം അവശേഷിക്കുന്നു. അതേപ്പറ്റി സംസാരിക്കുന്നില്ല. കുട്ടികളുടെ പഠനം, ഭാവി എന്നിവയെ പന്തുതട്ടുന്ന ലാഘവത്തോടെ കൈകാര്യംചെയ്യുന്നു. കുട്ടികളുടെ ശരിയായ സുരക്ഷയ്ക്കായി കാര്യമാത്രപ്രസക്തമായ ഒരിടപെടൽ പോലും നടത്താനോ പുരോഗമനപരമായ ആശയങ്ങളും പഠനങ്ങളും മുന്നോട്ടുവയ്ക്കാനോ ആരും മുതിരുന്നില്ല. അപാരമായ ഈ അലംഭാവങ്ങൾക്കു നടുവിൽനിന്നുവേണം ഐസിഎംആറിന്റെ പഠനവും ഇടപെടലും മനസിലാക്കേണ്ടത്. ഭാവി തലമുറയുടെ നാശം വിളിച്ചുവരുത്തുന്ന പ്രതിസന്ധിക്കിടയിൽ വേണം ഐസിഎംആറിന്റെ നിർദേശവും പഠനനിഗമനങ്ങളും എത്രയും വേഗം നടപ്പിലാക്കേണ്ടത്. കുട്ടികളുടെ സുരക്ഷയിലെ ഇന്ത്യൻ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഈ ഇടപെടൽ.
കുട്ടികളുടെ മാനസിക- സാമൂഹിക- ശാരീരിക വളർച്ചയെപ്പറ്റി അപകടം നിറഞ്ഞ തെറ്റിദ്ധാരണകൾ വച്ചുപുലർത്തുകയും കുട്ടികളെ യുദ്ധമുഖത്ത് ഉപയോഗിക്കുകയും ചെയ്ത് കുട്ടികൾക്ക് അവകാശപ്പെട്ട സുരക്ഷ നല്കാത്തതിനെപ്പറ്റി യുഎൻ അസംബ്ലിയിൽ 1996-ൽ റിപ്പോർട്ട് അവതരിപ്പിച്ചിരുന്നു. ഗ്രേസ് മൈക്കിളിന്റെ നേതൃത്വത്തിൽ നടന്ന ഈ പഠനത്തിൽ കുട്ടികളോടു കാണിക്കുന്ന ക്രൂരത, അവഗണന, അവരെ ദുരുപയോഗിക്കുന്ന വേദികൾ, രീതികൾ എന്നിവ വ്യക്തമാക്കുന്നുണ്ട്. ഇതിനെ അടിസ്ഥാനപ്പെടുത്തി അന്തർദേശീയമായി പല നിർദേശങ്ങളും മുന്നോട്ടുവച്ചു. ഇന്ത്യക്കും ഈ മാർഗങ്ങൾ പ്രധാനപ്പെട്ടവയാണ്.
വളർച്ചയ്ക്കും നിലനിൽപിനും അത്യാവശ്യം വേണ്ട കാര്യങ്ങൾ കുട്ടികൾക്ക് ഒരുക്കിക്കൊടുക്കാതിരിക്കുന്നത് രാജ്യത്തിന്റെ ഭാവിയോടും വരും തലമുറയോടും ചെയ്യുന്ന ക്രൂരതയാണ്. കുട്ടികളുടെ ആവശ്യങ്ങൾക്കു പ്രാധാന്യം നൽകാത്തതും കുട്ടികളെ നിസാരമായി ഗണിക്കുന്നതും കുട്ടികളുടെ അവകാശത്തെപ്പറ്റി കുട്ടികളും മുതിർന്നവരും ബോധവാന്മരാകാത്തതും കുട്ടികളുടെ കാര്യങ്ങൾ മാറ്റിവയ്ക്കുന്ന രീതികളും എല്ലാം കുട്ടികളെ കൂടുതൽ പ്രതിസന്ധിയിലേക്കു തള്ളിവിടും.
ഡോ. ബെന്നി ജോസ് പാലാട്ടി