Saturday, July 31, 2021 11:45 PM IST
ഒരു വർഷം മുമ്പാണ് ഇന്ത്യയിലെ പുതിയ വിദ്യാഭ്യാസ നയം (New Education Policy) പുറത്തുവന്നത്. പുതിയ വിദ്യാഭ്യാസ നയത്തിൽ വളരെ നല്ല നിർദേശങ്ങളുണ്ട്. 1986ൽ ഇതിന് മുമ്പത്തെ വിദ്യാഭ്യാസ നയം രൂപീകരിച്ചതിനു ശേഷം ഉന്നത വിദ്യാഭ്യാസ രംഗത്ത് അന്താരാഷ്ട്രമായി വലിയ മാറ്റങ്ങളുണ്ടായി. നിർഭാഗ്യവശാൽ ഇന്ത്യ അതിലൊന്നും പെടാതെ പോയി.
ഉദാഹരണത്തിന് യൂണിവേഴ്സിറ്റികൾ തമ്മിലുള്ള പരസ്പര ബന്ധം എടുക്കാം. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലുള്ള യൂണിവേഴ്സിറ്റികൾ തമ്മിൽ അവരുടെ കോഴ്സുകൾ പരസ്പരം അംഗീകരിക്കാൻ ധാരണയുണ്ട്. ഒരു രാജ്യത്തെ യൂണിവേഴ്സിറ്റിയിൽ ഒരു വർഷം പഠിച്ചതിനുശേഷം അവധിയെടുത്ത് മറ്റൊരു രാജ്യത്തെ മറ്റൊരു യൂണിവേഴ്സിറ്റിയിൽ ഒരു സെമസ്റ്ററോ വർഷമോ ചെലവഴിച്ച് തിരിച്ചു സ്വന്തം യൂണിവേഴ്സിറ്റിയിൽ വന്നു ഡിഗ്രി പൂർത്തീകരിക്കാനുള്ള അവസരമുണ്ട്. ഇത് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം മുതൽ നിലവിലുണ്ട്. ഇന്ത്യയിലെ ആയിരത്തോളം യൂണിവേഴ്സിറ്റികൾ തമ്മിൽ അത്തരം ഒരു സംവിധാനമില്ല. ഒരേ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികൾ തമ്മിൽ ബന്ധമില്ല എന്നു മാത്രമല്ല, ഒരു സംസ്ഥാനത്തെ യൂണിവേഴ്സിറ്റികൾ തമ്മിലോ വിവിധ ഐഐടികൾ തമ്മിലോ പോലും ഇത്തരം സംവിധാനമില്ല. അതേസമയം ഇന്ത്യയിലെ പല യൂണിവേഴ്സിറ്റികൾക്കും മറ്റു രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളുമായി ക്രെഡിറ്റ് എക്സ്ചേഞ്ചിന് സംവിധാനം ഉണ്ടെന്നത് ഒരു വിരോധാഭാസം ആണ്.
പരസ്പരം ബന്ധമില്ലാതെ
യൂണിവേഴ്സിറ്റികൾ തമ്മിൽ ബന്ധമില്ല എന്നതു പോകട്ടെ, ഒരേ യൂണിവേഴ്സിറ്റിയിലെ വിവിധ കോളജുകൾ തമ്മിൽ പോലും നമ്മൾ ബന്ധിപ്പിച്ചിട്ടില്ല. എൻജിനിയറിഗും മെഡിസിനും മ്യൂസിക്കും അഗ്രികൾച്ചറും ഫിലോസഫിയും വ്യത്യസ്ത കോളജുകളിലാണ് പഠിപ്പിക്കുന്നത്. ഈ കോളജുകൾ ഒരേ യൂണിവേഴ്സിറ്റിയിൽ ആയിരുന്ന കാലത്തു പോലും എൻജിനിയറിംഗ് വിദ്യാർഥികൾക്ക് മ്യൂസിക് വിഷയങ്ങൾ പഠിക്കാനോ, മ്യൂസിക് പഠിക്കുന്നവർക്ക് ഫിലോസഫി പഠിക്കാനോ ഉള്ള സാഹചര്യമില്ല. കോളജിന് പുറത്തുപോയി അവർ ഈ വിഷയങ്ങൾ പഠിച്ചാൽതന്നെ അത് അവരുടെ പഠനത്തിന്റെ ഭാഗമായി യൂണിവേഴ്സിറ്റികൾ അംഗീകരിക്കുന്നില്ല. എന്നാൽ ഇത്തരത്തിലുള്ള എല്ലാത്തരം വിഷയങ്ങളും ഒരേ യൂണിവേഴ്സിറ്റി കാന്പസിൽ തന്നെ പഠിപ്പിക്കുന്ന, അത്തരം വിഷയങ്ങൾ പഠിച്ചാൽ അത് സ്വന്തം ഡിഗ്രിക്കുള്ള ക്രെഡിറ്റുകളുടെ ഭാഗമാകുന്ന പഠന രീതികൾ കഴിഞ്ഞ നൂറ്റാണ്ടിൽ തന്നെ ലോകത്ത് നിലവിലുണ്ട്.
ഇതൊക്കെ നമ്മുടെ നാട്ടിലും വരേണ്ടതാണെന്ന് വളരെ നാളായി ഞാൻ ആഗ്രഹിക്കുന്നതും എഴുതുന്നതും ആണ്. ആയിരത്തോളം യൂണിവേഴ്സിറ്റികൾ, പതിനായിരത്തോളം പ്രഫഷണൽ കോളജുകൾ, നാല്പതിനായിരം മറ്റു കോളജുകൾ, ഒരു ലക്ഷത്തിനു മുകളിൽ മറ്റുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ദശലക്ഷക്കണക്കിന് അധ്യാപകർ, കോടിക്കണക്കിന് വിദ്യാർഥികൾ ഇവരുടെ ഭാവിയെ ബാധിക്കുന്ന കാര്യമാണ്. ഉന്നത വിദ്യാഭ്യാസത്തെ നിയന്ത്രിക്കുന്ന യുജിസിയും മറ്റു സ്ഥാപനങ്ങളും കഴിഞ്ഞ നൂറ്റാണ്ടിലുണ്ടാക്കിയവയാണ്. മാറ്റങ്ങൾ വരുത്താതിരിക്കാനുള്ള ഇൻസെന്റീവ് അനവധിയാണ്, മാറ്റങ്ങൾ വരുത്തുന്നത് വെല്ലുവിളിയും.
വഴികാട്ടിയത് ഒാൺലെെൻ പഠനം
ഈ സാഹചര്യത്തിലാണ് കൊറോണ വരുന്നതും ഓൺലൈൻ പഠനം വ്യാപകമാകുന്നതും. സാധാരണ വിദ്യാഭ്യാസം തകരാറിൽ ആയപ്പോൾ ഓൺലൈൻ വിദ്യാഭ്യാസം സർവസാധാരണമായി. കോഴ്സുകൾ ഓൺലൈൻ ആയ കാലത്തും ഓൺലെൻ സ്ഥാപനങ്ങൾ വ്യാപകമായ കാലത്തും ഇവയ്ക്കൊക്കെ അംഗീകാരം ഉണ്ടോ?, ഇതുകൊണ്ടൊക്കെ തൊഴിൽ ലഭിക്കുമോ?, ആളുകളുടെ കാശുമേടിച്ച് വിദൂര വിദ്യാഭ്യാസത്തിലൂടെ പഠിപ്പിച്ചതിനു ശേഷം ആ ഡിഗ്രിയെ ‘രണ്ടാം തരം’ ഡിഗ്രി ആക്കി മാറ്റിയ പാരന്പര്യമുള്ളപ്പോൾ ഓൺലൈൻ ആയി പഠിക്കുന്ന ഡിഗ്രിക്ക് പിഎസ്സി അംഗീകാരം കിട്ടുമോ? എന്നിങ്ങനെ ആളുകൾ ചോദിച്ചിരുന്ന അനവധി ചോദ്യങ്ങളുണ്ട്.
ലോകത്തെവിടെയും പലപ്പോഴും മുന്നേറ്റങ്ങൾ സംഭവിക്കുന്നത് സംവിധാനങ്ങൾ പ്രവർത്തനരഹിതം ആകുന്പോൾ ആണ്. ഇപ്പോൾ പുതിയ വിദ്യാഭ്യാസ നയവും കൊറോണ ഉണ്ടാക്കിയ ഓൺലൈൻ വിദ്യാഭ്യാസവും അത്തരത്തിൽ ഒരു വിദ്യാഭ്യാസ വിപ്ലവം കൊണ്ടുവരികയാണ്.
പുതിയ വിദ്യാഭ്യാസ നയത്തിന് തുടർച്ചയായി ഓൺലൈനും ക്ലാസ്റൂം പഠനവും ഒരുമിച്ചു ചേർക്കുന്ന ബ്ലെൻഡഡ് ലേർണിംഗ് സംവിധാനത്തെപ്പറ്റി യുജിസി നിർദേശങ്ങൾ കൊണ്ടുവന്നിരുന്നു. കോളജുകളിൽ പഠിക്കുന്നവർക്ക് 40 ശതമാനം കോഴ്സുകൾ ഓൺലൈൻ ആയി പഠിക്കാം എന്നതായിരുന്നു അതിലെ പ്രധാന നിർദേശം. ഇത്തരം ഓൺലൈൻ കോഴ്സുകൾ ലോകത്ത് എവിടെനിന്നും പഠിക്കാം എന്നും ഉണ്ടായിരുന്നു. ഓൺലൈൻ ഡിഗ്രികൾ പലയിടത്തും ഉണ്ടെങ്കിലും സാധാരണ ഡിഗ്രി പഠനത്തിന് ഇടയ്ക്ക് പകുതിയോളം കോഴ്സുകൾ ഓൺലൈൻ ആയി പഠിക്കാം എന്നൊരു നിർദേശം ഉണ്ടാകുന്നത് ലോകത്ത് ആദ്യമായിട്ടാണ്.
അക്കാഡമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്
ഇപ്പോൾ പ്രഖ്യാപിച്ച അക്കാഡമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് കാര്യങ്ങൾ വീണ്ടും വിപ്ലവകരമായി മുന്നോട്ടു കൊണ്ടുപോവുകയാണ്. രാജ്യത്ത് ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന ഓരോ വിദ്യാർഥിക്കും ഒരു നാഷണൽ അക്കാഡമിക് ബാങ്ക് ഓഫ് ക്രെഡിറ്റിൽ അക്കൗണ്ട് എടുക്കാം. അവിടെ അംഗീകൃതമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നു കോഴ്സുകൾ പഠിച്ചതിന്റെ ക്രെഡിറ്റുകൾ നിക്ഷേപിക്കാം. ഏത് കോഴ്സ് എടുക്കണം, എങ്ങനെ മിക്സ് ചെയ്യണം എന്നതിലൊക്കെ വിദ്യാർഥികൾക്ക് സ്വയം തീരുമാനമെടുക്കാം. സംഗീതവും സാഹിത്യവും മെഡിസിനും കംപ്യൂട്ടറും സിവിൽ എൻജിനിയറിഗും നരവംശശാസ്ത്രവും ഓൺലൈൻ ആയും ഓഫ് ലൈൻ ആയും എവിടെനിന്നും പഠിക്കാം. കോഴ്സുകൾ പാസായാൽ ആ സ്ഥാപനങ്ങൾ നിങ്ങളുടെ ക്രെഡിറ്റ് ഈ അക്കാഡമിക് ബാങ്ക് ഓഫ് ക്രെഡിറ്റിലേക്ക് നിക്ഷേപിക്കും. കോഴ്സുകളുടെ എണ്ണം കൂടുന്ന മുറയ്ക്ക് ആവശ്യത്തിന് ക്രെഡിറ്റ് ആയിക്കഴിഞ്ഞാൽ സർട്ടിഫിക്കറ്റോ ഡിപ്ലോമയോ ഡിഗ്രിയോ വാങ്ങി നമുക്ക് പുറത്തിറങ്ങാം.
ഇതുണ്ടാക്കാൻ പോകുന്ന മാറ്റങ്ങൾ പലതാണ്. നിങ്ങൾ ജീവിക്കുന്ന പ്രദേശത്തെ യൂണിവേഴ്സിറ്റികൾ, അവിടുത്തെ സിലബസ് എത്ര മോശമാണെങ്കിലും അതു മാത്രം പഠിക്കേണ്ട ആവശ്യം ഉണ്ടാകില്ല. ലോകത്തെവിടെയും ഉള്ള നല്ല അധ്യാപകരിൽനിന്നു നിങ്ങൾക്ക് ഇഷ്ടമുള്ള വിഷയങ്ങൾ പഠിക്കാം. ഒരു വർഷം കഴിഞ്ഞാൽ യൂണിവേഴ്സിറ്റി പഠനം ഉപേക്ഷിക്കാം. സംഗീതം പഠിച്ചു തുടങ്ങിയവർക്ക് ആയുർവേദമാണ് കൂടുതൽ താത്പര്യമെന്നു കണ്ടാൽ അങ്ങോട്ട് മാറി വിദ്യാഭ്യാസം തുടരാം. ഒരു സംസ്ഥാനത്തുനിന്നു മറ്റൊരു സംസ്ഥാനത്തു പോയി പഠിക്കാം. ഒരു സ്ഥാപനത്തിൽനിന്നു മറ്റൊരു സ്ഥാപനത്തിലേക്കു മാറാം, വിദേശത്തിരുന്ന് വിദ്യാഭ്യാസം തുടരാം. ഇനി മുതൽ കറസ്പോണ്ടൻസ് ഡിഗ്രി, ഓൺലൈൻ ഡിഗ്രി എന്നൊന്നും വേർതിരിവുണ്ടാകില്ല.
ഇന്ത്യയുടെ പ്രസക്തി
ഇത് നടപ്പിലാക്കുന്നത് ഇന്ത്യ ആണെന്നതിനും വലിയ പ്രാധാന്യമുണ്ട്. ഒരു വർഷം ഇന്ത്യയിൽ ശരാശരി രണ്ടു കോടി പുതിയ കുഞ്ഞുങ്ങളാണ് ജനിക്കുന്നത്. അതിൽ പകുതിയെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്ത് എത്തിയാൽ ഒരു കോടി വിദ്യാർഥികൾ ആയിരിക്കും ഈ സംവിധാനത്തിൽ എത്തുക. അതും ലോകത്ത് ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു വിദ്യാഭ്യാസ പരിഷ്കരണം ആകും.
ദശലക്ഷക്കണക്കിന് ഇന്ത്യൻ വിദ്യാർഥികൾ ലോകത്തുള്ള മറ്റു സ്ഥാപനങ്ങളിൽ ഓൺലൈൻ ആയോ പാർട്ട് ടൈം ആയോ പഠിക്കാൻ തയാറാകുന്പോൾ ലോകത്തെ പുതിയ ജനറേഷൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രമല്ല, പേരുകേട്ട സ്ഥാപനങ്ങൾ ആയ ഓക്സ്ഫഡും ഹാർവഡും ഒക്കെ അതിൽ പങ്കാളികളാകാൻ ശ്രമിക്കും. കോർസേരയുടെ ഏറ്റവും വലിയ കസ്റ്റമർ ഇന്ത്യൻ കുട്ടികൾ ആകും. കേംബ്രിഡ്ജിലും സ്റ്റാൻഫർഡിലും രണ്ടോ മൂന്നോ മാസം ചെലവഴിക്കാനുള്ള അവസരമുണ്ടായാൽ പതിനായിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികൾക്ക് അത് അവരുടെ ചെലവിൽ ഒതുങ്ങും. അപ്പോൾ ഒരു മുഴുവൻ ഡിഗ്രി എന്നതല്ലാതെ, കുറച്ചു സമയം കാന്പസ് എക്സ്പീരിയൻസ്, ഇമ്മെർഷൻ ഇതൊക്കെ വലിയ തോതിലുണ്ടാകും.
ഇന്ത്യയിൽ നടക്കുന്ന ഈ പരീക്ഷണം മറ്റു രാജ്യങ്ങൾ വളരെ താത്പര്യത്തോടെയാണ് ശ്രദ്ധിക്കാൻ പോകുന്നത്. പ്രത്യേകിച്ചും ഏറെ യുവാക്കളുള്ള, എന്നാൽ പുതുതായി യൂണിവേഴ്സിറ്റികൾ നിർമിക്കാൻ വേണ്ടത്ര സാന്പത്തിക സ്ഥിതി ഇല്ലാത്ത, ആവശ്യത്തിന് അധ്യാപകർ ഇല്ലാത്ത ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങൾ നമ്മുടെ മാതൃക പിന്തുടരും.
ഇന്ത്യയിൽതന്നെ എല്ലാ ഡിഗ്രികളും വരുന്നത് ഒരു അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റിൽ നിന്നാകുന്പോൾ ആയിരം യൂണിവേഴ്സിറ്റികളുടെ ഒന്നും ആവശ്യം ഉണ്ടാകില്ല. എല്ലാ ഐഐടികളും ഒന്നാകുന്നതോടെ ഓരോ സെമസ്റ്ററും ഓരോ ഐഐടിയിൽ പഠിക്കാം എന്ന കാലം വരും. കൃഷിക്കും ആരോഗ്യത്തിനും വേറെ വേറെ യൂണിവേഴ്സിറ്റി എന്നത് മാറി ഒരു സംസ്ഥാനത്ത് ഒറ്റ യൂണിവേഴ്സിറ്റി എന്ന സ്ഥിതി വരും.
മാറ്റങ്ങൾ വരും
എല്ലാ മാറ്റങ്ങളെയും പോലെ ഈ മാറ്റവും എളുപ്പമായിരിക്കില്ല. പല കാരണങ്ങളാൽ എതിർപ്പുകളുണ്ടാകും. ചില വിഷയങ്ങളിൽ എതിർപ്പുകൾ ന്യായവും ആകും. പക്ഷെ ഉന്നത വിദ്യാഭ്യാസത്തിന്റെ അലകും പിടിയും മാറ്റുമെന്ന് ഉറപ്പിച്ച്, യുജിസി പോലുള്ള സ്ഥാപനങ്ങൾ നിർത്തലാക്കി, റെഗുലേഷൻ പരമാവധി കുറച്ച്, ഫ്ലെക്സിബിലിറ്റി ഏറ്റവും കൂട്ടി ഉന്നത വിദ്യാഭ്യാസം കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള തയാറെടുപ്പിലാണ് കേന്ദ്ര സർക്കാർ. അതിനുള്ള ഇച്ഛാശക്തിയും സാന്പത്തിക സംവിധാനവും കേന്ദ്രത്തിനുണ്ട്. ഈ മാറ്റങ്ങൾ വരും. സംശയമില്ല.
കേരളത്തിന് ഈ വിഷയത്തിൽ താത്പര്യക്കുറവ് ഉണ്ടെന്നാണ് റിപ്പോർട്ട്. ഇതിൽ അത്ര അതിശയമില്ല. ഗുണ നിലവാരത്തിനു പേരുകേട്ട ഒന്നല്ല നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗം. മാറ്റങ്ങളെ രണ്ടും കൈയും നീട്ടി സ്വീകരിക്കുന്നത് നമ്മുടെ രീതിയല്ല. പക്ഷെ അതുകൊണ്ട് ഈ മാറ്റങ്ങൾ വരാതിരിക്കില്ല. പണ്ട് എതിർത്ത പല കാര്യങ്ങളും പിന്നീട് നമ്മുടെ ജീവിതത്തിന്റെ ഭാഗമായതു പോലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ വിപ്ലവം കേരളത്തിലും എത്തും. എത്ര നേരത്തേ എത്തുന്നോ അത്രയും നല്ലത്. ഇപ്പോൾ വന്നിരിക്കുന്ന പദ്ധതിയിൽ എന്തെങ്കിലും കുറവുകളുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കുകയോ പരിഷ്കരിച്ചു നന്നായി നടപ്പിലാക്കി മാതൃകയാവുകയോ ആണ് നാം ചെയ്യേണ്ടത്. പുതിയ നയം നടപ്പിലാക്കുന്നതിലേക്ക് ലഭ്യമാകാൻ സാധ്യതയുള്ള ശതകോടികൾ പരമാവധി വാങ്ങിയെടുത്ത് നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗം ഗുണപരമായി മാറ്റിയെടുക്കാൻ നമ്മൾ ശ്രമിക്കണം.
മുരളി തുമ്മാരുകുടി