Monday, August 2, 2021 11:06 PM IST
ഇന്നലെയും പതിനാലായിരത്തിനടുത്താണ് കേരളത്തിലെ പുതിയ കോവിഡ് ബാധിതർ. ടിപിആർ 10.93. രാജ്യത്തെ കോവിഡ് രോഗികളുടെ വലിയൊരു പങ്ക് താരതമ്യേന ചെറിയ സംസ്ഥാനമായ കേരളത്തിൽ. കേരളം കോവിഡിനെ നേരിടുന്നതിൽ പരാജയപ്പെടുകയാണെന്നു വാദിക്കുന്നവർ അടിസ്ഥാനമാക്കുന്ന കണക്കുകളാണിത്. എന്നാൽ ഈ കണക്കുകൾ പൂർണമായും ശരിയല്ല. കേരളത്തിൽ കേസ് ഫൈൻഡിംഗ് എബിലിറ്റി ആറിൽ ഒന്നാണ്. ദേശീയ ശരാശരി മുപ്പതിൽ ഒന്ന് എന്നതാണ്. ചില സംസ്ഥാനങ്ങളിൽ ഇത് നൂറിൽ ഒന്നുവരെയാണ്. അതായത് കേരളത്തിലെ ആറു വൈറസ്ബാധിതരിൽ ഒരാളെ കണ്ടെത്താൻ നമുക്കു കഴിയുന്നു എങ്കിൽ ദേശീയ തലത്തിൽ മുപ്പതു വൈറസ് ബാധിതരിൽ ഒരാളെ മാത്രമേ കണ്ടെത്തുന്നുള്ളൂ. അതിനാൽ ഈ "അൻപതു ശതമാനക്കണക്ക്' രാജ്യത്തെ യഥാർഥ ചിത്രം കാണിക്കുന്നില്ല. മറ്റു പല സംസ്ഥാനങ്ങൾക്കും കേരളത്തിന്റെ ടെസ്റ്റിംഗ് ട്രേസിംഗ് കപ്പാസിറ്റി ഇല്ല എന്നുള്ളത് അറിയപ്പെടുന്ന വസ്തുതയാണ്.
അതു പോലെ തന്നെ, കുറ്റ കൃത്യങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം ആയതിനാൽ "രാജ്യത്ത് ഏറ്റവും കൂടുതൽ ക്രൈം നടക്കുന്നത് കേരളത്തിലാണ്' എന്നുള്ള തലക്കെട്ടുകൾ മുൻപൊരിക്കൽ വന്നത് ഇവിടെ ഓർത്തു പോകുന്നു. മറ്റു സംസ്ഥാനങ്ങളിൽ ക്രൈം റിപ്പോർട്ടിംഗ് കുറവായത് നമ്മുടെ കുറ്റമല്ലല്ലോ. കോവിഡിനെ പ്രതിരോധിക്കുന്നതിൽ വൈറസ്ബാധിതരെ കണ്ടെത്തുകയും അവരുടെ സമ്പർക്കംമൂലം മറ്റുള്ളവരിലേക്കു രോഗം പകരുന്നതു തടയുകയും ചെയ്യുക എന്നതാണ് പരമപ്രധാനം. അതിന്റെ രാജ്യത്തെ ഏറ്റവും മികച്ച മാതൃകയാണ് കേരളം. അതുകൊണ്ടു തന്നെയാണ് ഇന്ത്യയിൽ ഏറ്റവും കുറവ് സെറോപ്രേവലെൻസ് ഇവിടെ ആയത്.
സെറോപ്രേവലെൻസ്
സെറോപ്രേവലെൻസ് എന്നാൽ ഒരു സമൂഹത്തിൽ എത്ര പേർക്ക് പ്രതിരോധം ലഭിച്ചിട്ടുണ്ട് എന്നുള്ളതിന്റെ ഒരു കണക്കാണ്. ഇന്ത്യയിൽ ലഭ്യമായിട്ടുള്ള ഔദ്യോഗികമായ കണക്കാണിത്. ഐസിഎംആർ നാലാം തവണ ഒരേ രീതിയിൽ, ഒരേ പ്രകാരം ചെയ്യുന്ന സർവേയാണിത്. മഹാമാരി തുടങ്ങിയതുമുതൽ അവരിത് ഏതാനും മാസം കൂടുമ്പോൾ ചെയ്യുന്നുണ്ട്. രാജ്യത്തിന്റെ പലഭാഗങ്ങളിലായി ചെയ്യുന്ന പരിശോധനയാണ്. അപ്പോൾ മഹാമാരിയുടെ തുടക്കം മുതൽ കേരളത്തിൽ എത്രപേർ വൈറസുമായി മുഖാമുഖം കണ്ടിട്ടുണ്ട് അഥവാ വൈറസുമായി ഒരു ഏറ്റുമുട്ടൽ നടന്നിട്ടുണ്ട് എന്നതിന്റെ ഒരു കണക്കാണ് ഈ സെറോപ്രേവലെൻസ്
സെറോപ്രേവലെൻസ് കൂടും തോറും കൂടുതൽ പേർക്ക് ഇൻഫക്ഷൻ വന്നുവെന്നാണ് സൂചന. എന്നാൽ തുടക്കം മുതൽ രാജ്യത്തിന്റെ ദേശീയ ശരാശരിയെക്കാൾ വളരെ വളരെ കുറവാണ് കേരളത്തിലെ സെറോപ്രേവലെൻസ്. കഴിഞ്ഞ ഡിസംബർ ആകുന്പോൾ പോലും 11 ശതമാനം ആയിരുന്നു കേരളത്തിലെ ആവറേജ് സെറോപ്രേവലെൻസ്. മഹാമാരി തുടങ്ങി ഒരു വർഷം കഴിഞ്ഞിട്ടും 11 ശതമാനം എന്നത് വളരെ കുറവാണ്. ഈ ജൂലൈയിൽ നടത്തിയപ്പോൾ അത് 44 ശതമാനമാണ്. ദേശീയ ശരാശരിയെക്കാളും 37 ശതമാനം കുറവ്. ദേശീയ ശരാശരി 67.7 ആണെങ്കിൽ അതിന്റെ 37 ശതമാനം കുറവാണ് കേരളത്തിന്റേത്. ചില സംസ്ഥാനങ്ങളിൽ ഇത് 79 ശതമാനമാണ്. അവിടങ്ങളിൽ അത്രയും അധികം വ്യാപനം നടന്നിട്ടുണ്ട് എന്നാണ് ഇതർഥമാക്കുന്നത്. കേരളം ഇത്രയും നാളും ഏറെ കരുതലോടുകൂടി മാസ്ക് ധരിച്ചും ആളകലം പാലിച്ചും നടത്തിയ പ്രതിരോധത്തിന്റെ ഫലമാണിത്. രാജ്യത്ത് ഒട്ടാകെ പരിശോധിക്കുന്പോൾ ഏറ്റവും ഭംഗിയായി ഇതിനെ നേരിട്ടത് കേരളം തന്നെയാണ് എന്നതിൽ സംശയമില്ല.
സെറോപ്രേവലെൻസ് പല രീതിയിൽ ചെയ്യാം. അതുകൊണ്ട് ഒരേ രീതിയിൽ ഐസിഎംആർ ചെയ്യുന്ന സെറോപ്രേവലെൻസിന് വളരെയധികം പ്രാധാന്യമുണ്ട്. ഇതിൽനിന്നു മറ്റൊന്നുകൂടി മനസിലാക്കേണ്ടതുണ്ട്. കേരളത്തിൽ വളരെയധികം പേർക്ക് ഇനിയും പ്രതിരോധം ലഭിക്കേണ്ടിയിരിക്കുന്നു. ഇത് ഏറ്റവും കാര്യക്ഷമമായി കൊടുക്കാൻ സാധിക്കുന്നത് ഉൗർജിത വാക്സിനേഷനിലൂടെയാണ്. വാക്സിനേഷന്റെ ഒരു ഡോസെങ്കിലും എല്ലാവർക്കും നൽകാൻ സാധിച്ചാൽ 90 ശതമാനത്തിലധികം പേർക്കും ഗുരുതര രോഗം തടുക്കാൻ സാധിക്കും.
വാക്സിനേഷൻ
വാക്സിനേഷന് രണ്ട് ഗുണങ്ങളാണുള്ളത്. ഒന്ന് രോഗം വരാതിരിക്കുക. അതായത് വൈറസ് ബാധ ഏൽക്കാതിരിക്കുക. രണ്ടാമത്തേത് രോഗം ഗുരുതരമാകാതിരിക്കുക. വാക്സിനേഷൻ എല്ലാം തന്നെ ഗുരുതര രോഗം തടയുന്നതിനാണ് 90 ശതമാനത്തിലധികം ഫലപ്രാപ്തി ഇപ്പോൾ കാണിച്ചിട്ടുള്ളത്. ഇതിൽ ആദ്യത്തേതിൽ - അതായത് വൈറസ് ബാധ ഏൽക്കുമോ ഇല്ലയോ എന്നതിൽ, തുടക്കത്തിൽ പഠനങ്ങളിൽ കണ്ടിരുന്ന അത്രയും ഫലപ്രാപ്തി വാസ്തവത്തിൽ കാണാൻ സാധിച്ചില്ല. കാരണം ഇപ്പോഴുള്ള വൈറസ്, കഴിഞ്ഞ വർഷം വാക്സിൻ വികസിപ്പിച്ചപ്പോൾ ഉള്ള വൈറസ് അല്ല.
വാക്സിൻ സ്വീകരിച്ചവരിലും ചിലപ്പോൾ നിസാരമായ വൈറസ് ബാധ കാണാറുണ്ട്. ഇവരിൽ വൈറസ് മൂക്കിലും തൊണ്ടയിലും പറ്റിപ്പിടിച്ചിരിക്കും. അത്തരം വൈറസ് രോഗം ഉണ്ടാക്കില്ലെങ്കിലും ഇവർ മറ്റുള്ളവരുമായി സന്പർക്കത്തിലാകുമ്പോൾ അവർക്ക് വൈറസ്ബാധയേൽക്കും. അതിനാൽ വാക്സിനേറ്റഡ് ആണെങ്കിലും അല്ലെങ്കിലും വൈറസിന്റെ സംക്രമണം സമൂഹത്തിൽ നടന്നു വരുന്നു. ഇക്കാര്യം എല്ലാവരും മനസിലാക്കിയിരിക്കണം. വാക്സിൻ ലഭിച്ചു എന്നു കരുതി ജാഗ്രത കൈ വെടിയരുത് എന്നു സാരം.
ഇപ്പോഴത്തെ അവസ്ഥയിൽ ഇത്രയധികം പ്രതിസന്ധിയിലും മികച്ച രീതിയിൽ വാക്സിൻ ലഭിച്ചിട്ടുള്ള സംസ്ഥാനം കേരളമാണ്. ലഭിക്കുക മാത്രമല്ല സ്വീകാര്യതയും കൂടുതലാണ്. സ്വീകാര്യതയും പ്രധാനമാണ്. വാക്സിൻ വേണ്ട എന്നുപറയുന്ന വലിയ വിഭാഗം ലോകത്തുണ്ട്. ഇതുവച്ചുനോക്കുന്പോൾ ലോകത്തെ ഏറ്റവും കൂടുതൽ വാക്സിൻ സ്വീകാര്യതയുള്ള ഒരു സ്ഥലം കേരളമാണ്. എന്നാൽ, നേരത്തേ പറഞ്ഞതു പോലെ, വാക്സിൻ സ്വീകരിച്ചവരിലും അല്ലാത്തവരിലും വൈറസ് ബാധ ഉണ്ടാകാം. വൈറസ് ബാധ വേറെ, ഗുരുതര രോഗം വേറെ. രണ്ടും രണ്ടാണ്. അതുകൊണ്ട് മൂക്കിലും തൊണ്ടയിലുള്ളതും ശ്വാസകോശത്തിലുളളതുമായ വൈറസ് ബാധയെ രണ്ടായി തരംതിരിക്കാം.
മുന്പോട്ടുള്ള കാലത്ത് ഈ വൈറസ് വ്യാപിച്ചുകൊണ്ടേയിരിക്കും എന്നതും മറന്നുകൂടാ. ഇതിന്റെ വ്യാപനം പരമാവധി കുറച്ചുകൊണ്ടിരിക്കുക എന്നുള്ള നടപടിയായിരുന്നു ഇതുവരെ ചെയ്തുകൊണ്ടിരുന്നത്. അതിനാണ് ശാരീരിക അകലം പാലിക്കലും മാസ്ക്, സാനിറ്റൈസർ മുതലായവയുടെ ഉപയോഗവും നടത്തിക്കൊണ്ടിരുന്നത്. അകത്തളങ്ങളിൽ ഉളള ഒത്തുചേരൽ ഇപ്പോഴത്തെ അവസ്ഥയിൽ പൂർണമായും ഒഴിവാക്കണം.
നമ്മുടെ ആത്യന്തിക ലക്ഷ്യം ഇനി രോഗം പടർന്നു പിടിക്കാതിരിക്കുക എന്നതും, അഥവാ പടർന്നു പിടിച്ചാൽ തന്നെ രോഗം ഗുരുതരമാകരുത് എന്നുള്ളതും ആണ്. ഏറ്റവും വിശിഷ്ടമായ ലക്ഷ്യം വൈറസ് മൂലം സമൂഹത്തിലുണ്ടാക്കുന്ന കെടുതികൾ പരമാവധി കുറയ്ക്കണം എന്നതുതന്നെ. അതുപോലെ നമ്മുടെ ആരോഗ്യ സംവിധാനങ്ങൾക്ക് അതീതമായി രോഗികളുടെ ഒഴുക്ക് ഉണ്ടാകാനും പാടില്ല.
മരണ നിരക്ക്
മരണ നിരക്ക് കണക്കാക്കുന്നത് 100 പേർക്ക് രോഗം വന്നാൽ എത്ര പേർ മരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്. ഇതു തീരുമാനിക്കുന്നത് പ്രധാനമായും ആ പ്രദേശത്തെ ആരോഗ്യ സംവിധാനത്തിന്റെ കാര്യക്ഷമത കൂടി കണക്കിലെടുത്തിട്ടാണ്. അതായത് ഗുരുതരമായ രോഗികളെ കിടത്താൻ ശരാശരി 100 കിടക്കകൾ ഒരു പ്രദേശത്ത് ഉണ്ട് എന്നിരിക്കട്ടെ. ഈ നൂറ് കിടക്കകളിൽ ഒരു സമയം എത്ര പേർ കിടക്കുന്നുണ്ട് എന്നുള്ള കണക്ക് മരണ നിരക്കിനെ സ്വാധീനിക്കും. ചുരുക്കത്തിൽ, നൂറിൽ നൂറും ഫുൾ ആയാൽ മരണ നിരക്ക് കൂടാൻ സാധ്യത ഉണ്ട് എന്നർത്ഥം. കാരണം, അവർക്ക് ഉത്തമമായ പരിചരണം കൊടുക്കാൻ കഴിയാതെ വരും. അതേ സമയം 30 ശതമാനം മാത്രം രോഗികളാവുമ്പോൾ ഉത്തമമായ ചികിത്സ ഓരോരുത്തർക്കും കൊടുക്കാൻ സാധിക്കും.
അതായത് ഓരോ പ്രദേശത്തും ഉളള കോവിഡ് ആശുപത്രി ബെഡുകൾ നിറയാതെ നോക്കേണ്ടതും പ്രധാനമാണ്.
പല സമ്പന്ന രാജ്യങ്ങളിലും മരണ നിരക്ക് കൂടാനുള്ള പ്രാധാന കാരണം അവിടെയുള്ള ആരോഗ്യ സംവിധാനങ്ങൾ നിറഞ്ഞു കവിഞ്ഞതാണ്. ഭാഗ്യവശാൽ കേരളത്തിൽ ഇന്നു വരെ അങ്ങനെ ഒരവസ്ഥ ഉണ്ടായിട്ടില്ല. നമ്മുടെ മരണനിരക്ക് കുറഞ്ഞിരിക്കാനുള്ള ഒരു പ്രാധാന കാരണം ഇതാണ്. രോഗവ്യാപനം കർശനമായി കുറച്ചു നിർത്തുക, വാക്സിനേഷൻ എത്രയും വേഗം നടപ്പാക്കുക ഇവയാണ് അതിനുള്ള ഏറ്റവും നല്ല മാർഗം.
തെറ്റിദ്ധാരണകൾ
നിലവിലെ സാഹചര്യത്തിൽ നേരിട്ടേക്കാവുന്ന പ്രശ്നങ്ങളിൽ ഏറ്റവും വലിയ വെല്ലുവിളി തെറ്റായ ധാരണകൾ പരത്തുന്ന സന്ദേശങ്ങളാണ്. അവ പല രൂപത്തിലും ഭാവത്തിലും വരാം. തെറ്റായ വാട്ട്സാപ്പ് സന്ദേശങ്ങൾ, തെറ്റായ വാർത്തകൾ, വാർത്തകൾക്കു വളച്ചൊടിച്ചതും തെറ്റായതുമായ തലക്കെട്ടുകൾ അങ്ങനെയുള്ള പല കാര്യങ്ങളും വരാം. ഇവയെ നിസാരമായി കാണരുത്. ഇത്തരം പ്രചാരണങ്ങൾ പലപ്പോഴും വലിയ കുഴപ്പങ്ങൾ സമൂഹത്തിൽ ഉണ്ടാക്കാൻ ഇടയുണ്ട്.
മറ്റു സംസ്ഥാനങ്ങളെയും ഫ്രാൻസ്, അമേരിക്ക പോലുള്ള രാജ്യങ്ങളെയും അപേക്ഷിച്ച് ശാസ്ത്ര വിരുദ്ധ പ്രചാരണങ്ങൾ ഇപ്പോൾ കേരളത്തിൽ കുറവാണ്. എന്നിരിക്കലും ഇപ്രകാരമുള്ള തെറ്റായ സന്ദേശങ്ങൾ കേരളത്തിലും വന്നുകൂടായ്കയില്ല. ഇപ്രകാരം തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നവരെ തീവ്രവാദത്തെ നേരിടുന്ന അതേ ജാഗ്രതയോടെ ശക്തമായി നേരിടണം. പലരും അറിഞ്ഞുകൊണ്ടല്ല ഇത്തരം തെറ്റായ കാര്യങ്ങളുടെ പ്രചാരകരാകുന്നത്. എന്നാൽ ഒരു മഹാമാരിയുടെ കാലത്ത് ഇത്തരം സന്ദേശം പ്രചരിപ്പിക്കുന്നവരെ അതി ശക്തമായി നേരിട്ടില്ലെങ്കിൽ അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും.
ജനിതക മാറ്റം
മറ്റൊരു ഭീഷണി ജനിതക മാറ്റമാണ്. വൈറസ് എന്ത് വ്യതിയാനം ഉണ്ടാക്കുന്നുവെന്നത് വൈറസിന്റെ തീരുമാനമാണ്. അതിൽ നമുക്ക് പ്രത്യേകിച്ച് വലിയ സ്വാധീനം ഒന്നും ഇല്ല. ഇതിനെ നേരിടുന്നതിന് വൈറസിന്റെ വ്യാപനം പരമാവധി കുറയ്ക്കുകയാണു വേണ്ടത്. അതിനുള്ള വഴികൾ നാം സ്വീകരിക്കണം. വൈറസിന്റെ സാന്നിധ്യത്തിൽ നമ്മുടെ അതിജീവനം ഏറ്റവും സുരക്ഷിതമായി സാധ്യമാക്കുക എന്നതും പ്രധാനമാണ്. അതിന് അതതു തലങ്ങളിൽ, സംസ്ഥാനങ്ങളിൽ, സ്ഥലങ്ങളിൽ തുടർച്ചയായുള്ള പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടേയിരിക്കണം.
ശാസ്ത്രം അതിവേഗം മുന്നോട്ടു പൊകുന്ന കാലഘട്ടമാണിത്. അതിനാൽ തന്നെ, കഴിഞ്ഞമാസം എടുത്ത നടപടികളായിരിക്കില്ല പലപ്പോഴും അടുത്ത മാസം എടുക്കേണ്ടത്. നിരന്തരമായ മാറ്റങ്ങൾ വേണ്ടി വരും. അപ്രകാരമുള്ള നടപടികളോട് പൊതുജനം സഹകരിക്കേണ്ടിയിരിക്കുന്നു. ഇതാണ് ഇതിനെ നേരിടുവാനുള്ള ദീർഘകാല പദ്ധതി. എത്രമാത്രം ശാസ്ത്രീയമായ അടിത്തറയോടു കൂടി ചെയ്യുന്നുവോ അത്രത്തോളം അവ ഗുണപ്രദമാകും. ഒരുപാട് മേഖലകൾ തമ്മിൽ യോജിപ്പിച്ചും ഏകോപിപ്പിച്ചും കൊണ്ടുപോയെങ്കിലേ ഇതുപോലുള്ള മഹാമാരിയെ തോൽപ്പിക്കാൻ കഴിയൂ. പുതിയ ഒരു ലോകമാണിത്. നിരവധി നൂതനമായ അറിവുകൾ കിട്ടിക്കൊണ്ടിരിക്കുന്നു. അവയെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയാൽ ഒരു പരിധി വരെ വലിയ വിലനൽകാതെ നമുക്ക് ഈ മാഹാമാരിയെ മെരുക്കാം.
ഡോ. രാജീവ് ജയദേവൻ
(ഐഎംഎ സംസ്ഥാന റിസർച്ച് സെൽ വൈസ് ചെയർമാനാണ് ലേഖകൻ)