Thursday, July 21, 2022 10:17 PM IST
രാഹുൽ ഗോപിനാഥ്
ഒഡീഷയിലെ മയൂർഭഞ്ജ് ജില്ലയിലുള്ള ഉൾനാടൻ ഗ്രാമമായ ഉപർബേദ നിവാസികൾ ഏറെ ദിവസങ്ങളായി ദ്രൗപദി മുർമു രാഷ്ട്രതി സ്ഥാനത്തേക്ക് വിജയിക്കുന്നത് കാണാനുള്ള കാത്തിരിപ്പിലായിരുന്നു. ദ്രൗപദി മുർമുവിനെ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ ഭർത്താവ് ശ്യാംചരണ് മുർമുവിന്റെ ഗ്രാമമായ പഹാദ്്പൂരിൽ ആഘോഷങ്ങളുടെ പരന്പരയ്ക്കു തന്നെയാണ് തുടക്കമിട്ടത്. സന്താൾ ഗോത്രവർഗക്കാരുടെ ആരാധനാകേന്ദ്രമായ പഹാദ്പൂരിൽ ഗ്രാമദേവതയ്ക്ക് അഭിവാദ്യമർപ്പിച്ചാണ് ഗ്രാമവാസികൾ കൃതജ്ഞത അറിയിച്ചത്.
ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിതെരഞ്ഞെടുപ്പിൽ വിജയിച്ച ദ്രൗപദി മുർമു ഇന്ത്യയുടെ ആദിവാസി-ഗോത്രവർഗ വിഭാഗത്തിൽനിന്നു രാഷ്ട്രപതി പദത്തിലെത്തുന്ന ആദ്യ വനിതയാണ്. രാഷ്ട്രപതിസ്ഥാനാർഥി നിർണയത്തിന് പിന്നിലുള്ള ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്പോഴും, മുർമുവിന്റെ രാഷ്ട്രപതിസ്ഥാനാർഥിത്വം കേവലം പ്രതീകാത്മക പ്രാതിനിധ്യം മാത്രമാണെന്ന് മുൻവിധി എഴുതുന്പോഴും സ്വാതന്ത്ര്യത്തിന് 75 വർഷങ്ങൾക്ക് ശേഷം രാജ്യത്തെ കോടാനുകോടി ആദിവാസി സമൂഹത്തിനു ലഭിച്ച സമാനതകളില്ലാത്ത അംഗീകാരം എന്ന പരിവേഷം മതിയാകും മുർമുവിന്റെ വിജയത്തെ സർവാത്മനാ പിന്തുണയ്ക്കാൻ. മറ്റെല്ലാ മുറുമുറുപ്പുകളും അതിനു മുന്നിൽ മൗനം പാലിച്ചു പോകുന്നു.
കാലം ആവശ്യപ്പെട്ട കാവൽ
അധ്യാപികയായി ജീവിക്കാൻ ആഗ്രഹിച്ച മുർമുവിനോട് കാലം ആവശ്യപ്പെട്ടത് സന്താൾ ജനവിഭാഗങ്ങൾക്കിടയിൽ ഗ്രാമമുഖ്യന്മാരായി ജീവിച്ചു മരിച്ച അച്ഛന്റെയും മുത്തച്ഛന്റെയും സേവനപാരന്പര്യം പിന്തുടരാനാണ്. കാലം കാത്തുവച്ച കടമ നിറവേറ്റാൻ മടികാട്ടാതിരുന്ന ദ്രൗപദി മുർമുവിനെ 64-ാം വയസിൽ തേടിയെത്തിയത് ഇന്ത്യയുടെ രാഷ്ട്രപതിസ്ഥാനമാണ്. ഉന്നതവിദ്യാഭ്യാസം നേടുന്നതിന് മാതൃഗ്രാമത്തിൽനിന്നു ഭുവനേശ്വറിലെത്തിയ ദ്രൗപദി മുർമു, രമാദേവി കോളജിൽനിന്നു ബിരുദമെടുത്ത് ജലസേചന വകുപ്പിൽ ജൂനിയർ ക്ലാർക്കായി ജോലി ആരംഭിച്ചു.
ബാങ്ക് മാനേജരായി ജോലി ചെയ്യുകയായിരുന്ന ശ്യാംചരണ് മുർമുവുമായുള്ള വിവാഹ ശേഷമാണ് ദ്രൗപദി മുർമു മയൂർഭഞ്ജ് ജില്ലയിലെ റായിരംഗ്പുരിൽ എത്തുന്നത്. തുടർന്ന് റായ്രംഗ്പുരിൽ അധ്യാപനജീവിതം ആരംഭിച്ച ദ്രൗപതി മുർമു അരബിന്ദോ സ്കൂളിലെ കുട്ടികളുടെ പ്രിയപെട്ട അധ്യാപികയായിരുന്നു. എന്നാൽ സന്താൾ വിഭാഗക്കാർക്ക് ചരിത്രത്തിലുണ്ടായിരുന്ന സ്ഥാനവും കുടുംബ പാരന്പര്യവും ഒരു അധ്യാപിക മാത്രമായി ഒതുങ്ങി ജീവിക്കുന്നതിനു മുർമുവിനെ അനുവദിച്ചില്ല.
ഗോത്രജനതയുടെ പോരാട്ടവീര്യം
ഭിൽ വർഗക്കാരും ഗോണ്ടുകളും കഴിഞ്ഞാൽ ഇന്ത്യയിലെ മൂന്നാമത്തെ വലിയ പട്ടികവർഗ വിഭാഗമാണ് സന്താൾ ഗോത്രം. ജാർഖണ്ഡ്, പശ്ചിമബംഗാൾ, ഒഡീഷ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വനത്തെ ആശ്രയിച്ച് ജീവിക്കുന്ന ഗോത്രവർഗക്കാരുടെ പോരാട്ടവീര്യം ബ്രിട്ടീഷ് സൈന്യത്തിനു പോലും തലവേദനയായിട്ടുണ്ട്. നിർബന്ധിത അടിമവേല അവസാനിപ്പിക്കാൻ അസംഖ്യം സന്താൾ ഗോത്രക്കാരെ സംഘടിപ്പിച്ച് ബ്രിട്ടീഷുകാർക്കെതിരേ പോരാടിയ സന്താൾ സഹോദരങ്ങളായ സിദ്ധു മുർമുവും കൻഹു മുർമുവും ഇന്നും രാജ്യം ഓർമിക്കുകയും അനുസ്മരിക്കുകയും ചെയ്യുന്ന പോരാളികളാണ്. പിന്നീട് നിരവധി സന്താൾ ഗോത്രവർഗക്കാർ ഉദ്യോഗസ്ഥരായും എഴുത്തുകാരായും ബിസിനസുകാരായും പുരോഗതി പ്രാപിച്ചെങ്കിലും മുർമുവിന്റെ വിജയത്തിന്റെ മിഴിവ് വേറിട്ടതാണ്. റായ്രംഗ്പുർ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് 1997ൽ ബിജെപി നേതാക്കൾ ആവശ്യപ്പെടുന്പോൾ അധ്യാപന ജീവിതം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങാൻ മുർമു ആഗ്രഹിച്ചിരുന്നില്ല. എന്നാൽ, കുടുംബാംഗങ്ങളുടെ പിന്തുണയോടെ തെരഞ്ഞെടുപ്പിൽ കൗണ്സിലറായി മത്സരിച്ച് ജയിച്ച മുർമു പിന്നീട് മുനിസിപ്പാലിറ്റി ഉപാധ്യക്ഷയായി. പിന്നീടുള്ള പൊതുപ്രവർത്തന ജീവിതത്തിൽ ഒരിക്കൽ പോലും മുർമുവിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.
ബിജെപിയിലൂടെ രാഷ്ട്രീയത്തിലേക്ക്
റായ്രംഗ്പുർ മണ്ഡലത്തിൽ നിന്നു ബിജെപി എംഎൽഎ സ്ഥാനത്തേക്ക് രണ്ടു തവണ മത്സരിച്ച് ജയിച്ച ദ്രൗപദി മുർമു, ഒറീസയിലെ പട്ടികവർഗ മോർച്ചയുടെ ഉപാധ്യക്ഷയായും പിന്നീട് അധ്യക്ഷയായും സ്ഥാനമേറ്റു. ബിജെപി മയൂർഭഞ്ജ് യൂണിറ്റിന്റെ അധ്യക്ഷയായി 2010ലും പിന്നീട് 2013ലും മുർമു തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് ബിജെപി പട്ടികവർഗ മോർച്ചയുടെ ദേശീയ ഭാരവാഹിയായും മുർമു പ്രവർത്തിച്ചിരുന്നു. ജാർഖണ്ഡ് ഗവർണറായി 2015ൽ ചുമതലയേൽക്കുന്നതു വരെ മുർമു ബിജെപി ജില്ലാ വിഭാഗത്തിന്റെ അധ്യക്ഷയായിരുന്നു. ബിജെപിയിൽനിന്ന് എംഎൽഎ സ്ഥാനത്തേക്ക് 2000ൽ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ബിജെപി-ബിജെഡി മന്ത്രിസഭയിൽ മുർമുവിനെ കാത്തിരുന്നത് വാണിജ്യം, ഗതാഗതം, മൃഗസംരക്ഷണം, മത്സ്യബന്ധനം തുടങ്ങിയ വകുപ്പുകളാണ്. ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് 2009 നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ നേതൃത്വത്തിൽ ബിജെഡി ഒറീസയിൽ വന്പിച്ച വിജയം നേടുന്പോഴും മുർമു തന്റെ നിയമസഭാ സീറ്റ് നിലനിർത്തി.
ഭരണപരമായ ചുമതലകൾ ഭംഗിയായി നിറവറ്റേിയപ്പോഴും വ്യക്തിജീവിതത്തിൽ മുർമു നേരിട്ട തിക്താനുഭവങ്ങൾ ഏറെയായിരുന്നു. രാജ്യത്തെ ഏറ്റവും പിന്നോക്കമായ ജില്ലകളിലൊന്നിൽ ദാരിദ്ര്യത്തിന്റെ പിടിയിലമർന്നു ജീവിച്ച മുർമു നന്നേ പ്രയാസപ്പെട്ടാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ശ്യാം ചരണ് മുർമുവുമായുള്ള വിവാഹത്തിൽ രണ്ട് ആണ്മക്കൾക്കും ഒരു മകൾക്കും മുർമു ജന്മം നൽകി. രോഗം ബാധിതനായി മൂത്ത മകനും വാഹനാപകടത്തിൽ ഇളയ മകനും പിന്നാലെ ഹൃദയാഘാതത്തെ തുടർന്ന് ഭർത്താവും നഷ്ടപ്പെട്ട മുർമുവിന് മകൾ ഇതിശ്രീ മാത്രമാണ് ഏക ആശ്വാസം. 2017ൽ ഗ്രാമത്തിൽ വൈദ്യുതി എത്തിയിട്ടില്ലാത്തതിനാൽ രാഷ്ട്രപതിസ്ഥാനത്തേക്ക് മുർമുവിനെ നിശ്ചയിച്ചത് സുഹൃത്തുക്കളിൽ നിന്നാണ് അമ്മയും താനും അറിഞ്ഞതെന്ന് ഇതിശ്രീ ഓർക്കുന്നു. 2017ലെ തെരഞ്ഞെടുപ്പിൽ രാഷ്ട്രപതിസ്ഥാനത്തേക്ക് മുർമുവിന്റെ പേര് പ്രചരിച്ചതുപോലെയാണ് ഇത്തവണയുമെന്നാണ് കരുതിയിരുന്നത്. എന്നാൽ ഇത്തവണ അതൊരു പ്രചാരണം മാത്രമായിരുന്നില്ല എന്നറിഞ്ഞതിൽ സന്തോഷിക്കുന്നതായും ഇതിശ്രീ കൂട്ടിച്ചേർത്തു.
വേര് മറക്കാത്ത ഭരണസാരഥ്യം
ഗോത്രവർഗക്കാർ കൂടുതലായുള്ള സംസ്ഥാനമായ ജാർഖണ്ഡിന്റെ ആദ്യത്തെ വനിതാ ഗവർണറായി 2015ലാണ് മുർമു നിയമിതയാകുന്നത്. ഗവർണറായി അധികാരത്തിലിരിക്കെ ആദിവാസി ഭൂമിയുടെ അവകാശം വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനുള്ള ഛോട്ടാനാഗ്പുർ ടെനൻസി ആക്ട്, സന്താൾ പർഗാന ടെനൻസി ആക്ട് എന്നീ രണ്ട് ബില്ലുകൾക്ക് മുർമു അനുമതി നിഷേധിച്ചത് ശ്രദ്ധേയമായിരുന്നു. ഗതാഗത മന്ത്രിയായിരിക്കുന്പോൾ റായ്രംഗ്പുരിലും മാതൃഗ്രാമമായ ഉപർബേദയിലും റോഡുകളും പാലവും നിർമിച്ചു നൽകിയെങ്കിലും വനമേഖലയായ ഉപർബേദയിലേക്ക് വൈദ്യുതി എത്തിയത് കുറച്ച് ദിവസങ്ങൾക്കു മുൻപാണ്.
ഭർത്താവിന്റെയും രണ്ടു മക്കളുടെയും മരണത്തിനു ശേഷം മകൾ ഇതിശ്രീയുമായി റാഞ്ചിയിലെ ഒൗദ്യോഗിക ഗവർണർ വസതിയിലേക്ക് എത്തിയ ദ്രൗപദി തുടർന്നും റായ്രംഗ്പുരിൽ വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പിലാക്കി. റായ്രംഗ്പുരിൽ സ്വന്തം സ്ഥലത്ത് മികച്ച റസിഡൻഷ്യൽ വിദ്യാഭ്യാസം നൽകുന്ന സ്കൂൾ ഉൾപ്പെടെ ദ്രൗപദി നിർമിച്ചു നൽകി. കാലങ്ങളായി ആദിവാസിസമൂഹത്തിന് നിസ്വാർഥ സേവനം ചെയ്യുന്ന റായ്രംഗ്പുരിന്റെ മരുമകൾക്ക് വഴിപാടു നേർന്ന് കാത്തിരിക്കാൻ ഗ്രാമവാസികൾ മത്സരിച്ചതും ഇതുകൊണ്ടാകാം. മുർമുവിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചപ്പോൾ വിദേശത്തായിരുന്ന ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് മുർമുവിന് നിരുപാധിക പിന്തുണയാണു നൽകിയത്. ഒഡീഷയുടെ മകളെ ഇന്ത്യയുടെ പരമോന്നത ഓഫീസിലേക്ക് തെരഞ്ഞെടുക്കുന്നതിന് രാഷ്ട്രീയ ഭേദമന്യേ പിന്തുണ നൽകണമെന്നാണ് സംസ്ഥാന നിയമസഭയിലെ മുഴുവൻ അംഗങ്ങളോടും പട്്നായിക് അഭ്യർഥിച്ചത്.
രാജ്യം കാത്തിരിക്കുന്ന വൈഭവം
വൈവിധ്യമാർന്ന ഗോത്രസമൂഹങ്ങളുടെ സാന്നിധ്യമുള്ള ഒഡീഷയിൽ സാമുദായിക വെല്ലുവിളികൾ നേരിടുന്ന 13 ഗോത്രവിഭാഗങ്ങൾ ഉൾപ്പെടെ 62 വ്യത്യസ്ത ഗോത്രങ്ങളാണുള്ളത്. രാജ്യത്തെ ആദിവാസി ജനസംഖ്യയുടെ 9.17 ശതമാനം ഉൾപെടുന്ന ജാർഖണ്ഡിലെ മൊത്തം ജനസംഖ്യയുടെ 22.85 ശതമാനവും ഗോത്രങ്ങളാണ്. നയരൂപീകരണത്തിലും സർക്കാർ പദ്ധതികൾ നടപ്പാക്കുന്നതിലും ആദിവാസികൾക്ക് ജനപ്രാതിനിധ്യമുള്ള ചുരുക്കം ചില ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാണ് ജാർഖണ്ഡ്. ഇവിടുത്തെ മുൻനിര രാഷ്ട്രീയ പ്രസ്ഥാനവും പ്രതിപക്ഷത്തെ സുപ്രധാന ഘടകകക്ഷിയുമായ ജാർഖണ്ഡ് മുക്തി മോർച്ചയും ദ്രൗപദി മുർമുവിന് പിന്തുണ നൽകിയിട്ടുണ്ട്.
ആദിവാസി സമൂഹം ഉൾപ്പെടെ വനത്തിനുള്ളിൽ ജീവിക്കുന്ന എല്ലാവരുടെയും അവകാശങ്ങൾ പരിമിതിപെടുത്തുന്ന പുതിയ വനം സംരക്ഷണ ഭേദദഗതി ബിൽ രണ്ടാമതൊന്ന് ആലാചിക്കാതെ മുർമുവിന് പാസാക്കാൻ സാധിക്കുമോയെന്നു കണ്ടറിയണം. ഭരണഘടനയുടെ അഞ്ച്, ആറ് ഷെഡ്യൂളുകൾ ഉറപ്പുനൽകുന്നതുപോലെ ആദിവാസി സമൂഹത്തിന്റെ അവകാശസംരക്ഷണത്തിന് രാജ്യത്തിന്റെ ആദ്യത്തെ ഗോത്രവർഗ രാഷ്ട്രപതി എന്ന നിലയിൽ മുർമു ഏതറ്റം വരെയുള്ള ഇടപെടലുകൾ നടത്തുമെന്നതും ജനങ്ങൾ കാണാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ, എൻഡിഎ സർക്കാരിന്റെ സ്ഥാപിത താത്പര്യങ്ങൾ മുർമുവിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന വാദത്തെ തന്റെ ക്രിയാത്മകമായ ഇടപെടലുകളിലൂടെ മറികടക്കാൻ സാധിച്ചാൽ മാത്രമേ മുർമുവിൽ ജനങ്ങൾ അർപ്പിച്ചിരിക്കുന്ന പ്രതീക്ഷ ഫലവത്താകൂ.
അഞ്ചു ലക്ഷം രൂപ ശന്പളം, 1.5 ലക്ഷം രൂപ പെൻഷൻ
ഇന്ത്യയുടെ പ്രഥമ പൗരനായ രാഷ്ട്രപതി രാജ്യത്തെ മൂന്ന് സായുധ സേനകളുടെയും തലവനാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ നിയമിക്കുന്നതിനും ചീഫ് ജസ്റ്റീസിന്റെ നിർദേശത്തോടെ മറ്റു ജഡ്ജിമാരെ നിയമിക്കുന്നതിനുമുള്ള അധികാരം രാഷ്ട്രപതിക്കാണ്. ഇന്ത്യയുടെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടുന്ന ആൾക്ക് നിശ്ചിത അധികാരങ്ങൾക്കും അവകാശങ്ങൾക്കുമൊപ്പം നിരവധി ആനുകൂല്യങ്ങളുമുണ്ട്. രാഷ്ട്രപതിയുടെ ഒൗദ്യോഗിക വസതിയിൽ റിസപ്ഷൻ ഹാളുകളും, അതിഥികൾക്കും ഉദ്യോഗസ്ഥർക്കുമുള്ള മുറികളുമുണ്ട്. രാഷ്ട്രപതിയുടെ പേഴ്സണൽ സ്റ്റാഫിനെകൂട്ടാതെ രാഷ്ട്രപതിഭവന്റെ പരിപാലനത്തിനുള്ള ഉദ്യോഗസ്ഥരുമടക്കം ഇരുനൂറിലധികം മറ്റു ജോലിക്കാരുമുണ്ടാകും.
അഞ്ചു ലക്ഷം രൂപയാണ് രാഷ്ട്രപതിയുടെ പ്രതിമാസ ശന്പളം. കൂടാതെ മറ്റ് അലവൻസുകളും. 2017-ലാണ് ഒന്നര ലക്ഷം രൂപ അഞ്ചു ലക്ഷമാക്കി വർധിപ്പിച്ചത്. ഇന്ത്യൻ രാഷ്ട്രപതിക്ക് ജീവിതകാലം മുഴുവൻ സൗജന്യ മെഡിക്കൽ സൗകര്യങ്ങൾക്ക് അർഹതയുണ്ട്. രാജ്യത്തിനകത്തും പുറത്തും ഏറ്റവും കൂടുതൽ സുരക്ഷ ലഭിക്കുന്ന രാഷ്ട്രപതിയുടെ പാർപ്പിടം, ജീവനക്കാർ, ഭക്ഷണം, അതിഥികളുടെ ആതിഥ്യം തുടങ്ങിയ ചെലവുകൾക്കായി കേന്ദ്രസർക്കാർ പ്രതിമാസം രണ്ടേകാൽ കോടിയോളം രൂപ ചെലവാക്കുന്നുണ്ട്. രാഷ്ട്രപതിഭവന് പുറമെ, രാഷ്ട്രപതിക്ക് ഹൈദരാബാദിലെ രാഷ്ട്രപതിനിലയവും ഷിംലയിലെ റിട്രീറ്റ് ബിൽഡിംഗും ഉൾപ്പെടെ രണ്ട് അവധിക്കാല വസതികൾ കൂടിയുണ്ട്. രാഷ്ട്രപതിക്കും പങ്കാളിക്കും ലോകത്തിലെ ഏത് സ്ഥലത്തേക്കും സൗജന്യനിരക്കിലാണ് യാത്ര.
രാഷ്ട്രപതി ആയിരിക്കുന്പോൾ മാത്രമല്ല, ക ാലാവധി കഴിഞ്ഞ ശേഷവും നിരവധി ആനുകൂല്യങ്ങൾ ലഭിക്കും. ഒന്നര ലക്ഷം രൂപയാണ് നിലവിലെ സാഹചര്യത്തിലുള്ള പ്രതിമാസ പെൻഷൻ. പങ്കാളിക്ക് 30,000 രൂപ പ്രതിമാസ സഹായം കിട്ടും. പൂർണമായും ഫർണിഷ് ചെയ്ത ക്ലാസ് എട്ടനുസരിച്ചുള്ള സർക്കാർ ബംഗ്ലാവ് താമസത്തിനു കിട്ടും. ഇതിന് ഒരു വാടകയും നൽകേണ്ടതില്ല.
രണ്ട് സൗജന്യ ലാൻഡ് ഫോണ് കണക്ഷനുകളും ഇന്റർനെറ്റ് സൗകര്യങ്ങളോടെയുള്ള മൊബൈൽ കണക്ഷനും ലഭിക്കും. കൂടാതെ, ഒരു കാറും ഡ്രൈവറും അനുവദിക്കും. ഒരു പ്രൈവറ്റ് സെക്രട്ടറിയടക്കം അഞ്ച് പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ ലഭിക്കും. ആജീവനാന്തം ട്രെയിനിലും വിമാനത്തിലും ഒരാൾക്കൊപ്പം യാത്ര ചെയ്യാം. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ഈ മാസം 24-നാണ് അവസാനിക്കുക. ഇതോടെ അദ്ദേഹം രാഷ്ട്രപതിഭവൻ വിടേണ്ടി വരും. വിരമിക്കലിനു ശേഷം 12 ജൻപഥ് ബംഗ്ലാവിലേക്കാകും അദ്ദേഹം താമസം മാറുക.