Thursday, August 4, 2022 10:22 PM IST
മാത്യു ആന്റണി / സ്വാതന്ത്ര്യസമരവും ക്രൈസ്തവരും - 1
ഇന്ത്യൻ സ്വാതന്ത്ര്യത്തിന് 75 വയസ് പൂർത്തിയാകുന്നു! 2022 ഒാഗസ്റ്റ് 15ന് ഇന്ത്യ 76-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കും. രണ്ട് ശതകത്തോളം ഇന്ത്യയിൽ നിലനിന്നിരുന്ന ബ്രിട്ടീഷ് ഭരണത്തിൽനിന്ന് ഇന്ത്യക്ക് 1947 ഓഗസ്റ്റ് 15നു സ്വാതന്ത്ര്യം ലഭിച്ചു. അനേകം സ്വാതന്ത്ര്യസമര സേനാനികൾ ബ്രിട്ടീഷ് ഭരണത്തിനും മേൽക്കോയ്മയ്ക്കുമെതിരായി ഇന്ത്യ എന്ന മഹത്തായ രാഷ്ട്രത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചു. ആ ധീരദേശാഭിമാനികളുടെ ജീവിതത്തിന്റെയും പോരാട്ടത്തിന്റെയും ഓർമപ്പെടുത്തലായി നിലകൊള്ളുന്നതിനാൽ ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രം പ്രാധാന്യമർഹിക്കുന്നു.
എന്താണ് ഇന്ത്യയുടെ സ്വാതന്ത്ര്യസമരം?
ബ്രിട്ടൻ, ഫ്രാൻസ്, പോർച്ചുഗൽ എന്നീ രാഷ്ട്രങ്ങളുടെ ഇന്ത്യയിലെ കോളനി ഭരണത്തിനെതിരേ ഇന്ത്യക്കാർ നടത്തിയ ദീർഘമായ സമരങ്ങളാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരം. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള 1857ലെ ചരിത്രപരമായ കലാപമുൾപ്പെടെ ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലുടനീളം നിറഞ്ഞുനിന്ന നിരവധി സമരങ്ങളുടെയും ആശയങ്ങളുടെയും വ്യക്തികളുടെയും ചരിത്രമാണിത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങൾ ദേശീയതയുടെ ഉദയത്തിലേക്കു നയിച്ച രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാമ്പത്തിക ഘടകങ്ങളുടെ ഒരു ലയനമായിരുന്നുവെന്ന് നിരീക്ഷിക്കപ്പെടുന്നു.
സ്വാതന്ത്ര്യസമര ചരിത്രത്തിലെ പക്ഷപാതങ്ങൾ
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ജനകീയചരിത്രം മഹദ് വ്യക്തികളെക്കുറിച്ചുള്ള വിവരണങ്ങളാൽ മഹത്വവത്കരിക്കപ്പെട്ടിട്ടുള്ളതായി വിമർശനങ്ങൾ നിലനിൽക്കുന്നു. പ്രാദേശിക സ്വാതന്ത്ര്യസമരസേനാനികളുടെ ജീവചരിത്രാഖ്യാനങ്ങൾ സ്വാതന്ത്ര്യസമരത്തെ ഓർമിപ്പിക്കുന്ന പ്രാദേശിക സന്ദർഭങ്ങളിൽപ്പോലും ‘മഹാനേതാക്കളുടെ’ ജീവിതവും കാലവുംകൊണ്ടു നിറഞ്ഞിരിക്കുന്നു. ഇത്തരത്തിലുള്ള ചരിത്രരചന വ്യക്തിക്ക് ചരിത്രത്തിന്റെ രൂപകൽപ്പനയായി വിശേഷണങ്ങൾ നൽകുന്നു. കൂടാതെ ഇന്ത്യയിലെ ജനങ്ങളുടെ വലിയ ദേശീയ അഭിലാഷങ്ങളുടെ പ്രതിനിധികളായി നേതാക്കളെ ചിത്രീകരിക്കാൻ പ്രവണത കാണിക്കുന്നു ( EPW ENGAGE, 14.08.2019). ദേശീയ മുഖ്യധാരയിൽനിന്നു ദുർബല സമൂഹങ്ങളുടെ സമരപോരാട്ടചരിത്രം തമസ്കരിക്കപ്പെടുകയും അവരുടെ നേതാക്കൾ അദൃശ്യരാക്കപ്പെടുകയും ചെയ്തു.
കീഴാളപക്ഷ സ്വാതന്ത്ര്യസമര ചരിത്രം
സ്വാതന്ത്ര്യസമരത്തിന്റെ ബൃഹദ് ആഖ്യാനങ്ങളിൽനിന്നു ചരിത്രപരമായി പാർശ്വവത്കരിക്കപ്പെട്ട സ്ത്രീ, കർഷക, തൊഴിലാളി, ആദിവാസി സമൂഹങ്ങളുടെ കണ്ണുകളിലൂടെ സ്വാതന്ത്ര്യസമരചരിത്രം തിരുത്തിയെഴുതാൻ ശ്രമം നടന്നു. എഴുപതുകളിൽ കീഴാള പക്ഷത്തുനിന്നാരംഭിച്ച ഈ ചരിത്രരചനാസംരംഭങ്ങൾ സ്വാതന്ത്ര്യത്തിനായുള്ള ദേശീയ സമരാഖ്യാനങ്ങളിലേക്കു ചെറുതും കൂടുതൽ പ്രാദേശികവുമായ പോരാട്ടങ്ങളുടെ കഥകൾ വീണ്ടെടുത്തു തുടങ്ങി. കീഴാളപക്ഷ ചരിത്രരചനകളിലും അതിസൂക്ഷ്മ ന്യൂനപക്ഷമായ ക്രൈസ്തവരുടെ ചരിത്രം അദൃശ്യവത്കരിക്കപ്പെട്ടു. എന്നു മാത്രമല്ല, ചില ചരിത്രാഖ്യാനങ്ങളിൽ ക്രൈസ്തവർ ‘പ്രതിനായക’രായി പ്രത്യക്ഷപ്പെട്ടു തുടങ്ങി.
കേരളത്തിലെ ജനകീയ ചരിത്രധാരണകൾ
കേരളീയ രാഷ്ട്രീയ പൊതുമണ്ഡലത്തിൽ നിറഞ്ഞുനില്ക്കുന്ന ഒരു പൊതുധാരണയാണ് ക്രൈസ്തവർ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടില്ല എന്നത്. ഈ ജനകീയ ചരിത്രധാരണ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ പൊട്ടിമുളച്ചു വരുകയായിരുന്നില്ല. മലയാളി മെമ്മോറിയലിനുശേഷം തിരുവിതാംകൂറിൽ ക്രൈസ്തവരുടെ നേതൃത്വത്തിൽ ആരംഭിച്ച എല്ലാ സംഭവങ്ങളും ഇവിടത്തെ ചരിത്രകാരന്മാർ വക്രീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഈ വക്രീകരിക്കപ്പെട്ട ചരിത്രമാണ് പുസ്തകങ്ങളിലൂടെയും പത്രമാധ്യമങ്ങളിലൂടെയും ‘പ്രബല ആശയനിർമാതാക്കൾ’ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. ബഹുജനങ്ങൾ ഭൂരിപക്ഷവും ഇത്തരം സ്ഥാപിത താത്പര്യക്കാരുടെ ഗുളികരൂപത്തിൽ പ്രചരിപ്പിക്കപ്പെടുന്ന ആശയങ്ങൾ വിഴുങ്ങുന്നവരാണ്. ദേശീയ സ്വാതന്ത്ര്യസമരത്തിലെ കേരള ക്രൈസ്തവരുടെ പങ്കാളിത്തത്തെ സംബന്ധിച്ച ജനകീയധാരണകൾ വക്രീകരിക്കപ്പെട്ട ഈ ചരിത്രഗുളികകളുടെ സ്വാധീനത്തിൽ പെട്ടിട്ടുണ്ട്. ഇങ്ങനെ ഒരു ചരിത്ര വക്രീകരണവും അതുവഴി ബഹുജനങ്ങളിൽ ആഴപ്പെട്ട ജനകീയ ചരിത്രധാരണയും എങ്ങനെയാണ് വേരുറച്ചത് എന്ന് അന്വേഷിക്കേണ്ടതുണ്ട്.
തിരുവിതാംകൂറിലെ എല്ലാ സമുദായങ്ങളും ഒരുമിച്ചു നിന്നു നടത്തിയ ആദ്യ സംഘടിത പ്രക്ഷോഭമായിരുന്നു മലയാളി മെമ്മോറിയൽ. നായർ, ക്രൈസ്തവ, ഈഴവ, മുസ്ലിം സമുദായങ്ങൾ ആളും അർഥവും നല്കി മെമ്മോറിയലിൽ പങ്കെടുത്തു. എന്നാൽ, നായർ സമുദായത്തിനു മാത്രമേ മെമ്മോറിയൽക്കൊണ്ടു നേട്ടങ്ങൾ ഉണ്ടായുള്ളൂ.
ഈഴവർ ഒരു പ്രത്യേക മെമ്മോറിയൽ സമർപ്പിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല. ക്രൈസ്തവരുടെ നേതൃത്വത്തിൽ പിന്നീട് പ്രക്ഷോഭങ്ങൾ ആരംഭിച്ചു. ഈഴവ, മുസ്ലിം സമുദായങ്ങളെ ഒരുമിപ്പിച്ചു നടന്ന ഈ സമരപരിപാടികൾക്ക് നല്ല ജനപിന്തുണ കിട്ടി. നിലനില്ക്കുന്ന ഭരണം വഴി പ്രധാന ആനുകൂല്യങ്ങൾ വാങ്ങുന്ന സമുദായങ്ങൾ എതിർപ്രചാരണങ്ങളും ആരംഭിച്ചു.
പത്രങ്ങളെയാണ് പ്രചാരണായുധമായി തെരഞ്ഞെടുത്തത്. ക്രൈസ്തവ സമുദായത്തെയും നേതാക്കന്മാരെയുമാണ് അവർ പ്രധാനമായും ഉന്നംവച്ചത്. എല്ലാക്കാലത്തും നിലവിലുള്ള പ്രബല സംവിധാനങ്ങളോടും ആശയങ്ങളോടും ക്രൈസ്തവർ പോരാട്ടത്തിൽ ഏർപ്പെട്ടതുവഴി മുഖ്യധാരയിൽനിന്നു തമസ്കരിക്കാനുള്ള പ്രവണതയും കൂടിക്കൂടി വന്നു.
നിവർത്തനപ്രക്ഷോഭകാലത്തു നായർ സമുദായക്കാരും വിമോചനസമരകാലത്തു കമ്യൂണിസ്റ്റുകളും ഇക്കാലത്ത് പൊളിറ്റിക്കൽ ഇസ്ലാമും ഇത് ആവർത്തിക്കുന്നു. ക്രൈസ്തവരുടെ ചരിത്രത്തെ മാത്രമല്ല മുട്ടത്തു വർക്കിയുടെ സാഹിത്യത്തെയും റബറിനെയുമൊക്കെ അപരവത്കരിച്ചതായി ചിലർ നിരീക്ഷിക്കുന്നുണ്ട്.
ക്രൈസ്തവരുടെ പിഴവ്
ഈ ജനകീയ ചരിത്രധാരണകൾ ക്രൈസ്തവ സമുദായത്തെയും കാര്യമായ തോതിൽ സ്വാധീനിച്ചിട്ടുണ്ട്. സഭാചരിത്രങ്ങൾ ഹയരാർക്കിയുടെ മാത്രം ചരിത്രമായി മാറിയതും സമുദായത്തിന്റെ ചരിത്രജീവിതം അതിൽ ഇടംപിടിക്കാതെ പോയതും ഈ പ്രവണതയ്ക്ക് ആക്കം കൂട്ടി. നേതൃത്വത്തിലെ ചിലരുടെ ചെയ്തികൾക്കു സമുദായത്തിന്റെ പൊതു അംഗീകാരമുണ്ടെന്ന മിഥ്യാധാരണ ഇവിടത്തെ ക്രൈസ്തവരിലും ക്രൈസ്തവേതരിലും പ്രബലമായി. “സമുദായത്തിന്റെ ധന്യമായ പൈതൃകം ദേശീയ സമരത്തിലെ സജീവമായ പങ്കാളിത്തം വിസ്മൃതിയിൽ തള്ളാൻ സമുദായം ഒരുമ്പെടുന്നെങ്കിൽ വരും തലമുറകൾ നമ്മെ കുറ്റക്കാരായി വിധിക്കും. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത തലമുറ കുറ്റിയറ്റു പോകുംമുമ്പ് അവരുടെ സഹായത്തോടെ ദേശീയ സമരത്തിൽ ക്രൈസ്തവർ വഹിച്ച പങ്ക് സൂക്ഷ്മമായും സത്യസന്ധമായും രേഖപ്പെടുത്താനുള്ള വെല്ലുവിളി ഏറ്റെടുക്കണ”മെന്ന് എൺപതുകളിൽ പ്രഫ. സ്കറിയ സക്കറിയ പറഞ്ഞിട്ടുണ്ട്.
എന്നാൽ അത്തരമൊരു ശ്രമവും ഉണ്ടായില്ല. രീതിശാസ്ത്രപരമായ ഒരു മാതൃകയും അദ്ദേഹം മുന്നോട്ടു വച്ചിരുന്നു. “കേരള ക്രൈസ്തവരുടെ ചരിത്രത്തെ കേരള ക്രൈസ്തവസഭകളുടെ ചരിത്രമാക്കി വായിക്കുകയും പഠിക്കുകയും വിധിക്കുകയും ചെയ്യുന്ന ശീലം മാറേണ്ടതാണ്. സാമൂഹിക, സാമ്പത്തിക, സാംസ്കാരിക പ്രവണതകൾ മുൻനിർത്തി കേരളത്തിലെ പ്രാദേശിക സമൂഹത്തിന്റെ ഉപസമൂഹമായി അവരെ മനസിലാക്കാനും വിശദീകരിക്കാനും ശീലിക്കേണ്ടിയിരിക്കുന്നു” ( സ്കറിയ സക്കറിയ, ഇരുപതാം നൂറ്റാണ്ടിലെ കേരളക്രൈസ്തവർ, പേജ് 18)
മുഖ്യധാരയിലെ ഒറ്റുകാർ!
കേരളത്തിലെ സവർണ ചരിത്രകാരന്മാർ രേഖപ്പെടുത്തിയ ചരിത്രത്തിൽ ക്രൈസ്തവർ പലപ്പോഴും ഒറ്റുകാരും പിന്തിരിപ്പന്മാരുമായാണ് പ്രത്യക്ഷപ്പെടുന്നത്. സഭാ നേതൃത്വത്തിലെ ചിലർ ചേർന്ന് സർ സിപിക്ക് മംഗളപത്രം സമർപ്പിച്ച സംഭവത്തെ വിസ്തരിച്ചവതരിപ്പിക്കുമ്പോഴും സർ സിപിയുടെ ഭരണംകൊണ്ട് നട്ടെല്ലൊടിഞ്ഞ സമുദായമാണ് ക്രൈസ്തവരെന്നു രേഖപ്പെടുത്താൻ അവർ വിസ്മരിക്കും.
ഇവിടെ പ്രഫ.സ്കറിയ സക്കറിയയുടെ ഒരു നിരീക്ഷണം ശ്രദ്ധേയമാണ്: “കേരള ക്രിസ്ത്യാനികളിൽ ചിലർ ബ്രിട്ടീഷുകാർക്കും സ്തുതി പാടിയിട്ടുണ്ടാവാം. മറ്റു ചിലർ സർ സിപിക്കുവേണ്ടി കോമാളിവേഷം കെട്ടിയിട്ടുണ്ടാവാം. തനിക്കും കുടുംബത്തിനും സാമൂഹ്യ സാമ്പത്തിക ശ്രേയസ് കൈവരുത്താൻ ഇത്തരം കുത്സിതവൃത്തികളിൽ ഏർപ്പെട്ടവർ എണ്ണത്തിൽ ഇത്രയുമോ ഇതിലേറെയോ മറ്റെല്ലാ സമുദായങ്ങളിലും ഉണ്ടെന്ന കാര്യം അനുസ്മരിക്കുമ്പോൾ ഇതേച്ചൊല്ലി ക്രൈസ്തവർ നാണിക്കേണ്ടതില്ല. അവരിലൂടെയാണ് സമുദായത്തിന്റെ പ്രതിച്ഛായയ്ക്കു മൊത്തത്തിൽ മങ്ങലേറ്റതെന്നു പറയുക വയ്യ”. (സ്വാതന്ത്ര്യ സമരവും കേരള ക്രൈസ്തവരും, പേജ് 4)
ക്രൈസ്തവ സ്വാതന്ത്ര്യസമര പോരാളികൾ
ബ്രിട്ടീഷ് ഇന്ത്യയിലെ തിരുവിതാംകൂർ, കൊച്ചി, മലബാർ നാട്ടുരാജ്യങ്ങളിലായാണ് കേരള ക്രൈസ്തവർ അധിവസിച്ചിരുന്നത്. ഇവിടെ തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങളിൽ മാത്രമേ ക്രൈസ്തവർക്ക് കാര്യമായ ജനസംഖ്യ ഉണ്ടായിരുന്നുള്ളൂ. മലയാളി മെമ്മോറിയിൽ മുതൽ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നടന്ന എല്ലാ സമരങ്ങളിലും ക്രൈസ്തവരുടെ ശക്തമായ സ്വാധീനം ഉണ്ടായിരുന്നു. ബാരിസ്റ്റർ ജോർജ് ജോസഫ്, തേവർതുണ്ടിയിൽ ടൈറ്റസ്, നിധീരി മാണിക്കത്തനാർ, ടി.എം. വർഗീസ്, സി.എം. സ്റ്റീഫൻ, എ.ജെ. ജോൺ, എൻ.വി. ജോസഫ്, ഇ.ജോൺ ഫിലിപ്പോസ്, അക്കാമ്മ ചെറിയാൻ, ആനി മസ്ക്രീൻ, സാമുവൽ ആറോൺ, ഐ.സി. ചാക്കോ, എം.എം. വർക്കി, സി.ജെ. വർക്കി, എൽ.എം. പൈലി, ഇ. ജോൺ ജേക്കബ്, ആർ.വി. തോമസ്, കെ.എം. കോര, പി.ജെ. സെബാസ്റ്റ്യൻ, പി.ടി. ചാക്കോ, കെ.എം. ചാണ്ടി, ചെറിയാൻ കാപ്പൻ, മാത്യു മണിയങ്ങാടൻ, ചാക്കോ കാഞ്ഞൂപ്പറമ്പിൽ, പി.എം. വർഗീസ്, വി.ഒ. മർക്കോസ്, ഭജേഭാരതം എം. മാത്തുണ്ണി, സെബാസ്റ്റ്യൻ പൂവത്തിങ്കൽ, ഗ്രിഗറി കണ്ടംകരി, സിറിയക് നിധീരി, എ.സി. കുര്യാക്കോസ്, കെ.ടി. തോമസ്, കെ.ഇ. മാമ്മൻ, എം.ഒ. ജോസഫ് നെടുങ്കുന്നം എന്നിങ്ങനെ ധാരാളം ക്രൈസ്തവർ ദേശീയ സ്വാതന്ത്ര്യ സമരത്തിൽ ധൈഷണികവും നേതൃപരവുമായ സംഭാവനകൾ നല്കി.
(കേരള ക്രൈസ്തവരുടെ സാംസ്കാരിക ചരിത്രത്തിൽ സ്വതന്ത്ര ഗവേഷകനാണ് ലേഖകൻ.)
(തുടരും)