Tuesday, January 25, 2022 2:26 AM IST
രാജ്യത്ത് ആദ്യത്തെ കോവിഡ് ബാധ സ്ഥിരീകരിച്ചപ്പോൾത്തന്നെ പ്രതിസന്ധി അതിജീവിക്കുന്നതിന് ഉണർന്നു പ്രവർത്തിച്ച സംസ്ഥാനമാണ് കേരളം. ഏറ്റവും തുടക്കത്തിൽ ശാസ്ത്രീയമായ കോവിഡ് പ്രതിരോധ നടപടികൾ കൊണ്ടുവരാനും സുസജ്ജമായ ആരോഗ്യ സംവിധാനങ്ങളും മറ്റു ക്രമീകരണങ്ങളും ഏർപ്പെടുത്താനും നമുക്ക് സാധിച്ചു. ലോകത്ത് വിവിധയിടങ്ങളിൽ കോവിഡ് രോഗം വ്യാപകമായി ജീവനെടുക്കുന്ന ഘട്ടത്തിലും ഇവിടെ മരണനിരക്ക് കുറച്ചു നിർത്താനായത് ക്രിയാത്മകമായ ഈ ഇടപെടൽ മൂലമാണ്. കോവിഡ് പ്രതിരോധത്തിൽ കേരളത്തിന്റെ മികവ് ദേശീയ അന്തർദേശീയ തലങ്ങളിൽ പ്രകീർത്തിക്കപ്പെട്ടു. ഈ നേട്ടം നമ്മുടെ കൂട്ടായ പ്രവർത്തനത്തിന്റെകൂടി ഫലമായാണ്.
ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനത്തോടെ ഇന്നു നാം കോവിഡിന്റെ മൂന്നാംതരംഗത്തെ നേരിടുകയാണ്. ആദ്യ രണ്ടു ഘട്ടങ്ങളിലും സമ്പൂർണ ലോക്ഡൗണിലേക്ക് സംസ്ഥാനത്തിനു പോകേണ്ടി വന്നു. അന്ന്, പൂർണമായ അടച്ചുപൂട്ടൽ ജനജീവിതത്തെ സാരമായി ബാധിച്ചുവെന്ന് നമുക്കറിയാം. അത്തരമൊരു നടപടിയിലേക്കു കടക്കേണ്ട സാഹചര്യം ഈ ഘട്ടത്തിൽ ഇവിടെ ഇതുവരെ സംജാതമായിട്ടില്ല എന്നത് ആശ്വാസകരമാണ്.
സംസ്ഥാനത്ത് 18 വയസിന് മുകളിൽ ലക്ഷ്യം വച്ച ജനസംഖ്യയുടെ 100 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്സിനും 83 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സിനും നൽകിക്കഴിഞ്ഞു എന്നത് മൂന്നാം തരംഗത്തെ കൂടുതൽ ആത്മവിശ്വാസത്തോടെ നേരിടാൻ നമ്മെ പ്രാപ്തരാക്കുന്നു. ഇതിനു പുറമെ, കരുതൽ ഡോസിന് അർഹതയുള്ളവരിൽ 33 ശതമാനം (2,91,271) പേർക്കും വാക്സിൻ നൽകാൻ സാധിച്ചു. 15നും 17നും ഇടയ്ക്ക് പ്രായമുള്ള 66 ശതമാനം പേർക്ക് (10,07,879) വാക്സിൻ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിലുമായി അഞ്ച് കോടിയിലധികം ഡോസ് വാക്സിനാണ് സംസ്ഥാനത്ത് വിതരണം ചെയ്തത്. വളരെയധികം പേർക്ക് കോവിഡ് വന്ന് പോയിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ ഭൂരിപക്ഷം പേരും സമ്മിശ്ര (ഹൈബ്രിഡ്) പ്രതിരോധശേഷി നേടിയിട്ടുണ്ട് എന്നുള്ളത് തീവ്രരോഗബാധയും മരണങ്ങളും കുറയ്ക്കാൻ സഹായകമാകും. അതുകൊണ്ടുതന്നെ കോവിഡ് മൂലം ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ടി വരുന്നവരുടെ എണ്ണം ഇത്തവണ വളരെ കുറവാണ്. ഇനിയും വാക്സിൻ സ്വീകരിക്കാത്ത ആരെങ്കിലുമുണ്ടെങ്കിൽ ഉടൻ വാക്സിൻ എടുക്കേണ്ടതാണ്. വാക്സിൻ എടുക്കാത്തവരിലാണ് മരണസംഖ്യ ഉയർന്നു നിൽക്കുന്നതെന്ന് മരണമടയുന്നവരുടെ പഠനത്തിൽ (ഡെത്ത് ഓഡിറ്റിംഗ്) വ്യക്തമായിട്ടുണ്ട്. പുതിയ ജനിതകഭേദമായ ഒമിക്രോൺ രോഗ തീവ്രതയുണ്ടാക്കാത്തത് വാക്സിനെടുത്തവരിലാണെന്നതും പ്രത്യേകം മനസിലാക്കിയിരിക്കേണ്ടതാണ്.
കോവിഡ് രോഗബാധിതരുടെ ആരോഗ്യവും ജീവനും സംരക്ഷിക്കുക എന്നതാണ് ആദ്യഘട്ടം മുതൽ തന്നെ കേരളം സ്വീകരിച്ചു വരുന്ന നയം. നിലവിൽ പൂർണമായ അടച്ചുപൂട്ടലിലേക്കു പോകുന്നതിനു പകരം മേഖലാടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കാറ്റഗറി ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ തിരിച്ചാണ് നിയന്ത്രണങ്ങൾ.
സമ്പൂർണ അടച്ചിടൽ ജനങ്ങളുടെ ജീവിതത്തെയും ജീവിതോപാധിയെയും സാരമായി ബാധിക്കും. സംസ്ഥാനമാകെ അടച്ച് പൂട്ടിയാൽ ജനങ്ങളെല്ലാം സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകും. കടകൾ അടച്ചിട്ടാൽ വ്യാപാരികളെ ബാധിക്കും. വാഹനങ്ങൾ നിരത്തിലിറങ്ങാതെയിരുന്നാൽ അത് എല്ലാവരേയും ബാധിക്കും. അതിനാൽത്തന്നെ ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത ശാസ്ത്രീയമായ തന്ത്രമാണ് കേരളം ആവിഷ്കരിച്ചിരിക്കുന്നത്. സാമൂഹികമായി ആർജ്ജിച്ച രോഗപ്രതിരോധശേഷിയും വാക്സിനേഷന്റെ തോതും ആരോഗ്യസംവിധാനങ്ങളുടെ ലഭ്യതയും ഒക്കെ കണക്കിലെടുത്ത് വ്യത്യസ്തമായ സാമൂഹ്യ നിയന്ത്രണ രീതികൾ ആണ് ഓരോ പ്രദേശങ്ങളും നടപ്പാക്കുന്നത്.
പലയിടത്തും സാമൂഹിക ജീവിതം പൂർണമായും സ്വതന്ത്രമാക്കുന്നതുവരെ കാണാൻ സാധിച്ചിട്ടുണ്ട്. ഇവയെല്ലാം വിശദമായി പരിശോധിച്ചാണ് കേരളം ഇപ്പോഴത്തെ പ്രതിരോധമാർഗം സ്വീകരിച്ചിരിക്കുന്നത്. സമാനമായ രീതി തന്നെയാണ് ഇക്കാര്യത്തിൽ സാഹചര്യങ്ങൾക്കനുസൃതമായി ഭാവിയിലും പിന്തുടരുക. അതു വിജയിക്കണമെങ്കിൽ ജനങ്ങളുടെ പൂർണ പിന്തുണ അനിവാര്യമാണ്. കോവിഡിനെ പ്രതിരോധിക്കുന്നതിൽ ഏറ്റവും പ്രധാനമായ മാസ്കും സാനിറ്റൈസറും ഉപയോഗിക്കുന്നതിൽ വീഴ്ച വരുത്തരുത്. ആളകലം പാലിക്കാനും ശ്രദ്ധിക്കണം. മുറികളിൽ വായുസഞ്ചാരം ഉറപ്പുവരുത്തണം. കഴിവതും അടഞ്ഞ എസി മുറികൾ ഒഴിവാക്കണം.
കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ദിവസം 40 കടന്നിരിക്കുകയാണ്. എന്നാൽ അതിൽ ഭയപ്പെടേണ്ട കാര്യമില്ല. ആദ്യ രണ്ടു ഘട്ടങ്ങളിലും പരമാവധി ആളുകളെ പരിശോധിക്കാനാണ് ശ്രമിച്ചത്. അതിൽ രോഗലക്ഷണമില്ലാത്തവരും പെടും. അപ്പോൾ ടിപിആറിലെ വർധനവ് ആശങ്ക സൃഷ്ടിച്ചിരുന്നു. ഇപ്പോൾ പരിശോധനാ രീതിയിൽ മാറ്റം വരുത്തിയിട്ടുണ്ട്. കോവിഡ് രോഗലക്ഷണമുള്ളവരെ മാത്രമാണ് പരിശോധനയ്ക്കു വിധേയമാക്കുന്നത്. അതുകൊണ്ട് ടിപിആറിന് പഴയ പ്രസക്തി ഇപ്പോഴില്ല.
ഇപ്പോഴത്തെ സ്ഥിതിയിൽ കോവിഡ് ബാധിച്ചവർ വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയാകും. രോഗം കടുക്കുന്ന സ്ഥിതിയുണ്ടായാൽ ആശുപത്രി സേവനം തേടണം. മറ്റു ഗുരുതര രോഗങ്ങൾ ഉള്ളവരും പ്രായാധിക്യമുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതു മുതലോ ലക്ഷണങ്ങൾ ഇല്ലാത്തവർ കോവിഡ് സ്ഥിരീകരിച്ചതു മുതലോ വീട്ടിൽ ഏഴു ദിവസം നിരീക്ഷണത്തിൽ കഴിയണം. മൂന്നു ദിവസം തുടർച്ചയായി പനിയും മറ്റു ചുമ തുടങ്ങിയ രോഗലക്ഷണങ്ങളും ഇല്ലാതിരുന്നാൽ ഗൃഹനിരീക്ഷണം അവസാനിപ്പിക്കാം.
മൂന്നാം തരംഗം നേരിടുന്നതിനായി ഐസിയു, വെന്റിലേറ്റർ, ഓക്സിജൻ, പീഡിയാട്രിക് സൗകര്യങ്ങൾ എന്നിവ വലിയ തോതിൽ വർധിപ്പിച്ചു. 25 ആശുപത്രികളിൽ 194 പുതിയ ഐസിയു യൂണിറ്റുകൾ, 19 ആശുപത്രികളിലായി 146 എച്ച്ഡിയു യൂണിറ്റുകൾ, 10 ആശുപത്രികളിലായി 36 പീഡിയാട്രിക് ഐസിയു യൂണിറ്റുകൾ എന്നിവ സജ്ജമാക്കി. ചെറിയ കുഞ്ഞുങ്ങൾ മുതലുള്ള കുട്ടികൾക്കുള്ള 99 വെന്റിലേറ്ററുകൾ, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള 66 വെന്റിലേറ്ററുകൾ, 100 പീഡിയാട്രിക് അഡൾട്ട് വെന്റിലേറ്ററുകൾ, 116 നോൺ ഇൻവേസീവ് വെന്റിലേറ്ററുകൾ ഉൾപ്പെടെ ആകെ 381 പുതിയ വെന്റിലേറ്ററുകൾ സജ്ജമാക്കി. ഇതുകൂടാതെ 147 ഹൈ ഫ്ലോ വെന്റിലേറ്ററുകളുടെ വിതരണം പുരോഗമിക്കുന്നു.
മെഡിക്കൽ കോളേജുകളിൽ 239 ഐസിയു, ഹൈ കെയർ കിടക്കകൾ, 222 വെന്റിലേറ്റർ, 85 പീഡിയാട്രിക് ഐസിയു കിടക്കകൾ, 51 പീഡിയാട്രിക് വെന്റിലേറ്ററുകൾ, 878 ഓക്സിജൻ കിടക്കകൾ, 113 സാധാരണ കിടക്കകൾ എന്നിവ ഉൾപ്പെടെ 1588 കിടക്കൾ പുതുതായി സജ്ജമാക്കിയിട്ടുണ്ട്. ലിക്വിഡ് ഓക്സിജന്റെ സംഭരണ ശേഷിയും വർധിപ്പിച്ചിട്ടുണ്ട്. സർക്കാർ സ്വകാര്യ മേഖലകളിലായി നിലവിൽ 1817.54 മെട്രിക് ടൺ ലിക്വിഡ് ഓക്സിജൻ സംഭരണ ശേഷിയുണ്ട്. 159.6 മെട്രിക് ടൺ അധിക സംഭരണശേഷി സജ്ജമാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
കോവിഡ് രോഗപ്രതിരോധം എല്ലാവരും കൈകോർത്തു നടത്തേണ്ട ഒന്നാണ്.
ആരോഗ്യപ്രവർത്തകരും പോലീസടക്കമുള്ള സേനകളും സന്നദ്ധപ്രവർത്തകരും അവിശ്രമം പ്രവർത്തിച്ചു കൊണ്ടിരിക്കയാണ്. ജനങ്ങളുടെ സാധാരണജീവിതത്തിനും നാടിന്റെ പുരോഗതിക്കും പരിക്കേൽക്കാതിരിക്കാനുള്ള ജാഗ്രതയാണ് ഈ കൂട്ടായ്മക്ക് അടിസ്ഥാനം. നമ്മുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം മുടങ്ങാതെ തുടരേണ്ടതുണ്ട്. വീടുകളിൽ അടുപ്പ് പുകയേണ്ടതുണ്ട്.
പുതിയ കാലത്ത് ഏറ്റെടുക്കാനുള്ള വെല്ലുവിളി പുതിയ തരത്തിലുള്ളതാണെന്നു തിരിച്ചറിഞ്ഞ് എല്ലാവരും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അണിചേരുകയും സ്വയംകരുതലുകൾ സ്വീകരിക്കുകയും ചെയ്യണമെന്ന് അഭ്യർഥിക്കുന്നു.
പിണറായി വിജയൻ(മുഖ്യമന്ത്രി)