Saturday, October 9, 2021 12:19 AM IST
വമ്പിച്ച മൂലധനം നിക്ഷേപിച്ചാണ് സ്വകാര്യ സ്വാശ്രയ കോളജുകൾ ആരംഭിച്ചിട്ടുള്ളത്. വലിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മിക്ക കോളജുകള്ക്കുമുണ്ട്. പ്രചോദനം നല്‍കുന്നതിനുപകരം മനോവീര്യം കെടുത്തരുത്.
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മുന്നേറ്റത്തിന് ഏറ്റവും കരുത്തേകുന്ന സ്വാശ്രയമേഖലയ്ക്ക് കടുത്ത പ്രഹരമേല്‍പ്പിച്ച് പുതിയ നിയമനിര്‍മാണത്തിലേക്കു സര്‍ക്കാര്‍ കടക്കുകയാണ്. 2021ലെ കേരള സ്വാശ്രയ കോളജ് അധ്യാപക-അനധ്യാപക ജീവനക്കാര്‍ (നിയമനവും സേവനവ്യവസ്ഥകളും) ബില്‍ 11ന് നിയമസഭയില്‍ അവതരിപ്പിക്കും. ഇതുസംബന്ധിച്ച് നിലവിലുള്ള ഓർഡിനൻസാണ് നിയമമാക്കുന്നത്.
സര്‍ക്കാരിന് യാതൊരു സാമ്പത്തിക ബാധ്യതയുമില്ലാത്ത സ്വാശ്രയ വിദ്യാഭ്യാസമേഖല ഒന്നടങ്കം സര്‍ക്കാര്‍ നിയന്ത്രണത്തിലും വരുതിയിലുമാക്കി നിയമങ്ങള്‍ അടിച്ചേൽപ്പിച്ച് വന്‍ വെല്ലുവിളിയുയര്‍ത്തുന്ന നിര്‍ദേശങ്ങളാണ് പുതിയ ബില്ലിലൂടെ അവതരിപ്പിക്കപ്പെടുന്നത്.
ഉന്നതവിദ്യാഭ്യാസ മേഖല
കേരളത്തില്‍ 705 ആര്‍ട്സ് ആൻഡ് സയന്‍സ് കോളജുകളാണുള്ളത്. ഇതില്‍ 229 എണ്ണം മാത്രമാണ് സര്‍ക്കാര്‍-എയ്ഡഡ് മേഖലയിലുള്ളത്. ബാക്കി 476 (68%) കോളജുകളും സ്വകാര്യ സ്വാശ്രയ മേഖലയിലാണ്.
ആകെയുള്ള 146 എൻജിനിയറിംഗ് കോളജുകളില്‍ 102 എണ്ണവും സ്വകാര്യ സ്വാശ്രയ കോളജുകളാണ്. ഒൻപത് എൻജിനിയറിംഗ് കോളജുകള്‍ സര്‍ക്കാര്‍ നേരിട്ടുനടത്തുന്നു. മൂന്നെണ്ണം എയ്ഡഡ് കോളജുകളാണ്. ഏഴു കോളജുകള്‍ വിവിധ യൂണിവേഴ്സിറ്റികളുടേതും 25 എണ്ണം സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളജുകളുമാണ്.
അതായത് 146 എൻജിനിയറിംഗ് കോളജുകളില്‍ 127 എണ്ണവും (87%) സ്വാശ്രയ കോളജുകളാണ്. 34 ആര്‍ക്കിടെക്ചര്‍ കോളജുകളില്‍ നാലെണ്ണം മാത്രമേ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളൂ. ബാക്കി 30 (88%) എണ്ണവും സ്വകാര്യ സ്വാശ്രയ കോളജുകളാണ്. കേരളത്തിലെ എൻജിനിയറിംഗ്, ആര്‍ക്കിടെക്ചര്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ കണക്കെടുത്താല്‍ ആകെയുള്ള 49,136 വിദ്യാര്‍ഥികളില്‍ 43,862 (89.2%) വിദ്യാര്‍ഥികളും പഠിക്കുന്നത് സ്വാശ്രയ കോളജുകളിലാണ്.
സ്വാശ്രയ കോളജുകളെ സംബന്ധിച്ചിടത്തോളം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഈ ബില്ല് തയാറാക്കിയ വേളയിലോ ഓര്‍ഡിനന്‍സ് വിളംബരത്തിനുശേഷമോ അതിനുമുമ്പോ ഈ മേഖലയില്‍ ഗണ്യമായ സംഭാവനകള്‍ നല്കിക്കൊണ്ടിരിക്കുന്ന മാനേജ്മെന്റുകളോട് ആലോചിക്കുകയോ അഭിപ്രായം തേടുകയോ ചെയ്തിട്ടില്ല.
റെഗുലേറ്ററി ബോഡി
നിര്‍ദിഷ്ട ബില്ലിലെ റെഗുലേറ്ററി ബോഡിയില്‍ സംസ്ഥാനത്തെ സര്‍വകലാശാലകള്‍ ഉള്‍പ്പെടുന്നു. യുജിസി, എഐസിടിഇ എന്നിവയുടെ നിയമങ്ങള്ക്കുകൂടി വിധേയമായാണ് സ്വാശ്രയ കോളജുകള്‍ ഓരോ സംസ്ഥാനത്തും പ്രവര്‍ത്തിക്കുന്നത്. അതിനാല്‍തന്നെ റെഗുലേറ്ററി ബോഡിയില്‍ സര്‍വകലാശാലകള്‍കൂടി കടന്നുവരുന്നത് അഭിപ്രായവ്യത്യാസങ്ങള്‍ക്ക് ഇടനല്കും.
ബില്ലിലെ എട്ടാം വകുപ്പ് വിവിധ സമിതികളുടെ രൂപവത്കരണം സംബന്ധിച്ചുള്ളതാണ്. രണ്ടാം ഉപവകുപ്പില്‍ സൂചിപ്പിക്കുന്നത് സമിതികളുടെ ഘടന, അധികാരങ്ങള്‍, ചുമതലകള്‍ എന്നിവ നിര്‍ണയിക്കുന്നത് റെഗുലേറ്ററി ബോഡിയായിരിക്കുമെന്നാണ്. കോളജ് നടത്തിപ്പിനുള്ള അവകാശം മാനേജ്മെന്റിന് നിഷേധിക്കുന്നതാണ് ഈ വ്യവസ്ഥ.
അഫിലിയേഷനും നിയമനവും
കേരളത്തിലെ സ്വാശ്രയ കോളജുകളില്‍ ജീവനക്കാരെ സ്ഥിരമായി നിയമിക്കാന്‍ കഴിയില്ലെന്ന നിലവിലെ യാഥാര്‍ഥ്യം മറച്ചുവച്ചാണ് ഈ ബില്ലിലെ പല വകുപ്പുകളും രൂപപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്തെ ഒരു സര്‍വകലാശാലയും ഒരു സ്വാശ്രയ കോളജിനും സ്ഥിരമായ അഫിലിയേഷന് ഇതിനോടകം നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഇത്തരം സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക് എങ്ങനെ സ്ഥിരനിയമനം നല്‍കാനാവും.
അഞ്ചു കൊല്ലമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കോളജുകള്‍ക്കു മതിയായ പരിശോധന നടത്തി സ്ഥിരമായ അഫിലിയേഷന് നല്‍കണമെന്നതാണ് യുജിസി നിര്‍ദേശം. കേരളത്തിലെ സ്വാശ്രയ കോളജുകളുടെ കാര്യത്തില്‍ ഈ നിര്‍ദേശം ഇനിയും നടപ്പിലാക്കിയിട്ടില്ല.
താത്കാലിക അഫിലിയേഷന് മാത്രമുള്ളതുകൊണ്ട് സ്വാശ്രയ കോളജുകള്‍ക്ക് യുജിസിയില്‍നിന്ന് (റൂസാ) വികസനത്തിനുള്ള സാമ്പത്തിക സഹായമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല. സ്ഥിര അഫിലിയേഷന് ഇല്ലാത്തതുകൊണ്ട് സ്ഥിരമായ നിയമനം സാധ്യമല്ലെന്നിരിക്കെ നിയമിക്കപ്പെടുന്ന ജീവനക്കാരെ ഇപിഎഫിലും ഇന്‍ഷ്വറന്‍സ് പദ്ധതിയിലും ഉള്‍പ്പെടുത്തണമെന്ന് 4(4), 4(5) എന്നീ വകുപ്പുകള്‍ അനുശാസിക്കുന്നു.
ഈ വ്യവസ്ഥ പാലിക്കപ്പെടണമെങ്കില്‍ സ്വാശ്രയ കോളജുകള്‍ക്ക് സ്ഥിരമായ അഫിലിയേഷന് നല്‍കാനുള്ള തീരുമാനം ഉണ്ടാകണം. ഇതിന് സംസ്ഥാന സര്‍ക്കാര്‍ ആദ്യമേ തയാറാകണം.
അച്ചടക്കനടപടി അധികാരം
ബില്ലിലെ 4(7) വകുപ്പ് പ്രകാരം വിദ്യാഭ്യാസ ഏജന്‍സിക്കാണ് ജീവനക്കാരുടെമേലുള്ള ശിക്ഷണനടപടികള്‍ എടുക്കാനുള്ള അധികാരം. അച്ചടക്കനടപടി എടുക്കുന്നത് നിര്ദിഷ്ടരീതിയിലാവണമെന്നും അതിനുള്ള നിയമനിര്‍മാണം ഗവണ്മെന്റില് നിക്ഷിപ്തമാണെന്നുമാണ് വ്യവസ്ഥ. എന്നാല്‍ വകുപ്പ് 5 പ്രകാരം അച്ചടക്ക നടപടിയുടെ മേലുള്ള അന്തിമതീരുമാനം സര്‍വകലാശാല സിന്‍ഡിക്കറ്റിനാണ്. ഇത് പരസ്പര വിരുദ്ധമാണ്.
പുതിയ ബില്‍ പ്രകാരം കോളജിലെ അച്ചടക്കം സംബന്ധിച്ച പരമാധികാരം സിന്‍ഡിക്കറ്റിനാണ്. സിന്‍ഡിക്കറ്റ് അംഗങ്ങള്‍ സാധാരണയായി രാഷ്ട്രീയ പശ്ചാത്തലത്തില്‍ നോമിനേഷന് അല്ലെങ്കില്‍ ഇലക്ഷനിലൂടെ വന്നവരാകും. എന്നിട്ടുകൂടി കോടതിയില്‍ അപ്പീല്‍ കൊടുക്കാനുള്ള മൗലികാവകാശം നിഷേധിക്കുന്ന ഈ വ്യവസ്ഥ തീര്‍ച്ചയായും ഉപേക്ഷിക്കണം.
പതിനൊന്നാം വകുപ്പു പ്രകാരം പരാതിയില്‍ സിന്‍ഡിക്കറ്റ് തീര്‍പ്പ് കല്പിക്കുന്നതുവരെ യാതൊരു സിവില്‍ കോടതിക്കും അങ്ങനെയുള്ള കാര്യങ്ങളില്‍ ഇടപെടുന്നതിനുള്ള അധികാരവുമില്ല. എയ്ഡഡ് മേഖലയിലെ മാനേജര്‍മാരില്‍ നിക്ഷിപ്തമായ അധികാരം മാനിക്കുന്നതുപോലെ സ്വാശ്രയമേഖലയിലും കോളജ് മാനേജര്‍മാര്‍ക്ക് ഈ അധികാരം നല്‍കണം.
വേതനവും ഫീസും
യുജിസി നിര്‍ദേശിക്കുന്ന യോഗ്യതയുള്ള ജീവനക്കാര്‍ നിയമിക്കപ്പെടുമ്പോള്‍ യുജിസിയുടെ ചട്ടം അനുസരിച്ചുള്ള വേതനവും ഉറപ്പാക്കേണ്ടതുണ്ട്. ജീവനക്കാരുടെ ഉയര്‍ന്ന വേതനത്തിനായി വിദ്യാര്‍ഥികളില്‍നിന്ന് ഉയര്‍ന്ന ഫീസ് ഈടാക്കേണ്ട സാഹചര്യവുമുണ്ട്.
നിയമനങ്ങള്‍ക്ക് റാങ്ക് ലിസ്റ്റ്
സ്വാശ്രയ കോളജുകളിലെ നിയമനങ്ങള്‍ക്ക് റാങ്ക് ലിസ്റ്റ് വേണമെന്നും അത് കൃത്യമായി പാലിക്കണമെന്നും ബില്ലില്‍ അനുശാസിക്കുന്നു. ഉന്നത യോഗ്യതകളും രാജ്യാന്തര പരിചയസമ്പത്തുള്ളവരുമായ മികച്ച അധ്യാപകരെ ലഭിക്കുക എളുപ്പമല്ല.
മാനേജ്മെന്റിന്റെ ക്ഷണമനുസരിച്ച് അവര്‍ വരാമെന്ന് സമ്മതിക്കുമ്പോള്‍ പുതുമുഖങ്ങളോടൊപ്പമിരുത്തി സെലക്ഷന് പ്രക്രിയയില്‍ പങ്കെടുക്കണമെന്ന നിബന്ധന പ്രായോഗികമല്ല. മാത്രമല്ല, അപ്രതീക്ഷിതമായി ഒരു മികച്ച അധ്യാപകനെ കിട്ടിയാല്‍ നിലവിലുള്ള റാങ്ക്ലിസ്റ്റ് തടസമാകുകയും ചെയ്യും.
നീതിനിഷേധം തുടരുന്നു
സ്വാശ്രയ കോളജുകള്‍ പ്രവര്‍ത്തിക്കേണ്ടത് സര്‍വകലാശാലകളുടെ ആക്ട്, സ്റ്റാറ്റ്യൂട്സ് ആന്‍ഡ് റെഗുലേഷന്‍സ് എന്നിവയുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍, നാളിതുവരെയായിട്ടും കേരളത്തിലെ ഒരു യൂണിവേഴ്സിറ്റിയും സ്വാശ്രയ കോളജുകളെക്കൂടി ഉള്‍പ്പെടുത്താവുന്ന വിധത്തില്‍ ആക്ടോ സ്റ്റാറ്റ്യൂട്സോ പരിഷ്കരിച്ചിട്ടില്ല.
യൂണിവേഴ്സിറ്റികളിലെ അക്കാദമിക് കൗണ്‍സില്‍, സെനറ്റ്, സിന്‍ഡിക്കറ്റ് സമിതികളില്‍ സ്വാശ്രയ മേഖലയില്‍ നിന്നുള്ള ആനുപാതികമായ പ്രാതിനിധ്യമില്ല. ബോര്‍ഡ് ഓഫ് സ്റ്റഡീസിലും മതിയായ പ്രാതിനിധ്യമില്ല.
മനോവീര്യം കെടുത്തരുത്
വമ്പിച്ച മൂലധനം നിക്ഷേപിച്ചാണ് സ്വകാര്യ സ്വാശ്രയ കോളജുകൾ ആരംഭിച്ചിട്ടുള്ളത്. വലിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മിക്ക കോളജുകള്ക്കുമുണ്ട്. പ്രചോദനം നല്‍കുന്നതിനുപകരം മനോവീര്യം കെടുത്തുന്ന നിയമങ്ങള്‍ സൃഷ്ടിച്ച് നിലവിലുള്ള സംവിധാനങ്ങള്‍ തകര്‍ക്കുന്നതിലൂടെ രാജ്യാന്തര സാധ്യതകള്‍ തേടി നമ്മുടെ യുവതലമുറ കേരളത്തില്‍നിന്ന് പറന്നകലുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും.
ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍