Monday, October 18, 2021 12:44 AM IST
കർദിനാൾ ന്യൂമാന്റെയും ബെനഡിക്ട് പതിനാറാമന്റെയും വിദ്യാഭ്യാസചിന്തകൾ
പ്രഫഷണൽ വിദ്യാഭ്യാസകേന്ദ്രീകൃതമായ കമ്പോളസംസ്കൃതിയുടെ കാലത്ത് കർദിനാൾ ന്യൂമാന്റെ വിദ്യാഭ്യാസദർശനം വിദ്യാഭ്യാസമേഖലയിൽ ഇടപെടുന്ന സർവരുടെയും ശ്രദ്ധയെ ക്ഷണിക്കുന്നു. ഭൗതിക അഭിവൃദ്ധിക്കാവശ്യമായ സാങ്കേതിക പരിശീലനം കൂടാതുള്ള വിദ്യാഭ്യാസം അപൂർണമാണെന്ന ജോൺ ലോക്കിന്റെ നിഗമനത്തിനു ശേഷം വിദ്യാഭ്യാസത്തിൽ പ്രയോജനവാദം ശക്തിപ്പെട്ടു. പ്രയോജനവാദത്തിന്റെ സങ്കുചിതത്വങ്ങൾക്കു നേരേയാണ് ന്യൂമാൻ വെല്ലുവിളിയുയർത്തുന്നത്.
എല്ലാ അറിവുകളും ഒരൊറ്റ സമ്പൂർണതയാണെന്ന് ന്യൂമാൻ പഠിപ്പിക്കുന്നു. മാനവികവിദ്യാബോധത്തിൽ നിന്നും തീർത്തും വേർതിരിക്കപ്പെട്ട ശാസ്ത്രീയ രീതികളെ ഏകപക്ഷീയവും ഭാഗികമായി വികലവുമായ കാഴ്ചപ്പാടായി അദ്ദേഹം ഗണിക്കുന്നു.
മനസിന്റെ വികാസം
പഠനപദ്ധതിക്ക് പ്രഫഷണൽ ദിശാബോധം വേണമെന്നത് നിസ്തർക്കം തന്നെ. എന്നാൽ മാനവികശാസ്ത്ര വിഷയങ്ങൾ കൈകാര്യം ചെയ്യപ്പെടുന്ന ഉന്നത വിദ്യാഭ്യാസത്തിനായുള്ള കേന്ദ്രങ്ങളുടെ ആത്യന്തിക ഉദ്ദേശ്യം പ്രഫഷണലുകളെ വാർത്തെടുക്കാനുള്ള അടുപ്പുകളായി വിഭാവനം ചെയ്യുന്നതിലെ ഹ്രസ്വവീക്ഷണമാണ് ചോദ്യം ചെയ്യപ്പെടേണ്ടത്.
ബൗദ്ധിക സംസ്കാരം കൊണ്ട് ന്യൂമാൻ അർഥമാക്കുന്നത് നിരവധി ആശയങ്ങളുടെ നിഷ്ക്രിയ സ്വീകരണത്തെയല്ല, നൈപുണ്യവികാസവും കലാബോധവും സാമൂഹ്യപ്രവർത്തന വൈദഗ്ധ്യവും ധാർമികവും മതപരവുമായ വീക്ഷണവും ഉൾകൊള്ളുന്ന മനസിന്റെ അവിഭാജ്യ വികാസത്തെയാണ്. അപ്രകാരം സംയോജിതമായ മനസിനേ ചിന്തിക്കാനും യുക്തിപൂർവം വിശകലം ചെയ്യാനും വിവേചിച്ചറിയാനുമുള്ള കഴിവുകളുണ്ടാകൂ എന്ന് ന്യൂമാൻ വിവക്ഷിക്കുന്നു.
മനുഷ്യ സ്വഭാവം ചെറിയ ദുഃശീലങ്ങൾ, വൈകല്യങ്ങൾ, അസൂയ, അശ്ലീലത, അഹങ്കാരം, സ്വാർഥത എന്നിവയുടെ മേഖല കൂടിയാണ്. വിദ്യാർഥികളുടെമേൽ അധ്യാപകരുടെ വ്യക്തിപരമായ സ്വാധീനമില്ലാത്ത ഏതൊരു അക്കാദമിക് സമ്പ്രദായവും പരാജയപ്പെടുന്നു. അധ്യാപകന്റെ വ്യക്തിപരമായ സ്വാധീനംകൊണ്ടേ ജീവിതങ്ങൾ പൊടിച്ചുവരൂ.
അതേസമയം വിദ്യാർഥികളുടെമേലുള്ള അധ്യാപകരുടെ വ്യക്തിപരമായ സ്വാധീനം ഒരിക്കലും പ്രതികൂലമാകുന്നില്ലെന്നുകൂടി ഉറപ്പുവരുത്തണം. അധ്യാപകനിൽനിന്നു പ്രവഹിക്കുന്ന അറിവുകൾ ധാർമിക തത്വങ്ങളെ പരിപോഷിപ്പിക്കുന്നില്ലെങ്കിൽ അവിടെ വൈകൃതങ്ങളേ വളരൂ എന്ന് ന്യൂമാൻ പറഞ്ഞു.
ആകയാൽ അറിവിന്റെ ആശയവിനിമയത്തിന് ഒരു പദ്ധതി അല്ലെങ്കിൽ അനുപാതം അനിവാര്യമാണ്. ഈ അനുപാതത്തിന്റെ കണ്ടെത്തലിലാണ് ലിബറൽ വിദ്യാഭ്യാസം കാര്യക്ഷമമായി നിർവഹിക്കാൻ സാധിക്കുക.
നമ്മുടെ നാളുകളിലെ വെല്ലുവിളികളെ അഭിസംബോധന ചെയ്യാൻ സർവകലാശാലകളെ സജ്ജമാക്കാൻ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ നിരന്തരം അധ്യാപകരോടും വിദ്യാർത്ഥികളോടും ആവർത്തിച്ച പ്രസ്താവങ്ങളിൽ ഈ അനുപാതത്തിന്റെ സൂചനകളെക്കുറിച്ച് നമുക്ക് സുപ്രധാന ധാരണകൾ ലഭിക്കുന്നു.
ക്രൈസ്തവ സർവകലാശാലകൾ
ബഹുസ്വര സമൂഹങ്ങളിലെ ക്രൈസ്തവ സർവകലാശാലകളെ ബെനഡിക്ട് മാർപാപ്പ ഉപമിച്ചത് ജെറുസലേം ദേവാലയത്തിലെ വിജാതീയരുടെ അങ്കണത്തോടാണ്. ജെറുസലേം ദേവാലയത്തിൽ യഹൂദേതർക്കു പ്രാർഥിക്കാൻ അനുവാദം നല്കപ്പെട്ടിരുന്ന സ്ഥലമാണ് വിജാതീയരുടെ അങ്കണം. ദൈവത്തെ അന്വേഷിക്കാനും പ്രാർഥിക്കാനുമുള്ള ക്ഷണംകൂടിയാണ് ഓരോ ക്രൈസ്തവ സർവകലാശാലയുടെയും അങ്കണമെന്ന് മാർപാപ്പ പറയുന്നു.
ഇന്നത്തെ സാമൂഹ്യസാംസ്കാരിക യാഥാർഥ്യങ്ങളിൽ ക്രൈസ്തവികതയിലൂന്നിയ വിദ്യാഭ്യാസത്തിന് നവീനമായ ചട്ടക്കൂടുകൾ ആവിഷ്കരിക്കാൻ സവിശേഷമായ ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. മാനവരാശിയുടെ പൊതു നന്മയ്ക്ക് ആധികാരികമായ മാനവികത വേണം. ആ മാനവികതയെ പരിപോഷിപ്പിക്കുന്നതിൽ പൂർണാർഥത്തിലുള്ള ക്രൈസ്തവ വിദ്യാഭ്യാസത്തിന് സവിശേഷമായ പങ്കുണ്ട്.
നിരീശ്വരത്വം
യുക്തിവാദവും നിരീശ്വരത്വവും മതതീവ്രവാദങ്ങളും ആപേക്ഷികതയും ലിബേർട്ടിണിസവും നവഅജ്ഞേയവാദവും കൊടുമ്പിരിക്കൊള്ളുന്ന സമൂഹത്തിൽ ക്രൈസ്തവ സർവകലാശാലകൾ അവയ്ക്ക് ഭരമേല്പിക്കപ്പെട്ടിരിക്കുന്ന പ്രത്യേക ഉത്തരവാദിത്വങ്ങളെ പ്രത്യേകമായിത്തന്നെ സ്വീകരിക്കണം. ഡോ. മേരി എയ്ഞ്ചലാ ഹാർപറുടെ നിരീക്ഷണം ശ്രദ്ധേയമാണ്: "കത്തോലിക്കാ വിദ്യാഭ്യാസത്തിന്റെ അതുല്യമായ സംഭാവന മനുഷ്യൻ ദൈവവുമായി അഭേദ്യമായി ബന്ധപ്പെട്ട വ്യക്തിയാണെന്ന് വിദ്യാർഥികളെ വ്യക്തമായി പഠിപ്പിക്കുന്നതിലാണ്.
ഈ ധാരണയിൽനിന്ന് ഒഴുകുന്ന മൂല്യങ്ങൾ പൊതു സമൂഹത്തെ മുഴുവൻ പോഷിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. മതപരമായ അസ്തിത്വവും വ്യതിരിക്തമായ മൂല്യബോധമുള്ളതുമായ വിദ്യാലയങ്ങളാണ് നമ്മുടേതെന്ന കാഴ്ചപ്പാട് നാം സാവധാനം മറന്നാൽ നമ്മൾ ആത്മവഞ്ചന ചെയ്യുക മാത്രമല്ല നമ്മുടെ സഹപൗരന്മാരെക്കൂടി വഞ്ചിക്കുകയായിരിക്കും.'
ക്രൈസ്തവികതയുടെ തനിമയാർന്ന ദൈവശാസ്ത്ര-തത്വശാസ്ത്ര-സാംസ്കാരിക പാരമ്പര്യങ്ങളെക്കുറിച്ചുള്ള ശരിയായ ധാരണകളുള്ള അധ്യാപകസമൂഹത്തിലൂടെയേ ഈ ലക്ഷ്യം നിറവേറൂ. ക്രൈസ്തവലോകവീക്ഷണം ഓരോ പഠനശാഖയിലും വ്യക്തതയോടും ബോധ്യത്തോടും സമർപ്പണത്തോടുംകൂടി വൈവിധ്യമാർന്ന ഒരു വിദ്യാർഥിസമൂഹത്തിന്റെ മുൻപിൽ അവതരിപ്പിക്കാനും ഫലപ്രദമായ സംഭാഷണങ്ങൾ ക്ലാസ്മുറികളിൽ തുടങ്ങിവയ്ക്കാനുമുള്ള ശേഷി വികസിപ്പിക്കേണ്ടിയിരിക്കുന്നു. സമൂഹനന്മയ്ക്ക് ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നൽകാൻ സാധിക്കുന്ന ഏറ്റവും ശ്രേഷ്ഠമായ സംഭാവനയും മറ്റൊന്നല്ല.
ഇക്കഴിഞ്ഞ ജൂലൈയിൽ ബെനഡിക്ട് മാർപാപ്പ ജർമനിയിലെ ക്രൈസ്തവ സർവകലാശാലകളിലും ആശുപത്രികളിലും നിലനിൽക്കുന്ന സാഹചര്യങ്ങളെ പരാമർശിച്ചത് ശ്രദ്ധേയമാണ്: "സഭയുടെ ആന്തരിക ആഹ്വാനത്തെ പിന്തുണയ്ക്കാത്ത നിരവധി ആളുകൾ പ്രധാന സ്ഥാനങ്ങളിൽ ഏർപ്പെടുന്നു, അതിനാൽ ആ സ്ഥാപനങ്ങളുടെ ദൗത്യം പലപ്പോഴും മറയ്ക്കപ്പെടുന്നു.'
ലിബറൽ വിദ്യാഭ്യാസത്തിന്റെ പ്രായോഗിക ആവിഷ്കാരത്തിന് ജെസ്വിറ്റ് വിദ്യാഭ്യാസചിന്ത നാം ആവേശപൂർവം സ്വായത്തമാക്കേണ്ട മൂലധനമാണ്. ജെസ്വിറ്റ് ജനറലായിരുന്ന ഫാ. പെദ്രോ അരൂപ്പെയുടെ വാക്കുകൾ ഇപ്രകാരമാണ്: "സാമൂഹ്യവിതരണാത്മക നീതിയായിരിക്കട്ടെ നമ്മുടെ വിദ്യാഭ്യാസ ശുശ്രൂഷയുടെ അടിസ്ഥാന മാനദണ്ഡം. നമ്മുടെ അധ്വാനം "മികവുള്ള വിദ്യാഭ്യാസ ഉൽപ്പന്നം’ സൃഷ്ടിക്കുന്നതിലല്ല, പ്രത്യുത "സാമൂഹ്യവളർച്ചയുടെ നിർമാതാക്കളെ’ മെനഞ്ഞെടുക്കുന്നതിലാണ്.
നമ്മുടെ വിദ്യാർഥികൾ താന്താങ്ങളെ ഒറ്റപ്പെട്ട വ്യക്തികളായി ഗണിക്കുവോളം മറ്റുള്ളവരെ മത്സരത്തിലൂടെ വകഞ്ഞുമാറ്റി അധികാരത്തിന്റെയും പ്രശസ്തിയുടെയും സ്ഥാനങ്ങളിലേക്ക് നീന്തിക്കയറാനുള്ള ശ്രമങ്ങൾ നടത്തുന്നു. മറിച്ച്, നാമെല്ലാം ഏകഭൗമികഗ്രാമത്തിലെ സഹോദരങ്ങളാണെന്നും ഏകഭൗമിക വാഹനത്തിലെ സഹയാത്രികരാണെന്നും അവർ കണ്ടെത്തട്ടെ. ഈ കാലഘട്ടത്തിലെ മനുഷ്യന്റെ, പ്രത്യേകിച്ച് ദരിദ്രരും ദുരിതബാധിതരുമായവരുടെ സന്തോഷങ്ങളെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും ദുഃഖങ്ങളെക്കുറിച്ചും ഉത്കണ്ഠകളെക്കുറിച്ചും അവർ വിദ്യാഭ്യാസം നേടട്ടെ.
'
വിദ്യാഭ്യാസമേഖലയിൽ സാമൂഹ്യനീതി ഉറപ്പുവരുത്താനുള്ള നമ്മുടെ ശ്രമങ്ങളിൽ ബ്രസീലിയൻ വിദ്യാഭ്യാസ ചിന്തകനായ പൗലോ ഫ്രയറുടെ നിരീക്ഷണങ്ങളെക്കൂടി നാം ശ്രദ്ധയോടെ പഠിക്കേണ്ടതാണെന്ന് അരൂപ്പെ ആഹ്വാനം ചെയ്യുന്നു.
ഇരുൾ പരന്നിടുന്ന ഏതു ചുറ്റുപാടുകളിലും നിത്യമായ പ്രകാശരശ്മികളിൽനിന്ന് ഊർജം സ്വീകരിച്ചും ആന്തരികമായ തിരിച്ചറിവുകൾ കൊണ്ടും പുതിയ ദീപങ്ങൾ തെളിക്കാനാകുമെന്ന് ന്യൂമാന്റെ മാതൃക നമുക്ക് പ്രത്യാശ നല്കിക്കൊണ്ടേയിരിക്കുന്നു.
ജോർജ് ജോസഫ് വെള്ളാങ്കൽ
(ഹംഗറിയിലെ സെഗെറ്റ് സർവകലാശാലയിൽ രാഷ്ട്രമീമാംസയിൽ ഗവേഷകൻ)