Friday, July 15, 2022 11:32 PM IST
വിഷം തിന്നുന്ന മലയാളി - 1
പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ സന്തോഷത്തിൽ ചെറുവത്തൂരിൽ കൂട്ടുകാരികൾക്കൊപ്പം എത്തിയപ്പോഴാണ് ദേവനന്ദ എന്ന പതിനാറുകാരി കൂൾബാറിൽനിന്നു ഷവർമ കഴിച്ചത്. ഷവർമ കഴിച്ച ദേവനന്ദ ഭക്ഷ്യവിഷബാധമൂലം പിറ്റേന്നു മരിച്ചു. പത്തു വർഷം മുന്പാണ് ഷവർമ കഴിച്ചു യുവാവ് തിരുവനന്തപുരത്തു മരിച്ചത്. തിരുവനന്തപുരം സ്വദേശി സച്ചിൻ റോയിയാണ് ഷവർമ കഴിച്ചുള്ള ഭഷ്യവിഷബാധയുടെ കേരളത്തിലെ ആദ്യ ഇര. ശരിയായി പാകം ചെയ്തില്ലെങ്കിൽ വേഗത്തിൽ വിഷമയമാകുന്ന ഭക്ഷ്യപദാർഥമെന്ന നിലയിൽ ഷവർമ മുന്പേതന്നെ പേരുദോഷമുണ്ടാക്കിയിട്ടുണ്ട്.
മാറുന്ന ഭക്ഷണസംസ്കാരം
അറിഞ്ഞുകൊണ്ടു വിഷം കഴിക്കുന്ന കാലത്തിലൂടെയാണ് മലയാളി കടന്നുപോകുന്നത്. വിഷം കഴിച്ചു രോഗിയാകുന്ന മലയാളികൾ അതും അഭിമാനമായും പ്രൗഢിയായും കാണുന്നു. ഭക്ഷണസംസ്കാരത്തിലെ മാറ്റമാണ് ഇതിനു മുഖ്യകാരണം. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം മടുത്ത് കുടുംബസമേതം ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം കൂടുകയാണ്. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ആഘോഷവേളകൾ മുതൽ വീട്ടിലെ ചെറിയ സത്കാരങ്ങൾക്കുവരെ റസ്റ്ററന്റ് ഭക്ഷണംതന്നെ വേണമെന്നായിട്ടുണ്ട്. പ്രശസ്ത സാഹിത്യകാരൻ യു.എ. ഖാദർ പറഞ്ഞതുപോലെ, പണ്ട് വീട്ടിൽ വരുന്നവരെ സത്കരിക്കാൻ ഹോട്ടലിൽ കൊണ്ടുപോകുന്നതു പീറത്തരമായിരുന്നെങ്കിൽ ഇന്നതു വന്പത്തരമായിരിക്കുന്നു.
പാക്കറ്റ് ഭക്ഷണം
ബേക്കറി പലഹാരങ്ങളോട് അമിതമായ താത്പര്യം കാണിക്കുന്നവർ രോഗം വിലകൊടുത്തു വാങ്ങുകയാണ്. പലഹാരങ്ങൾക്ക് നിറവും രുചിയും നൽകാൻ മെറ്റാലിൻയെല്ലോ, സാക്കറിൻ, അജിനോമോട്ടോ തുടങ്ങിയ രാസപദാർഥങ്ങളാണ് ഉപയോഗിക്കുന്നത്. ആഹാരപദാർഥങ്ങൾ ദീർഘനാൾ കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന സോഡിയം ബെൻ സോയേറ്റും പൊരിച്ചെടുക്കുന്ന ഭക്ഷ്യവസ്തുക്കൾക്ക് വലുപ്പവും ഭംഗിയും നൽകുന്ന സോഡിയം ബൈ കാർബണേറ്റും അമിതമായ അളവിൽ ശരീരത്തിൽ എത്തുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണുണ്ടാക്കുന്നത്. ഇവ കുട്ടികളിൽ വളർച്ചാമുരടിപ്പ്, പല്ലിന്റെ നാശം, ഉദരരോഗങ്ങൾ എന്നിവയ്ക്കു കാരണമാകും.
ഐസ്ക്രീമിലും രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിക്കഴിഞ്ഞതായി, ഫുഡ് ആൻഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് ബ്യൂറോയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ പെട്രോളിയം ഉത്പന്നങ്ങൾ ഉപയോഗിച്ച് കൃത്രിമ ഐസ്ക്രീം ഉണ്ടാക്കുന്നതായി ഈയിടെ ബ്യൂറോയുടെ ശ്രദ്ധയിൽ പെടുകയുണ്ടായി. ഐസ്ക്രീം കട്ടിയാക്കുന്നതിന് രാസവസ്തുക്കൾ ഉപയോഗിക്കാറുണ്ടെങ്കിലും, അവയുടെ അളവ് 0.5 ശതമാനത്തിൽ കൂടരുതെന്നാണു നിയമം. എന്നാൽ ഇതാരാണു കൃത്യമായി പാലിക്കു ന്നത്!
മാംസ്യത്തിന്റെ കലവറ; വിഷത്തിന്റെയും
കടലിൽനിന്ന് ഊൺമേശയിലേക്കുള്ള മീനിന്റെ യാത്രയിൽ കൂട്ടു പോയാൽ നമ്മുടെ മനസിൽ മീൻമുള്ളുകൾ തറയ്ക്കും. കടലിൽ മീൻ പിടിച്ച ഉടനേ ബോട്ടിൽ മുന്പേ തയാറാക്കിയിട്ടുള്ള രാസലായനിയിൽ ഇടുകയോ രാസവസ്തുക്കൾ കൂട്ടിക്കലർത്തുകയോ ചെയ്യുന്നതു മുതൽ മായമുണ്ട്. കരയിലെത്തുന്പോൾ വൻകിട കച്ചവടക്കാരും ഈ പ്രക്രിയ തുടരും. ഐസും രാസവസ്തുക്കളും കൂട്ടിക്കലർത്തിയാണു മീൻ കടൽക്കരയിൽനിന്നു കച്ചവട കേന്ദ്രങ്ങളിലേക്കുള്ള യാത്രയാരംഭിക്കുന്നത്. വീട്ടുമുറ്റത്ത് മീനെത്തിക്കുന്നവർ വരെ മായം ചേർക്കുന്നു. ഫോർമാലിനും അമോണിയയും യൂറിയയുമാണു പ്രധാനമായി ചേർക്കുന്നത്.
ദീർഘനേരം കഴിഞ്ഞാലും മത്സ്യം പുതിയതുപോലെ തിളങ്ങാനുള്ളതാണ് യൂറിയയും അമോണിയയും. 40 ശതമാനം വെള്ളം ചേർത്തു നേർപ്പിച്ച ഫോർമാൽഡി ഹൈഡ് ലായനിയാണ് ഫോർമാലിൻ. മോർച്ചറിയിലും ലബോറട്ടറിയിലും ശരീരഭാഗങ്ങൾ അഴുകാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്നതാണ് ഫോർമാലിൻ. ഇതു ശരീരത്തിലെത്തിയാൽ ശ്വാസകോശ രോഗങ്ങൾക്കും തലച്ചോറിന്റെയും നാഡിവ്യൂഹത്തിന്റെയും പ്രവർത്തന തകരാറിനും കാരണമാകുന്നു. ജീനുകളിൽ മാറ്റം വരുത്തി കാൻസറുണ്ടാക്കാൻ കാരണമാകുന്ന ഗ്രൂപ്പ് വണ് കാർസിനോജിൻ വിഭാഗത്തിൽപ്പെടുന്നതാണ് ഫോർമാൽഡിഹൈഡ്. പതിവായി ഫോർമാലിൻ കലർന്ന മീൻ കഴിച്ചാൽ വൃക്കരോഗങ്ങൾക്കു സാധ്യത കൂടുതലാണ്.
അപകടകാരിയാകുന്ന അതിഥി
കേരളതീരത്തെ കടലിൽനിന്നു പിടിക്കുന്നതിനേക്കാൾ തമിഴ്നാട്, കർണാടക, ഒഡീഷ, ഗോവ എന്നിവിടങ്ങളിൽനിന്നാണ് ഇവിടേക്ക് മീൻ എത്തുന്നത്. ചത്ത മീൻ സാധാരണഗതിൽ 10-12 മണിക്കൂറിനുശേഷം ഭക്ഷ്യയോഗ്യമല്ല. ഇതര സംസ്ഥാനങ്ങളിൽനിന്നു ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കഴിഞ്ഞ മീനാണു പലപ്പോഴും വിപണിയിലെത്തുന്നത്. മതിയായ ശീതീകരണ സംവിധാനമില്ലാത്ത വാഹനങ്ങളിൽ എത്തിക്കുന്ന മീൻ ചീഞ്ഞുപോകാതിരിക്കാനാണ് രാസവസ്തുക്കൾ ചേർക്കുന്നത്. സിൽവർ ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയ വെള്ളം മീനിൽ തളിക്കുന്നു. ഭക്ഷ്യവസ്തുക്കളുടെ പുതുമ നിലനിർത്തുന്നതിന് സോഡിയം ബെൻസോയേറ്റ് ഉപയോഗിക്കുന്നു.
മീൻ ഐസിൽ മാത്രമോ?
കൊല്ലം നീണ്ടകര മത്സ്യബന്ധന തുറമുഖത്തെ ഒരു പ്രമുഖ ഇടനിലക്കാരൻ പറയുന്നത് മീനിൽ വിതറുന്ന വെള്ളപ്പൊടിയെക്കുറിച്ചാണ്.
‘പ്രിഷർ ഫിഷ്’ എന്നാണു മത്സ്യബന്ധന മേഖലയിൽ ഈ പൊടി അറിയപ്പെടുന്നത്. സോഡിയം ബെൻസോയേറ്റ് എന്ന ഈ രാസവസ്തു ജനിതക വൈകല്യം, പാർക്കിൻസണ് രോഗം, കോശങ്ങളുടെ നാശം, കാൻസർ, അകാലവാർധക്യം തുടങ്ങി ഒട്ടേറെ രോഗങ്ങൾക്കു കാരണമാകും. സോഡിയം ബെൻസോയേറ്റ് മീനിൽ ഉണ്ടാകുന്ന ബാക്ടീരിയയുടെ ഡിഎൻഎയിൽ തന്നെ പ്രവർത്തനം നടത്തി നശിപ്പിക്കും. ബാക്ടീരിയകളെ മാത്രമല്ല ഫംഗൽ വൈറസുകളെയും നശിപ്പിക്കും. അങ്ങനെ മീൻ ദീർഘകാലം അഴുകാതിരിക്കും. മീൻ ഉടയാതെ നല്ല ബലത്തോടെ നിൽക്കും. പച്ചമീനിൽ ഇത് ഉപയോഗിക്കാൻ പാടില്ലാത്തതാണ്. സാധാരണ പാകം ചെയ്യുന്ന 100-120 ഡിഗ്രി സെൽഷസ് ചൂടിൽ മീൻകറി തിളയ്ക്കുന്പോൾ ഈ രാസവസ്തുവിന് ഒന്നും സംഭവിക്കുന്നില്ല. സോഡിയം ബെൻസോയേറ്റ് നിർവീര്യമാകുന്ന ചൂട് 420 ഡിഗ്രി സെൽഷസാണ്.
തണപ്പു മാറുന്നതും പ്രശ്നം
മീൻ ചത്തുകഴിയുന്പോൾ ഏതൊരു ജീവിയെയുംപോലെ ഇതിൽ ബാക്ടീരിയ പ്രവർത്തനം തുടങ്ങുന്നു. അയിലയും മത്തിയും പോലെ എണ്ണയുടെ അംശമുള്ള മീൻ ഇനങ്ങൾ കൃത്യമായ രീതിയിൽ ഒരു കിലോഗ്രാം മീനിന് ഒരു കിലോഗ്രാം ഐസ് എന്ന കണക്കിൽ ചേർക്കണം. കൃത്യമായ ഇടവേളയിൽ ഐസ് അലിയുന്നതിനനുസരിച്ച് അളവു തെറ്റാതെ ഇട്ടു സൂക്ഷിക്കണമെന്നാണു ഭക്ഷ്യസുരക്ഷാ വകുപ്പും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി ശാസ്ത്രജ്ഞരും പറയുന്നത്. ഈ തണുപ്പിൽനിന്ന് അന്തരീക്ഷ ഊഷ്മാവിലേക്ക് ഒരിക്കലും മാറാൻ പാടില്ല. ഇങ്ങനെ സൂക്ഷിക്കുന്ന മീൻ അഞ്ച് ഡിഗ്രി സെൽഷസ് താപനിലയിൽ വച്ചാലും ആറു ദിവസത്തിലധികം സൂക്ഷിക്കാനാവില്ല. അതു കഴിഞ്ഞാൽ ബാക്ടീരിയകൾ നൂറിരട്ടിയിലേക്കു പെരുകും. മീൻ ചീഞ്ഞുതുടങ്ങും. പക്ഷേ, കടലിൽനിന്നു പുറപ്പെട്ടു പല കൈമറിഞ്ഞു നമ്മുടെ അടുക്കളയിലെത്തുന്പോൾ എത്രയോ തവണ ഐസിൽനിന്നു ചൂടിലേക്കും വീണ്ടും ചെറിയ തണുപ്പിലേക്കും അന്തരീഷ താപനിലയിലേക്കും മീൻ കൈമാറ്റം ചെയ്യപ്പെടുന്നു.
ഗുണനിലവാരമുള്ള ഭക്ഷണം അവകാശം
ഭക്ഷ്യസുരക്ഷാ ഗുണനിലവാരനിയമം ചട്ടങ്ങൾ രൂപവത്കരിച്ച് പ്രാബല്യത്തിലായിട്ട് പത്തുവർഷത്തിലേറെയായി. അസംബ്ലി മണ്ഡലം അടിസ്ഥാനത്തിലാണ് ഭക്ഷ്യസുരക്ഷാ ഓഫീസ് പ്രവർത്തിക്കുന്നത്. പോലീസിനെപ്പോലെ നിയമനടപടി സ്വീകരിക്കാൻ അധികാരമുള്ള ഉദ്യോഗസ്ഥരായിരുന്നിട്ടും സ്ഥിരം സംവിധാനമായി സ്വമേധയാ നടപടികളുണ്ടാകുന്നില്ലെന്ന വിമർശനം നിലനിൽക്കുന്നു. അഞ്ച് വടക്കൻജില്ലകളിലെ സാംപിൾ പരിശോധന നടത്തേണ്ട മേഖലാ അനലറ്റിക്കൽ ലാബിൽ ആകെ ഒരു മൈക്രോബയോളജിസ്റ്റുമാത്രമാണുള്ളത്.
ദിവസം രണ്ടായിരം രൂപയിലധികം വിറ്റുവരവുള്ള ഭക്ഷണവിൽപ്പന കേന്ദ്രങ്ങൾക്ക് ലൈസൻസ് വേണമെന്നാണു ചട്ടം. അതിൽ താഴെയെങ്കിൽ താത്കാലിക രജിസ്ട്രേഷനും. ഫാസ്റ്റ് ഫുഡും തട്ടുകടയുമാണ് കഴിഞ്ഞ ഏതാനും വർഷത്തിനിടെ സംസ്ഥാനത്ത് വൻതോതിൽ പെരുകിയത്.
1996ലെ കേരള പഞ്ചായത്ത് രാജ് (കശാപ്പുശാലകളും ഇറച്ചിക്കടകളും) ചട്ടങ്ങൾ പ്രകാരം അധികാരപ്പെടുത്തിയ വെറ്ററിനറി സർജൻ പരിശോധിച്ച് പകർച്ചവ്യാധികളോ മറ്റു രോഗങ്ങളോ ഇല്ലാത്ത മൃഗങ്ങളെ മാത്രമേ അറക്കാവൂ എന്ന വ്യവസ്ഥയുണ്ട്. അറത്ത ശേഷം പബ്ലിക് ഹെൽത്ത് ഓഫീസറോ സാനിറ്ററി ഓഫീസറോ മാംസം പരിശോധിച്ച് സീൽ വയ്ക്കുകയും വേണം. മാംസക്കച്ചവടത്തിലെ ഇത്തരം ചട്ടങ്ങൾ പാലിക്കാത്ത കച്ചവടക്കാർ ധാരാളമുണ്ട്.
(തുടരും)
തയാറാക്കിയത്: ജോണ്സണ് വേങ്ങത്തടം, ജോമി കുര്യാക്കോസ്, ജിബിൻ കുര്യൻ, ജെവിൻ കോട്ടൂർ, ലിജിൻ കെ. ഈപ്പൻ