Saturday, November 19, 2022 11:04 PM IST
ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്
പന്ത്രണ്ടു ലക്ഷത്തിൽപ്പരം ഫുട്ബോൾ പ്രേമികൾക്ക് സ്വാഗതമോതിക്കൊണ്ട് ഖത്തർ ഇത്തവണത്തെ ലോകകപ്പ് ഫുട്ബോളിന് വേദിയൊരുക്കിയിരിക്കുകയാണ്. കൊറോണ അടക്കമുള്ള പൊതുപ്രതിസന്ധികളെയും ഒട്ടനവധി ആരോപണങ്ങളെയും നേരിട്ടുകൊണ്ടാണ് സമയബന്ധിതമായി തയാറെടുപ്പുകൾ പൂർത്തിയാക്കിയത്. ഖത്തർ എന്ന അറബ് രാജ്യത്തിന്റെ പാരന്പര്യവും ഫുട്ബോൾ സംസ്കാരത്തിന്റെ തനിമയും ഇഴുകിച്ചേർത്തുകൊണ്ടാണ് ഖത്തറിൽ കാൽപ്പന്ത് പോരാട്ടത്തിന്റെ ആവേശം കൊഴുത്തിരിക്കുന്നത്. കളിക്കാരുടെയും കാണികളുടെയും അഭിനിവേശങ്ങൾക്കൊപ്പം ലോകമെന്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ ആവേശവും കൂടിച്ചേരുന്പോൾ തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായി മാറുകയാണ് ഈ അറബ് രാജ്യവും ലോകകപ്പും.
കോവിഡിനു ശേഷം ലോകത്തെ ഒന്നടങ്കം ഒന്നിച്ചു കൊണ്ടുവരുന്ന ഒരു ലോകകപ്പ് എന്ന സവിശേഷതയും ഇതിനുണ്ട്. ‘നല്ലതിനായി ഒരുമിക്കാം’ എന്ന പ്രത്യാശയുടെ ആപ്തവാക്യത്തിന് ഹയ്യാ ഹയ്യാ എന്ന ഔദ്യോഗിക ഗാനത്തിലൂടെ, മനുഷ്യരെ ചേർത്തു നിർത്താനുള്ളശേഷി ഫുട്ബോളിനും സംഗീതത്തിനും ഉണ്ടെന്ന വസ്തുത ഉയർത്തിക്കാട്ടുന്നതാണ് ഇത്തവണത്തെ ഫിഫ ലോകകപ്പ് ഫുട്ബോൾ. ഈ അറബ് നാടിന്റെ ആതിഥ്യവും അഭിരുചികളും കലാസാംസ്കാരിക സവിശേഷതകളും അടുത്തറിയാനുള്ള അവസരം കൂടിയാണിത്.
കേരളത്തിലും ആവേശം
പുത്തൻ ഉണർവോടും വർധിച്ച വീര്യത്തോടും തന്നെയാണ് ഭാരതവും നമ്മുടെ കൊച്ചുകേരളവും ഈ ലോകകപ്പിനെ വരവേൽക്കുന്നത്. ഒരു നാടിന്റെ കായിക പ്രേമത്തിന്റെ ജ്വാലാമുഖങ്ങളാണ് നമ്മുടെ നാട്ടിൽ എവിടെയും ഇപ്പോൾ പ്രകടമാകുന്നത്. ഭീമാകാരങ്ങളായ കട്ടൗട്ടുകളും ആവേശം തിരതല്ലുന്ന വാക്യങ്ങൾ എഴുതിയ ബാനറുകളും പ്രിയ താരങ്ങളുടെ ചിത്രങ്ങൾ പതിപ്പിച്ച ജഴ്സികളുംകൊണ്ടു നിറഞ്ഞിരിക്കുകയാണ് നമ്മുടെ നാട്. അടച്ചിരിക്കലിന്റെ വിരസതകളിൽനിന്നുള്ള വലിയൊരു മോചനമായിട്ടാണ് യുവത ഇത് ഏറ്റെടുത്തിരിക്കുന്നത്. നാളെ മുതൽ ഡിസംബർ 18 വരെ നീളുന്ന ഈ ഫുട്ബോൾ മാമാങ്കം യുവതയുടെ ചങ്കിടിപ്പ് ഉയർത്തിയിരിക്കുകയാണ്. കണ്ണും കാതും മനസും എല്ലാം ഫുട്ബോൾ എന്ന ഏക വികാരത്തിലേക്ക് എത്തിച്ചിരിക്കുകയാണ് ലോകമെന്പാടുമുള്ള ഫുട്ബോൾ പ്രേമികൾ.
ഊർജവും വീര്യവും ചോരാത്ത നമ്മുടെ യുവതയെ ഒരുമിപ്പിക്കാനും അവരുടെ ക്രിയാശേഷി പുറത്തുകൊണ്ടുവരാനുമുള്ള പ്രേരകഘടകമായി ഫുട്ബോൾ മാറിയെങ്കിൽ, ലഹരിയുടെയും മയക്കുമരുന്നിന്റെയും സോഷ്യൽ മീഡിയയുടെയും അടിമകളായി മാറിയെന്നു കരുതുന്നവർക്കുള്ള മറുമരുന്നു കൂടിയായി ഈ വസ്തുത നാം കണക്കിലെടുക്കേണ്ടതുണ്ട്. നേരായ വഴിയിൽ സമയോചിതമായി നമ്മുടെ വിദ്യാലയങ്ങളും കലാലയങ്ങളും കായികരംഗത്തെ കൈകാര്യം ചെയ്താൽ അതിലൂടെ വരുന്ന മാറ്റം അവിശ്വസനീയമായിരിക്കും. നിഷ്ക്രിയരായി ഒരു തലമുറ ലഹരിയുടെ മഹാമയക്കത്തിലേക്കു വഴുതി വീഴുന്പോൾ, അവർക്ക് ഇടപെടാനും ഇടപഴകാനും അവരുടെ ശാരീരിക മാനസികവൈകാരിക തലങ്ങളിൽ പക്വത ആർജിക്കാനും കായിക-കലാമേഖലകൾക്ക് ആകുമെന്നതിൽ രണ്ടു പക്ഷമില്ല.
ജങ്ക് ഫുഡ്, അമിതവണ്ണം, വ്യായാമക്കുറവ്, ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയവകൊണ്ടു നമ്മുടെ യുവതയെ നിർവചിക്കുന്പോൾ, കായികത്തിലൂടെ അവർക്ക് ആർജിക്കാൻ സാധിക്കുന്ന ശാരീരിക ആരോഗ്യവും മാനസിക സംതൃപ്തിയും നാം തിരിച്ചറിയണം. സൗഹൃദങ്ങൾ ഇല്ലാതെ, കളിചിരികൾ ഇല്ലാതെ, അണുകുടുംബത്തിൽ വളർന്നു വരുന്ന കുട്ടികൾക്ക് ആരാണ് അവരുടെതായ ഇടങ്ങളും ഇഷ്ടങ്ങളും അനുവദിച്ചുനല്കുന്നത്? ഹൃദയബന്ധങ്ങൾ ഇല്ലാതെ ഏകാന്തതയിലേക്കു ചേക്കേറുകയും മാനസിക പിരിമുറുക്കങ്ങളിൽ തളയ്ക്കപ്പെടുകയും സോഷ്യൽ മീഡിയയിലൂടെ തെറ്റായ ബന്ധങ്ങളിലേക്കും ശരിയല്ലാത്ത ആപ്പുകളിലേക്കും കടന്നു കയറി സ്വജീവിതവും അപരജീവിതവും താറുമാറാക്കുകയും ചെയ്യുന്ന കാഴ്ചകൾ ഇനിയും കണ്ടില്ലെന്നു നടിക്കരുത്.
സാമൂഹികപ്രതിബദ്ധതയുള്ള പൗരന്മാർ
ഇവിടെയാണ്, ‘ചികിത്സയെക്കാൾ പ്രതിരോധമാണ് ഉചിതം’ എന്ന വസ്തുത മനസിലാക്കിക്കൊണ്ട് നമ്മുടെ യുവതയുടെ ക്രിയാശേഷിയെയും ഇച്ഛാശക്തിയെയും ജിജ്ഞാസയെയും ചിന്തയെയും രൂപപ്പെടുത്തിക്കൊണ്ട് അവരെ സാമൂഹികപ്രതിബദ്ധതയുള്ള പൗരന്മാരാക്കി മാറ്റാൻ ശ്രമിക്കേണ്ടത്. അച്ചടക്കവും വൈകാരിക പക്വതയും ഇല്ലാത്തവരെന്ന് അവരെ മുദ്രകുത്തും മുന്പ് ഇതുപോലുള്ള കായിക വിനോദങ്ങളിലൂടെ അവർ സ്വന്തമാക്കുന്ന സൗഹൃദവും ഉണർവും പാരസ്പര്യവും നേതൃപാടവവും പരാജയങ്ങൾ നേരിടാനുള്ള മാനസിക പക്വതയുമൊക്കെ വിസ്മരിക്കരുത്.
പാഠ്യപദ്ധതികളിൽ കാലികമായ പരിഷ്കരണങ്ങൾക്കു വേണ്ടി ചർച്ചകൾ സജീവമാകുന്പോൾ കണക്കിലെടുക്കേണ്ടത് കായിക-ആരോഗ്യമേഖലകൂടിയാണ്. വിദ്യാലയാങ്കണങ്ങളും കലാലയ അന്തരീക്ഷവും കുട്ടികളിൽ മണ്ണിനോടുള്ള ബന്ധവും മനസുകൾ തമ്മിലുള്ള അടുപ്പവും പ്രകൃതി സൗഹൃദപരമായ വളർച്ചയും ഉറപ്പുവരുത്താൻ പോന്നതാവണം. സോഷ്യൽ മീഡിയയുടെ സ്ക്രീനുകളിലുള്ള ഇടുങ്ങിയ കളിക്കളങ്ങൾ അവരെ ചതിക്കുഴിയിലേക്കു കൊണ്ടുപോകുന്നുവെന്നതിന് സമകാലിക വാർത്തകൾ മാത്രം നോക്കിയാൽ മതിയല്ലോ. മാഫിയകളിലും മയക്കുമരുന്ന് സംഘങ്ങളിലും ചതിയിലും കെണിയിലും കൊലയിലും അവരെത്തി നിൽക്കുന്പോൾ അവരുടെ മുന്പിൽ കൊട്ടിയടയ്ക്കപ്പെട്ട കളിക്കളങ്ങളും കലാവേദികളും സൗഹൃദകൂട്ടായ്മകളും സംഘാതമായ സംരംഭങ്ങളും ഒരു പരിധിവരെ കാരണമായിട്ടുണ്ടെന്ന് വിസ്മരിക്കരുത്.
മാതാപിതാക്കളും അധ്യാപകരും രാഷ്ട്രീയ നേതാക്കളും പൊതുസമൂഹവും ഈ ഉത്തരവാദിത്വബോധത്തെ ഒരു കാരണവശാലും അവഗണിച്ചു കൂടാ. സ്മാർട്ട് ഫോണുകളും ഡിജിറ്റൽ സംവിധാനങ്ങളും നമ്മുടെ കുഞ്ഞുങ്ങൾക്കു സംലഭ്യമാക്കാൻ നമ്മൾ എടുത്ത ശ്രമവും ശ്രദ്ധയും ഇക്കാര്യത്തിലും ഉണ്ടാവണം. അങ്ങനെ വരുന്പോൾ അവരിൽ പ്രകടമായ മാറ്റങ്ങൾ കാണുകയും അത് നമ്മുടെ സാമൂഹികാന്തരീക്ഷത്തെ പ്രസരിപ്പുള്ളതാക്കുകയും ചെയ്യും. അതിലൂടെ അവരുടെ ആശയസംവേദന ക്ഷമതയും ആത്മവിശ്വാസവും വർധിക്കും.
ആലസ്യത്തിൽ നിന്ന് ഉണരട്ടെ നമ്മുടെ യുവത!
ആരവങ്ങൾ ഉയരട്ടെ നമ്മുടെ കളിയിടങ്ങളിൽ!
ആവേശം തിരതല്ലട്ടെ നമ്മുടെ മനസുകളിൽ!
മിഴികൾ തുറന്നു കരങ്ങൾ വിരിച്ചും ഉറക്കെ ചിരിച്ചും ഉണർവോടെ മുന്നേറുന്ന
ലഈബുകൾ (നല്ല കളിക്കാരാകട്ടെ) നമ്മുടെ മക്കൾ!
വിശ്വ പ്രേമത്തിന്റെ വക്താക്കളായി അവർ വളരട്ടെ!
ജീവിതമാകുന്ന കളിക്കളത്തിൽ പരാജയപ്പെടാത്ത ലഈബുകൾ ആകട്ടെ!
മാനവികതയുടെ ആഘോഷങ്ങൾ തിമിർക്കട്ടെ!
ഹയ്യാ, ഹയ്യാ, ഹയ്യാ, ഹയ്യാ, ഹയ്യാ, ഹയ്യാ, ഹാ...
നമുക്കൊരുമിക്കാം നന്മയ്ക്കായി...