Wednesday, July 27, 2022 10:19 PM IST
സിസ്റ്റർ ലിറ്റി എഫ്സിസി (സുപ്പീരിയർ ജനറൽ)
സ്നേഹത്തിന്റെ ദഹനബലിയായി സമർപ്പണം നടത്തിയ ഒരു സുകൃതിനിയുടെ ഓർമകളിലൂടെ കടന്നുപോകുന്ന തിരുനാൾ കാലമാണിത്. കാലാതീതമായ ആത്മീയയാത്ര നടത്തിയ വിശുദ്ധ അൽഫോൻസാമ്മയുടെ പുണ്യപരിമളം ലോകമെല്ലാം നുകരുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന ഈ വേളയിൽ ഭാരതത്തിന്റെ വിശുദ്ധ അമ്മേ സ്മരണാഞ്ജലി! ഇഹലോകജീവിതത്തിൽ അവൾ പങ്കുവച്ച ‘സമാധാനവും സൗഭാഗ്യവും’ എന്ന ഫ്രാൻസിസ്കൻ അഭിവാദനപദങ്ങൾ ഇന്നും ലോകത്തിനാശംസിച്ച് അൽഫോൻസാമ്മ ജനഹൃദയങ്ങളിൽ വാഴുന്നു.
ലോകം വിലമതിക്കുന്ന പ്രശസ്തിയെ അതിജീവിച്ച് നിത്യസൗഭാഗ്യം കണ്ടുണരേണ്ട വിശുദ്ധിയുടെ പ്രഭാതങ്ങൾക്കായി ഇടുങ്ങിയ പാതകളിൽ സ്വയാർപ്പണം നടത്തിയ ഈ ധീരസന്യാസിനി തന്റെ ആഗ്രഹം അധികാരികളോട് പങ്കുവച്ചത് ഇങ്ങനെ: “എനിക്കൊരു സമാധാനക്കേടുമില്ല. സ്നേഹത്തെപ്രതി സഹിക്കുക; അതുമാത്രമേ ഞാൻ ഇഹത്തിൽ ആഗ്രഹിക്കുന്നുള്ളൂ.” സഹനരാവിൽ ക്രൂശിതസാന്നിധ്യം നുകരുന്പോൾ ആത്മസംഘർഷങ്ങൾ അവളെ തളർത്തിയില്ല. കാരണം ‘തന്റെ പ്രിയ മണവാളനോടൊപ്പം സഹിക്കുക, ഇതിലധികം ഭാഗ്യം എനിക്കു ലഭിക്കാനില്ല’ എന്ന ആത്മഭാവമായിരുന്നു അവൾക്ക്. അതുകൊണ്ട് അൽഫോൻസാമ്മ തന്റെ വേദനകളിൽ സമാധാനചിത്തയായി. സഹനം സ്നേഹ സമർപ്പണമാക്കി അനേകർക്കു പ്രതീക്ഷ പകർന്ന ക്രിസ്തുവിന്റെ ഈ പ്രേഷിത കുറിച്ചു, “സങ്കടപ്പെടുന്നവരുടെ മുഖത്തേക്കു നോക്കി ഞാൻ പുഞ്ചിരിക്കും.”
പുഞ്ചിരികൊണ്ട് ഹൃദയങ്ങളെ കീഴടക്കി
കായികശേഷികൊണ്ടും ബുദ്ധിശക്തികൊണ്ടും ലോകത്തെ കീഴടക്കിയവർ വളരെയേറെയാണ്. എന്നാൽ പുഞ്ചിരികൊണ്ട് ഹൃദയങ്ങളെ കീഴടക്കിയവർ എന്നും മായാത്ത സാന്നിധ്യമായി നിലകൊള്ളുക മാത്രമല്ല സൗഹൃദശ്രേണിയിൽ അതെന്നും ഉയർന്നുനില്ക്കുകയും ചെയ്യും. ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നാണ് അവർ ഓരോരുത്തരോടും വിളിച്ചുപറയുന്നത്. ഹൃദയത്തിന്റെ സ്നേഹനിലാവിൽ വിരിയുന്ന വിശുദ്ധിയുടെ നിശാപുഷ്പങ്ങളുടെ സുഗന്ധം ഒന്നു വേറെയാണ്. ഈ പുഷ്പങ്ങളുടെ സൗരഭ്യം അനുഭവിച്ച് സഹനങ്ങളിലെല്ലാം സമാശ്വാസം നേടാൻ മിശിഹായെന്ന മഹാരഹസ്യത്തെ അൽഫോൻസാമ്മ തന്റെ ഹൃദയച്ചെപ്പിൽ നിരന്തരം ധ്യാനിച്ചു.
പാപം വഴി മങ്ങലേൽക്കാതെ തന്റെ അന്തരാത്മാവിനെ ആത്മനാഥനർപ്പിച്ചു മുന്നേറുക നിരന്തരമായ ഒരു ബലിസമർപ്പണമാണ്. ബലിക്കല്ല് ഒരുക്കുന്ന ഹൃദയവേദി അവൾ സുകൃതവേദിയാക്കി തീർത്തുകൊണ്ടിരുന്നു. ഇത്തരുണത്തിൽ “ഹൃദയം ടെൻഷനും സങ്കടങ്ങളും നിറയ്ക്കാനുള്ള ഒരു ചവറ്റുകുട്ടയല്ല. സന്തോഷത്തിന്റെയും മധുരസ്മരണകളുടെയും റോസാപ്പൂക്കൾ സൂക്ഷിക്കുന്നതിനുള്ള ഒരു സ്വർണ്ണച്ചെപ്പാണ്” എന്ന് നമ്മുടെ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാം പറഞ്ഞ വാക്കുകൾ വളരെ ശ്രദ്ധേയമാണ്.
അപരനുവേണ്ടി തുടിക്കുന്ന ഹൃദയം
കുടുംബാംഗങ്ങളെപ്പോലും കാണാനും കേൾക്കാനും കാത്തിരിക്കാനും വൈമനസ്യമുള്ള ഒരു വൈയക്തിക സംസ്കാരത്തിലേക്കു തരംതാഴുന്ന ഇന്നിന്റെ ജീവിതയാത്രയിൽ മനസിലെ ദുഃഖത്തിന്റെ നെരിപ്പോടുകളിൽ നീറുന്നവർ ഒട്ടനവധിയാണ്. അപരനുവേണ്ടി തുടിക്കുന്ന ഹൃദയമുള്ള ഒരാൾക്ക് വിങ്ങുന്ന ഈ ഹൃദയങ്ങളെ ഒന്ന് അണച്ചുപിടിക്കാനും സ്നേഹം തുളുന്പുന്ന ഒരു പുഞ്ചിരി സമ്മാനിക്കാനും കഴിയും. ഒരു ചെലവുമില്ലാത്ത ഈ സമ്മാനത്തിന്റെ വൈശിഷ്ട്യം തിരിച്ചറിഞ്ഞ അൽഫോൻസ എന്ന സാധു ക്ലാരക്കന്യാസ്ത്രീ അനേകർക്കു സുലഭമായി നല്കി പുഞ്ചിരിയെന്ന ഈ ദാനം. മനം തകർന്നവർക്ക് അഭിമാനഹേതുവായി അത്. ആശയറ്റവർക്ക് ആവേശവും ആലംബഹീനർക്ക് ആശ്വാസവുമായി തീർന്നു ഈ അമ്മ.
ക്രൂശിതനാഥനോടുള്ള ഐക്യത്തിൽ, തിരക്കില്ലാത്ത ഓരങ്ങളിലൂടെ ശാന്തമായി സഞ്ചാരപഥം തീർത്ത അൽഫോൻസാമ്മ ആ തീർഥപാതയിൽ പുഞ്ചിരിയുടെ നക്ഷത്രമായി മുന്നേറി, വിണ്വെളിച്ചത്തിൽ ലയിച്ചുചേർന്നു. “ഒരു ചിറകടി ശബ്ദം പോലും കേൾപ്പിക്കാതെ ഞാനെന്റെ ആത്മനാഥന്റെ അടുത്തേക്കു പറന്നുയരും, അത് ആരും അറിയുകയില്ല” എന്നു മുൻകൂട്ടി പറഞ്ഞ അൽഫോൻസാമ്മ ലക്ഷ്യംവച്ചത് അവളുടെ പ്രിയനാഥനോടൊത്തു വാഴേണ്ട സ്വർഗപ്രഭയായിരുന്നു. സഹനവും സമ്മർദങ്ങളും ലൗകിക മനുഷ്യന് ഉൾക്കൊള്ളാനാവാത്ത യാഥാർഥ്യങ്ങളാണ്.
മനുഷ്യവംശത്തോടുള്ള അപരിമേയമായ സ്നേഹം ഒന്നു മാത്രമാണ്, കുരിശിലെ വർണനാതീതമായ സഹനം ഏറ്റെടുത്ത് രക്ഷാകരപദ്ധതി പൂർത്തീകരിക്കുവാൻ ഈശോമിശിഹായെ പ്രേരിപ്പിച്ചത്. ക്രൂശിതനെ അനുഗമിക്കുന്നവരുടെ സന്പത്ത് അവന്റെ സഹനത്തിന്റെ ഓഹരിയിൽ പങ്കുപറ്റുകയാണെന്ന ആത്മജ്ഞാനത്തിൽ വളർന്ന അൽഫോൻസാമ്മ സഹനത്തെ നോക്കി പുഞ്ചിരിച്ചു. “ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്ന് ആരു നമ്മെ വേർപ്പെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?” (റോമാ 8:35). വിശുദ്ധ പൗലോസ് ശ്ലീഹായുടെ ഈ വാക്കുകൾ അവളിൽ അന്വർഥമായി. കാണികൾക്കു കണ്ടുനിൽക്കാനാവാത്ത വിധം പാരവശ്യത്തിന്റെ കഠിനവേദനകൾക്കിടയിൽ ഒരു പുഞ്ചിരി തിരിവെട്ടത്തിൽ അവൾ സമീപത്തു നിൽക്കുന്നവരുടെ കൂരിരുട്ടു മറച്ചു. ആ തിരിവെട്ടത്തിന്റെ ശക്തി അനുഭവിച്ചവരൊക്കെ അവളുടെ സാമീപ്യവും ഒരു ചെറുമൊഴിയുമൊക്കെ ആഗ്രഹിച്ചു. അതു പ്രാർഥനായാചനയായി, ഉപദേശം സ്വീകരിക്കലായി, സ്നേഹസാന്നിധ്യാനുഭവമായി... അമ്മയെ തേടിയെത്തിയവർക്കൊക്കെ അൽഫോൻസാമ്മ മധ്യസ്ഥയായി... അനുഗ്രഹദായിനിയായി...
“ഞാൻ സ്നേഹിക്കുകയാണ്”
ജൂലൈയുടെ ശീതളിമയിൽ മാലാഖമാരോടൊപ്പം വാനിൽ വാഴുന്ന അൽഫോൻസാമ്മയെ നാം അടുത്തറിയുന്പോൾ നമുക്ക് ഒരു ഉൾവെളിച്ചം കിട്ടുന്നില്ലേ? ലൗകികമാനങ്ങൾ വച്ചു നോക്കുന്പോൾ സഹനം കോറിയിട്ട ആ ജീവിതത്തിൽ ചിരിക്കാൻ ഒന്നുമില്ലായിരുന്നു. എന്നാൽ, അവളുടെ അന്തരംഗം കാണാൻ കൊതിച്ച നിത്യപ്രഭയുടെ തീരങ്ങളിലേക്കുള്ള കുതിപ്പിൽ ചിരിക്കാനുള്ള ഒത്തിരി കാര്യങ്ങൾ അവൾ കണ്ടെടുത്തു. അനുദിനജീവിതത്തിന്റെ സാധാരണത്വത്തിലും രോഗപീഡകൾ തീർക്കുന്ന സഹനമൂർധന്യത്തിലും പരിമിതികളുടെ പരാധീനതകളിലും ആത്മസംഘർഷത്തിന്റെ ഇരുണ്ട രാത്രികളിലും അവൾ അനുഭവിച്ചതു പങ്കുവച്ചു: “ഞാൻ സ്നേഹിക്കുകയാണ്.” സമർപ്പണജീവിതത്തിന്റെ മാറ്റുരയ്ക്കപ്പെട്ട ആത്മസംതൃപ്തിയുടെ വാക്കുകൾ! ഈ വാക്കുകളിൽ, അവളുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയിൽ വലിയ നിയോഗക്കാഴ്ചകൾ ഉണ്ടായിരുന്നു.
ജാതിമതഭേദമന്യേ സമീപസ്ഥർക്കും വിദൂരസ്ഥർക്കും വേണ്ടി അർപ്പിച്ച പ്രാർത്ഥനാ നിയോഗങ്ങളുടെ കാഴ്ച്ചസമർപ്പണം. ബലിക്കല്ലിൽ അർപ്പിതവസ്തുവായി പരിപക്വമാക്കുവാൻ അവൾ വിലകൊടുത്തു. അതിനു സ്വർഗം സമ്മാനിച്ച പ്രതിഫലമാണല്ലോ ഭരണങ്ങാനത്തെ അൽഫോൻസാമ്മയുടെ പുണ്യദേഹം വിശ്രമിക്കുന്ന കബറിടത്തിലേക്ക് ഒഴുകിയെത്തുന്ന നാനാജാതി മതസ്ഥരായ തീർഥാടകരും അവർക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളും. സ്നേഹബലി എന്ന അവളുടെ ആദ്യ ജീവിതചരിത്രത്തിന്റെ ആദ്യപതിപ്പിന് അവതാരിക എഴുതിയ മോണ്. എൽ.ജെ. ചിറ്റൂരിന്റെ വാക്കുകൾ ആ കബറിടത്തെ വർണിക്കുന്നതിങ്ങനെ: “ആരോഗ്യ കാരണങ്ങളെ അടിസ്ഥാനമാക്കി സെമിത്തേരികളും കബറിടങ്ങളും ജനവാസസ്ഥലങ്ങളിൽനിന്നകറ്റുവാൻ പരിശ്രമിക്കുന്ന കാലത്ത് രോഗികൾ ഈ കബറിടത്തിങ്കൽ ഓടിക്കൂടുകയും, വിദഗ്്ധ ഭിഷഗ്വരന്മാർ ഉപേക്ഷിച്ചവർ ഇവിടെ സുഖം പ്രാപിക്കുകയും ചെയ്യുന്നു.” ഉയരങ്ങളിൽ ദൃഷ്ടികൾ ഉറപ്പിക്കുകയും സഹജരുടെ കണ്ണീരിന് വില കല്പിക്കുകയും ചെയ്തവരുടെയെല്ലാം കബറിടങ്ങൾ ഇന്നും ജനമധ്യത്തിൽത്തന്നെയാണ് എന്നതു ശ്രദ്ധേയമാണ്.
അവൾ സ്നേഹിച്ചു; എല്ലാവരെയും
തന്റെ പ്രിയ മണവാളൻ മനുഷ്യരക്ഷയ്ക്കുവേണ്ടി ചിന്തിയ രക്തത്തിന്റെ മൂല്യവും രക്ഷാനുഭവവും ആത്മാവിൽ അനുഭവിച്ചറിഞ്ഞ ഈ സമർപ്പിതയ്ക്ക് ലോകസുഖങ്ങളുടെയും ബന്ധങ്ങളുടെയും പരിത്യജിക്കൽ, സുവിശേഷപാതയിൽ ആത്മനാഥന്റെ പാദമുദ്രകളിൽതന്നെ പദമൂന്നുന്നതിനു സഹായിച്ചതിനാൽ അവൾ സന്തോഷിച്ചു. കാരണം, സ്വർഗീയ യാഥാർഥ്യത്തിനുവേണ്ടി ഭൗമികമായതെല്ലാം വച്ചുമാറ്റം നടത്തിയവളാണ് അവൾ. ഈ വലിയ നിധി കരസ്ഥമാക്കാൻ ആഗ്രഹിക്കുന്നവർക്കല്ലേ ഉന്നതാദർശങ്ങൾക്കുവേണ്ടി സ്വയം നല്കാനാവുക. ഈ സ്വർഗീയവെളിച്ചം ഉൾവെളിച്ചമായതിനാലല്ലേ മാധ്യമങ്ങളിലൂടെ അനേകർ വെല്ലുവിളികൾ മുഴക്കുന്പോഴും ആയിരക്കണക്കിനു സന്യസ്തർ ശാന്തതയോടെ, ഒരു മൃദുമന്ദഹാസത്തോടെ, ആവൃതിക്കുള്ളിൽ തന്നെ കഴിയുന്നത്? ഈ ജ്ഞാനത്തിന്റെ പ്രഭ ഇന്നും മനുഷ്യഹൃദയങ്ങളെ സ്പർശിക്കുന്നതിനാലല്ലേ സന്യാസത്തിന്റെയും പൗരോഹിത്യത്തിന്റെയും സമർപ്പിത ജീവിതാന്തസിലേക്ക് പുതുതലമുറ ഇന്നും കടന്നുവരുന്നത്?
വിശ്വാസത്തിനു മങ്ങലേൽക്കുന്പോഴാണ് നിഷേധാത്മക ചിന്തകൾ ഉയർന്നുവരുന്നതും പ്രത്യാശയുടെ കിരണങ്ങൾ തിരോഭവിക്കുന്നതും. സ്വാർഥസ്നേഹത്തിന്റെ കൂരിരുൾ അകതാരിൽ പടരുന്പോൾ അന്യമാകുന്ന ദൈവസാന്നിധ്യബോധം തിന്മയുടെ സ്വാധീന ശക്തിയിലേക്ക് ഒരുവനെ നയിക്കും. അന്ധകാരം, അസമാധാനം സൃഷ്ടിക്കുക ഒരു വ്യക്തിയിൽ മാത്രമല്ല, അവൻ ഉൾക്കൊള്ളുന്ന ചുറ്റുപാടുകളിൽക്കൂടിയാണ്. “കർത്താവേ എന്നെ സമാധാനത്തിന്റെ ഉപകരണമാക്കണമേ” എന്നു പ്രാർഥിച്ച അസീസിയിലെ വിശുദ്ധ ഫ്രാൻസീസിന്റെ ഈ വീരപുത്രി ജന്മനാടിനും ജന്മദേശത്തിനും തിരുസഭയ്ക്കും മാത്രമല്ല, ലോകാതിർത്തിയോളം വിശുദ്ധ സാന്നിധ്യമായി സ്വർഗത്തിൽനിന്ന് അനുഗ്രഹപ്പൂമഴ വർഷിക്കുന്പോൾ മറക്കാതെ അയവിറക്കേണ്ട അനുഭവമാകണം, “എന്റെ ഹൃദയം മുഴുവൻ സ്നേഹമാണ്, എല്ലാവരെയും സ്നേഹിക്കണം എന്ന ഒരാഗ്രഹം മാത്രമേ എനിക്കുള്ളൂ” എന്ന അൽഫോൻസാമ്മയുടെ സൂക്തം.
അവൾ സ്നേഹിച്ചു, എല്ലാവരെയും. കാരണം, “നാം പരസ്പരം സ്നേഹിച്ചാൽ ദൈവം നമ്മിൽ വസിക്കും അവിടുത്തെ സ്നേഹം നമ്മിൽ പൂർണമാവുകയുംചെയ്യും” (1 യോഹ 4:12) എന്ന ദൈവികവചസുകൾ അവളുടെ ജീവിതത്തെ ആകമാനം ഗ്രസിച്ചിരുന്നു. സന്തോഷത്തിന്റെയും സന്താപത്തിന്റെയും സുഖത്തിന്റെയും ദുഃഖത്തിന്റെയും നിരാശയുടെയും പ്രത്യാശയുടെയും അന്ധകാരത്തിന്റെയും പ്രകാശത്തിന്റെയും മരണത്തിന്റെയും ജീവന്റെയും സമിശ്രമണ്ണിൽ വിശുദ്ധിയുടെ വളക്കൂറ് ചേർത്ത് ഈ ലോക ജീവിതം ഫലപൂരിതമാക്കാൻ വിശുദ്ധ അൽഫോൻസാമ്മ നമുക്കു മാധ്യസ്ഥ്യമേകട്ടെ.