Tuesday, June 21, 2022 12:37 AM IST
“ഏലമലക്കാര്യത്തിനു പുത്തനായിട്ടു ആക്കിയിരിക്കുന്ന തഹസിൽദാരനും തൊടുപുഴ മണ്ഡപത്തുവാതുക്കൽ തഹസിൽദാരനും കൂടിയിരുന്നു മേലെഴുതിയ മലകളിലുള്ള ഏലത്തോട്ടം ഇടപെട്ട കാര്യങ്ങളും മലംചരക്ക് ഇടപെട്ട കാര്യങ്ങളും വ്യാജ ചരക്കുകൾ ഇടപെട്ട കാര്യങ്ങളും വിചാരിച്ചു വഴക്കപ്പാറ, കൂടല്ലൂർ, കന്പംതലമല, കൊന്പാതലമല, തെവാര തലമല, ബോഡിനായക്കൻ തലമല ഈ ആറു വഴികളിലും കൂടെ വ്യാജ ചരക്കുകൾ പോകയും പുതയില മുതലായതു വരാതെയും കാവലിന് നിയമിച്ചിരിക്കുന്ന ആളുകളെയും അതാതു സ്ഥലങ്ങളിൽ ആക്കി അടിയാർ, കുടിയാർ, മുതലായ ആളുകൾക്ക് ഒന്നിനും മുട്ടുകൂടാതെ അവർക്ക് ആവശ്യമായ കോപ്പുകൾ ഒക്കെയും വരുത്തി തൊടുപുഴ, പെരിയാറു, നേര്യമംഗലം, മഞ്ഞപ്പാറമല ഈ മൂന്നു സ്ഥലത്തും മെട്ടും ഇട്ടു കൊടുപ്പിക്കത്തവണ്ണം കച്ചവടക്കാരെയും ആക്കി പണ്ടാരവക കാര്യങ്ങൾ നേരും വിശ്വാസത്തോടും കൂടെ കുടിയാനവർ ഉൾപ്പെട്ട ആളുകൾ നടക്കുന്നത് വിചാരിച്ചു യാതൊരു വകയ്ക്കും ഒരു കുറവു കൂടാതെ വേണ്ടും പ്രകാരം അവരെ രക്ഷിച്ചു കൊള്ളത്തക്കവണ്ണവും തഹസിൽദാരന്മാർ മുതലായ ഉദ്യോഗസ്ഥന്മാർക്ക് ഒക്കെയും ഉത്തരവ് കൊടുത്തു ശട്ടം കെട്ടിയിരിക്കുന്നു.”
ഹൈറേഞ്ചിൽ ഏലം വ്യാപകമായി കൃഷി ചെയ്യുന്നതിന് 200 വർഷങ്ങൾക്കു മുന്‍പു (1822 ഏപ്രിൽ 22ന്) തിരുവിതാംകൂർ റീജന്റായിരുന്ന റാണി ഗൗരി പാർവതീബായി പുറപ്പെടുവിച്ച വിളംബരത്തിലെ ഒരു ഭാഗമാണ് മുകളിൽ. കേരളത്തിലെ മലയോര മേഖലയിലേക്ക് കുടിയേറ്റമുണ്ടായതിന്റെയും അതിന് അധികാരികൾ നൽകിയ പ്രോത്സാഹനത്തിന്റെയും നേർചിത്രം വായിച്ചെടുക്കാം ഈ വിളംബരത്തിലെ വരികളിൽ. തുടർന്നിങ്ങോട്ടുള്ള മലയോരചരിത്രം മണ്ണിൽ പൊന്നുവിളഞ്ഞതിന്റെയും നാടിന്റെ സാമൂഹ്യ, സാന്പത്തിക വികസനത്തിന്റെയുമായിരുന്നു.
എന്നാൽ, പുതിയ കാലത്തു മലയോരങ്ങളിലെ കുടിയേറ്റ ജനതയെ കൂച്ചുവിലങ്ങിടാനും സാമൂഹികമായും സാന്പത്തികമായും തളർത്താനും പാകത്തിൽ അധികാരത്തിന്റെ അടുക്കളകളിൽ പുതുനിയമ വിഭവങ്ങൾ പാചകം ചെയ്തെടുക്കുന്നവരുണ്ട്. അവർ രണ്ടു നൂറ്റാണ്ടു മുന്‍പത്തെ ചരിത്രം കൂടി മറിച്ചു നോക്കണമെന്നാണ് കേരളത്തിലെ വനാതിർത്തികളിൽ മണ്ണിനോടും പ്രതികൂല സാഹചര്യങ്ങളോടും മല്ലിട്ടു ജീവിതം നിർമിക്കുന്നവർ ഓർമിപ്പിക്കുന്നത്. പരിസ്ഥിതിലോലമേഖലയെ സംബന്ധിച്ച പുതിയ സുപ്രീം കോടതി ഉത്തരവു വരെ എത്തിനിൽക്കുന്ന മലയോര ജനതയുടെ ആശങ്കകൾക്കും ആകുലതകൾക്കും ആരാണ് ഉത്തരം നൽകുക?
ഹൈറേഞ്ചിന്റെ സങ്കടം
മണ്ണിലെ കഠിനാധ്വാനത്തിലൂടെ ജീവിതത്തിനു നിറം പകരാൻ ശ്രമിക്കുന്നവരുടെ ഇടമാണു ഹൈറേഞ്ച്. ഇടുക്കിയെ മിടുക്കിയാക്കുന്നതിൽ, പൊന്നുവിളയുന്ന ഭൂമിയാക്കുന്നതിൽ കർഷകരും മലയോര ജനതയും കാലങ്ങളായി നൽകിയ സംഭാവന ആർക്കും വിസ്മരിക്കാനാവില്ല. വനാതിർത്തികളിലെ ജനതയ്ക്കു ജീവിതത്തിൽ പുതിയ സ്വപ്നങ്ങൾ കാണാനും മുന്നോട്ടു കുതിക്കാനും ഹൈറേഞ്ച് മണ്ണിലെ വിളവ് കാരണമായിട്ടുണ്ട്. മലയോര ജനത അങ്ങനെയങ്ങു വളരേണ്ടെന്നു പറയാതെ പറയുന്ന അധികാരികൾ ഇടുക്കി അങ്ങനെയങ്ങു മിടുക്കിയാകണ്ട എന്നുകൂടിയാണ് പ്രഖ്യാപിക്കുന്നത്.
തേക്കടിയും കുമളിയും ഇടുക്കിയുമെല്ലാം ഉൾപ്പെടുന്ന ഹൈറേഞ്ചിനു പരിസ്ഥിതി ലോല മേഖലയുടെ കർശന നിയമങ്ങൾ മുന്നോട്ടുള്ള പ്രയാണത്തിനു തടസങ്ങൾ തന്നെയാകും.
ഇടുക്കി, ചിന്നാർ, കുറിഞ്ഞിമല വന്യജീവി സങ്കേതങ്ങൾ, ഇരവികുളം, ആനമുടിച്ചോല, മതികെട്ടാൻചോല, പാന്പാടുംചോല ദേശീയോദ്യാനങ്ങൾ, പെരിയാർ കടുവാസങ്കേതം എന്നിവ ഇടുക്കിയിലാണ്. ഇത്രയും സംരക്ഷിത വനമേഖലയുള്ളതുകൊണ്ടുതന്നെ ഇതിന്റെ പരിസരങ്ങളിലെ ബഫർ സോണ്‍ ഉത്തരവിന്റെ പ്രത്യാഘാതങ്ങൾ ജില്ലയിലെ ലക്ഷക്കണക്കിനു ജനങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും അഭിമുഖീകരിക്കേണ്ടിവരുമെന്നാണ് വിലയിരുത്തൽ. മറയൂർ, പൂപ്പാറ, കുമളി, ചെറുതോണി തുടങ്ങി ജില്ലയിലെ പല പ്രധാന ടൗണുകൾ പൂർണമായും ബഫർ സോണിനുള്ളിലാകുന്നതോടെ ഈ മേഖലയിലെ വികസനം നിലയ്ക്കുമെന്ന ആശങ്കയുമുണ്ട്. മാങ്കുളം പഞ്ചായത്ത് പൂർണമായും ബഫർ സോണിലാകും. ബഫർ സോണ്‍ പ്രഖ്യാപനം നിലവിലെ വന്യജീവി ശല്യം വർധിക്കാൻ കാരണമാകുമെന്നും കൃഷിക്കാർക്കു കൂടുതൽ ദുരിതമാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
മുന്‍പേ പറന്നു മതികെട്ടാൻചോല
സംസ്ഥാനത്ത് ആദ്യമായി ഒരു ദേശീയോദ്യാനത്തിനു ഒരു കിലോമീറ്ററിലധികം ചുറ്റളവിൽ ബഫർ സോണ്‍ പ്രഖ്യാപിച്ച് അന്തിമവിജ്ഞാപനമിറങ്ങിയത് ഇടുക്കിയിലെ മതികെട്ടാൻചോലയിലാണ്. ജൂണ്‍ മൂന്നിലെ സുപ്രീംകോടതി ഉത്തരവു വരുന്നതിന് അഞ്ചു മാസം മുന്‍പേ ഇവിടെ ബഫർ സോണ്‍ സംബന്ധിച്ച അന്തിമവിജ്ഞാപനം പുറത്തിറങ്ങി.
മതികെട്ടാൻചോലയുടെ ബഫർ സോണ്‍ സംബന്ധിച്ചു കരടുവിജ്ഞാപനത്തിനു ശേഷം ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ചശേഷമാണ് അന്തിമ വിജ്ഞാപനം പുറത്തിറങ്ങിയതെന്നു കേന്ദ്രം അവകാശപ്പെടുന്പോഴും, മതികെട്ടാൻചോല ഉൾപ്പെടുന്ന ശാന്തൻപാറ പഞ്ചായത്ത് അധികൃതർക്കും പോലും ഇക്കാര്യത്തിൽ ഒരു വിവരവും ലഭിച്ചിരുന്നില്ലെന്നാണ് ആരോപണം. സർക്കാർ റിപ്പോർട്ടിന്റെയും 2019 ലെ മന്ത്രിസഭാ തീരുമാനത്തിന്റെയും പശ്ചാത്തലത്തിലാണ് വിജ്ഞാപനം പുറത്തിറങ്ങിയത്. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാതെ ബഫർ സോണ്‍ അന്തിമവിജ്ഞാപനം ഇറക്കിയതിൽ പ്രദേശവാസികൾക്കിടയിൽ പ്രതിഷേധം ശക്തമാണ്.
കുമളി കിതയ്ക്കുമോ?
പെരിയാർ കടുവാ സങ്കേതത്തിന്റെ പരിധിയിൽ ജനവാസ മേഖലകൾ നിരവധിയാണ്. സങ്കേതത്തിന്റെ ഈസ്റ്റ്, വെസ്റ്റ് ഡിവിഷനുകളിലായി 925 ചതുരശ്ര കിലോമീറ്റർ വനഭൂമിയുണ്ട്. ഇതിന്റെ ചുറ്റുപാടുമായി ഒരു കിലോമീറ്റർ പരിധിയിൽ ബഫർ സോണ്‍ വരുന്പോൾ, കുമളി ടൗണ്‍ പൂർണമായും അതിലുൾപ്പെടും. വണ്ടിപ്പെരിയാർ, പീരുമേട് പഞ്ചായത്തുകളും ബഫർ സോണ്‍ പ്രഖ്യാപനത്തിന്റെ ആശങ്കയിലാണ്.
പരോക്ഷമായ കുടിയിറക്കൽ
ബഫർ സോണ്‍, വന്യജീവി ഇടനാഴി, ഇഎസ്എ, ഇഎസ്ഇസഡ് തുടങ്ങിയവയിലൂടെ മലയോര ജനതയുടെ പരോക്ഷമായ കുടിയിറക്കൽ നീക്കമാണ് ഇന്നു നടക്കുന്നതെന്നു ഹൈറേഞ്ച് സംരക്ഷണ സമിതി ജനറൽ കണ്‍വീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ ചൂണ്ടിക്കാട്ടി. പുതിയ കാലഘട്ടത്തിൽ ഫോഴ്സ് ഉപയോഗിച്ചുള്ള കുടിയിറക്കലുകൾ കുറഞ്ഞിട്ടുണ്ട്. പകരം തന്ത്രപരമായ മറ്റു പല രീതികളും പ്രയോഗിച്ചു കാണുന്നു. നിരോധനങ്ങളും നിയന്ത്രണങ്ങളും അടിച്ചേൽപ്പിച്ചു ശ്വാസം മുട്ടിക്കുന്പോൾ ഗത്യന്തരമില്ലാതെ പലരും ഇറങ്ങിപ്പോകാൻ നിർബന്ധിതരാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബഫറാകും മുന്‍പേ ബഫറായി!
123 സ്ക്വയർ കിലോമീറ്ററാണു മാങ്കുളം പഞ്ചായത്തിന്റെ വിസ്തീർണം. ഫോറസ്റ്റ് വകുപ്പിന്റെ മലയാറ്റൂർ, മൂന്നാർ ഡിവിഷനുകളുടെയും അടിമാലി റേഞ്ചിന്റെയും സംരക്ഷിത വനപ്രദേശത്തിനുള്ളിലാണു മാങ്കുളം പഞ്ചായത്ത്. ടാറ്റായിൽ നിന്ന് ഏറ്റെടുത്ത ഭൂമിയിൽ പട്ടയം കൊടുത്തത് ഒഴികെയുള്ള ഭൂമി വനമാക്കാൻ 2007 ൽ ഉത്തരവുണ്ടായിരുന്നു. പഞ്ചായത്തിന്റെ വടക്കേ അതിർത്തിയിലുള്ള ആനക്കുളം ആനസംരക്ഷണ പ്രദേശമായി പ്രഖ്യാപിക്കാനുള്ള വനം വകുപ്പിന്റെ നിർദേശവും നിലവിലുണ്ട്. 2005 ൽ മാങ്കുളം ലോക പൈതൃക പട്ടികയിൽപ്പെടുത്തണമെന്ന സർക്കാർ ശുപാർശയുമുണ്ട്. ഇതിന്റെയെല്ലാം അന്തിമവിജ്ഞാപനമായാൽ പഞ്ചായത്ത് പൂർണമായും റിസർവ് വനമേഖലയായി മാറുന്ന സ്ഥിതിയാകും.
ബഫർ സോണ്‍ പ്രഖ്യാപിക്കാതെ തന്നെ ബഫർ സോണായി മാറിയ പഞ്ചായത്താണു മാങ്കുളമെന്നു പഞ്ചായത്ത് മുൻ പ്രസിഡന്റും കർഷകനുമായ മാത്യു ജോസ് ആറ്റുപുറത്ത് പറയുന്നു. റബറും കൊക്കോയും ഒഴികെയുള്ള കൃഷികളെല്ലാം തന്നെ ഏതാണ്ട് അവസാനിക്കുന്ന സ്ഥിതിയാണ്. വന്യജീവി ആക്രമണങ്ങൾ ഇവിടെ രൂക്ഷമാണ്. ബഫർ സോണ്‍ ആയാൽ എന്താണു പ്രശ്നമെന്നു നിലവിലെ മാങ്കുളം വിളിച്ചുപറയുന്നുണ്ട്. നിർദിഷ്ട 40 മെഗാവാട്ടിന്റെ വൈദ്യുതി പദ്ധതിയുടെ സ്ഥലമേറ്റെടുക്കലിനായി കർഷകരെ കുടിയൊഴിപ്പിക്കുന്ന സാഹചര്യം മാങ്കുളത്തുണ്ടെന്നും മാത്യു ജോസ് പറഞ്ഞു. മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് പ്രകാരം പരിസ്ഥിതി ലോലമേഖലയിൽ ഡാം നിർമാണം പാടില്ലെന്നു പറയുന്നുണ്ടെങ്കിലും മാങ്കുളത്ത് അതു പാലിക്കപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എടമലക്കുടി, മൂന്നാർ, കുട്ടന്പുഴ, അടിമാലി എന്നിവയാണു മാങ്കുളത്തിന്റെ അതിർത്തികളിലുള്ള പഞ്ചായത്തുകൾ.
ചിന്നാറിൽ ചെറുതല്ല പ്രശ്നം
ചിന്നാർ വന്യജീവി സങ്കേതത്തിന്റെ പരിസരങ്ങളിലുള്ളവർക്കു ബഫർ സോണ്‍ മാത്രമാകില്ല പ്രശ്നം. ഇവിടെനിന്നു88.4 കിലോമീറ്റർ നീളം വരുന്ന ഒരു വന്യജീവി ഇടനാഴി സൃഷ്ടിക്കുന്നതിനുള്ള ശുപാർശ വനം വകുപ്പിന്റെ പരിഗണനയിലാണ്. ഇതിൽ 31 കിലോമീറ്റർ കടന്നുപോകുന്നത് ജനവാസ കേന്ദ്രങ്ങളിലൂടെയാണ്. വരാനിരിക്കുന്ന ദുരിതം മുൻകൂട്ടിക്കണ്ടു ശക്തമായ ചെറുത്തുനിൽപിലാണ് ഇവിടത്തെ ജനങ്ങൾ.
നിരന്തരമായ ജനകീയ പോരാട്ടങ്ങളിലൂടെയാണു 2020ൽ ഇവിടെ പട്ടയഭൂമിയിലെ മരം മുറിക്കാൻ അനുവാദം നേടിയെടുത്തത്. പിന്നീട് ഇതു റദ്ദാക്കി. പുതിയ ഉത്തരവിറക്കുമെന്നു സർക്കാർ വാഗ്ദാനമുണ്ടായെങ്കിലും രണ്ടു വർഷമായിട്ടും ഒന്നും നടന്നില്ല. ഇതിനിടെ സുപ്രീം കോടതി ഉത്തരവുകൂടി വന്നതോടെ ആഘാതമിരട്ടിയാകുന്നതിന്റെ ആശങ്കയിലാണു ജനങ്ങൾ.
ജനസംഖ്യ ഉയരാത്ത മാങ്കുളം!
കഴിഞ്ഞ 30 വർഷമായി ജനസംഖ്യ വർധിക്കാത്ത പഞ്ചായത്ത് ഏതെന്നു ചോദിച്ചാൽ ഇടുക്കിയിലെ മാങ്കുളം എന്നാണ് ഉത്തരം. 2001, 2011, 2021 വർഷങ്ങളിലെ സെൻസസ് പ്രകാരം ഇവിടുത്തെ ജനസംഖ്യയിൽ കാര്യമായ വർധന രേഖപ്പെടുത്തിയിട്ടില്ല. മലയോരവാസികൾ കൃഷിയും ഇവിടുത്തെ ജീവിതമാർഗങ്ങളും ഉപേക്ഷിച്ചു സ്ഥലം മാറിപ്പോകുന്ന പ്രവണത വർധിച്ചതാണ് ജനസംഖ്യയിലെ സ്ഥിരസ്വഭാവത്തിനു കാരണമെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു.
ടൂറിസം സാധ്യത വർധിക്കുന്ന ഇവിടെ നഗരവാസികൾ വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടുന്നതും പ്രദേശവാസികളുടെ പലായനത്തിനു കാരണമാകുന്നുണ്ട്. 9,607 മാത്രമാണ് പഞ്ചായത്തിലെ നിലവിലെ ജനസംഖ്യ. ഇതിൽ നാലിലൊന്ന് ആദിവാസി ജനങ്ങളാണ്. ഇവരുടേതുൾപ്പടെ നിലവിൽ 2,500 കുടുംബങ്ങളാണു പഞ്ചായത്തിലുള്ളത്. ആദിവാസി ജനസംഖ്യ ആനുപാതികമായി വർധിക്കുന്നുണ്ട്. മറ്റുള്ളവരുടെ ജനസംഖ്യ കുറയുന്നതു ഗൗരവമായ ശ്രദ്ധയിലേക്കെത്താത്തതിന്റെ കാരണം ആദിവാസി ജനസംഖ്യയിലെ വളർച്ചയാണെന്നു കണക്കുകൾ വ്യക്തമാക്കുന്നു. മുതുവാൻ, മന്നാൻ വിഭാഗങ്ങളിലെ ആദിവാസി സമൂഹങ്ങളാണ് ഇവിടുള്ളത്.
കന്പ് മുറിച്ചാൽ ജയിൽ!
വീട്ടിലെ മരത്തിന്റെ കന്പ് മുറിച്ചാൽ ജയിലിൽ അടയ്ക്കുമെന്നു ഭീഷണിയത്രെ. കട്ടപ്പന കെ. ചപ്പാത്ത് ഹെവൻ വാലിയിൽ കെ.സി. ജോസഫിനാണ് ഈ ദുര്യോഗം. ഏലം കൃഷി ചെയ്തുവരുന്ന തന്നെ, കൃഷി ഭൂമിയിലെ തണൽ ക്രമീകരിക്കുന്നതിന്റെ ഭാഗമായി മരത്തിന്റെ ചില്ലകൾ മുറിക്കുന്പോൾ വനംവകുപ്പ് ഓഫീസിൽ നിന്നും ഒരു ഫോറസ്റ്റ് ഗാർഡെത്തിയാണു ഭീഷണിപ്പെടുത്തിയതെന്നു ജോസഫ് പറയുന്നു. മരത്തിന്റെ കന്പ് മുറിക്കാൻ പറ്റില്ലെന്നും മുറിച്ചാൽ നിന്നെ ജയിലിൽ അടയ്ക്കുമെന്നായിരുന്നു ഭീഷണിയെന്നും അദ്ദേഹം പറഞ്ഞു. 1964ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ചു കിട്ടിയ ഭൂമിയിലെ മരച്ചില്ലകൾ മുറിക്കുന്നതിനാണ് ഈ നിയന്ത്രണം.
ഏലത്തിനു തണൽ നൽകാൻ നട്ടുവളർത്തിയ മരങ്ങൾ പോലും കന്പുകൾ കോതി തണൽ ക്രമീകരിക്കാൻ അനുവദിക്കാത്ത സാഹചര്യം ഇപ്പോഴുണ്ട്. തന്നെപ്പോലെ ഏലം കൃഷി ചെയ്യുന്നവർ ഇത്തരം വനനിയമങ്ങളുടെ ഉള്ളിൽ ബുദ്ധിമുട്ടുകയാണെന്നും ജോസഫിന്റെ പരാതി. സാധാരണക്കാരായ കർഷകരെ ഇപ്പോൾ തന്നെ നിയമപ്രശ്നങ്ങളുയർത്തി വനം വകുപ്പ് ബുദ്ധിമുട്ടിക്കുന്പോൾ, ബഫർ സോണ്‍ പ്രഖ്യാപനം കൂടിയായാൽ സ്ഥിതി ദയനീയമാകുമെന്നും കിഫയുടെ പ്രതിനിധിയും കർഷകനുമായ ബിജു മൈലാക്കൽ ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ തെക്കൻ മേഖലകളിൽ ബഫർ സോണ്‍ ഉയർത്തുന്ന ആകുലതകളിലൂടെ നാളെ.
കാട്ടുനീതിയുടെ കാണാപ്പുറങ്ങൾ-5 / സിജോ പൈനാടത്ത്