Monday, July 25, 2022 10:05 PM IST
ലഫ്റ്റനന്റ് ജനറൽ സതീഷ് ദുവ
1999ൽ കാർഗിലിൽ നുഴഞ്ഞുകയറിയ പാക്കിസ്ഥാൻ സൈനികരെ തുരത്തി ഇന്ത്യൻ സായുധസേന നേടിയ വിജയത്തെ സ്മരിക്കുന്നതിനാണ് എല്ലാ വർഷവും ജൂലൈ 26 കാർഗിൽ വിജയദിനമായി ആഘോഷിക്കുന്നത്. കഠിനമായ പ്രതിസന്ധികളെ അതിജീവിച്ച് സമ്പൂർണ വിജയം നേടിയ ഇന്ത്യൻ സൈനികരുടെ ധീരതയെ ഈ ദിനം ഉദ്ഘോഷിക്കുന്നു. സൈനിക ഉദ്യോഗസ്ഥരും സൈനികരും അടക്കം 527 ധീരന്മാർ കാർഗിലിൽ നമ്മുടെ രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കുന്നതിനായി ജീവൻ ബലിയർപ്പിച്ചു. അവർ രാജ്യത്തിന്റെ അഭിമാനഭാജനങ്ങളായി മാറി.
എന്തുകൊണ്ട് കാർഗിൽ യുദ്ധം?
സാങ്കേതികമായി കാർഗിലിലെ സംഘർഷം ഒരു യുദ്ധമായിരുന്നില്ല. എന്നാൽ, നമ്മുടെ സൈനികരും അവർക്ക് നേതൃത്വം നൽകിയ യുവസൈനിക ഉദ്യോഗസ്ഥരും പ്രകടമാക്കിയ ധീരത, അന്നു നടന്നത് യുദ്ധത്തിൽ കുറഞ്ഞ ഒന്നുമായിരുന്നില്ല എന്ന് വിളിച്ചുപറയുന്നു. മനോഹരമായ ഭൂപ്രകൃതിയാൽ സമ്പന്നമായ ലഡാക്കിലെ ഒരു ജില്ലയാണ് കാർഗിൽ. ഇന്ത്യയെയും പാക്കിസ്ഥാനെയും വേർതിരിക്കുന്ന നിയന്ത്രണരേഖ കാർഗിൽ പർവതത്തിലെ ദുർഘടമായ ഭൂപ്രദേശങ്ങളിലൂടെയാണ് കടന്നുപോകുന്നത്. 11,000 മുതൽ 18,000 അടി വരെയാണ് മഞ്ഞുമൂടിയ ഈ പർവതശൃംഗങ്ങളുടെ ഉയരം. എന്തുകൊണ്ടാണ് കാർഗിലിലെ വാസയോഗ്യമല്ലാത്ത മഞ്ഞുമൂടിയ പർവതശിഖരങ്ങൾ കൈവശപ്പെടുത്താൻ പാക്കിസ്ഥാൻ ശ്രമിച്ചത്? അതറിയണമെങ്കിൽ കാർഗിലിനു പടിഞ്ഞാറുള്ള സിയാച്ചിൻ ഹിമാനിയിൽ അതിനും ഒരു ദശാബ്ദം മുമ്പ് എന്താണു സംഭവിച്ചതെന്ന് നാം മനസിലാക്കണം.
എൺപതുകളിൽ സിയാച്ചിൻ ഹിമാനിയിൽ ഇന്ത്യ-പാക് സൈന്യങ്ങൾ ഏറ്റുമുട്ടി. ലോകത്തിലെ ഏറ്റവും ഉയർന്ന ഭൂപ്രദേശത്തു നടന്ന ഏറ്റുമുട്ടലിന് പഴുതടച്ച നേതൃത്വം നൽകിയത് എന്റെ ബറ്റാലിയനായിരുന്നു. 21,153 അടി ഉയരെയുള്ള പാക്കിസ്ഥാന്റെ ഖ്വയ്ഡ് പോസ്റ്റ് പിടിച്ചെടുത്തു. പോസ്റ്റ് പിടിച്ചെടുക്കാനായുള്ള അന്തിമ ആക്രമണത്തിനു നേതൃത്വം നൽകിയ പരംവീർ ചക്ര ജേതാവ്, ഓണററി ക്യാപ്റ്റൻ ബനാ സിംഗിന്റെ ബഹുമാനാർഥം, പിന്നീട് അതിനെ ബനാ ടോപ്പ് എന്ന് പുനർനാമകരണം ചെയ്തു. പോസ്റ്റ് നഷ്ടപ്പെട്ടതിൽ വിറളിപൂണ്ട പാക്കിസ്ഥാൻ സ്പെഷൽ സർവീസസ് ഗ്രൂപ്പ് മൂന്നു മാസത്തിനു ശേഷം ഒരു തിരിച്ചടിക്കു കോപ്പുകൂട്ടി.
എന്നാൽ അതിനെയും നമ്മുടെ സൈനികർ വിജയകരമായി പ്രതിരോധിച്ചു. പാക്കിസ്ഥാന്റെ അന്നത്തെ കമാൻഡറായിരുന്ന ബ്രിഗേഡിയർ പർവേസ് മുഷാറഫായിരുന്നു ഈ ആക്രമണം ആസൂത്രണം ചെയ്തത്. അദ്ദേഹം കരസേനാ മേധാവിയായപ്പോൾ ആ തോൽവിയിൽനിന്നു പാഠം ഉൾക്കൊണ്ട് കാർഗിൽ നുഴഞ്ഞുകയറ്റങ്ങൾ ആസൂത്രണം ചെയ്തു. ഈ പർവതശിഖരങ്ങൾ കൈവശപ്പെടുത്തുന്നതിന് തുടക്കത്തിൽ പാക്കിസ്ഥാൻ രാഷ്ട്രീയ നേതൃത്വത്തിന്റെ സമ്മതമില്ലായിരുന്നു. ശ്രീനഗറിനെ ലേയുമായും സിയാച്ചിനുമായും ബന്ധിപ്പിക്കുന്നപാത വിച്ഛേദിക്കുകയെന്നതായിരുന്നു മുഷാറഫിന്റെ പദ്ധതി.
പാക്കിസ്ഥാന്റെ വഞ്ചന
ശൈത്യകാലത്ത് ഇരുപക്ഷവും സൈനികവിന്യാസം കുറയ്ക്കുന്ന വേളയിലാണ് കാർഗിലിലെ നിയന്ത്രണരേഖയിലേക്ക് 1999ൽ പാക്കിസ്ഥാൻ സൈനികരെ അയച്ചത്. സമാധാന പ്രക്രിയ മുന്നോട്ടു കൊണ്ടുപോകാൻ അന്നത്തെ പ്രധാനമന്ത്രി വാജ്പേയ് ബസിൽ ലാഹോറിലേക്കു പോയ സമയമായിരുന്നു അത്. നമ്മുടെ രാജ്യം അക്ഷരാർഥത്തിൽ വഞ്ചിക്കപ്പെടുകയായിരുന്നു. പിന്നിൽനിന്നു കുത്തേൽക്കുന്ന അനുഭവമായിരുന്നു അത്. സംഘര്ഷം നേരിടുന്നതിൽ ഇന്ത്യ പ്രദർശിപ്പിച്ച ഉത്തരവാദിത്വപരമായ സമീപനവും നമ്മുടെ സൈനികർ പ്രകടിപ്പിച്ച സമാനതകളില്ലാത്ത ധീരതയുമാണ് എല്ലാ സാധ്യകളുമുണ്ടായിട്ടും ഒരു സമ്പൂർണ യുദ്ധത്തിൽ കലാശിക്കാതെ, അസാധാരണമല്ലെങ്കിലും അപൂർവമായ സംഭവമാക്കി ഈ യുദ്ധത്തെ മാറ്റിയത്.
യുദ്ധം നിയന്ത്രണരേഖയിൽ ഒതുങ്ങുക മാത്രമല്ല, കാർഗിലിൽ പ്രാദേശികവത്കരിക്കപ്പെടുകയും ചെയ്തു. അതെങ്ങനെ സാധ്യമാക്കി? നിയന്ത്രണരേഖയിൽ നിരന്തര ആക്രമണത്തിലൂടെ ശത്രുസൈന്യത്തെ അവരുടെ ലോജിസ്റ്റിക് ബേസിൽനിന്നു വെട്ടിമാറ്റുന്ന പ്രവർത്തനത്തിലേർപ്പെടുമ്പോഴും ഇന്ത്യൻ സൈന്യവും വ്യോമസേനയും ഒരിക്കലും നിയന്ത്രണരേഖ മറികടന്നില്ല. നമ്മുടെ യുദ്ധവിമാനങ്ങൾക്ക് നിയന്ത്രണരേഖയ്ക്കപ്പുറത്തുള്ള പാക്കിസ്ഥാൻ സൈന്യത്തിന്റെ ലോജിസ്റ്റിക് അടിസ്ഥാന സൗകര്യങ്ങൾക്ക് കനത്ത നാശം വിതയ്ക്കാമായിരുന്നു.
നിയന്ത്രണരേഖ പാക്കിസ്ഥാൻ ലംഘിച്ചതിനു ശേഷം അതിന്റെ പവിത്രത നിലനിർത്തേണ്ടത് ആവശ്യമാണെന്ന് ഇന്ത്യ കരുതിയത് എന്തുകൊണ്ടായിരുന്നു? രണ്ട് ആണവ രാഷ്ട്രങ്ങൾ യുദ്ധത്തിനിറങ്ങിയ ഒരേയൊരു സംഭവമായിരുന്നു എന്നതാണ് ഉത്തരം. ലോകം ശ്വാസമടക്കി നോക്കിനിൽക്കുകയായിരുന്നു. സംഘർഷം പരിധി വിടാതിരിക്കാൻ ഇന്ത്യ സംയമനം പാലിച്ചു. എന്നാലതിനു നമുക്ക് കനത്ത വില നൽകേണ്ടി വന്നു. പർവതശിഖരങ്ങളിൽ സ്ഥാനമുറപ്പിച്ച ശത്രുവിനെ തുരത്താൻ സൈനികർക്ക് താഴെനിന്ന് ആക്രമണങ്ങൾ നടത്തേണ്ടിവന്നു. എല്ലാ ആക്രമണങ്ങളും നടത്തേണ്ടത് മുകളിലേക്കായിരുന്നു. ഇതു നമ്മുടെ ദൗത്യത്തെ കൂടുതൽ ബുദ്ധിമുട്ടേറിയതും അപകടകരവുമാക്കി.
ടെലിവൈസ്ഡ് യുദ്ധം
ഇന്ത്യയിലെ ആദ്യത്തെ ടെലിവൈസ്ഡ് യുദ്ധമായിരുന്നു അത്. ഒരു വശത്ത് രാജ്യം തത്സമയം പ്രവർത്തന പുരോഗതി വീക്ഷിച്ചു. മറുവശത്ത് ഉദ്യോഗസ്ഥരുടെയും സൈനികരുടെയും പരമോന്നത ത്യാഗങ്ങൾ, അവരുടെ കുടുംബങ്ങളുടെ ഹൃദയം തകരുന്ന കാഴ്ചകൾ, സംസ്കാര ചടങ്ങുകളിൽ അലയടിച്ച ദേശീയ വികാരം എന്നിവ യുദ്ധത്തിന്റെ മാനുഷികവശത്തിനു സാക്ഷ്യം വഹിച്ചു. ഒരു പർവതശിഖരം തിരിച്ചുപിടിച്ച് വിജയിയായി മടങ്ങിയെത്തിയ ക്യാപ്റ്റൻ വിക്രം ബത്രയുടെ “യേ ദിൽ മാംഗേ മോർ..’’ എന്ന പ്രസിദ്ധമായ വാക്യങ്ങൾ ഓർത്തുപോവുകയാണ്. അദ്ദേഹം മുഴുവൻ രാഷ്ട്രത്തിന്റെയും ഭാവനയെ ഉണർത്തുകയും യുവാക്കളെ ആവേശഭരിതരാക്കുകയും ചെയ്തു. മുന്നിൽനിന്നു നയിച്ച അടുത്ത ആക്രമണത്തിൽ അദ്ദേഹം സ്വജീവൻ ത്യജിച്ചു. അപ്പോൾ അദ്ദേഹത്തിന് ഇരുപത്തിനാല് വയസേ ഉണ്ടായിരുന്നുള്ളൂ. അതുപോലെ ജീവത്യാഗം ചെയ്ത മറ്റു പലരും അവരുടെ ഇരുപതുകളുടെ തുടക്കത്തിലായിരുന്നു. അവരേക്കാൾ പത്തും ഇരുപതും വയസ് അധികം പ്രായമുള്ള പരിചയസമ്പന്നരായ സൈനികരെ അവർ മുന്നിൽ നിന്നു നയിച്ചു.
യുവ ഓഫീസർമാരുടെ ധീരത
ഒരു കമാൻഡിംഗ് ഓഫീസർ എന്ന നിലയിൽ, എന്റെ യൂണിറ്റിലെ ഒരു ഉദ്യോഗസ്ഥനിൽനിന്ന് അക്കാലത്ത് എനിക്ക് ഒരു ടെലിഗ്രാം ലഭിച്ചു. പരിക്കേറ്റ അദ്ദേഹം ആരോഗ്യകാരണങ്ങളാൽ മാറ്റിനിർത്തിയിരിക്കുകയായിരുന്നു. ശത്രുവിനെതിരേ പോരാടാൻ വീണ്ടും ബറ്റാലിയനിൽ ചേരാൻ അദ്ദേഹം ആഗ്രഹിച്ചു. അങ്ങനെ ചേരാൻ വ്യവസ്ഥയില്ലെങ്കിലും തന്റെ ജീവൻ ബലികൊടുത്തുപോലും പോരാട്ടത്തിൽ പങ്കെടുക്കാനുള്ള അദ്ദേഹത്തിന്റെ രാജ്യസ്നേഹവും ധീരതയും ആവേശവും കാണിക്കുന്ന സന്ദർഭമായിരുന്നു അത്. ഇന്ത്യക്കാരെന്ന നിലയിൽ നമ്മെ അഭിമാനപൂരിതരാക്കുന്ന ഇത്തരം ധാരാളം സംഭവങ്ങൾ നമ്മുടെ രാജ്യത്ത് ചൂണ്ടിക്കാട്ടാനുണ്ട്.
കാർഗിൽ പോരാട്ടം സൈനികരംഗത്തെ പരിഷ്കാരങ്ങൾക്കും വഴിയൊരുക്കി. കെ. സുബ്രഹ്മണ്യത്തിന്റെ കീഴിലുള്ള കാർഗിൽ അവലോകന സമിതി ഘടനാതലത്തിലും പ്രവർത്തനതലത്തിലും നിരവധി മാറ്റങ്ങൾ ശിപാർശ ചെയ്തു. എൽ.കെ. അദ്വാനിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സമിതിയും അരുൺ സിംഗ് ടാസ്ക് ഫോഴ്സും ആഴത്തിലുള്ള പഠനം നടത്തുകയും ത്രി-സേവന ഘടനയായ എച്ച്ക്യു ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ്, ആൻഡമാൻ നിക്കോബാർ കമാൻഡ്, സ്ട്രാറ്റജിക് ഫോഴ്സ് പോലുള്ളവ സ്ഥാപിക്കുകയും ചെയ്തു. 2020ൽ സംയുക്ത സൈനിക മേധാവിയെയും ഗവൺമെന്റ് നിയമിച്ചു.
സായുധസേനയിൽ ഒരു സ്ഥിരം കരിയർ ആഗ്രഹിക്കാത്ത, എന്നാൽ ദേശസ്നേഹത്താൽ പ്രചോദിതരായ യുവാക്കൾക്ക് ഷോർട്ട് സർവീസ് കമ്മീഷനിലൂടെയോ അഗ്നിപഥിലൂടെയോ കുറഞ്ഞ സമയത്തേക്ക് രാജ്യസേവനം ഇപ്പോൾ സാധ്യമാണ്. രാജ്യത്തെ സേവിക്കാൻ സൈനികസേവനം നിങ്ങളുടെ കരിയർ ആക്കേണ്ടതില്ലെന്നു സാരം. നിങ്ങളുടെ കഴിവിന്റെ പരമാവധി സമർപ്പിക്കുന്നതിലൂടെ നിങ്ങൾക്കും രാജ്യത്തെ സേവിക്കാം. ഒരു സൈനികനോടുള്ള നിങ്ങളുടെ ബഹുമാനം പ്രകടിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഒരു നല്ല പൗരനായി ജീവിക്കുക - രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിക്കാൻ പ്രചോദിപ്പിക്കുന്ന ഒരു പൗരൻ ആകുക.
(കാഷ്മീരിലെ മുൻ കോർ കമാൻഡറാണ്, ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് മേധാവിയായി വിരമിച്ച ലേഖകൻ. കാഴ്ചപ്പാടുകൾ വ്യക്തിപരം)