Sunday, January 9, 2022 2:05 AM IST
നാട്ടിൽ എൺപത് ശതമാനം ആളുകൾക്കും രണ്ടാമത്തെ ഡോസ് വാക്സിൻ കിട്ടിക്കഴിഞ്ഞതിനാൽ 2022ൽ കൊറോണ വലിയ വിഷയമാകില്ല എന്നാണ് കഴിഞ്ഞ വർഷം നവംബർ വരെ കരുതിയിരുന്നത്. പക്ഷേ, കാര്യങ്ങൾ പ്രതീക്ഷിച്ചതുപോലെയല്ല പോയതും പോകുന്നതും.യൂറോപ്പിലും അമേരിക്കയിലും ഒക്കെ കോവിഡിന്റെ പുതിയ തരംഗം സുനാമിപോലെ മുന്നേറുകയാണ്. മുൻപത്തെ മൂന്നു തരംഗത്തിലും ഉണ്ടായതിന്റെ മൂന്നും നാലും ഇരട്ടി കേസുകളാണ് ഓരോ രാജ്യത്തും പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്.
കേരളത്തിന്റെ മൂന്നിലൊന്നു ജനസംഖ്യയുള്ള സ്വിറ്റ്സർലൻഡിൽ പ്രതിദിന കേസുകൾ മുപ്പതിനായിരം ആയി. അമേരിക്കയിൽ പ്രതിദിന കേസുകളുടെ എണ്ണം ദശലക്ഷത്തോട് അടുക്കുന്നു. പ്രതിദിനം ഒരു ലക്ഷത്തിലധികം കേസുകളുള്ള രാജ്യങ്ങൾ പലതായി. ഇന്ത്യ വീണ്ടും അവിടേക്ക് എത്തുന്നു. കേസുകൾ കൂടുന്നു എന്നു മാത്രമല്ല, നമ്മൾ തരംഗത്തിന്റെ ഉച്ഛസ്ഥായിയിൽ ഇതുവരെ എത്തിയിട്ടില്ല എന്നുമാണ് ട്രെൻഡുകൾ കാണിക്കുന്നത്. ലോക്ക്ഡൗൺ ഉൾപ്പടെ കർശന നിയന്ത്രണങ്ങൾകൊണ്ട് നവംബറിലെ തരംഗത്തെ തിരിച്ചുവിട്ട ഓസ്ട്രിയയിലും നെതർലാൻഡ്സിലും കേസുകൾ വീണ്ടും ഉയരുകയാണ്.
വാക്സിൻ ആശ്വാസം
മുൻപ് രോഗം ഉണ്ടായിട്ടുള്ളവർക്കും രണ്ടു ഡോസ് വാക്സിനും അതിനപ്പുറം ബൂസ്റ്ററും എടുത്തവർക്കും രോഗം വരുന്നു. ഏക ആശ്വാസം മുൻപ് രോഗം ഉണ്ടായിട്ടുള്ളവരിലും ബൂസ്റ്റർ എടുത്തവരിലും രോഗം അത്ര തീഷ്ണമാകുന്നില്ല എന്നതു മാത്രമാണ്. കേരളത്തിലെ കേസുകൾ പ്രതിദിനം രണ്ടായിരത്തിനു താഴെ നിന്നത് വീണ്ടും മുകളിലേക്കാണ്.
ആളുകൾ സാന്പത്തികമായും മാനസികമായും ക്ഷീണിച്ചിരിക്കുകയാണ്. പുതുതായി ലോക്ഡൗൺ പ്രഖ്യാപിച്ച നെതർലാൻഡ്സ് പോലുള്ള സ്ഥലങ്ങളിൽ ജനം തെരുവിലിറങ്ങി അതിനെതിരേ പ്രതിഷേധിക്കുന്ന സാഹചര്യമുണ്ടായി. ആളുകൾക്ക് മടുത്തു. എന്നാൽ അതിപ്പോൾ വൈറസിനോട് പറയാൻ പറ്റുമോ? നിയന്ത്രണങ്ങൾ വേണ്ടിവരും. വർക്ക് ഫ്രം ഹോം സാധിക്കുന്നവർക്കൊക്കെ അത് നിർദ്ദേശിച്ചേക്കും. കേരളത്തിലും പുതിയ നിർദേശങ്ങൾ ഉണ്ടാകും; നിയന്ത്രണങ്ങളും.
വ്യക്തിപരമായി ചെയ്യാവുന്നത്
1. നമുക്കു ചുറ്റുമുള്ള ആരെങ്കിലും വാക്സിൻ എടുക്കാതെ ഉണ്ടെങ്കിൽ അവരെ അതിനു പ്രേരിപ്പിക്കുക. വാക്സിൻ എടുക്കാത്തവർക്ക് രോഗം വന്നാൽ മരിക്കാനുള്ള സാധ്യത വാക്സിൻ എടുത്തവരേക്കാൾ പതിനഞ്ചു മടങ്ങ് വരെ കൂടുതലാണ്. നമ്മുടെ കയ്യിൽ ഇപ്പോൾ ഉള്ള ഏറ്റവും ശക്തമായ പ്രതിരോധം വാക്സിൻ തന്നെയാണ്.
2. ഒരു ഡോസ് എടുത്തവർ രണ്ടാമത്തേതും രണ്ടും ലഭിച്ചവർ ലഭ്യമാകുന്ന മുറയ്ക്ക് ബൂസ്റ്റർ ഡോസും എടുക്കുക.
3. വാക്സിൻ എടുത്തതുകൊണ്ട്, ബൂസ്റ്റർ ഉണ്ടെങ്കിൽ പോലും, രോഗം വരില്ല എന്ന വിശ്വാസം ഒഴിവാക്കുക.
4. നിങ്ങളുടെ ആരോഗ്യ ഇൻഷുറൻസ് ഈ വർഷത്തേക്ക് പുതുക്കി കയ്യിൽ വയ്ക്കുക. ആവശ്യം വന്നാൽ സാന്പത്തിക പരാധീനതയിൽ പെടരുതല്ലോ.
5. മാസ്ക്ക്, കൈ കഴുകൽ, ആളകലം എല്ലാം കർശനമായി പാലിക്കാൻ ശ്രദ്ധിക്കുക.
6. കല്യാണങ്ങൾക്ക് ഒക്കെ ആളുകൾ വീണ്ടും ആയിരത്തിന് മുകളിലേക്ക് എത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളിൽ പരമാവധി കരുതൽ എടുക്കുക.
7. ഉത്സവങ്ങളും പെരുന്നാളുകളും പാർട്ടി സമ്മേളനങ്ങളും വോളിബോൾ മാച്ചുകളും ആയിരക്കണക്കിന് ആളുകളെ ചേർത്ത് യാതൊരു സാമൂഹിക അകലവും ഇല്ലാതെ നടത്തുന്നത് ഇപ്പോൾ സ്ഥിരം കാഴ്ചയാണ്. നിയമം പാലിച്ചും പാലിപ്പിച്ചും നാട്ടുകാരും പോലീസും മടുത്തെന്നു തോന്നുന്നു. ചുരുങ്ങിയത് അടുത്ത ഒരു മാസത്തേക്കെങ്കിലും ഒരല്പം ബ്രേക്ക് ഇടുന്നത് നല്ലതാണ്.
8. മറ്റുള്ളവർ നിയന്ത്രിച്ചാലും ഇല്ലെങ്കിലും അടുത്ത ഒരു മാസക്കാലം നമ്മൾ വ്യക്തിപരമായി പരമാവധി സന്പർക്കം കുറക്കുക. യാത്രകൾ അത്യാവശ്യത്തിന് മാത്രമാക്കുക. തിയറ്റർ പോലുള്ള അടച്ചു പൂട്ടിയതും എ.സി. ഉള്ളതുമായ സാഹചര്യങ്ങളിൽ സമയം ചിലവഴിക്കാതിരിക്കുക. വിദേശയാത്ര ചെയ്യുന്നവർ അതിർത്തികൾ അടച്ചിടാനുള്ള സാധ്യത ഉണ്ടെന്ന് മനസിൽ കാണുക. വർക്ക് ഫ്രം ഹോം സാധ്യതയുള്ളവർ അടുത്ത ഒരു മാസം അത് ചെയ്യുക.
9. നിങ്ങളുടെ വീട്ടിൽ പ്രായമായവർ, മറ്റു രോഗങ്ങൾ ഉള്ളവർ ഒക്കെ ഉണ്ടെങ്കിൽ അവരെ പരമാവധി സംരക്ഷിക്കാൻ ശ്രമിക്കുക. അങ്ങനെയുള്ളവരുള്ള വീടുകളിൽ പോകുന്നത് ഒരു മാസത്തേക്കെങ്കിലും ഒഴിവാക്കുക.
10. ഇതൊക്കെ പറയുന്പോഴും നല്ല മാനസികാരോഗ്യം നിലനിർത്താൻ മനഃപൂർവം ശ്രമിക്കുക. സുഹൃത്തുക്കളെ ചെറിയ ഗ്രൂപ്പ് ആയി കാണുക, പുറത്തിറങ്ങി നടക്കുക, കൂട്ടുകാരും ബന്ധുക്കളുമായി സംസാരിക്കുക. ഒടിടിയിൽ സിനിമ കാണുക, ആരോഗ്യകരമായ ഭക്ഷണം, വ്യായാമം എല്ലാം പ്രധാനമാണ്. ഇതൊരു കെട്ട കാലമാണ്, നമുക്ക് അതിജീവിച്ചേ പറ്റൂ.
മുരളി തുമ്മാരുകുടി