Monday, July 25, 2022 10:10 PM IST
ഫാ. ജയിംസ് കൊക്കാവയലിൽ
ന്യൂനപക്ഷങ്ങൾ അധിവസിക്കുന്ന പ്രദേശങ്ങളിലെ അടിസ്ഥാനസൗകര്യ വികസനം, മാനവശേഷി വികസനം, ആരോഗ്യ-ക്ഷേമ പ്രവർത്തനം എന്നിവ ലക്ഷ്യമാക്കി കേന്ദ്രസർക്കാർ നടപ്പാക്കുന്ന ബൃഹത്തായ പദ്ധതിയാണ് പ്രധാൻ മന്ത്രി ജൻ വികാസ് കാര്യക്രം (പിഎംജെവികെ). കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സംസ്ഥാന സർക്കാരിലൂടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
കഴിഞ്ഞവർഷം വരെ കേരളത്തിൽ ഒരു ന്യൂനപക്ഷവിഭാഗം തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളെ മാത്രമേ മുഖ്യമായും ഈ പദ്ധതിയുടെ കീഴിൽ ഉൾപ്പെടുത്തിയിരുന്നുള്ളൂ. ക്രൈസ്തവർ കൂടുതലായി അധിവസിക്കുന്ന പ്രദേശങ്ങൾ വ്യാപകമായി ഒഴിവാക്കപ്പെട്ടിരുന്നു. കോട്ടയം ജില്ലയിൽ പോലും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയാണ് ഈ പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ടത് എന്നറിയുമ്പോഴാണ് ഈ അനീതിയുടെ ആഴം ബോധ്യമാവുക. ഇതു കടുത്ത അനീതിയും മതവിവേചനവും എല്ലാ ന്യൂനപക്ഷങ്ങൾക്കും തുല്യപരിഗണന, മുന്നാക്ക- പിന്നാക്ക വേർതിരിവില്ലാതെ തുല്യ അവകാശങ്ങൾ എന്നിങ്ങനെയുള്ള ഭരണഘടനാപരമായ ന്യൂനപക്ഷ സംരക്ഷണതത്വങ്ങൾക്കു വിരുദ്ധവുമാണെന്ന പരാതി സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷനും വിവിധ ക്രൈസ്തവ സംഘടനകളും വ്യാപകമായി ഉന്നയിച്ചിരുന്നു. ഇവയൊക്കെ കണക്കിലെടുത്തുകൊണ്ടാവണം 2022 മുതൽ പിഎംജെവികെയുടെ പരിഷ്കരിച്ച മാർഗരേഖ കേന്ദ്രസർക്കാർ നടപ്പാക്കുന്നത്.
ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ പശ്ചാത്തലം
രാജ്യത്ത് ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങൾ കണ്ടെത്തി അവയ്ക്ക് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് വിവിധ സർക്കാർ സ്കീമുകൾ നടപ്പിലാക്കാനുള്ള നടപടികൾ ആരംഭിച്ചത് 1987ലാണ്. 1971 ലെ സെൻസസ് പ്രകാരമുള്ള ന്യൂനപക്ഷ ജനസംഖ്യ എന്ന മാനദണ്ഡം നിശ്ചയിച്ച് 41 ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകൾ കണ്ടെത്തി കേന്ദ്രസർക്കാർ ഇതിന്റെ പ്രവർത്തനം ആരംഭിച്ചു. അതിനുശേഷം ദേശീയ ന്യൂനപക്ഷ കമ്മീഷൻ ആക്ട് 1992 പ്രകാരം രാജ്യത്തെ ന്യൂനപക്ഷ മതങ്ങൾ ഏതൊക്കെയെന്ന് ഔദ്യോഗികമായി വിജ്ഞാപനം ചെയ്യുകയും ഇവർക്കായി ദേശീയതലത്തിൽ ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വരികയും ചെയ്തു.
ഒന്നാം യുപിഎ സർക്കാർ അധികാരത്തിൽ വന്നശേഷം ന്യൂനപക്ഷ ക്ഷേമത്തിനായുള്ള പുതിയ പതിനഞ്ചിന പരിപാടി 2005 ഫെബ്രുവരി 25ന് പാർലമെന്റിൽ പ്രഖ്യാപിച്ചു. ദേശീയ ന്യൂനപക്ഷകാര്യ മന്ത്രാലയം 2006 ജനുവരി 29ന് നിലവിൽ വന്നു. മുസ്ലിം ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പ്രത്യേകമായി പഠിക്കാൻ രജീന്ദർ സച്ചാർ കമ്മീഷൻ 2005ൽ തന്നെ രൂപീകരിക്കപ്പെട്ടിരുന്നു. ഈ കമ്മീഷൻ 2006ൽ റിപ്പോർട്ട് സമർപ്പിച്ചു.
ഭരണഘടനാപരമായി ന്യൂനപക്ഷങ്ങൾക്കുണ്ടായിരുന്ന തുല്യതയുടെ നഷ്ടപ്പെടലും അതുവരെ തുടർന്നുപോന്ന ന്യൂനപക്ഷസംരക്ഷണ തത്വങ്ങളുടെ തമസ്കരണവുമാണ് പിന്നീടുണ്ടായത്. ന്യൂനപക്ഷക്ഷേമം എന്നാൽ മുസ്ലിം ക്ഷേമം എന്ന നിലയിലേക്ക് വ്യാഖ്യാനങ്ങൾ ഉണ്ടായി. ന്യൂനപക്ഷക്ഷേമം വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഉപകരണമായി മാറിയതോട എണ്ണത്തിൽ കുറഞ്ഞ ക്രൈസ്തവർ ഉൾപ്പെടെയുള്ള മൈക്രോ മൈനോറിറ്റി വിഭാഗങ്ങൾ പുറന്തള്ളപ്പെട്ടു. ഈ വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ ഏതാനും സ്കോളർഷിപ്പുകളുടെ ചെറിയ ശതമാനം മാത്രമായി ചുരുങ്ങി.
ക്രൈസ്തവ മേഖലകളോടുള്ള വിവേചനം
രണ്ടാം യുപിഎ സർക്കാരിന്റെ അവസാനം 2013-14 വർഷത്തിൽ മൾട്ടി സെക്ടർ ഡെവലപ്മെന്റ് പ്ലാൻ പ്രോജക്ടുകൾ നടപ്പിലാക്കുന്നതിനുള്ള പ്രദേശം തെരഞ്ഞെടുക്കുന്ന മാനദണ്ഡത്തിൽ കാര്യമായ ഭേദഗതികൾ ഉണ്ടായി. ന്യൂനപക്ഷ ജനസംഖ്യ അടിസ്ഥാനമാക്കി പദ്ധതിയുടെ കീഴിൽ ഉൾപ്പെടുന്ന ഒരു ജില്ല മൊത്തമായും പരിഗണിക്കാതെ, ന്യൂനപക്ഷ കേന്ദ്രീകൃത ബ്ലോക്കുകൾ, ടൗണുകൾ, വില്ലേജ് ക്ലസ്റ്ററുകൾ എന്നീ രീതിയിൽ പദ്ധതി പ്രദേശം ചുരുക്കി നിശ്ചയിച്ചു. ന്യൂനപക്ഷം എന്ന നിയമപരമായ നിർവചനത്തിനു പുറത്ത് പിന്നാക്ക ന്യൂനപക്ഷം എന്ന വിഭജനം നിയമവിരുദ്ധമായി സൃഷ്ടിച്ച് ‘പിന്നാക്ക ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങൾ’കണ്ടെത്തിക്കൊണ്ടാണ് ഈ ‘ചുരുക്കൽ പ്രക്രിയ’ പ്രാബല്യത്തിൽ വരുത്തിയത്.
കേരളത്തിൽ മുസ്ലിം ജനവിഭാഗം കൂടുതലായി അധിവസിക്കുന്ന ഒട്ടനവധി പ്രദേശങ്ങളിൽ പ്രോജക്ടുകൾ നടപ്പിലായപ്പോൾ ക്രൈസ്തവ ന്യൂനപക്ഷങ്ങൾ കൂടുതലായി അധിവസിക്കുന്ന ബ്ലോക്കുകൾ, വില്ലേജുകൾ, ടൗണുകൾ അധികവും ഒഴിവാക്കപ്പെട്ടു. ഈ നടപടിക്കു നിയമപരമായ യാതൊരു അടിത്തറയുമില്ല എന്ന വസ്തുത പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
പിഎംജെവികെ
ഒന്നാം നരേന്ദ്ര മോദി സർക്കാരിന്റെ കീഴിൽ മൾട്ടി സെക്ടർ ഡെവലപ്മെന്റ് പ്ലാൻ പദ്ധതി 2016-17 കാലയളവു വരെ തുടർന്നു. ഈ പദ്ധതിയുടെ പേര് 2017-18 മുതൽ പ്രധാൻ മന്ത്രി ജൻ വികാസ് കാര്യക്രം എന്ന് ഭേദഗതി ചെയ്തുവെങ്കിലും മൾട്ടി സെക്ടർ ഡെവലപ്മെന്റ് പ്ലാനിന്റെ മാനദണ്ഡങ്ങളാണ് തുടർന്നുപോന്നത്. കോട്ടയം ജില്ലയിൽനിന്ന് പിഎംജെവികെ പദ്ധതിയുടെ കീഴിൽ ഉൾപ്പെട്ട ഏകപ്രദേശം ഈരാറ്റുപേട്ടയാണ്. അതേസമയം, കോട്ടയം ജില്ലയിലെ ക്രിസ്ത്യൻ ന്യൂനപക്ഷത്തിലെ പിന്നാക്ക വിഭാഗങ്ങൾ കൂടുതലുള്ള ഒരു പഞ്ചായത്തുപോലും ഈ പദ്ധതിയുടെ കീഴിൽ ഉൾപ്പെടുത്തിയില്ല.
ന്യൂനപക്ഷക്ഷേമ പദ്ധതികളെക്കുറിച്ചുള്ള കാര്യമായ അറിവ് ക്രൈസ്തവ സഭയിലോ സമുദായത്തിലോ ഉണ്ടാകാത്തത് വലിയ നഷ്ടങ്ങൾക്കിടയാക്കിയിട്ടുണ്ട്. പദ്ധതികളിലെ അനീതികൾ സംബന്ധിച്ച് ക്രൈസ്തവസമൂഹത്തിന് തിരിച്ചറിവുണ്ടായതും വളരെ വൈകി മാത്രമാണ്.
പരിഷ്കരിച്ച രൂപത്തിൽ
കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പ്രധാൻ മന്ത്രി ജൻ വികാസ് കാര്യക്രം പദ്ധതി 2022-23 സാമ്പത്തികവർഷം മുതൽ നടപ്പിലാക്കുന്നതിനുവേണ്ടി പുതുക്കിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതു പ്രകാരം രാജ്യത്തെ എല്ലാ ജില്ലകളും പദ്ധതിയുടെ കീഴിൽ ഉൾപ്പെടും. പ്രത്യേക പരിഗണന നൽകി തെരഞ്ഞെടുത്തിരിക്കുന്ന 117 ജില്ലകളിലെ പ്രോജക്ടുകൾക്ക് പ്രാധാന്യം നൽകുകയും ചെയ്യുന്നു. കേരളത്തിൽനിന്നും ക്രൈസ്തവർ ധാരാളമുള്ള വയനാട് ജില്ല ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
പുതുക്കിയ മാർഗനിർദേശ പ്രകാരം രാജ്യത്തെ ഒരു പ്രദേശത്തെയും ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശമായി നിശ്ചയിച്ചിട്ടില്ല. ‘പിന്നാക്ക ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശം’എന്ന പേരിൽ തികച്ചും വിവേചനപരമായി കൊണ്ടുവന്ന ന്യൂനപക്ഷ കേന്ദ്രീകൃത ബ്ലോക്ക്, ടൗണുകൾ, വില്ലേജ് ക്ലസ്റ്ററുകൾ മുതലായവ കേന്ദ്രീകരിച്ചുള്ള പദ്ധതി നിർവഹണതന്ത്രം അവസാനിപ്പിച്ചു. പദ്ധതി ഏറ്റെടുക്കുന്ന പ്രദേശങ്ങളിൽ 15 കിലോമീറ്റർ ചുറ്റളവിൽ 25 ശതമാനത്തിൽ കുറയാതെയുള്ള ന്യൂനപക്ഷ ജനസംഖ്യ (2011 സെൻസസ് ) ഉണ്ടായിരുന്നാൽ മതി എന്ന വിധത്തിൽ ന്യൂനപക്ഷ സംരക്ഷണതത്വങ്ങൾക്കു നിരക്കുന്ന മാനദണ്ഡം കേന്ദ്രസർക്കാർ പുനഃസ്ഥാപിച്ചു . ഈ പ്രധാന മാനദണ്ഡപ്രകാരം കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളും പിഎംജെവികെ പദ്ധതിയുടെ കീഴിൽ ഉൾപ്പെടുന്നതാണ്.
ഇപ്പോൾ 2022-23 വർഷത്തേക്കുള്ള പ്രോജക്ടുകൾ സമർപ്പിക്കേണ്ട സമയമാണ്. ആരോഗ്യം, വിദ്യാഭ്യാസം, നൈപുണ്യവികസനം, കായികം, കുടിവെള്ളവിതരണം, ശുചിത്വം, സോളാർ എനർജി, ദുരന്തനിവാരണം, വനിതാ ശക്തീകരണം എന്നീ മേഖലകളിലെ അപേക്ഷകളാണ് പരിഗണിക്കുന്നത്. ആകെ വിഭവശേഷിയുടെ 33-40 ശതമാനം വനിതാ-ശിശു കേന്ദ്രീകൃത വികസന പദ്ധതികൾക്കായി നീക്കിവച്ചിട്ടുണ്ട്. സർക്കാർ വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പദ്ധതികൾക്കു മാത്രമേ ഫണ്ട് ലഭിക്കുകയുള്ളൂ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജില്ലാ വികസനസമിതി മുഖേനയും വിവിധ വകുപ്പുകൾ സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിലേക്കു നേരിട്ടുമാണ് പദ്ധതി നിർദേശങ്ങൾ സമർപ്പിക്കേണ്ടത്. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ സംസ്ഥാനതല കമ്മിറ്റി പരിശോധിച്ച് ശിപാർശ ചെയ്യുന്ന പ്രോജക്ടുകൾ മാത്രമാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പരിഗണിക്കുന്നത്.
മൾട്ടി സെക്ടർ ഡെവലപ്മെന്റ് പ്ലാൻ
ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിലെ സോഷ്യോ-ഇക്കണോമിക് ഇൻഫ്രാസ്ട്രക്ചർ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വികസിപ്പിക്കുന്നതിനുള്ള കേന്ദ്രപദ്ധതിയെന്ന പേരിൽ 2008-09 കാലഘട്ടത്തിൽ മൾട്ടി സെക്ടർ ഡെവലപ്മെന്റ് പ്ലാൻ ആരംഭിച്ചു. പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ കീഴിൽ അംഗീകാരം നൽകിക്കൊണ്ട് സച്ചാർ കമ്മിറ്റി നിർദേശപ്രകാരമുള്ള പദ്ധതി എന്ന നിലയിലാണ് ഇതിന്റെ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. എന്നിരുന്നാലും ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ കീഴിൽ വരുന്ന പദ്ധതിയെന്ന നിലയിൽ എല്ലാ ന്യൂനപക്ഷവിഭാഗങ്ങളെയും ഇതിൽ നിയമപരമായി ഉൾപ്പെടുത്തിയിരുന്നു. തുടക്കത്തിൽ 90 ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളിലാണ് ഈ പദ്ധതി ആരംഭിച്ചത്. കേരളത്തിൽ ക്രൈസ്തവ ജനസാന്ദ്രതയുള്ള ജില്ലകളിൽ ചുരുക്കം ചില പ്രോജക്ടുകൾക്കെങ്കിലും ഫണ്ട് ലഭിച്ചിരുന്നു.
രാഷ്ട്രീയ ഇച്ഛാശക്തി അനിവാര്യം
പിഎംജെവികെയിലൂടെ നടപ്പിലാക്കുന്ന പ്രോജക്ടുകൾ ആ പ്രദേശത്തെ എല്ലാ വിഭാഗങ്ങൾക്കും ഉപകാരപ്പെടുന്ന വിധത്തിലുള്ളവയാണ്. ഓരോ പ്രദേശത്തും നടപ്പാക്കുന്നതിനുള്ള പ്രോജക്ടുകൾ കൃത്യതയോടെ യഥാസമയം സമർപ്പിക്കുന്നതിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പ്രവർത്തനം ആവശ്യമാണ്. ഭരണനേതൃത്വത്തിന്റെയും രാഷ്ട്രീയപാർട്ടികളുടെയും സഭാധികാരികളുടെയും സമുദായസംഘടനകളുടെയും ജാഗ്രത ഇക്കാര്യത്തിൽ ആവശ്യമാണ്. പദ്ധതികൾ നടപ്പിലാക്കുന്നതിന് രാഷ്ട്രീയ ഇച്ഛാശക്തി കൂടിയേ തീരൂ. പലപ്പോഴും ക്രൈസ്തവരെ അവഗണിക്കുന്ന ശൈലിയാണ് പ്രമുഖ പാർട്ടികൾ സ്വീകരിച്ചുപോരുന്നത്. ഇനിയെങ്കിലും ന്യൂനപക്ഷ സംരക്ഷണം ക്രൈസ്തവർക്കുകൂടി അവകാശപ്പെട്ടതാണെന്ന വസ്തുത അംഗീകരിക്കാൻ രാഷ്ട്രീയ നേതൃത്വം തയാറാകണം.