Thursday, May 19, 2022 2:38 AM IST
കേന്ദ്ര സർക്കാരിന്റെ സ്വകാര്യവത്കരണ നയത്തിന്റെ ഭാഗമായി കൈയൊഴിയാൻ തീരുമാനിച്ച വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പുനഃസംഘടിപ്പിച്ച് പുതുതായി രൂപം നൽകിയ വെള്ളൂർ കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡ് ഇന്ന് പ്രവർത്തനമാരംഭിക്കുകയാണ്. കേന്ദ്ര സർക്കാരിൽനിന്ന് ഏറ്റെടുത്ത് റിക്കാർഡ് വേഗതയിലാണ് കേരളത്തിന്റെ സ്വന്തം പേപ്പർ കമ്പനി പുതിയ രൂപത്തിലും ഭാവത്തിലും പ്രവർത്തനമാരംഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കെപിപിഎൽ ഉദ്ഘാടനം നിർവഹിക്കുമ്പോൾ പൊതുമേഖലാ സംരക്ഷണ നയത്തിൽ രാജ്യത്തിനു മുന്നിൽ കേരളം വീണ്ടും മാതൃക സൃഷ്ടിക്കുകയാണ്.
സംസ്ഥാനം നൽകിയ വലിയ പിന്തുണയുടെ പിൻബലത്തിലാണ് ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് വെള്ളൂരിൽ പ്രവർത്തനം തുടങ്ങിയത്. കേന്ദ്ര സർക്കാരിന് കീഴിലുള്ള എച്ച്എൻസിയുമായി സംസ്ഥാനം 1972 ൽ കരാർ ഒപ്പിടുകയും 1979 ൽ 700 ഏക്കർ ഭൂമി ഏറ്റെടുത്ത് കമ്പനിക്കു കൈമാറുകയും ചെയ്തു.
തടി ഉൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കൾ, വെള്ളം, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങൾ എല്ലാം ഒരുക്കി കേരളം നട്ടുനനച്ച് വളർത്തിയതാണ് എച്ച്എൻഎൽ. എന്നാൽ എച്ച്എൻഎൽ വിൽക്കാൻ തീരുമാനിച്ച സന്ദർഭത്തിൽ സ്ഥാപനം കേരളത്തിനു കൈമാറണമെന്ന സംസ്ഥാനത്തിന്റെ അഭ്യർഥന പരിഗണിക്കാൻ കേന്ദ്ര സർക്കാർ തയാറായില്ല. ഇതേത്തുടർന്ന് നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ മുമ്പാകെ ലേല പ്രക്രിയയിൽ പങ്കെടുത്താണ് സംസ്ഥാനം വെള്ളൂർ പേപ്പർ കമ്പനി ഏറ്റെടുത്തത്. ട്രിബ്യൂണൽ അവാർഡ് പ്രകാരമുള്ള എല്ലാ ബാധ്യതകളും പൂർണമായും അടച്ചുതീർത്തു.
സംസ്ഥാന സർക്കാരിനു വേണ്ടി കിൻഫ്ര സമർപ്പിച്ച റെസലൂഷൻ പ്ലാൻ അംഗീകരിച്ച് സ്ഥാപനം കേരളത്തിനു കൈമാറി. മുഖ്യമന്ത്രി പിണറായി വിജയന്റെയും കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെയും ഇച്ഛാശക്തിയാണ് ലേലത്തിൽ പങ്കെടുത്തുപോലും പൊതുമേഖലയിൽ നിലനിർത്തി ഈ സ്ഥാപനം പ്രവർത്തിപ്പിക്കണമെന്ന തീരുമാനത്തിൽ പ്രതിഫലിച്ചത്.
ഈ വർഷം ജനുവരി ഒന്നിനാരംഭിച്ച പുനരുദ്ധാരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിക്കൊണ്ടാണു കമ്പനിയുടെ പ്രവർത്തനാരംഭം കുറിക്കുന്നത്. 3,000 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി വികസിപ്പിക്കുക എന്നതാണ് നിലവിലെ ലക്ഷ്യം.
മൂവായിരത്തോളം പേർക്കു തൊഴിൽ നൽകാൻ സാധിക്കുന്ന, പ്രതിവർഷം അഞ്ച് ലക്ഷം മെട്രിക് ടൺ ഉത്പാദന ശേഷിയുള്ള സ്ഥാപനമായി കെപിപിഎൽ മാറും. നാലുഘട്ടങ്ങളിലായി വിഭാവനം ചെയ്തിട്ടുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ എത്തുമ്പോൾ പേപ്പർ വ്യവസായത്തിലെ മറ്റേതൊരു സ്ഥാപനത്തോടും കിടപിടിക്കുന്ന വിധത്തിൽ ലാഭകരമായ സ്ഥാപനമാക്കി കെപിപിഎലിനെ മാറ്റാൻ കഴിയുമെന്നാണു പ്രതീക്ഷ. അടച്ചു പൂട്ടലിന്റെ വക്കിലെത്തി, ഇനി ഒരു തിരിച്ചു വരവ് ഉണ്ടാവില്ല എന്നു തോന്നിപ്പിച്ച സ്ഥാപനമാണ് വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറി എന്ന് ആലോചിക്കുമ്പോഴാണു മാറ്റത്തിന്റെ വ്യാപ്തി ബോധ്യപ്പെടുക. നാലു ഘട്ടങ്ങളായാണ് കെപിപിഎലിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ വിഭാവനം ചെയ്തത്.
അഞ്ചു മാസംകൊണ്ട് അറ്റകുറ്റപ്പണി
ഫാക്ടറി നവീകരണത്തിനു മാത്രമായി 34.3 കോടി രൂപയാണ് അഞ്ചു മാസത്തേക്കു വകയിരുത്തിയത്. ഒന്നാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി 152 ജീവനക്കാരെയും മാനേജീരിയൽ കേഡറിൽ 40 പേരെയും നോൺ മാനേജീരിയൽ കേഡറിൽ 112 പേരെയും കെപിപിഎൽ താത്കാലികമായി നിയമിച്ചു. രണ്ടാംഘട്ടത്തിൽ 44.94 കോടി മുതൽ മുടക്കി കെമിക്കൽ മെക്കാനിക്കൽ പ്ലാന്റുകളുടെ പുനരുദ്ധാരണം ലക്ഷ്യമിട്ടു.
ഒന്നാം ഘട്ടത്തിൽ നിയമിച്ചവർക്കു പുറമെ കരാറടിസ്ഥാനത്തിൽ നൂറോളം ജീവനക്കാരെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കു മാത്രമായി നിയമിച്ചു. രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ കമ്പനിയുടെ നിലവിലുള്ള ശേഷി മുഴുവൻ ഉപയോഗിക്കാവുന്ന സ്ഥിതിയിലെത്തും. ഉത്പാദനം പുനരാരംഭിക്കുമ്പോൾ പുറത്തുനിന്നു വാങ്ങുന്ന പൾപ്പാവും കൂടുതൽ ഉപയോഗിക്കുക. വുഡ് പൾപ്പിംഗ് സ്ട്രീമുകൾക്കൊപ്പം റീസൈക്കിൾ ചെയ്ത പൾപ്പ് കൂടി ഉപയോഗിക്കുന്നതിലൂടെ കെപിപിഎലിന് താത്കാലികമായി പ്രവർത്തിക്കാനുള്ള സാഹചര്യമൊരുങ്ങും. ചെറിയ തോതിൽ റീസൈക്കിൾഡ് പൾപ്പ്, വെർജിൻ പൾപ്പ്, മെക്കാനിക്കൽ പൾപ്പ് എന്നിവ പേപ്പർ നിർമാണത്തിനായി ഉപയോഗിച്ചു തുടങ്ങും.
പുനരുദ്ധാരണ പദ്ധതി ആസൂത്രണത്തിൽ നേരിയ വീഴ്ചപോലും സംഭവിച്ചിട്ടില്ല എന്നത് അഭിമാനകരമാണ്. ആദ്യ മാസങ്ങൾ പരീക്ഷണഘട്ടമെന്ന നിലയിലാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
മൂന്നാം ഘട്ടത്തിൽ നിക്ഷേപം 650 കോടി രൂപ
മൂന്നാം ഘട്ടത്തിൽ 650 കോടി രൂപയാണ് നിക്ഷേപം. പ്രവർത്തനമാരംഭിച്ച് ഒമ്പതു മാസമാകുമ്പോൾ പ്രകടമായ മാറ്റം ലാഭത്തിലുണ്ടാകും. പ്രവർത്തനം ആരംഭിച്ചതിനുശേഷം കമ്പനിയുടെ സ്വന്തം സംവിധാനത്തിലൂടെയും ബാങ്കുകളുടെ പിന്തുണയോടെയുമാണ് തുക സമാഹരിക്കുക. നാലാം ഘട്ടമായ 17 മാസം കൊണ്ട് പൂർണ ശേഷി കൈവരിക്കുന്ന കമ്പനിയായി വളരുമെന്നു വിലയിരുത്തുന്നു.
മൂന്നു വർഷത്തിലേറെ അടച്ചുപൂട്ടിയ ഒരു സ്ഥാപനം ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതി തയാറാക്കി തുറന്നുപ്രവർത്തിപ്പിക്കുന്നത് രാജ്യത്തിന്റെ വ്യാവസായിക ചരിത്രത്തിൽ ആദ്യമായാണ്.
ഫാക്ടറിക്കാവശ്യമായ അസംസ്കൃത വസ്തുക്കൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വ്യവസായ-വനം വകുപ്പ് മന്ത്രി തല യോഗം ചേർന്നിരുന്നു. ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡിന്റെ കൈവശമുണ്ടായിരുന്ന തോട്ടത്തിൽനിന്നും സംസ്ഥാന വനം വകുപ്പിന്റെ തോട്ടത്തിൽനിന്നും വ്യത്യസ്ത ഇനത്തിലുള്ള തടി സാമഗ്രികൾ അനുവദിക്കുന്നതിനായുള്ള നടപടിക്രമങ്ങൾ ഉടനെ പൂർത്തിയാക്കും.
154.39 കോടി രൂപ ആകെ ചെലവു പ്രതീക്ഷിക്കുന്നതാണ് ആദ്യ രണ്ടു ഘട്ടങ്ങൾ. പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോൾ 42, 45 ജിഎസ്എം ന്യൂസ് പ്രിന്റും 52-70 ജിഎസ്എം പ്രിന്റിംഗ് പേപ്പറും ഉത്പാദിപ്പിക്കാൻ കഴിയും. പാക്കേജിംഗ്, പേപ്പർ ബോർഡ് വ്യവസായം ലോകത്താകെ വളർച്ച നേടുന്ന സന്ദർഭമാണിത്. ഇ-കോമേഴ്സ്, റീട്ടെയിൽ, എഫ്എംസിജി, ഫാർമസ്യൂട്ടിക്കൽസ്, ഫുഡ് ആൻഡ് ബിവറേജ് തുടങ്ങിയ മേഖലകളിലെല്ലാം ഇക്കാര്യം ദൃശ്യമാണ്; പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഒറ്റത്തവണ ഉപയോഗം നിയന്ത്രിക്കപ്പെടുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. ഉത്പന്ന വൈവിധ്യവത്കരണത്തിലൂടെയും ശേഷി വർധനവിലൂടെയും ഈ സാധ്യതകൾ ഉപയോഗപ്പെടുത്താനാണ് കെപിപിഎൽ ശ്രമിക്കുക.
കേവലം പൊതുമേഖല സംരക്ഷണം എന്നതിനപ്പുറത്തേക്കാണ് സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്. മത്സരക്ഷമതയോടെ ലാഭകരമായി പ്രവർത്തിക്കുന്ന പൊതു മേഖലാ സ്ഥാപനമായിരിക്കും കെപിപിഎൽ. അതിനാൽ എച്ച്എൻഎലിന്റെ രീതികളുടെ തനിയാവർത്തനമല്ല കെപിപിഎലിലുണ്ടാവുക. തൊഴിലാളികളുടെ ജീവിത ചെലവിനൊപ്പം സ്ഥാപനത്തിന്റെ സാമ്പത്തിക സ്ഥിതിയും ഉത്പാദനക്ഷമതയുംകൂടി പരിഗണിച്ചായിരിക്കും സേവന വേതന വ്യവസ്ഥകൾ നിർണയിക്കുക. ഉത്പാദന ചെലവ് ആഗോള നിലവാരത്തിന് ഒപ്പം നിർത്താൻ ആവശ്യമായ ക്രിയാത്മക നടപടികൾ സ്വീകരിക്കാൻ മാനേജ്മെന്റിന് പൂർണമായ സ്വാതന്ത്ര്യമുണ്ടായിരിക്കും. സർക്കാർ നയപരമായ കാര്യങ്ങളിൽ മാത്രമായിരിക്കും ഇടപ്പെടുക.
പ്രഫഷണൽ മാനേജ്മെന്റ്
ഓരോരുത്തരുടെയും യോഗ്യതയുടെയും പെർഫോമൻസിന്റെയും അടിസ്ഥാനത്തിലായിരിക്കും ജീവനക്കാരുടെ തുടർച്ച നിശ്ചയിക്കുക. അടിമുടി പ്രഫഷണലായ മാനേജ്മെന്റായിരിക്കും ബോർഡ് മുതൽ താഴോട്ട് ഉണ്ടാവുക. ഓരോ ഘട്ടത്തിലും സ്ഥാപനത്തിന് ആവശ്യമായ രീതിയിൽ മാറ്റം വരുത്താൻ കഴിയുന്ന അയവേറിയ ഘടനയായിരിക്കും തൊഴിലിന്റെ സ്വഭാവത്തിൽ ഉൾപ്പെടെ സ്വീകരിക്കുക. ഉത്പാദന തടസങ്ങളില്ലാതെ മത്സരക്ഷമവും ലാഭകരമായ പൊതുമേഖലയായി കെപിപിഎലിനെ മാറ്റിത്തീർത്താൽ മാത്രമേ ഇതാണ് ബദൽ എന്നു നമുക്ക് അവകാശപ്പെടാൻ കഴിയുകയുള്ളു.
പൊതുമേഖല സംരക്ഷിക്കുന്നതിൽ കേരളം പ്രതിജ്ഞാബദ്ധമാണ്. കെപിപിഎൽ അതിന്റെ ഒന്നാന്തരം മാതൃകയും. അസ്തമിച്ചെന്നു കരുതിയ ഒരു വ്യവസായ സ്ഥാപനം വലിയ സ്വപ്നങ്ങളോടെ കുതിച്ചുയരുന്നത് രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ പ്രധാന നേട്ടമായി വിലയിരുത്തപ്പെടും.
പി. രാജീവ്
(വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി)