Friday, June 17, 2022 11:00 PM IST
ഡൽഹിഡയറി/ ജോര്‍ജ് കള്ളിവയലില്‍
ഹ്രസ്വകാല സൈനിക നിയമന പദ്ധതിയായ ‘അഗ്നിപഥ്’ കേന്ദ്രസര്‍ക്കാരിനു പ്രതീക്ഷിച്ചതിലും വലിയ അഗ്നിപരീക്ഷയായി. ബിഹാറില്‍ അടക്കം മിക്ക ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും അക്ഷരാര്‍ഥത്തില്‍ ആളിക്കത്തുകയാണ് പ്രതിഷേധങ്ങള്‍. ട്രെയിനുകള്‍ വരെ തീയിട്ടാണ് ചെറുപ്പക്കാര്‍ അഗ്നിപഥ് പദ്ധതിക്കെതിരേ പ്രതിഷേധിക്കുന്നത്.ബിഹാറില്‍ ഇന്നലെയും ട്രെയിനുകള്‍ക്കു തീയിട്ടു. റെയില്‍വേ സ്റ്റേഷനുകള്‍ അടിച്ചുതകര്‍ത്തു.
ഉത്തരേന്ത്യയില്‍ പലയിടത്തും റോഡ്, റെയില്‍ ഗതാഗതം തടസപ്പെട്ടു. ബിജെപി എംഎല്‍എ അടക്കമുള്ള നേതാക്കള്‍ക്കെതിരേയും കല്ലേറുണ്ടായി. കല്ലേറും തീവയ്പുമായി രാജ്യമെങ്ങും പടരുന്ന അക്രമങ്ങള്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി.പഴയ മണ്ഡല് സമരകാലത്തെ ഓര്‍മിപ്പിക്കുന്ന പ്രക്ഷോഭത്തിനാണു രാജ്യം സാക്ഷ്യം വഹിക്കുന്നത്. പ്രായപരിധി 21ല്‍നിന്നു 23 ആക്കി ഉയര്ത്തിയതൊന്നും യുവാക്കളെ ശാന്തരാക്കിയിട്ടില്ല. കോവിഡ് മൂലം സൈനിക റിക്രൂട്ട്മെന്റ് നിര്‍ത്തിവച്ചതിനാല്‍ ചതിക്കപ്പെട്ട ഉദ്യോഗാര്‍ഥികളും ആശങ്കയിലാണ്.
വ്യാപക പ്രതിഷേധം
കര, വ്യോമ, നാവിക സേനകളില്‍ നാലു വര്‍ഷത്തെ ഹ്രസ്വനിയമനത്തിനുള്ള അഗ്നിപഥ് പദ്ധതിക്കെതിരേ രാഷ്ട്രീയത്തിന് അതീതമായ പ്രതിഷേധമാണ് ഇരമ്പുന്നത്. നിരവധി സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടെന്നു പറയുന്നു. രാജ്യസുരക്ഷയെപ്പോലും അപകടത്തിലാക്കുന്നതാണു പദ്ധതിയെന്നാണു വിമര്‍ശനം. കൂടിയാലോചന ഇല്ലാതെ നടപ്പാക്കിയ നോട്ട് നിരോധനം രാജ്യത്തെ സാമ്പത്തിക നിലയെയും പാവങ്ങളുടെ ജീവിതത്തെയുമാണു തകര്‍ത്തതെങ്കില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെ നടപ്പാക്കിയ അഗ്നിപഥ് രാജ്യസുരക്ഷയെപ്പോലും അപായത്തിലാക്കും.
ട്രയല്‍ പോലും ഇല്ലാതെയാണ് ഇത്തരമൊരു പദ്ധതി നേരിട്ടു നടപ്പാക്കുന്നത്. അഗ്നിപഥ് പദ്ധതി പിന്‍വലിക്കണമെന്നാണു കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ബിജെപി സഖ്യകക്ഷിയായ ജെഡിയുവും പദ്ധതിയെ എതിര്‍ക്കുന്നുണ്ട്.
കരുത്തില്‍ ആശങ്ക
രാജ്യം വലിയ ഭീഷണി നേരിടുമ്പോള്‍ സായുധസേനകളുടെ കാര്യപ്രാപ്തിയും നിലവാരവും പോരാട്ടവീര്യവും ചോര്‍ത്തുന്നതാണു വിവാദപദ്ധതിയെന്ന ആരോപണവുമുണ്ട്. വലിയ സുരക്ഷാഭീഷണി സൃഷ്ടിക്കുന്ന പദ്ധതി നടപ്പാക്കാന്‍ വേണ്ടത്ര ചര്‍ച്ച അനിവാര്യമാണ്. പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെ ഇത്തരം പദ്ധതി നടപ്പാക്കുന്നതു ജനാധിപത്യത്തിനും ഭൂഷണമല്ല. മുന്‍ സൈനിക മേധാവികള്‍ അടക്കമുള്ള ഒരു വിഭാഗം വിമുക്തഭടന്മാര് ഉള്‍പ്പെടെ നിരവധി കോണുകളില്‍നിന്നു വിമര്‍ശനങ്ങളും ചോദ്യങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഒരു യുദ്ധം വന്നാലെന്തു ചെയ്യുമെന്ന മേജര്‍ രവിയുടെ ചോദ്യത്തിലും കാര്യമുണ്ട്.രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മയും സാമ്പത്തികമാന്ദ്യവും വിലക്കയറ്റവും എല്ലാം രാജ്യവ്യാപക പ്രതിഷേധത്തില്‍ നിഴലിക്കുന്നുണ്ട്. രാഷ്ട്രീയ, മത നേതാക്കളുടെ ആഹ്വാനമോ പിന്തുണയോ ഇല്ലാതെയാണു ബിഹാര്‍, യുപി, തെലുങ്കാന, ഹരിയാന, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ജമ്മു തുടങ്ങി പത്തോളം പ്രദേശങ്ങളില്‍ യുവത തെരുവിലിറങ്ങിയത്. തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രക്ഷോഭം ആളിക്കത്തുകയാണ്.
ഭാവിക്കും ഭീഷണി
പ്രധാനമന്ത്രി മോദി അധ്യക്ഷനായ സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള കേന്ദ്രമന്ത്രിസഭാ സമിതിയുടെ അംഗീകാരത്തോടെയാണ് അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. സേനാ വിഭാഗങ്ങളില്‍ കൂടുതല്‍ ചെറുപ്പക്കാരെ ഉള്‍പ്പെടുത്താനും ഊര്ജസ്വലമാക്കാനുമാണു ലക്ഷ്യം. മന്ത്രിസഭയുടെ അനുമതിയില്ലാതെ പദ്ധതിയില്‍ മാറ്റം വരുത്താന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെ ചുമതലപ്പെടുത്തിയതും അസാധാരണമാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു നാലുവര്‍ഷ കാലയളവില്‍ 30,000-40,000 രൂപ മാസശമ്പളവും അലവന്‍സുകളും നല്‍കും. മെഡിക്കല്‍, ഇന്‍ഷ്വറന്‍സ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാകും. പഴയ സമ്പ്രദായമനുസരിച്ചു ചുരുങ്ങിയതു പത്തു വര്‍ഷത്തേക്കാണു ചെറുപ്പക്കാരെ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന് ആയി നിയമിക്കുക. ഇത് 14 വര്‍ഷം വരെ നീട്ടാം. കുറഞ്ഞത് 15 വര്‍ഷത്തെ സേവനത്തിനായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു വിരമിച്ചതിനു ശേഷം പെന്ഷന് ലഭിക്കും. ചെലവു ചുരുക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ പദ്ധതി ഫലത്തില്‍ സ്വകാര്യ മേഖലയിലേതു പോലുള്ള വളഞ്ഞ വഴിയിലെ കരാര്‍ നിയമനങ്ങളാണ്. പക്ഷേ നാലു വര്‍ഷത്തെ കരാര്‍ നിയമനങ്ങളില്‍ സൈനിക നിയമനങ്ങളിലെ അതേ സുതാര്യതയും യോഗ്യതകളും ഉണ്ടാകില്ലെന്നു തീര്‍ച്ച. നാലു വര്‍ഷം സൈനിക പരിശീലനവും പ്രതിരോധ സംവിധാനങ്ങളുമായി പരിചയവും നേടുന്ന സൈനികരില്‍ 75 ശതമാനം പേര്‍ക്കും നിയമനം കിട്ടില്ല. പക്ഷേ 15 വര്‍ഷം മുഴുവന്‍ ഇവര്‍ നോണ്‍ ഓഫീസര്‍ റാങ്കില്‍ തുടരും. 11 ലക്ഷം രൂപ മുതല്‍ 12 ലക്ഷം രൂപ വരെ പാക്കേജുമായി സൈനിക സേവനങ്ങളില്‍ നിന്ന് ഈ അഗ്നിവീറുകള്‍ പുറത്തുകടക്കും. പെന്ഷന് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുമില്ല.
ഭീകരഭീതിയും
കരാര്‍ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുന്ന ഭൂരിപക്ഷം പേരും സായുധ പരിശീലനം കിട്ടിയ തൊഴില്രഹിതരാണെന്നതാണു പുതിയ പദ്ധതിയുടെ നേരിട്ടുള്ള ദോഷം. കൃത്യമായ സൈനിക പരിശീലനം നേടുന്ന ചെറുപ്പക്കാരില്‍ കുറെ പേരെങ്കിലും പിന്നീടു ഭീകരപ്രവര്ത്തനങ്ങളിലേക്കു തിരിയാനുള്ള സാധ്യത അപകടകരമാണ്. ഭീകരപ്രവര്ത്തനത്തിനുവേണ്ടിയാണ് ഒരാള്‍ അഗ്നിവീര്‍ ആകുന്നതെങ്കിലോ എന്നതും ചോദ്യമാണ്.പരിശീലനവും സൈനികരീതികളും ചില പ്രതിരോധ വിവരങ്ങളും നേടിയവര്‍ ഭീകരസംഘടനകളുടെ ഭാഗമാകില്ലെന്ന് ആര്‍ക്കും ഉറപ്പിക്കാനാകില്ല. ഓരോ നാലു വര്‍ഷത്തിനിടെ പരിശീലനത്തിനു വന്നു പോകുന്നവര്‍ ആരെങ്കിലുമൊക്കെയാകാം. എത്രയൊക്കെ സൂക്ഷ്മപരിശോധന നടത്തിയാലും എല്ലാവരുടെയും ഉള്ളിലിരുപ്പും മനോനിലയും ലക്ഷ്യവും അളന്നുതൂക്കാന്‍ ആര്‍ക്കും കഴിയില്ല. അഗ്നിപഥ് പദ്ധതി പ്രകാരം 17.5 വയസിനും 21 വയസിനും ഇടയില്‍ പ്രായമുള്ള 46,000 പേരെ നാലുവര്‍ഷത്തേക്ക് സൈനികസേവനത്തില്‍ ഉള്‍പ്പെടുത്തും. പ്രായപരിധി 23 ആക്കിയതു സ്ഥിതി രൂക്ഷമാക്കുകയേയുള്ളൂ. പരിശീലനം നേടിയവരില്‍ 25 ശതമാനം പേരെ മാത്രമേ സേനകളില്‍ നിലനിര്‍ത്തൂ. പതിനേഴര വയസു മുതല്‍ 23 വയസു വരെയുള്ളവരെ പരിശീലനത്തിനു തെരഞ്ഞെടുക്കുമ്പോള്‍ എല്ലാവരുടെയും ലക്ഷ്യം രാജ്യസേവനം ആകണമെന്നു നിര്‍ബന്ധമില്ല.
തീവ്രവാദ, ഭീകര സംഘടനകളുടെ കാലാളുകളുടെ നുഴഞ്ഞുകയറ്റം ഉണ്ടാകാനുള്ള സാധ്യത വളരെയധികമാണ്. ഭീകര, തീവ്രവാദ സംഘടനകളുടെ റിക്രൂട്ടുകളായി പരിശീലനത്തിനെത്താവുന്ന സ്ഥിതിയുമുണ്ടാകും. വളരെ ഗുരുതരമാണിത്.
പിടിവാശി വെടിയണം
രാജ്യത്തെ യുവജനങ്ങളെ അക്രമത്തിനു പ്രേരിപ്പിക്കാതെ പദ്ധതി എത്രയും വേഗം മരവിപ്പിക്കുകയോ പിന്‍വലിക്കുകയോ ചെയ്യുകയാണു വേണ്ടത്. കര്‍ഷകരെ സഹനസമരത്തിനു കാരണമാക്കിയ വിവാദ കാര്‍ഷിക നിയമങ്ങള്‍ ഒരു വര്‍ഷത്തിനു ശേഷം പിന്‍വലിക്കേണ്ടി വന്നതു പോലെ ഇനിയൊന്ന് ഉണ്ടാകരുത്. ജനകീയ സര്‍ക്കാരുകള്‍ക്കു പിടിവാശി പാടില്ല. പാര്‍ലമെന്റിലും യുവജനങ്ങള്‍ക്കിടയിലും ചര്‍ച്ച ചെയ്ത ശേഷമാകട്ടെ ഇനിയുള്ള നീക്കം.