Friday, August 5, 2022 11:56 PM IST
ഫാ. റൊമാൻസ് ആന്റണി
ചരിത്രവഴികളിൽ അപ്രത്യക്ഷമായ ജനസമൂഹങ്ങളുണ്ട്. സുനാമിയും ഭൂകന്പവും പ്ലേഗും ജലപ്രളയവും മൂലം ഒരുപാട് ഗ്രാമങ്ങളിലെ ജനങ്ങൾ കാലയവനികയ്ക്കു പിന്നിലേക്കു തള്ളപ്പെട്ടിട്ടുണ്ട്. നമ്മുടെ മൊഹൻജദാരോയും ഹാരപ്പായും പ്രളയംമൂലം നശിച്ച നഗരങ്ങളാണ്. ചരിത്രത്തിലെ മുറിപ്പാടു വീണ ഈ അധ്യായങ്ങൾ ആവർത്തിക്കാതിരിക്കട്ടെയെന്നാണ് എല്ലാ മനുഷ്യരുടെയും പ്രാർഥന. എന്നാൽ, ദൈവത്തിന്റെ സ്വന്തം നാട്ടിൽ ചില സമൂഹങ്ങൾ ജീവിക്കാൻ അവകാശമില്ലാതെ പുറത്താക്കപ്പെടുന്ന സാഹചര്യം നമ്മളെ ഭയപ്പെടുത്തുന്നു. ബഫർ സോണ് എന്ന ഡെമോക്ലീസിന്റെ വാൾ നമ്മുടെ മലയോര കർഷകരുടെ ആവാസ കേന്ദ്രങ്ങൾക്കു ഭീഷണിയായി തൂങ്ങിയാടുന്നു. കേരളത്തിലെ തീരദേശ ഗ്രാമങ്ങളിൽ കടൽത്തീരത്ത് വസിക്കുന്നവരെ പുനർഗേഹം എന്ന ഓമനപ്പേരിട്ടു പിച്ചക്കാശു കാണിച്ച് പുറത്താക്കാൻ സംസ്ഥാന സർക്കാർ പരിശ്രമിക്കുന്നു. കർഷകരും മത്സ്യത്തൊഴിലാളികളും ഒരുപോലെ അതിജീവനത്തിനായി പൊരുതുകയാണ്.
സമീപനം മാറണം
ബഫർ സോണ് എന്ന സങ്കല്പം പ്രകൃതിസംരക്ഷണവുമായി ബന്ധപ്പെട്ട ഭൂമിശാസ്ത്ര മുദ്രപ്പെടുത്തലാണ്. പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കാനും വനസന്പത്തു സംരക്ഷിക്കാനും വന്യമൃഗങ്ങൾക്ക് സുരക്ഷിത കവചമൊരുക്കാനുമാണീ മുദ്രപ്പെടുത്തൽ എന്നാണ് സർക്കാരിന്റെ വാദം. ഇവിടെ പ്രസക്തമായതു പരിസ്ഥിതി സംരക്ഷക തീവ്രവാദികൾ കൊട്ടിഘോഷിക്കുന്ന വൻതോതിലുള്ള നിയന്ത്രണങ്ങളാണോ, മുദ്രകുത്തപ്പെട്ട പ്രദേശത്തെ ജനങ്ങളുമായി സംവാദത്തിലേർപ്പെട്ടെടുക്കുന്ന ഉത്തരവാദിത്വത്തോടുകൂടിയുള്ള സംരക്ഷണ നടപടികളാണോ അഭിലഷണീയം എന്നതാണ്.
ഇക്കാര്യത്തിൽ അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളത് സംയോജിത പ്രകൃതിസംരക്ഷണവും ആവാസകേന്ദ്രങ്ങളിലെ ജനങ്ങളുടെ സാന്പത്തിക വികസനവും സാമൂഹിക ജീവിതവും തമ്മിൽ ഏകോപിപ്പിച്ചുകൊണ്ടുള്ള ഒരു സമീപനമാണ്. ഇവിടെ പരിസ്ഥിതി-കൃഷി-വനംവകുപ്പ് മന്ത്രാലയം, തദ്ദേശ സ്വയംഭരണ സ്ഥാപനം, കർഷക സമിതികൾ എന്നിവ ചില അംഗീകൃത മാനദണ്ഡങ്ങൾ പാലിച്ച് ഏർപ്പെടുന്ന കരാർ പ്രകാരം നടപ്പാക്കുന്ന ഇടപെടലുകൾക്കാണ് പ്രാധാന്യം നൽകുന്നത്. ഇവിടെ നിർബന്ധിത കുടിയൊഴിപ്പിക്കലോ സന്പൂർണ കൃഷി നിരോധനമോ അല്ല. ഉത്തരവാദിത്വത്തോടുകൂടിയുള്ള ജനസമൂഹങ്ങളുടെ ഇടപെടലുകൾക്കാണു മുൻഗണന. വളരെ അത്യാവശ്യ സാഹചര്യങ്ങളിൽ മാറ്റിപ്പാർപ്പിക്കേണ്ടവർക്ക് അവർ ഏർപ്പെട്ടിരിക്കുന്ന തൊഴിൽ ചെയ്യുവാനുള്ള ബദൽ സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുക്കുകയാണു വേണ്ടത്. വന്യമൃഗങ്ങൾ ജനവാസമേഖലയിലേക്കു കടന്നുവരുന്നത് വനത്തിനുള്ളിൽ ഭക്ഷണവും വെള്ളവും ഇല്ലാതാകുന്പോഴാണ്. വനംവകുപ്പിന്റെ അനാസ്ഥ ഒരിക്കലും വിഷയമാകുന്നില്ല എന്നതാണു വാസ്തവം.
പുനർഗേഹം
പശ്ചിമഘട്ട താഴ്വാരത്തുനിന്ന് നമുക്ക് കേരളത്തിന്റെ തീരദേശ ഗ്രാമങ്ങളിലേക്കു കടക്കാം. കേരളത്തിന് 589 കിലോമീറ്റർ ദൈർഘ്യമുള്ള തീരദേശമാണുള്ളത്. സമുദ്രമത്സ്യ ഗ്രാമങ്ങളിലെ നിത്യസന്ദർശകനാണ് കടലാക്രമണം.
കടലാക്രമണം മൂലം വർഷം തോറും നഷ്ടമാകുന്ന തീരം സംരക്ഷിക്കുവാൻ ഇതുവരെ സുസ്ഥിരമായ സാങ്കേതികവിദ്യ കണ്ടെത്താൻ നമ്മുടെ ഗവേഷണസ്ഥാപനങ്ങൾക്കു കഴിഞ്ഞിട്ടില്ല. മറ്റു രാജ്യങ്ങളിലെ തീരസംരക്ഷണ സന്പ്രദായങ്ങൾ പകർത്താനും സാധിച്ചിട്ടില്ല.
ദുരന്തസാധ്യതാ പ്രദേശങ്ങളിലെ താമസക്കാരെ സുരക്ഷിത മേഖലയിലേക്കു മാറ്റിപ്പാർപ്പിക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെയാണ് പുനർഗേഹം എന്ന പദ്ധതിക്കു രൂപം കൊടുത്തിരിക്കുന്നത്. തീവ്ര വേലിയേറ്റ തീരത്ത് കടലിൽനിന്ന് അന്പതു മീറ്റർ പ്രദേശത്തു വസിക്കുന്ന കുടുംബങ്ങളെയാണ് പദ്ധതി പ്രകാരം പുനരധിവസിപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നത്. തത്വത്തിൽ അംഗീകരിക്കാവുന്ന ഒരു ദുരന്തനിവാരണ പരിപാടിയാണിത്. എന്നാൽ, ഇത്തരത്തിലുള്ള പുനരധിവാസ പ്രക്രിയയിൽ കാണിക്കേണ്ട, അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട നിബന്ധനകൾ പാലിക്കാൻ സർക്കാർ മടിക്കുന്നു എന്നതാണ് പ്രധാന വിഷയം. ദുരന്തമുഖത്ത് വസിക്കുന്നവരെ സുരക്ഷിത താവളങ്ങളിലേക്കു മാറ്റുന്പോൾ പാലിക്കേണ്ട അടിസ്ഥാനതത്വം അവഗണിക്കപ്പെടുന്നു. സുരക്ഷിതവും വാസയോഗ്യവുമായ ഭവനം എല്ലാ മനുഷ്യരുടെയും അവകാശമാണ്.
പുനർഗേഹം പദ്ധതി പ്രകാരം മാറ്റിപ്പാർപ്പിക്കുന്നവർക്ക് വാഗ്ദാനം ചെയ്യുന്നത് പത്തുലക്ഷം രൂപയാണ്. വസ്തുവിനും വീടിനുംകൂടിയാണ് പത്തുലക്ഷം രൂപ എന്നത് അതിശയകരം. വസ്തുവിന്റെ ഇപ്പോഴത്തെ കന്പോളവിലയും ഭവനനിർമാണത്തിനുള്ള ഭീമമായ ചെലവും കണക്കിലെടുക്കുന്പോൾ ഈ തുക തുലോം തുച്ഛമാണെന്നതിനേക്കാൾ ഒരു ജനതയോടു കാണിക്കുന്ന അവഹേളനമാണ്.
അർഹമായ പ്രതിഫലം നൽകണം
സർക്കാർ എങ്ങനെയാണ് വസ്തുവിന് വില നിശ്ചയിക്കുന്നതെന്ന് ഇവിടെ പഠന വിധേയമാക്കേണ്ട കാര്യമാണ്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ദേശീയപാത ആറുവരി പാതയാക്കാൻവേണ്ടി സ്ഥലമേറ്റെടുക്കുന്പോൾ ഉടമകൾക്ക് നൽകുന്ന തുക ഏവരുടെയും പ്രതീക്ഷയ്ക്ക് അപ്പുറത്തുള്ളതാണ്. പലർക്കും ലോട്ടറി അടിച്ച അനുഭവമാണുള്ളത്. കടൽത്തീരം മുഴുവൻ സർക്കാർ വക പുറന്പോക്കാണ് എന്ന തത്വത്തിലാണ് തീരദേശവാസികളുടെ സ്ഥലമേറ്റെടുക്കുന്പോൾ ചെറിയ വില പ്രതിഫലമായി നിശ്ചയിക്കുന്നത്.
കടൽത്തീരത്തു വസിക്കുന്നവർക്ക് വസ്തുവിന്റെ ഉടമസ്ഥാവകാശമല്ല, കൈവശാവകാശം മാത്രമാണുള്ളതെന്നാണ് സർക്കാരിന്റെ സ്ഥിരം വാദം. ഇവിടെ അടിസ്ഥാനപരമായി പരിഹരിക്കേണ്ട ചില പ്രശ്നങ്ങളുണ്ട്. കടൽത്തീരത്തു വസിക്കുന്ന ആരും തന്നെ അവരുടെ കുറ്റംകൊണ്ടല്ല ദുരന്തസാധ്യതാ പ്രദേശങ്ങളിൽ വസിക്കുന്നത്. പലരും ഇവിടെ കുടിൽ കെട്ടിയപ്പോൾ കടൽ അങ്ങു വിദൂരത്തായിരുന്നു. മനുഷ്യരല്ല കടലിനടുത്തേക്കു പോയത്. കടലാണ് ജനവാസകേന്ദ്രങ്ങളിലേക്കു വന്നത് എന്നതാണു യാഥാർഥ്യം. അതുകൊണ്ടു മറ്റേതൊരു സ്ഥലത്തു വസിക്കുന്നവരെയും പോലെ ദുരന്തസാധ്യതാ പ്രദേശത്തു വസിക്കുന്നവർക്കും വർഷങ്ങളായി അവർ വസിക്കുകയും വികസിപ്പിക്കുകയും ചെയ്ത സ്ഥലത്തിന് അർഹമായ പ്രതിഫലത്തിന് അവകാശമുണ്ട്.
പുനർഗേഹം പദ്ധതി പ്രകാരം ലഭിച്ച ചെറിയ തുക കൊണ്ടു വസ്തുവാങ്ങാൻ ചെല്ലുന്ന തീരദേശവാസികൾ ദേശീയപാതാ വികസനത്തിന് സർക്കാരിനു ഭൂമി നൽകിയവരുടെ ഭീമൻ തുകയുമായി മത്സരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിൽ പുനർഗേഹം പദ്ധതി മൊത്തത്തിൽ പൊളിച്ചെഴുതപ്പെടണം. ഒന്നുകിൽ സർക്കാർ തന്നെ ഭൂമി ഏറ്റെടുത്ത് ഭവനം നിർമിച്ചു നൽകണം. അല്ലെങ്കിൽ വസ്തുവാങ്ങാനാവശ്യമായ പണവും നല്ല ഭവനം പണിയാനുള്ള തുകയും നൽകണം.
മത്സ്യത്തൊഴിലാളികളെ അവഗണിക്കരുത്
നമ്മുടെ വികസനതന്ത്രങ്ങളുടെ പരാജയത്തിന്റെ ബാക്കിപത്രമാണ് തീരദേശവാസികളുടെ ദുരവസ്ഥ. തീരദേശവാസികൾ രാഷ്ട്രത്തിന്റെ സാന്പത്തിക വളർച്ചയ്ക്കു നല്കുന്ന സംഭാവന കണക്കിലെടുക്കാതെയാണ് അവർ വസിക്കുന്ന സ്ഥലത്തിന്റെ മൂല്യനിർണയം നടത്തുന്നത്. നമ്മുടെ സമുദ്ര ഗ്രാമങ്ങളിൽ വസിക്കുന്നവരിൽ നല്ലൊരു ശതമാനം ആളുകൾ മത്സ്യബന്ധനം നടത്തി നമ്മുടെ ജനങ്ങൾക്കു പോഷകാഹാരം നൽകുന്നതു ചെറിയ കാര്യമല്ല. പിന്നെ, നമ്മുടെ സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി മൂലം രാജ്യം നേടുന്ന വിദേശനാണ്യവും പരിഗണിക്കപ്പെടുന്നില്ല. കടൽത്തീരത്തെ മനുഷ്യരെ അവരുടെ ആവാസകേന്ദ്രങ്ങളിൽനിന്നു പറഞ്ഞുവിടുന്നതിൽ ഗൂഢലക്ഷ്യങ്ങളുണ്ട് എന്നാണ് തീരദേശവാസികൾ വിശ്വസിക്കുന്നത്.
സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് പ്രകാരം, തീരദേശത്തു വസിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ഭൂമി ഏറ്റെടുക്കുന്പോൾ ഏറ്റെടുത്ത വസ്തു പൊതു ആസ്തിയായി നിലനിർത്തണമെന്നും മത്സ്യത്തൊഴിലാളികളുടെ ഉപകരണങ്ങൾ സൂക്ഷിക്കാനും അവരുടെ വിശ്രമത്തിനും വിനോദത്തിനുമായും ഒഴിച്ചിടണമെന്നാണ് നിർദേശം. എന്നാൽ, തീരദേശം കോർപറേറ്റുകൾക്കു കൈമാറുമെന്നുള്ള സംശയം തീരദേശ ജനതയ്ക്കുണ്ട്. അതുകൊണ്ട് തീരദേശ ഗ്രാമങ്ങളിലെ ജനങ്ങളുമായി ആശയവിനിമയം നടത്തുകയും അവരുമായി സംവദിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.
ബഫർ സോണും പുനർഗേഹവും പല മനുഷ്യരുടെയും ജീവിതത്തെ ആശങ്കപ്പെടുത്തുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. വ്യത്യസ്ത സാഹചര്യങ്ങളിൽ വസിക്കുന്ന മനുഷ്യരുടെ ഭാവി നിർണയിക്കുന്ന കാര്യങ്ങളാണിവ. ജനകീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ആർജവവും പക്വതയുമുള്ള സമൂഹമാണ് നമ്മുടേത്. ആ പക്വത പ്രകടിപ്പിക്കാനുള്ള സമയമാണിത്.