Monday, January 3, 2022 1:26 AM IST
കാലത്തിന്റെ മാറ്റങ്ങൾ തിരിച്ചറിഞ്ഞ് കേരളജനതയെ പ്രത്യേകിച്ചു കേരളത്തിലെ കത്തോലിക്കാ സമൂഹത്തെ വികസനത്തിന്റെ നവചക്രവാളങ്ങളിലേക്കു നയിച്ച കർമയോഗിയായ ചരിത്രപുരുഷനാണ് വിശുദ്ധ ചാവറയച്ചൻ. ജീവിതവിശുദ്ധിയുടെ അന്യാദൃശ ചൈതന്യംകൊണ്ട് വിശുദ്ധരുടെ ഗണത്തിലേക്കു സഭ അദ്ദേഹത്തെ ഔദ്യോഗികമായി ഉയർത്തിയിരിക്കുന്നു. അതുകൊണ്ടു വിശുദ്ധനായ ചാവറയച്ചൻ എന്ന നിലയിലാണ് ജനങ്ങൾ പൊതുവേ അദ്ദേഹത്തെ ആദരിക്കുകയും വണങ്ങുകയും ചെയ്യുന്നത്. ഇതോടൊപ്പം കേരളനവോത്ഥാനത്തിന്റെ ആദ്യകാല ശില്പികളിൽ പ്രമുഖനാണ് ചാവറയച്ചൻ എന്ന വസ്തുതയും നമ്മൾ ഓർമിക്കണം.
1805 ഫെബ്രുവരി എട്ടിനു കുട്ടനാട്ടിലെ കൈനകരിയിൽ പടിഞ്ഞാറേ ചാവറ കുടുംബത്തിലാണ് ചാവറയച്ചന്റെ ജനനം. പിതാവ് കുര്യാക്കോസ്. മാതാവ് മറിയം. ഉത്തമ കത്തോലിക്കാ കുടുംബമായിരുന്നു പടിഞ്ഞാറേചാവറ. എപ്പോഴും പ്രാർഥിക്കുന്ന അമ്മ, എല്ലാം ദൈവത്തിൽ സമർപ്പിക്കുന്ന അമ്മ, മക്കൾക്ക് വിശക്കാതെ നോക്കുന്ന അമ്മ, ഭക്ഷണത്തോടൊപ്പം നേരംതെറ്റാതെ ആധ്യാത്മിക പാഠങ്ങൾകൂടി വിളന്പിക്കൊടുക്കുന്ന അമ്മ - ഇങ്ങനെയായിരുന്നു ചാവറയിലെ വീട്ടമ്മ. അല്ലലും വല്ലായ്മയുമില്ലാത്ത കുടുംബസാഹചര്യം ഒരുക്കാൻ ബദ്ധശ്രദ്ധനായിരുന്നു കുടുംബനാഥനായ കുര്യാക്കോസ്.
മഹാപുരുഷന്മാർക്കു ജന്മംകൊടുക്കാൻ സന്പന്ന കുടുംബങ്ങളോ പുരാതന കുടുംബങ്ങളോ വേണമെന്നില്ല. പക്ഷേ, ഉത്തമ കുടുംബങ്ങൾ വേണം. സമാധാനവും സാഹോദര്യവും ഈശ്വരവിശ്വാസവും ഉള്ള കുടുംബം. ചാവറയച്ചനു ജന്മം നൽകിയത് അത്തരമൊരു കുടുംബമായിരുന്നു.
പഠനം
അന്നത്തെ രീതിയനുസരിച്ച് അഞ്ചുവയസുള്ളപ്പോൾ കൊച്ചുകുര്യാക്കോസിനെ സമീപത്തുണ്ടായിരുന്ന ആശാൻകളരിയിൽ എഴുത്തിനിരുത്തി. കളരിയിലെ പഠനം അഞ്ചുവർഷം നീണ്ടു. സംസ്കൃതം, മലയാളം, തമിഴ് ഭാഷകളും കണക്കുമായിരുന്നു പാഠ്യവിഷയങ്ങൾ. പഠനത്തിൽ ബഹുസമർഥനായിരുന്നു കൊച്ചുകുര്യാക്കോസ്.
എല്ലാദിവസവും ഇടവകദേവാലയത്തിൽ കുർബാനയിൽ സംബന്ധിക്കാനും അൾത്താരബാലനായി വികാരിയച്ചനെ സഹായിക്കാനും ഉത്സുകനായിരുന്നു . കൊച്ചുകുര്യാക്കോസിന്റെ സഞ്ചാരപഥം സാധാരണകുട്ടികളുടേതിൽനിന്നു വ്യത്യസ്തമായിരുന്നു. കൗമാരത്തിനു മുന്പുതന്നെ ആ വഴിതെളിഞ്ഞു. കൊച്ചുകുര്യാക്കോസ് ചേന്നങ്കരി പള്ളിവികാരിയുടെ അന്തേവാസിയായി. വൈദികജീവിതത്തിലേക്കുള്ള ആദ്യചുവടുവയ്പ്.
ഇതിനു പശ്ചാത്തലമായി മറ്റൊരു സംഭവംകൂടിയുണ്ട്. ദൈവത്തിന്റെ "തെരഞ്ഞെടുക്കപ്പെട്ട പാത്ര'മായിരുന്നു കൊച്ചുകുര്യാക്കോസ്. തന്റെ വിളി അറിയിക്കാൻ ദൈവം ഒരു ദൂതനെ ചാവറയിലേക്ക് അയച്ചു. അന്നു പള്ളിപ്പുറം സെമിനാരിയിലെ മല്പാനായിരുന്നു പാലയ്ക്കൽ തോമ്മാച്ചൻ. അദ്ദേഹം വീട്ടിലെത്തി മാതാപിതാക്കളോടു ചോദിച്ചതിങ്ങനെ: ""ഇവനെ എനിക്കു തരുമോ, സെമിനാരിയിൽ ചേർക്കാൻ?''
പത്തുവയസു മാത്രമുള്ള തങ്ങളുടെ കുട്ടിയെ ഇത്ര ചെറുപ്പത്തിലേ സെമിനാരിയിലേക്ക് അയയ്ക്കുകയോ? ആ മാതാപിതാക്കൾ സമ്മതമോ വിസമ്മതമോ അറിയിച്ചില്ല.
ചാവറയിലെ വീട്ടമ്മയുടെ സഹോദരനായിരുന്നു തോപ്പിൽ ഗീവർഗീസ് അച്ചൻ. വിവരമറിഞ്ഞ് അദ്ദേഹം ഒരുദിവസം പെങ്ങളെയും അളിയനെയും കാണാനെത്തി. പിന്നെ താമസിച്ചില്ല, കൊച്ചുകുര്യാക്കോസ് ചേന്നങ്കരി പള്ളിയിൽ വൈദികവിദ്യാർഥിയായി വികാരിയച്ചനോടൊപ്പം താമസമാക്കി. മഹാപുരോഹിതനായ യേശുനാഥന്റെ സന്നിധിയിലേക്കുള്ള മഹാപ്രയാണത്തിന്റെ തുടക്കമായിരുന്നു അത്.
ഇന്നത്തേതുപോലെ സെമിനാരികളില്ലായിരുന്ന അക്കാലത്ത് വൈദികാർഥികൾ പഠനം ആരംഭിക്കുന്നത് ഇങ്ങനെയായിരുന്നു. ഒരുവർഷമായപ്പോൾ പാലയ്ക്കൽ മല്പാൻ കുര്യാക്കോസിനെ പള്ളിപ്പുറം സെമിനാരിയിലേക്കു കൊണ്ടുപോയി. അവിടെ പഠനം പൂർത്തിയാക്കിയ കുര്യാക്കോസ് ശെമ്മാശൻ 1829 നവംബറിൽ വരാപ്പുഴ മെത്രാൻ മൗറേലിയൂസ് സ്തബലീനിയിൽനിന്നു വൈദികപട്ടം സ്വീകരിച്ചു. അർത്തുങ്കൽ പള്ളിയിലായിരുന്നു ചടങ്ങുകൾ. നവംബർ 29-നു ചേന്നങ്കരി പള്ളിയിൽ പ്രഥമദിവ്യബലിയർപ്പണം.
കർമപഥങ്ങൾ
ഇതോടോ ദൈവം ഒരു സംക്രമപുരുഷനെ കേരളത്തിനു സമ്മാനിക്കുകയായിരുന്നു. കേരളസമൂഹത്തിൽ ഒരു പുതുപ്പിറവി അനിവാര്യമായിരുന്നു. ആ ദൗത്യം ഏറ്റെടുക്കുകയെന്നതായിരുന്നു ചാവറയച്ചന്റെ നിയോഗം.
ആ ദൗത്യനിർവഹണത്തിനു പല ഘട്ടങ്ങളുണ്ട്. അതിന്റെ തുടക്കം തൊട്ടടുത്ത വർഷങ്ങളിൽത്തന്നെ ഉണ്ടായി. ഇന്ത്യയിലെ ആദ്യ സന്യാസസമൂഹത്തിന്റെ സ്ഥാപനം. പാലയ്ക്കൽ തോമ്മാ മല്പാൻ, പോരൂക്കര തോമ്മാച്ചൻ എന്നീ വൈദികരോടും ബ്രദർ യാക്കോബ് കണിയാന്തറയോടുമൊപ്പം ചാവറയച്ചൻ പുതിയ കർമപഥത്തിലേക്കു കടന്നു.
ഈ നാലു ചരിത്രപുരുഷന്മാരുടെയും ആഗ്രഹം താപസജീവിതമായിരുന്നു. ഏതെങ്കിലും വനത്തിൽ ഒരു തപോവനം തീർത്ത് പ്രാർഥനയും ഉപവാസവുമായി ആധ്യാത്മിക ജീവിതം നയിക്കുക. അതിന് അനുവാദം തേടി സ്തബലീനി മെത്രാന്റെ അടുത്തെത്തിയപ്പോൾ അദ്ദേഹം വ്യത്യസ്തമായൊരു നിർദേശം വച്ചു, ""ഒരു ആശ്രമം ആരംഭിക്കുക. മറ്റുള്ളവർക്കും ഉപകാരമുണ്ടാകുമല്ലോ.'' ഈ നിർദേശമാണു മാന്നാനം ആശ്രമസ്ഥാപനം യാഥാർഥ്യമാക്കിയത്.
വിശ്വാസികളിൽനിന്നു സാന്പത്തികസഹായം സ്വീകരിച്ച് ആശ്രമം സ്ഥാപിക്കാനാണു മെത്രാൻ ഉപദേശിച്ചത്. 200 രൂപ ആദ്യസംഭാവനയായി അദ്ദേഹംതന്നെ നൽകുകയും ചെയ്തു.
ഒരു ത്രിമുഖ സംരംഭത്തിനാണ് മാന്നാനത്ത് തുടക്കംകുറിച്ചത്. ആശ്രമം, ആശ്രമദേവാലയം, സെമിനാരി. 1831 മേയ് 11-നു ശിലാസ്ഥാപനം നടന്ന ഈ സംരംഭങ്ങൾ ഏതാണ്ട് ഒരു ദശകംകൊണ്ട് പൂർത്തിയായി. ഇതുവഴി കേരളത്തിനു പുതിയൊരു ആധ്യാത്മിക തലസ്ഥാനം രൂപംകൊള്ളുകയാണുണ്ടായത്.
അവർണർക്കും വിദ്യാഭ്യാസം
ചാവറയച്ചന്റെ ദൗത്യം ആരംഭിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ആദ്യഘട്ട നിർവഹണത്തിന് അദ്ദേഹത്തോടു സഹകരിക്കാൻ പ്രബലരായ വൈദികരുണ്ടായിരുന്നു. ഇനിയങ്ങോട്ട് അദ്ദേഹം ഒറ്റയ്ക്കാണു നടന്നുകയറേണ്ടത്. അതിന്റെ ആദ്യപടിയായിരുന്നു, 1846-ലെ സംസ്കൃത സ്കൂൾ സ്ഥാപനം. ഇതിനുമുണ്ടൊരു പശ്ചാത്തലം. ആധുനിക വിദ്യാഭ്യാസം കേരളത്തിൽ പ്രചാരം നേടിവരികയായിരുന്നു. ഇംഗ്ലീഷ് പഠിക്കുകയും ഇംഗ്ലീഷിലൂടെയും പഠിക്കുകയും ചെയ്യുന്ന പുതിയൊരു വിദ്യാഭ്യാസ രീതിയായിരുന്നല്ലോ ആധുനികവിദ്യാഭ്യാസം. 1806-ൽ തെക്കൻ തിരുവിതാംകൂറിലെ നാഗർകോവിലിനു സമീപമുള്ള മൈലാടി ഗ്രാമത്തിൽ എത്തിച്ചേർന്ന ലണ്ടൻ മിഷനറി സൊസൈറ്റി അംഗമായ വിദേശ മിഷണറി വില്യം തോബിയാസ് റിംഗിൾ ടോബാണ് കേരളത്തിൽ ആധുനികവിദ്യാഭ്യാസത്തിനു തുടക്കംകുറിച്ചത്. അതുവരെ ഗുരുകുലങ്ങളിൽ സവർണർക്കു മാത്രം ലഭ്യമായിരുന്ന വിദ്യാഭ്യാസം ആദ്യമായി ഒരു പൊതുഇടത്തിലേക്ക് ആനയിക്കപ്പെട്ടു. മാത്രമല്ല, എല്ലാവിഭാഗം കുട്ടികൾക്കും ജാതിമത വർഗഭേദമില്ലാതെ ഒരുമിച്ചിരുന്നു പഠിക്കാനും അവസരം ലഭിച്ചു. ഈ വിദ്യാഭ്യാസ പരിപാടി ലണ്ടൻ മിഷണറി സൊസൈറ്റിയുടെ മിഷണറിമാർ തെക്കൻ കേരളത്തിലും ചർച്ച് മിഷണറി സൊസൈറ്റി മധ്യകേരളത്തിലും ബാസൽ മിഷൻ ഉത്തരകേരളത്തിലും വ്യാപകമാക്കി.
സംസ്കൃത പൊതുവിദ്യാലയം
എന്നാൽ ഇവിടെയുമുണ്ടായിരുന്നു പ്രശ്നം. പ്രോട്ടസ്റ്റന്റു മിഷണറിമാരുടെ സ്കൂളുകളിൽ കുട്ടികളെ അയയ്ക്കാൻ കത്തോലിക്കർ തയാറായിരുന്നില്ല. ഇംഗ്ലീഷ് പഠനത്തിലും അവർ തത്പരരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസത്തിന്റെ പ്രയോജനത്തെപ്പറ്റി ഉന്നതമായ ബോധ്യങ്ങളുണ്ടായിരുന്ന ചാവറയച്ചൻ വിദ്യാഭ്യാസരംഗത്തേക്ക് ചുവടുവച്ചത്. അന്നു സംസ്കൃതം പഠിക്കുന്നതിനു ക്രൈസ്തവർക്കും താത്പര്യമുണ്ടായിരുന്നു. എന്നാൽ പഠനസൗകര്യം തീരെ ഉണ്ടായിരുന്നില്ല. ഇതിനു പരിഹാരമായിരുന്നു സംസ്കൃത വിദ്യാലയം. ഈ സംഭവത്തിനുമുണ്ട് ചരിത്രപരമായ പ്രാധാന്യം. അക്കാലത്ത് സംസ്കൃത പഠനം ഗുരുകുലങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്നു. അതിനൊരു മാറ്റം വരുത്താനാണു ചാവറയച്ചൻ തുനിഞ്ഞിറങ്ങിയത്. കേരളത്തിന്റെ സംസ്കൃത വിദ്യാഭ്യാസ ചരിത്രത്തിലെ ആദ്യ പൊതുവിദ്യാലയം മാന്നാനത്ത് സ്ഥാപിതമായത് അങ്ങനെയാണ്.
ദരിദ്ര വിദ്യാർഥികൾക്കു ഭക്ഷണവും വസ്ത്രവും
1861-ൽ ചാവറയച്ചനെ വരാപ്പുഴ രൂപതയുടെ വികാരിജനറാളായി നിയമിച്ചു. മൂന്നുവർഷത്തിനുള്ളിൽ 1864-ൽ മാന്നാനത്ത് ഒരു മലയാളം പള്ളിക്കൂടം ആരംഭിച്ചുകൊണ്ട് വിദ്യാഭ്യാസരംഗത്ത് അദ്ദേഹമൊരു വഴിത്തിരിവ് സൃഷ്ടിച്ചു. ജാതിമതഭേദമില്ലാതെ എല്ലാവിഭാഗം വിദ്യാർഥികൾക്കും ഒരുമിച്ചിരുന്നു പഠിക്കാനുള്ള പൊതുഇടമായിരുന്നു ആ വിദ്യാലയം. താത്പര്യമുള്ള കുട്ടികൾ വന്നു പഠിച്ചുകൊള്ളട്ടെ എന്ന ഉദാസീനത കൊള്ളാൻ ആ കർമയോഗിക്കു കഴിയുമായിരുന്നില്ല. സമീപപ്രദേശത്തുള്ള വീടുകളിൽ ചെന്ന് അദ്ദേഹം കുട്ടികളെ സ്കൂളിലയയ്ക്കാൻ മാതാപിതാക്കളെ പ്രേരിപ്പിക്കുകയും കുട്ടികളെ കൂട്ടിക്കൊണ്ടുവന്നു സ്കൂളിൽ ചേർക്കുകയും ചെയ്തു. മാത്രവുമല്ല, ദരിദ്രവിദ്യാർഥികൾക്കു ഭക്ഷണവും വസ്ത്രവും സ്കൂളിൽനിന്നു കൊടുത്തു. ഇതൊരു ചരിത്രസംഭവമാണ്. അന്നൊരിടത്തും കുട്ടികൾക്കു ഭക്ഷണവും വസ്ത്രവും കൊടുക്കുകയെന്നതിനെക്കുറിച്ച് ആരും ചിന്തിച്ചിട്ടുപോലുമുണ്ടായിരുന്നില്ല. പിൽക്കാലത്ത്, 1946-ൽ ഇന്ത്യയിലെ ബ്രിട്ടീഷ് ഗവൺമെന്റ് നിയോഗിച്ച സാർജന്റ് കമ്മീഷനാണ് ഇത്തരമൊരു ശിപാർശ നൽകിയതായി കാണുന്നത്.
പള്ളിക്കൂടങ്ങൾ
കേരളത്തിന്റെ വിദ്യാഭ്യാസചരിത്രത്തിൽ ചാവറയച്ചന്റെ നാമം അനശ്വരമാക്കിയ വിദ്യാഭ്യാസ സർക്കുലർ, എല്ലാ പള്ളികളോടും ചേർന്നു പള്ളിക്കൂടങ്ങൾ സ്ഥാപിക്കണമെന്ന കല്പന 1865-ലാണ് ഉണ്ടായത്. മാന്നാനത്ത് മലയാളം പള്ളിക്കൂടം ആരംഭിച്ചതിന്റെ അനുഭവജ്ഞാനത്തിന്റെകൂടി പിൻബലത്തിലാണ് ആ സർക്കുലർ രൂപംകൊണ്ടത്. അന്ന് വികാരിജനറാളെന്ന നിലയിൽ ചാവറയച്ചന്റെ നിയന്ത്രണത്തിൽ 160 കത്തോലിക്കാ ദേവാലയങ്ങളാണുണ്ടായിരുന്നത്. അംശമുടക്കിന്റെ മുന്നറിയിപ്പുകൂടിയുണ്ടായിരുന്നു സർക്കുലറിൽ. ഏതാണ്ട് ഒട്ടുമിക്ക ദേവാലയങ്ങളോടും ചേർന്ന് സ്കൂളുകൾ നിലവിൽവന്നു എന്നാണു ചരിത്രസൂചനകൾ. ഇത്രയും വിദ്യാലയങ്ങൾ ഒരേകാലത്ത് നിലവിൽവന്നത് ഒരു വിദ്യാഭ്യാസ വിപ്ലവത്തിനു തുടക്കംകുറിച്ചു. ഇന്നു കേരളത്തിലെ ക്രൈസ്തവ സമൂഹമാകെ പിന്തുടർന്നുപോരുന്നത് ചാവറയച്ചന്റെ ഈ വിദ്യാഭ്യാസമാതൃകയാണ്.
ഡോ. കുര്യാസ് കുന്പളക്കുഴി