Friday, June 17, 2022 11:05 PM IST
കാട്ടുനീതിയുടെ കാണാപ്പുറങ്ങൾ -2 / സിജോ പൈനാടത്ത്
‘താമരശേരി ചൊരം... അയ്.. മ്മെടെ താമരശേരി ചൊരന്നേയ്...’വെള്ളിത്തിരയില്‍ ശ്രദ്ധിക്കപ്പെട്ട കുതിരവട്ടം പപ്പുവിന്റെ ഡയലോഗ് (വെള്ളാനകളുടെ നാട്) പുതുതലമുറക്കാര്‍ക്കും പ്രിയപ്പെട്ടതാണ്. ആ ചുരവും ചുരത്തിനപ്പുറത്തെ കാഴ്ചകളുമെല്ലാം സഞ്ചാരികള്‍ക്ക് എന്നും ഇഷ്ടം. കോഴിക്കോടുനിന്നു ദേശീയപാത 766 വഴിയുള്ള യാത്രയിലാണ് താമരശേരി ചുരം. ഒമ്പതു ഹെയര്‍പിന്‍ വളവുകളും 12 കിലോമീറ്റര്‍ ദൂരവുമുള്ള താമരശേരി ചുരം പശ്ചിമഘട്ട മലമ്പാതയുടെ ഭാഗമാണ്. ചുരം കടന്നാല്‍ വയനാട്. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 2625 അടി ഉയരത്തിലുള്ള കോടമഞ്ഞും മേഘങ്ങളും പുതച്ച മനോഹരമായ പ്രദേശം. കാഴ്ചയുടെയും യാത്രയുടെയും വിസ്മയങ്ങള്‍ അവിടെ വന്നുപോകുന്നവരും അതുവഴി കടന്നുപോകുന്നവരും ആവോളം ആസ്വദിക്കുമ്പോഴും വയനാട്ടില്‍ അധിവസിക്കുന്ന ജനതയുടെ ആകുലതകളിലേക്ക് അധികമാരും തിരിഞ്ഞു നോക്കാറില്ല. 344.440 ചതുരശ്ര കിലോമീറ്റര്‍ സംരക്ഷിത വനവിസ്തൃതിയുള്ള വയനാട്ടില്‍ അതിന്റെ ചുറ്റുപാടുമുള്ള കൂടുതല്‍ പ്രദേശങ്ങള്‍ പരിസ്ഥിതി ലോലമേഖലയാക്കി(ഇഎസ്സെഡ്)മാറ്റുമ്പോള്‍, അതിന്റെ പ്രത്യാഘാതം നേരിടുന്നതു വയനാട് ജില്ലയിലെ ലക്ഷക്കണക്കിനു ജനങ്ങളാണ്. കൃഷിക്കും മറ്റ് ഉപജീവനമാര്‍ഗങ്ങള്‍ക്കും വയനാട് വിട്ടുള്ള മറ്റു മാര്‍ഗങ്ങളില്ലാത്തവരാണ് ഇതിലേറെയും. അവരുടെ ജീവിതമാര്ഗങ്ങളിലേക്കാണു പരിസ്ഥിതിലോല മേഖലയെന്നത് കൂച്ചുവിലങ്ങായി കടന്നുവരുന്നത്.
വലുതാണു വയനാട്
1973 ലാണ് വയനാട് വന്യജീവി സങ്കേതം നിലവില്‍ വന്നത്. സംസ്ഥാനത്തെ വലിയ വന്യജീവി സങ്കേതങ്ങളിലൊന്ന്. സുല്‍ത്താന്‍ ബത്തേരിക്കും മൈസൂരുവിനും ഇടയിലാണ് ഇതിന്റെ മേഖല. ബന്ദിപ്പൂര്‍ ദേശീയോദ്യാനം, മുതുമല, നാഗര്‍ഹോളെ വന്യജീവി സങ്കേതങ്ങള്‍ എന്നിവ ഇതിനോടു ചേര്‍ന്നുകിടക്കുന്നു. വനംവകുപ്പിന്റെ ബത്തേരി, കുറിച്യാട്, തോല്‍പ്പെട്ടി, മുത്തങ്ങ റേഞ്ചുകളുള്പ്പെട്ട വനമേഖലയാണിത്. 29,292 ഏക്കര്‍ ബഫര്‍ സോണില്‍ നിലവിലെ വിജ്ഞാപനപ്രകാരം വയനാട് വന്യജീവി സങ്കേതത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള 29,292 ഏക്കര്‍ ഭൂമി പരിസ്ഥിതിലോല മേഖലയ്ക്കുള്ളിലാവും. സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ പുല്‍പ്പള്ളി, ഇരുളം, കിടങ്ങനാട്, നൂല്‍പ്പുഴ വില്ലേജുകളും മാനന്തവാടി താലൂക്കിലെ തിരുനെല്ലി, തൃശിലേരി വില്ലേജുകളും ഇതില്‍ ഉള്‍പ്പെടും. ഇവിടെ നിര്‍മാണം, കച്ചവടം, കൃഷി, വ്യവസായം എന്നിവയ്ക്കെല്ലാം നിയന്ത്രണങ്ങള്‍ വന്നേക്കും. ബഫര്‍സോണില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളേറെയും ഇന്നു കര്‍ഷകരുടെ കൈവശമിരിക്കുന്ന കൃഷിഭൂമികളാണെന്നതാണു വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്. കാലങ്ങളായി തങ്ങള്‍ കൃഷി ചെയ്യുന്ന സ്വന്തം ഭൂമിയുടെ, ചെറുകിട സംരംഭങ്ങള്‍ നടത്തുന്ന സ്വന്തം സ്ഥലങ്ങളുടെ, നിയന്ത്രണം തങ്ങള്‍ക്കു നഷ്ടമാകുമോ എന്ന ആശങ്കയാണ് ഈ ജനതയെ അലട്ടുന്നത്.
2.5 ലക്ഷം പേരുടെ പ്രശ്നം
വയനാട് ജില്ലയില്‍ നിര്‍ദിഷ്ട ബഫര്‍സോണ്‍ നടപ്പായാല്‍ രണ്ടരലക്ഷം പേരുടെ ജീവിതങ്ങളെ അതു നേരിട്ടു ബാധിക്കും. വയനാട് വന്യജീവി സങ്കേതത്തിന്റെ ചുറ്റുമുള്ള ജനവാസ കേന്ദ്രങ്ങള്‍ മാത്രം നൂറു കിലോമീറ്ററോളം വരും. മലബാര്‍, കൊട്ടിയൂര്‍ വന്യജീവി സങ്കേതങ്ങളുടെ അതിര്‍ത്തിയിലും ജില്ലയിലെ അമ്പതു കിലോമീറ്ററോളം പ്രദേശങ്ങളുണ്ട്. ബത്തേരി നഗരസഭ, നൂല്‍പ്പുഴ, തിരുനെല്ലി പഞ്ചായത്തുകള്‍ എന്നിവയെല്ലാം പൂര്‍ണമായും ബഫര്‍സോണില്‍ ഉള്‍പ്പെടും. എട്ടു ലക്ഷമാണു വയനാട്ടിലെ ജനസംഖ്യ. ഇതില്‍ രണ്ടരലക്ഷം പേരെ നേരിട്ടു ബാധിക്കുന്ന വിഷയമായി ബഫര്‍സോണ്‍ മാറുന്നു.
ശിപാര്‍ശകള്‍ക്കു കുറവില്ല!
ബഫര്‍സോണ്‍ സംബന്ധിച്ചു സര്‍ക്കാരിന്റെ ശിപാര്‍ശകള്‍ക്കു വയനാട്ടില്‍ കുറവുണ്ടായിട്ടില്ല; ജനങ്ങളുടെ പ്രതിഷേധങ്ങള്‍ക്കും. വന്യജീവി സങ്കേതത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണാക്കാനുള്ള സര്‍ക്കാരിന്റെ ആദ്യ ശിപാര്‍ശ ജനങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്നു തിരുത്തി. ജനവാസമേഖലകളെ ബഫര്‍സോണില്‍നിന്ന് ഒഴിവാക്കി 2013 ഫെബ്രുവരി 11നും 2018 സെപ്റ്റംബര്‍ 19നും രണ്ടു ശിപാര്‍ശകളും ഉണ്ടായി. ഇതു കേന്ദ്രം നിരസിച്ചപ്പോള്‍, വന്യജീവി സങ്കേതത്തിനു പുറത്തെ 72.94 ചതുരശ്ര കിലോമീറ്ററും അകത്തെ 10.09 ചതുരശ്ര കിലോമീറ്ററും ജനവാസ മേഖല, 26.56 ചതുരശ്ര കിലോമീറ്റര്‍ വനം എന്നിവ ഉള്‍പ്പെടുത്തി (ആകെ 118.59 ചതുരശ്ര കിലോമീറ്റര്‍) പരിസ്ഥിതിലോലമേഖലയിലാക്കുംവിധം 2019 നവംബര്‍ 21നു പുതിയ ശിപാര്‍ശ തയാറാക്കി. 2021 ല്‍ കേന്ദ്രം ഇത് അംഗീകരിച്ചെങ്കിലും ജനകീയ പ്രക്ഷോഭങ്ങള്‍ ശക്തമായപ്പോള്‍, സംസ്ഥാനം വീണ്ടും പുതിയ ശിപാര്‍ശകളുമായി കേന്ദ്രത്തെ സമീപിച്ചു.69.12 ചതുരശ്ര കിലോമീറ്റര്‍ റിസര്‍വ് വനവും വന്യജീവി സങ്കേതത്തിനുള്ളിലെ 10.09 ചതുരശ്ര കിലോമീറ്റര്‍ ജനവാസ മേഖലയുമാണ് (ചെതലയം ഉള്‍പ്പടെ) നിലവിലുള്ള ബഫര്‍സോണ്‍ ശുപാര്‍ശയിലുള്ളത്. വന്യജീവി സങ്കേതത്തിനു പുറത്തുള്ള ജനവാസ മേഖലകളെ ഒഴിവാക്കിയായിരുന്നു ഇത്. എന്നാല്‍ കഴിഞ്ഞ ജൂൺ മൂന്നിലെ സുപ്രീം കോടതി ഉത്തരവിലൂടെ ഒടുവിലെ ശിപാര്‍ശയുടെയും ഗതി മാറി.
കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ബഫര്‍ സോണ്‍ ഉയര്‍ത്തുന്ന ആശങ്കകളും അതിലുള്ള ജനവികാരവും ശക്തമാണ്. അതേക്കുറിച്ചു നാളെ.
ജനത്തിനു ജീവിക്കണ്ടേ?
വനാതിര്‍ത്തികളില്‍ ജനവാസമേഖലകളെക്കൂടി ഉള്‍പ്പെടുത്തി ബഫര്‍സോണ്‍ വിപുലമാക്കുമ്പോള്‍ ഫലത്തില്‍ വനം വിസ്തൃതമാക്കപ്പെടുന്നു എന്നുകൂടി അര്‍ഥമുണ്ട്. ജനജീവിതത്തിലേക്കു വനം വരുന്നതിന്റെ തിക്തഫലങ്ങളിലൊന്നാണ് കൃഷിസ്ഥലങ്ങളിലേക്കും വീടുകളിലേക്കുംവരെ വന്യജീവികളുടെ വരവ്. വനം വലുതായാല്‍ ജനം എവിടെപ്പോകും? ഈ ചോദ്യത്തിന്റെ ഉത്തരം തേടുമ്പോള്‍ കേരളത്തിലെ ജനസംഖ്യ സംബന്ധിച്ച ലളിതമായ ഈ കണക്കു കൂടി അറിയുക.:1991 ല്‍ കേരളത്തിലെ ജനസംഖ്യ 2.90 കോടി. 2001 ല്‍ 3.18 കോടി. 2019 ല്‍ 3.45 കോടി.
2022ലെത്തിയപ്പോള്‍ ജനസംഖ്യ 3.53 കോടിയിലെത്തി. ജനസാന്ദ്രതയുടെ കണക്കിലും ഈ വളര്‍ച്ച കാണാം. 2001ല്‍ ഒരു ചതുരശ്ര കിലോമീറ്ററില്‍ 819 പേര്. 2021 ല്‍ അത് 859 പേരായി ഉയര്‍ന്നു. ഇതിനിടയിലാണ് തങ്ങള്‍ ജീവിക്കുന്നിടത്തേക്കു ബഫര്‍സോണെന്ന പേരില്‍ വനം വിപുലമാക്കാനുള്ള ശ്രമമെന്നു ചൂണ്ടിക്കാട്ടുന്ന കര്‍ഷകര്‍ക്കും മലയോരവാസികള്‍ക്കും, അതിനു ചുക്കാന്‍ പിടിക്കുന്നവരോട് ലളിതമായ ഒറ്റച്ചോദ്യമുണ്ട്: ജനത്തിനു ജീവിക്കണ്ടേ?
ബത്തേരി ടൗണിന്റെ ഭാവി
പരിസ്ഥിതി ലോല മേഖല സുല്‍ത്താന്‍ ബത്തേരി നഗരസഭയെ ആകെ വരിഞ്ഞുമുറുക്കുമെന്നാണ് ആശങ്ക. വന്യജീവി സങ്കേതത്തോടു തൊട്ടുചേര്‍ന്നാണു ബത്തേരി പട്ടണം. ടൗണിന്റെ വികസനം അസാധ്യമാകുംവിധമാകും ബഫര്‍സോണ്‍ പ്രഖ്യാപനമെന്നു ഇവിടുത്തെ വ്യാപാരിയായ മാത്യു ഏബ്രഹാം പറയുന്നു.
പെട്ടിക്കടകള്‍ മുതല്‍ മാള്‍ വരെ ആയിരത്തോളം കച്ചവടക്കാര്‍ ബത്തേരിയിലുണ്ട്. കച്ചവടസ്ഥാപനങ്ങളെ ആശ്രയിച്ചു കഴിയുന്ന മറ്റുള്ളവര്‍ വേറെയും. ഇത്തരം സ്ഥാപനങ്ങള്‍ക്കു പുതിയ നിര്‍മാണത്തിനോ, പ്രവര്‍ത്തനം വിപുലമാക്കുന്നതിനോ നിയമതടസമുണ്ടാകുന്നത് അവരുടെ ജീവിതങ്ങളെ ബാധിക്കും. ഇപ്പോള്‍ തന്നെ സ്ഥാപനങ്ങളേറെയും പ്രതിസന്ധിയിലാണ്. വനം വകുപ്പിന്റെ നിയന്ത്രണങ്ങളുടെ പട്ടികയിലുള്ള സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടിവരുമോ എന്ന ആശങ്കയും അസ്ഥാനത്തല്ല.
പത്തും മുപ്പതും അമ്പതും വര്‍ഷമായി കൃഷിയും ചെറുകിട കച്ചവടങ്ങളും നടത്തിവരുന്നവര്‍ക്ക് മറ്റൊരു മേഖലയില്‍ ജീവനോപാധി കണ്ടെത്തുക എളുപ്പമാവില്ല. ബഫര്‍സോണ്‍ എന്ന ആശങ്ക അന്തരീക്ഷത്തില്‍ ഉള്ളതിനാല്‍ ഇവിടെ ഭൂമിയുടെ വിലയും കൂപ്പുകുത്തി. സെന്റിന് 25 ലക്ഷം രൂപ വരെ വിലയുണ്ടായിരുന്നു. ഇന്നു വില കുറഞ്ഞെന്നു മാത്രമല്ല, വാങ്ങാന്‍ ആളില്ലാത്ത സ്ഥിതിയും. ബഫര്സോണെങ്കില് ഒരു കാര്യവും അവിടെ ചെയ്യാനാകില്ലെന്ന ആശങ്കയാണ് ഭൂമിയുടെ ഡിമാന്‍ഡ് ഇടിയാന്‍ കാരണം- മാത്യു പറഞ്ഞു. എല്ലാ കച്ചവടസ്ഥാപനങ്ങളും അനുബന്ധ കേന്ദ്രങ്ങളും ആറു മാസത്തിനുള്ളില്‍ വനം വകുപ്പിന്റെ പ്രവര്‍ത്തനാനുമതി വാങ്ങണമെന്നാണു ബഫര്‍ സോണ്‍ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. വനം വകുപ്പിന്റെ അനുമതി പലപ്പോഴും കിട്ടാക്കനിയാണെന്നാണ് വ്യാപാരികളും കര്‍ഷകരും പറയുന്നത്.