Sunday, July 31, 2022 12:43 AM IST
മധ്യയുഗത്തിലെ കൊളോണിയൽ കാലഘട്ടത്തിൽ സ്പാനിഷ്-അമേരിക്കയിലെ ചില ഗോത്രവർഗക്കാരെക്കുറിച്ച് ഗൗരവമേറിയ ചർച്ചകളും വിവാദങ്ങളും നടന്നിട്ടുള്ളതായി ചരിത്രഗ്രന്ഥങ്ങളിൽ വായിച്ചതോർക്കുന്നു. ചർച്ചയുടെ ഒരു പ്രമേയം ഈ ഗോത്രവർഗം യഥാർഥത്തിൽ മനുഷ്യരാണോ അല്ലയോ എന്നതായിരുന്നു. ഒരു വാദഗതി അവർക്കു പൂർണമനുഷ്യത്വം കല്പിക്കാൻ പാടില്ലെന്നും എന്നാൽ കേവലം മൃഗങ്ങളല്ലെന്നുമായിരുന്നു. അതിനാൽ, മനുഷ്യരുടെ തൊട്ടുതാഴത്തെ പദവി കല്പിക്കപ്പെട്ടിരിക്കുന്ന കുരങ്ങുകളേക്കാൾ അല്പം ഉയർന്ന പദവി അവർക്കു നൽകുക. ഏതായാലും പിന്നീട് അവരും മനുഷ്യരാണെന്ന് അംഗീകരിക്കപ്പെട്ടു.
ക്രിസ്തുവർഷാരംഭകാലത്ത് ചില വർഗക്കാരുടെയിടയിൽ സ്ത്രീകൾക്ക് ആത്മാവുണ്ടോ എന്നതും ഒരു വിവാദവിഷയമായിരുന്നു. ഇപ്രകാരമുള്ള ചിന്താഗതികൾ പുലർത്തി അധികാരവും ശക്തിയുമുള്ളവർ ചില മനുഷ്യസമൂഹങ്ങളെ മൃഗങ്ങളെപ്പോലെ കാണുകയും യഥേഷ്ടം അവരോടു പെരുമാറുകയും കൂട്ടക്കൊല നടത്തുകയും ചെയ്തിട്ടുണ്ട്; സ്ത്രീകളുടെ മാനുഷികാവകാശങ്ങൾ നിഷേധിക്കപ്പെട്ടിട്ടുണ്ട്. ഇവയൊക്കെ തീർത്തും മനുഷ്യത്വരഹിതമെന്നും അപരിഷ്കൃതമെന്നും ഈ ഗോത്രവർഗങ്ങളോടുള്ള അക്ഷന്തവ്യമായ ക്രൂരതയെന്നുമൊക്കെ ഇന്നത്തെ ലോകം തീർച്ചയായും വിലയിരുത്തും.
സുവർണനിയമം
നീതിനിർവഹണത്തിലെ ഒരു സുവർണനിയമമാണ് ‘ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാൻ പാടില്ല’ എന്നത്. അങ്ങനെയെങ്കിൽ ഒരു ഗർഭസ്ഥശിശു ഒരിക്കലും ശിക്ഷിക്കപ്പെടാൻ പാടില്ല. കാരണം, ഒരു ഗർഭസ്ഥശിശുവിനേക്കാൾ നിരപരാധിത്വം മറ്റാർക്കാണുള്ളത്! ഗർഭസ്ഥശിശുക്കൾ മനുഷ്യവ്യക്തികളല്ലേ? കോടാനുകോടി ഗർഭസ്ഥശിശുക്കൾ നിർദയം വധിക്കപ്പെടുന്ന ഒരു ലോകത്തിലാണ് നാമിന്നു ജീവിക്കുന്നത്. നാലുകോടി 26 ലക്ഷം ഗർഭഛിദ്രങ്ങൾ 2021ൽ ലോകമെന്പാടും നടന്നിട്ടുണ്ടെന്നാണ് വേൾഡോമീറ്ററിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ലോകത്തുണ്ടായ മൊത്തം മരണങ്ങളിൽ 42 ശതമാനത്തിനും കാരണം ഗർഭഛിദ്രം ആണെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
ഗർഭസ്ഥശിശുക്കൾ മനുഷ്യവ്യക്തികളല്ല എന്നു ചിന്തിക്കുന്നതുകൊണ്ടാണോ അങ്ങനെ സംഭവിക്കുന്നത്? അവർ മനുഷ്യവ്യക്തികളല്ലെങ്കിൽ പിന്നെയാരാണ്? 24 ആഴ്ചവരെയായ ഭ്രൂണത്തെ നശിപ്പിക്കുന്നതിന് നിയമം അനുവദിക്കുന്നു, അതുകഴിഞ്ഞ് പാടില്ല എങ്കിൽ എന്തടിസ്ഥാനത്തിലാണത്? 24 ആഴ്ച കഴിയുന്ന നിമിഷത്തിൽ പെട്ടെന്ന് മനുഷ്യവ്യക്തിയായി രൂപാന്തരപ്പെടുകയാണോ? 24 ആഴ്ചകഴിഞ്ഞാൽ മാത്രമേ ജീവിക്കാനുള്ള അവകാശം കൈവരുകയുള്ളോ? അനുനിമിഷം വളരുകയും സാഹചര്യങ്ങളോടു പ്രതികരിക്കുകയും ചെയ്യുന്ന ഭ്രൂണം 24 ആഴ്ചവരെ വെറുമൊരു മാംസപിണ്ഡമായിട്ടാണോ കരുതപ്പെടുന്നത്!
ഗർഭഛിദ്ര നിയമം വേദനാജനകം
നിരവധി രാജ്യങ്ങൾ ഗർഭച്ഛിദ്രം നിയമാനുസൃതമാക്കിയിരിക്കുന്നു. ഒരു മനുഷ്യഭ്രൂണത്തെ കൊല്ലാനോ വളർത്താനോ ഉള്ള അവകാശം തങ്ങളുടേതാണെന്ന് അതിനു കാരണഭൂതരായ മാതാപിതാക്കളും അതിനെ വഹിക്കുന്ന സ്ത്രീയും വാദിക്കുന്നു. അവിഹിതഗർഭം, വിവാഹേതരഗർഭം, പീഡനം തുടങ്ങിയവ ഗർഭച്ഛിദ്രത്തിനു ന്യായീകരണങ്ങളായി അവതരിപ്പിക്കുന്നു. സാന്പത്തികഭാരത്തിന്റെപേരിലും ഗർഭസ്ഥശിശുക്കൾ വധിക്കപ്പെടുന്നു. പെണ്കുഞ്ഞുങ്ങളാണ് കൂടുതലും ബലിയാടുകളാകുന്നത്. അവിവാഹിതയ്ക്കു ഗർഭം അലസിപ്പിക്കാൻ അർഹതയുണ്ടെന്ന് സുപ്രീംകോടതി വിധിച്ചതായി വാർത്തകണ്ടു. അതു ശരിയാണെങ്കിൽ ‘വേദനാജനകം’ എന്നേ പ്രതികരിക്കാനാകുന്നുള്ളു.
മനുഷ്യാവകാശ ലംഘനം
നിയമാനുസൃതമല്ലാത്തതും അധാർമികവുമായ സ്ത്രീ-പുരുഷ ബന്ധത്തിലൂടെയാണ് പലപ്പോഴും അവിഹിതഗർഭം ഉണ്ടാകുന്നത്. അതിനെ നശിപ്പിക്കുന്നത് നിയമാനുസൃതമാകുന്പോൾ ജീവിക്കാനുള്ള മനുഷ്യഭ്രൂണത്തിന്റെ മൗലികാവകാശമാണ് നിഷേധിക്കപ്പെടുന്നത്. ഗർഭത്തിനു കാരണക്കാരായവരുടെ വഴിവിട്ട ജീവിതത്തിനു സ്വന്തം ജീവൻ നൽകി ശിക്ഷയേൽക്കേണ്ടി വരുന്നത് നിഷ്കളങ്കരും നിസഹായരുമായ ഗർഭസ്ഥശിശുക്കൾക്കാണ്. ഇതു മനുഷ്യത്വമില്ലായ്മയും മനുഷ്യാവകാശനിഷേധവുമല്ലാതെ മറ്റെന്താണ്?
പൗരന്മാരുടെ ജീവിതഭദ്രതയാണ് രാഷ്ട്രാധികാരത്തിന്റെ മുഖ്യദൗത്യം. ആ രാഷ്ട്രാധികാരത്തിൽനിന്നുതന്നെ നിഷ്കളങ്ക ജീവനുകൾക്കു ഭീഷണിയുണ്ടാകുന്നത് കൊടുംക്രൂരതയാണ്. ഭൂമിയിൽ ജനിച്ചുവീഴാനുള്ള അവകാശംപോലും നിഷേധിക്കപ്പെടുന്നതു മനുഷ്യാവകാശനിഷേധത്തിന്റെ പരമകാഷ്ഠയാണ്; ദൈവവിശ്വാസികൾക്കത് ദൈവകല്പനയുടെ ലംഘനമാണ്.
നീതിപീഠം രാജ്യത്തിന്റെ മനഃസാക്ഷി
ഒരു രാജ്യത്തിന്റെ മനഃസാക്ഷിയാണ്, മനഃസാക്ഷിയാകണം അവിടത്തെ നീതിപീഠം എന്നു ഞാൻ വിശ്വസിക്കുന്നു. കാര്യങ്ങളുടെ ധർമാധർമ വിചാരത്തിലൂടെ രാജ്യത്ത് നീതിയും സത്യവും ധർമവും പുലരുന്നതിന് മനഃസാക്ഷിയായി പ്രവർത്തിക്കാൻ നീതിപീഠത്തിനു കഴിയട്ടെയെന്നാഗ്രഹിക്കുന്നു.
പങ്കാളിയിൽനിന്നു വേർപിരിഞ്ഞ അവിവാഹിതയായ സ്ത്രീ ആ ബന്ധത്തിലുണ്ടായ 24 ആഴ്ചയോളമായ ഗർഭം ഒഴിവാക്കാൻ അനുമതിതേടി ഹൈക്കോടതിയെ സമീപിച്ചതായി വാർത്ത കണ്ടു. ഗർഭഛിദ്രം അനുവദിക്കുന്നതിന് നീതീകരണമായി ഉന്നയിച്ചത് പങ്കാളിയിൽനിന്നു വേർപിരിഞ്ഞു എന്നതാണ്. ഹൈക്കോടതിയുടെ മറുപടി “ഒരു കുഞ്ഞിനെ കൊല്ലാൻ ഞങ്ങൾക്കാകുന്നില്ല, നിയമം അനുവദിക്കുന്നില്ല. കുഞ്ഞിനെ പ്രസവിച്ച് തിരിച്ചുവരു” എന്ന ഉപദേശമായിരുന്നു; അന്തിമതീരുമാനമായിരുന്നില്ല. പിന്നീടാണ് അവിവാഹിതയായ സ്ത്രീയുടെ ആറുമാസമായ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ ഒരു ഇടക്കാല ഉത്തരവ് വന്നത്.
ഗർഭിണിയുടെ പ്രായം, അനാരോഗ്യം, അസ്വാതന്ത്ര്യം, മാനസികസമ്മർദം, സാന്പത്തികപരാധീനത തുടങ്ങിയ നിരവധി കാരണങ്ങൾ ഗർഭഛിദ്രത്തിന് അനുകൂലമായി ഉന്നയിക്കപ്പെടാം. കാരണമെന്തായാലും നിരപരാധിയായ ഗർഭസ്ഥശിശുവിന്റെ ജീവനാണ് അതിക്രൂരമായി നിഹനിക്കപ്പെടുന്നത്. ബോധപൂർവമായ ഇത്തരം കൊലപാതകങ്ങൾക്ക് ഒരു നീതീകരണവുമില്ല. അമേരിക്കൻ പ്രസിഡന്റ് ബൈഡന്റെ ഗർഭഛിദ്രത്തിനനുകൂലമായ നിലപാടിൽ ഫ്രാൻസിസ് മാർപാപ്പ ഈയിടെ തന്റെ വേദനയും ദുഃഖവും അറിയിക്കുകയുണ്ടായി.
ധാർമിക മനഃസാക്ഷി ഉണരണം
ഗർഭഛിദ്രവിഷയത്തിൽ മനുഷ്യന്റെ ധാർമികമനഃസാക്ഷിയാണ് ഉണരേണ്ടത്. ജനനശേഷം ഒരു മനുഷ്യജീവനെതിരായുണ്ടാകുന്ന അതിക്രമങ്ങൾക്കും അവകാശലംഘനങ്ങൾക്കുമെതിരേ നീതിക്കായി വാദിക്കാൻ അഭിഭാഷകരും സമൂഹവും മാധ്യമങ്ങളുമൊക്കെയുണ്ടാകും. എന്നാൽ തികച്ചും നിസഹായാവസ്ഥയിലുള്ള നിരപരാധിയായ ഒരു ഗർഭസ്ഥശിശുവിന്റെ ജീവൻ സംരക്ഷിക്കാൻ മനുഷ്യാവകാശ സംവിധാനങ്ങൾക്കാകുന്നില്ല എന്നു മാത്രമല്ല, സംരക്ഷിക്കേണ്ടവർതന്നെ അതിന്റെ ഘാതകരാകുന്ന കാഴ്ചയാണു കാണുന്നത്. മനുഷ്യന്റെ സ്വാർഥതയും സദാചാരവിരുദ്ധ ജീവിതശൈലിയും അറിവില്ലായ്മയുമൊക്കെ ഇതിനു കാരണമാകാം.
ഗർഭിണിയായ സ്ത്രീയുടെ അനാരോഗ്യം ഗർഭഛിദ്രത്തിനു പ്രേരകമാകുന്പോഴും ഭ്രൂണത്തെ നശിപ്പിക്കുക എന്ന ലക്ഷ്യമല്ല, സ്ത്രീയുടെ ജീവൻ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കണം ചികിത്സ നടത്തേണ്ടത്. അതിന്റെ പാർശ്വഫലമായി ഗർഭസ്ഥശിശുവിന്റെ ജീവൻ നഷ്ടപ്പെട്ടേക്കാം. അതൊരിക്കലും ആഗ്രഹിക്കുന്നില്ല, മറിച്ച് ഇരുവരുടെയും ജീവൻ രക്ഷിക്കുവാനാണ് ശ്രമിക്കുന്നത്. ഈ സമീപനമാണ് ധാർമികമായി നീതീകരിക്കാനാവുന്നത്. ഇതിനു വിരുദ്ധമായി ഗർഭഛിദ്രത്തെ അനുകൂലിക്കുകയോ സാധൂകരിക്കുകയോ ചെയ്യുന്ന നിയമങ്ങളും തീരുമാനങ്ങളും ധാർമികമൂല്യബോധത്തിന്റെ ശോഷണമായും മനുഷ്യാവകാശലംഘനമായും മാത്രമേ വിലയിരുത്താനാവൂ.
ആർച്ച്ബിഷപ് ജോസഫ് പെരുന്തോട്ടം