Thursday, January 13, 2022 2:37 AM IST
പുത്തൂർ സുവോളജിക്കൽ പാർക്ക്; 15 വർഷം, ഇനിയും എങ്ങുമെത്താതെ നീണ്ട 15 വർഷം. സംസ്ഥാനത്തിന് അഭിമാനമാകേണ്ട, രാജ്യാന്തര നിലവാരമുള്ള തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്ക് ഇനിയും യാഥാർഥ്യമായില്ല. എല്ലാം ഇപ്പം ശരിയാക്കാമെന്ന വാഗ്ദാനത്തിനു മാത്രം മുടക്കമില്ല. നിർമാണജോലികൾ ഇഴഞ്ഞുനീങ്ങുകയാണിപ്പോഴും. തൃശൂർ മൃഗശാലയിലെ മൃഗങ്ങളെ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്കു മാറ്റാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ പുത്തൂരിലേക്കു കൂടു മാറാൻ മൃഗങ്ങളുണ്ടാകുമോ എന്നതാണ് സംശയം. മൃഗങ്ങൾ പലതും ചത്തൊടുങ്ങിത്തുടങ്ങി.
2007 ഡിസംബർ 25നാണ് പാർക്കിനായി ഭൂമികൈമാറ്റ ചടങ്ങ് നടത്തിയത്. പണികളൊന്നും നടത്താതെ, 2010 ജൂണ് അഞ്ചിനു പാർക്കിന്റെ നിർമാണോദ്ഘാടനവും ശിലാസ്ഥാപനവും മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ നടത്തി, അത്രമാത്രം. തുടർപ്രവർത്തനങ്ങളൊന്നുമുണ്ടായില്ല. 2013 മാർച്ച് 16നു മൃഗശാല നിർമാണോദ്ഘാടനം അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രണ്ടാമതും നിർവഹിച്ചു! പിന്നെയും ഒന്നും നടന്നില്ല.
ഇടതുസർക്കാർ അധികാരത്തിൽ വന്ന് ജൂലൈ എട്ടിനു പാർക്കിന് സംസ്ഥാന ബജറ്റിൽ 150 കോടി വിലയിരുത്തി. 2016 ജൂലൈ 26നു പാർക്കിന്റെ നിർമാണം ആറുമാസത്തിനകം ആരംഭിക്കുമെന്നു മുൻ വനം മന്ത്രി കെ. രാജു പ്രഖ്യാപിച്ചു. എന്നിട്ടും ഒന്നും നടന്നില്ല.
336 ഏക്കർ സ്ഥലത്തു നിർമിക്കുന്ന പുത്തൂർ സുവോളജിക്കൽ പാർക്ക് അന്താരാഷ്്ട്ര നിലവാരമുള്ള ഇന്ത്യയിലെതന്നെ ഒന്നാംനന്പർ മൃഗശാലയാകും. നിലവിൽ 225 ഏക്കർ മാത്രമാണ് ഹൈദരാബാദിലെ മൃഗശാലയ്ക്കുള്ളത്. നിർമാണം പൂർത്തിയാകുന്പോൾ സൗത്ത് ഏഷ്യയിൽതന്നെ ഏറ്റവും വലുപ്പമേറിയ മൃഗശാലയായി പുത്തൂർ സുവോളജിക്കൽ പാർക്ക് മാറും.
150 കോടി ചെലവിൽ 336 ഏക്കറിൽ വിഭാവനം ചെയ്തതാണ് സുവോളജിക്കൽ പാർക്ക്. പാർക്ക് മൂന്നു വർഷത്തിനുള്ളിൽ യാഥാർഥ്യമാക്കുമെന്ന് മുൻ മന്ത്രി കെ. രാജു പ്രഖ്യാപിച്ചിട്ട് ആറു വർഷം കടന്നുപോകുന്നു.
പുലിയും സിംഹവുമടക്കം 500 മൃഗങ്ങൾ
തൃശൂർ നഗരത്തിലാണ് ഇപ്പോൾ മൃഗശാല പ്രവർത്തിക്കുന്നത്. ഇവിടെനിന്ന് പുലിയും സിംഹവുമടക്കം 500 മൃഗങ്ങളെയാണ് പുത്തൂരിലേക്കു മാറ്റുക. സുവോളജിക്കൽ പാർക്കിന്റെ ഒന്നാംഘട്ട നിർമാണം പൂർത്തിയായതോടെ മൃഗങ്ങളെ മാറ്റുന്നതിന്റെ നടപടികൾ കഴിഞ്ഞവർഷം നടത്തുമെന്നു പ്രഖ്യാപിച്ചിരുന്നു.
നിലവിൽ തൃശൂർ മൃഗശാലയിൽ മൂന്നു പുലികളും മൂന്നു കടുവകളും ഒരു സിംഹവും മൂന്ന് ഹിപ്പൊപ്പൊട്ടാമസും ഉൾപ്പെടെ 500ഓളം മൃഗങ്ങളാണുള്ളത്. നാലു പുലികൾ ഉണ്ടായിരുന്നതിൽ ഒരു പുലി കഴിഞ്ഞയാഴ്ച ചത്തു. രണ്ടു മീൻമുതല, മൂന്നു മിഥുൻ, മാനുകൾ, മ്ലാവുകൾ, പന്നിമാനുകൾ, കുരങ്ങന്മാർ തുടങ്ങിയവയാണുള്ളത്. കുറച്ചു പക്ഷികളുമുണ്ട്.
സ്ഥലം എംഎൽഎ കൂടിയായ മന്ത്രി കെ. രാജൻ സുവോളജിക്കൽ പാർക്കിന്റെ നിർമാണത്തിനു മുൻകൈ എടുക്കുന്നതോടെ ഈ സർക്കാരിന്റെ കാലത്തെങ്കിലും തീരുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. വൻ പ്രഖ്യാപനങ്ങളല്ലാതെ ഒന്നും സമയത്തിനു നടക്കുന്നില്ലെന്നതിന്റെ പ്രധാന തെളിവാണ് പുത്തൂർ സുവോളജിക്കൽ പാർക്ക്.
കുതിരാൻ: 13 വർഷമായീട്ടോ...
സംസ്ഥാനത്തെ ആദ്യത്തെ ആറുവരിപ്പാതയും തുരങ്കവും 13 വർഷമായിട്ടും എങ്ങും എത്തിയില്ല.
നീണ്ട 13 വർഷം. കുതിരാൻ തുരങ്കങ്ങളുടെയും ആറുവരിപ്പാതയുടെയും നിർമാണം ഇനിയും പൂർത്തിയായിട്ടില്ല. ഒരു തുരങ്കം മാസങ്ങൾക്കു മുന്പ് തുറന്നെങ്കിലും രണ്ടാമത്തെ തുരങ്കത്തിന്റെ നിർമാണം കഴിയുന്നതേയുള്ളൂ.
913 ദിവസം കൊണ്ടു തീർക്കണമെന്ന പദ്ധതിയാണ് 13 വർഷം കഴിഞ്ഞിട്ടും ഇനിയും പൂർത്തിയാകാതെ കിടക്കുന്നത്. 2009ലാണ് ദേശീയപാതാ അഥോറിറ്റി മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയും കുതിരാൻ തുരങ്കങ്ങളും നിർമിക്കാൻ കരാർ നല്കുന്നത്. മൂന്നു ഘട്ടങ്ങളിലായി പണികൾ പൂർത്തിയാക്കണമെന്നായിരുന്നു വ്യവസ്ഥ.
253 ദിവസത്തിനുള്ളിൽ പദ്ധതി വിഹിതത്തിന്റെ പത്തു ശതമാനവും 513 ദിവസത്തിനുള്ളിൽ 35 ശതമാനവും 773 ദിവസത്തിനുള്ളിൽ 70 ശതമാനവും, 913 ദിവസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനുമായിരുന്നു കരാർ. ഇതെല്ലാം ലംഘിക്കപ്പെട്ടു. കരാർ ലംഘനം തുടർക്കഥയായതോടെ 2014 ഏപ്രിലിൽ കരാർ റദ്ദു ചെയ്യാൻ ദേശീയപാത അഥോറിറ്റി നടപടികൾ സ്വീകരിച്ചു. എന്നാൽ സ്ഥലം ഏറ്റെടുക്കാൻ വന്ന കാലതാമസവും സാന്പത്തിക പ്രതിസന്ധിയുമാണ് കാരണം എന്ന കന്പനിവാദം അംഗീകരിച്ചു റദ്ദാക്കിയില്ല.
തുടർന്ന് 2015, 2016, 2017 വർഷങ്ങളിൽ സപ്ലിമെന്ററി കരാർപ്രകാരം കാലാവധി വീണ്ടും നീട്ടിക്കൊടുത്തു. തുടർന്ന് ഉപാധികളില്ലാതെ കരാർ റദ്ദുചെയ്യൽ നടപടി അവസാനിപ്പിച്ചു. അവസാന അവധി ഇപ്പോഴും അനിശ്ചിതമായി നീണ്ടുകിടപ്പാണ്, ആറുവരിപ്പാത പോലെ....
ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനും
ദേശീയപാതയുടെ നിർമാണച്ചുമതല കേന്ദ്രസർക്കാരിനായതിനാലാണ് സംസ്ഥാന സർക്കാരിനു വിഷയത്തിൽ സജീവമായി ഇടപെടാൻ കഴിയാത്തത് എന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ ഒൗദ്യോഗിക വാദം. എന്നാൽ നിർമാണവുമായി ബന്ധപ്പെട്ട് സർക്കാരുമായി ദേശീയപാത അഥോറിറ്റിയുടെ സ്റ്റേറ്റ് സപ്പോർട്ടിംഗ് എഗ്രിമെന്റ് നിലനിൽക്കുന്നതിനാൽ റോഡുപണി പൂർത്തീകരിക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനും സംസ്ഥാന സർക്കാരിനും ആവശ്യമായ ഇടപെടലുകൾ നടത്താൻ ഉത്തരവാദിത്വമുണ്ട്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇതു പ്രത്യേകം എടുത്തുപറയുകയും ചെയ്തിരുന്നു.
പൊതുമരാമത്ത് മന്ത്രിയായി ചാർജെടുത്ത പി.എ. മുഹമ്മദ് റിയാസ് കുതിരാനിലെത്തി തുരങ്കനിർമാണം ഉടൻ പൂർത്തിയാക്കണമെന്ന് കർശന നിർദേശം കൊടുത്തതോടെയാണ് ഒരു തുരങ്കമെങ്കിലും ആറുമാസം മുന്പ് തുറന്നത്. ഈ ആവേശം കഴിഞ്ഞ സർക്കാരിന്റെ കാലത്തു കാണിച്ചിരുന്നെങ്കിൽ പണികൾ വേഗത്തിലാകുമായിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൊതുമരാമത്തു മന്ത്രിയായിരുന്ന ജി. സുധാകരൻ കുതിരാനിൽ വന്ന് അന്ത്യശാസനം നൽകി മടങ്ങിയതല്ലാതെ പിന്നീട് ഒന്നും ഉണ്ടായില്ല.
സംസ്ഥാന സർക്കാർ നടപടിയെടുത്തിരുന്നെങ്കിൽ വർഷങ്ങൾക്കു മുന്പേ ആറുവരിപ്പാതയുടെ നിർമാണവും തുരങ്കങ്ങളുടെ നിർമാണവും പൂർത്തിയാകുമായിരുന്നു. കെ-റെയിൽ പോലെതന്നെ എറണാകുളത്തുനിന്നു കോയന്പത്തൂരിലേക്കു റോഡ് മാർഗം പോകുന്ന സമയത്തിൽ രണ്ടു മണിക്കൂറിന്റെ സമയക്കുറവ് ലഭിക്കുമായിരുന്നു.
ടെൻഡർ 617 കോടിക്ക്; ഇപ്പോൾ 1019 കോടി
617 കോടി രൂപയ്ക്കാണ് നിർമാണ കന്പനി ടെൻഡർ സമർപ്പിച്ചത്. ഇതിൽ 243.99 കോടി രൂപ കേന്ദ്രസർക്കാരിന്റെ ഗ്രാന്റാണ്. പക്ഷേ, പണികൾ നീണ്ടതോടെ കരാർ കന്പനി 2017ൽ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിൽ പദ്ധതിക്കായി അതുവരെ മാത്രം 1019 കോടി രൂപ ചെലവാക്കിയെന്നാണ് കാണിച്ചിരിക്കുന്നത്. 236 കോടി രൂപ ഗ്രാന്റ് ലഭിച്ചെന്നും പറയുന്നുണ്ട്. കന്പനി പലിശയിനത്തിൽ നൽകിയ 149.80 കോടി രൂപയും പദ്ധതിച്ചെലവിൽ ചേർത്താണ്് കണക്ക് തയാറാക്കിയത്.
പണികൾ ഇഴഞ്ഞുനീങ്ങുന്പോഴും സർക്കാർ വേണ്ട ഇടപെടൽ നടത്താനോ വേഗം കൂട്ടാനോ തയാറാകുന്നില്ലെന്നതാണ് യാഥാർഥ്യം.
വികസനത്തിന്റെ പുറന്പോക്കു കാഴ്ചകൾ-3/ പോൾ മാത്യു