Monday, January 24, 2022 2:20 AM IST
"സത്യം വദ, ധർമ്മം ചര, സ്വാദ്ധ്യായാൻ മാ പ്രമദ’. സത്യം പറയുക, ധർമ്മത്തിന്റെ വഴിയേ സഞ്ചരിക്കുക, പഠനത്തിൽ ജാഗ്രത പുലർത്തുക-ഇതായിരുന്നു ഗുരുകുലവിദ്യാഭ്യാസം പൂർത്തിയാക്കി വിശാലമായ ലോകത്തിന്റെ വീഥികളിലേക്കു മടങ്ങുന്ന വിദ്യാർഥികൾക്ക് പിരിഞ്ഞുപോകും മുന്പ്, അവസാനമായി ഗുരു നൽകിയിരുന്ന ഉപദേശം (തൈത്തിരീയോപനിഷത്ത്).
എന്നാൽ, "ഏട്ടിലപ്പടി, പയറ്റിലിപ്പടി' എന്ന പഴഞ്ചൊല്ലുപോലെ, പ്രായോഗിക ജീവിതത്തിൽ ഈ ഉപദേശമൊന്നും ആധുനിക ഭാരതത്തിലെ വിദ്യാധനന്മാർ സ്വീകരിച്ചതായി തോന്നുന്നില്ല.
അവിടെ അങ്ങനെ
സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഒരു സംഭവം ഇപ്രകാരമാണ്: തനിക്ക് യൂറോപ്യൻ രാജ്യമായ നെതർലാൻഡ്സിൽ വച്ചുണ്ടായ ഒരു അനുഭവം, മധ്യപ്രദേശ് സ്വദേശിയായ വിശാൽ മംഗൽവാടി എന്ന എഴുത്തുകാരനാണ് പങ്കുവയ്ക്കുന്നത്.
ആതിഥേയനോടൊപ്പം, രാവിലെ പാൽ വാങ്ങുവാൻ അടുത്തുള്ള ഡയറിഫാമിലെ പാൽ വിൽപ്പനകേന്ദ്രത്തിൽ ഇദ്ദേഹമെത്തി. ആതിഥേയനായ വെള്ളക്കാരൻ ഒരു കുപ്പി പാൽ എടുത്ത്, അതിന്റെ വിലയായ പണം കാഷ് ബോക്സിൽ നിക്ഷേപിച്ചശേഷം തിരികെ വീട്ടിലക്കേു മടങ്ങവേ, വിശാൽ പറഞ്ഞു "ഞങ്ങളുടെ നാട്ടിലായിരുന്നെങ്കൽ, പാൽകുപ്പിയും എടുത്തു കാഷ് ബോക്സിലെ പണവും കൈക്കലാക്കിയശേഷം ആൾക്കാർ മടങ്ങിപ്പോകുമായിരുന്നു.’
വെള്ളക്കാരൻ ചിരിച്ചുകൊണ്ട് പറഞ്ഞു, "അങ്ങനെ സംഭവിക്കുമെന്നു ഭയമുണ്ടായിരുന്നെങ്കിൽ ഇവിടെയും ഡയറി ഫാമിന്റെ ഉടമ ഒരു സെയിൽസ്മാനെ നിയമിക്കുമായിരുന്നു.’
അയാൾക്ക് വേണമെങ്കിൽ പാൽ കുറെശ്ശെ എടുത്തുമാറ്റിയശേഷം വെള്ളം ഒഴിച്ചു കുപ്പികൾ നിറയ്ക്കാം. അപ്പോൾ കസ്റ്റമേഴ്സ് പാലിന്റെ ഗുണനിലവാരം മോശമായിരിക്കുന്നുവെന്നു പരാതിപ്പെട്ടേക്കാം. അപ്പോൾ, സെയിൽസ്മാനെ ഇടയ്ക്കിടെ നിരീക്ഷിക്കുവാൻ ഒരു സൂപ്പർവൈസറെ നിയമിക്കേണ്ടിവരും. പാലിന്റെ യഥാർഥവിലയുടെ കൂടെ സെയിൽസ്മാന്റെയും സൂപ്പർവൈസറുടെയും ശന്പളവും കൂട്ടിച്ചേർത്ത് ഉയർന്ന വിലയ്ക്കു മാത്രമേ പാൽ വിൽക്കുവാൻ സാധിക്കൂ. അതായത് വെട്ടിപ്പും അഴിമതിയുംമൂലം ഉണ്ടാവുന്ന നഷ്ടം പാൽ വാങ്ങുന്നവർ സഹിക്കണം. അഴിമതിയും വെട്ടിപ്പും പൊതുസമൂഹത്തിന് എപ്രകാരം ദോഷകരമാണെന്ന് ഈ സംഭവത്തിലൂടെ വിശാൽ വ്യക്തമാക്കുന്നു.
75 വർഷങ്ങൾ
ഇന്ത്യ വൈദേശികമായ ഭരണത്തിൽനിന്ന് സ്വാതന്ത്ര്യം പ്രാപിച്ച് 75-ാം വാർഷികത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. സ്വാതന്ത്ര്യാനന്തരം ആദ്യദശകങ്ങൾ താരതമ്യേന അഴിമതിരഹിതമായിരുന്നു. ഗാന്ധിജിയുടെ ഓർമകൾ സമൂഹത്തെ സ്വാധീനിച്ചിരുന്നു. ജവഹർലാൽ നെഹ്റുവിന്റെയും ലാൽബഹദൂർ ശാസ്ത്രിയുടെയും ഇന്ദിരാ ഗാന്ധിയുടെയും അനിഷേധ്യമായ നേതൃത്വവും വ്യക്തിപ്രഭാവവും രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചു. എന്നാൽ 1980 നു ശേഷം കുംഭകോണങ്ങൾ ഓരോന്നായി വന്നുതുടങ്ങി. ബോഫോഴ്സ് പീരങ്കി ഇടപാട് (1987), സെയ്ന്റ് കിറ്റ്സ് കേസ് (1989), യൂറിയ ഇറക്കുമതി (1996), 2 ജി സ്പെക്ട്രം (2007), കൽക്കരി കുംഭകോണം (2012), വ്യാപം പരീക്ഷാത്തട്ടിപ്പ് (2013), റഫാൽ വിമാനക്കച്ചവടം (2018) മുതലായ ചെറുതും വലുതുമായ വൻകിട അഴിമതികളുടെ വാർത്തകൾ പുറത്തുവന്നുതുടങ്ങി.
കേന്ദ്രസർക്കാരിലെയും വിവിധ സംസ്ഥാനങ്ങളിലെയും പല പ്രമുഖ നേതാക്കളും കളങ്കിതരായി കാണപ്പെട്ടു. ലാലു പ്രസാദ് യാദവ് (കാലിത്തീറ്റ കുംഭകോണം - 1996), ജയലളിത (അനധികൃത സ്വത്ത് സന്പാദനം -1996), ഓം പ്രകാശ് ചൗതാല (അധ്യാപക നിയമനത്തിലെ അഴിമതി 1999-2000), ഷിബു സോറൻ (കൊലപാതക കേസ് 1994), യദിയൂരപ്പ (ഭൂമി
ഇടപാടുകളിലെ അഴിമതി 2011), മധു കോട (കൽക്കരി ഖനനത്തിലെ അഴിമതി 2009) എന്നീ സംസ്ഥാന മുഖ്യമന്ത്രിമാരും കൂടാതെ കേന്ദ്രമന്ത്രിമാരായിരുന്ന സുഖ് റാം, സുരേഷ് കൽമാഡി, എ. രാജാ എന്നിവരും വിവിധ കാലയളവുകളിൽ അഴിമതിക്കേസുകളിൽ ഉൾപ്പെട്ടു ജയിൽവാസം അനുഭവിക്കേണ്ടിവന്നു.
മുകൾത്തട്ടിൽനിന്ന്
സത്യവും നീതിയും സമൂഹത്തിലെ താഴേത്തട്ടിൽനിന്ന് പടർന്നുകയറി മുകളിലേക്കെത്തുകയല്ല, മറിച്ച് ഉന്നതസ്ഥാനങ്ങളിൽനിന്ന് താഴേക്ക് ഒഴുകിയിറങ്ങുകയാണ് ചെയ്യുന്നത്. പൊടിയും അഴുക്കും നിറഞ്ഞ ഒരു ഗോവണി വൃത്തിയാക്കണമെന്നിരിക്കട്ടെ, താഴെനിന്നു തുടങ്ങി ഓരോ തട്ടും വൃത്തിയാക്കി മുകളിലേക്കെത്തിയാൽ അഴുക്കും പൊടിയും വീണ്ടും താഴേക്കു വീണുകൊണ്ടിരിക്കും. മുകളിലത്തെ പടികൾ ആദ്യം വൃത്തിയാക്കി ക്രമേണ താഴേക്ക് ഇറങ്ങിയാൽ ഗോവണി മുഴുവനും വേഗംതന്നെ വൃത്തിയാകും. സമൂഹത്തിന്റെ താഴെത്തട്ടുകളിലുള്ളവർ അനുകരണത്തിനായി എപ്പോഴും മുകളിലേക്കാണ് നോക്കാറുള്ളത്. അധികാരവും സന്പത്തുമുള്ളവരുടെ ജീവിതശൈലി, അവരുടെ ധാർമികത, നീതിബോധം ഇതൊക്കെയാണ് സമൂഹത്തെ ഒന്നാകെ സ്വാധീനിക്കുക.
റോമാ സാമ്രാജ്യത്തിന്റെ കാലം മുതൽ ചരിത്രം നൽകുന്ന പാഠം ഇതാണ്. സന്പന്നവർഗവും പ്രഭുകുടുംബങ്ങളും സുഖലോലുപതയിലും അലസതയിലും മുഴുകിയതോടെ റോമിന്റെ പ്രബലമായ സൈനികശക്തിതന്നെ ദുർബലമായി, പരാജയങ്ങൾ തുടർക്കഥയായി, സാമ്രാജ്യം ഛിന്നഭിന്നമായി.
വിദ്യാഭ്യാസ സന്പ്രദായം
നമ്മുടെ വിദ്യാഭ്യാസ സന്പ്രദായത്തിലൂടെ സത്യത്തോടും നീതിയോടുമുള്ള പ്രതിബദ്ധത വളരുന്ന തലമുറയിലേക്കു പകർന്നുനൽകുവാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. യൂണിവേഴ്സിറ്റികൾ നടത്തുന്ന പരീക്ഷകൾ, പബ്ലിക് സർവീസ് കമ്മീഷൻ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്ന രീതി ഇവയുടെയൊക്കെ വിശ്വാസ്യതയ്ക്ക് വലിയ കോട്ടം തട്ടി. സർക്കാർ സർവീസിൽ വ്യാപകമായ അഴിമതി നടക്കുന്നുവെന്നു മാത്രമല്ല, സത്യസന്ധമായും നീതിപൂർവകമായും കർത്തവ്യനിർവഹണം നടത്തുന്നവരെ വ്യാജമായ ആരോപണങ്ങളിൽ കുടുക്കിയും അവർക്കെതിരേ കള്ളക്കേസുകൾ ചമച്ച് പീഡിപ്പിച്ചും നിശ്ശബ്ദരാക്കിയും "അഴിമതിക്കറുന്പന്മാർക്ക്’ ഉന്നത സ്ഥാനങ്ങൾ നൽകിയും ഭരണാധികാരികൾ വ്യവസ്ഥിതിയെ ഒന്നാകെ തച്ചുടയ്ക്കുകയാണ്. ഉത്തർപ്രദേശിലെ ശിശുരോഗ വിദഗ്ധനായ ഡോ. കഫീൽ ഖാൻ, ഹരിയാനയിലെ സീനിയർ ഐഎഎസ് ഉദ്യോഗസ്ഥനായ അശോക് ഖെംക മുതലായവരൊക്കെ ചില ഉദാഹരണങ്ങളാണ്. അശോക് ഖെംകയ്ക്ക് 54 തവണയാണ് സ്ഥലംമാറ്റത്തിന് വിധേയനാകേണ്ടിവന്നത്. മാധ്യമശ്രദ്ധയിൽ വരാത്ത മറ്റു പലരും ഇത്തരത്തിലുണ്ട്. കുപ്രസിദ്ധമായ സൗമ്യാ കൊലക്കേസിന്റെ (ഗോവിന്ദച്ചാമി പ്രതിയായ) വിചാരണവേളയിൽ സത്യം പറഞ്ഞതിന് അവഹേളനവും അച്ചടക്കനടപടിയും ഏറ്റുവാങ്ങേണ്ടിവന്ന ഡോ. എ.കെ. ഉന്മേഷും ഇത്തരത്തിലുള്ള ഒരാളാണ്.
മതനിരപേക്ഷതയുടെ പേരിൽ ഈശ്വരസങ്കൽപ്പവും സനാതനമൂല്യങ്ങളും നമ്മുടെ കുട്ടികളുടെ പാഠ്യപദ്ധതിയിൽനിന്ന് നീക്കംചെയ്യേണ്ടിയിരുന്നുവോ? വിദ്യാഭ്യാസ പദ്ധതിയിലെ പരിഷ്കാരങ്ങളിലൂടെ നിലവാരം താഴ്ന്നുപോയി എന്നതല്ലേ സത്യം? "നീതി ജലം പോലെ ഒഴുകട്ടെ, സത്യം ഒരിക്കലും വറ്റാത്ത നീർച്ചാലു പോലെയും’’ (ആമോസ് 5: 24)എന്ന ബൈബിൾവാക്യം സാർത്ഥകമാക്കുന്ന മാതൃഭൂമിയാകണം നമ്മുടെ ലക്ഷ്യം. ഈ രാജ്യത്തിന്റെ ഭാവി പുരോഗതിക്ക് മിന്നൽ വേഗത്തിലോടുന്ന ട്രെയിനുകൾ മാത്രം പോരാ, മനുഷ്യരെ ധാർമികതയിൽ ഉറപ്പിച്ചുനിർത്തുവാൻ പര്യാപ്തമായ പരിശീലന പദ്ധതികളും അത്യന്താപേക്ഷിതമാണ്.
ഡോ. സിബി മാത്യൂസ്