Wednesday, November 23, 2022 2:13 AM IST
മാന്നാനം ചിറ്റേഴത്ത് വീട്ടില്‍നിന്നു രാജ്യം ശ്രദ്ധിക്കുന്ന ബ്യൂറോക്രാറ്റായി വളര്‍ന്ന സി.വി. ആനന്ദബോസ് ഇന്ന് ബംഗാളിന്റെ ഗവര്‍ണര്‍ പദവി ഏറ്റെടുക്കുകയാണ്. പേരിലൊരു ബംഗാളിത്തം ഉള്ളതിനാല്‍ ആനന്ദബോസ് ബംഗാളിയാണെന്നു ധരിച്ചവര്‍ അവിടെയുണ്ട്. മുഖ്യമന്ത്രി മമത ബാനര്‍ജി ഊഷ്മളമായ സ്വാഗതമാണ് ആനന്ദബോസിന് നല്‍കിയിരിക്കുന്നത്. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഊഷ്മളമായ ബന്ധമാണ് മുന്‍ ഐഎസ്എസ് ഉദ്യോഗസ്ഥനായ ആനന്ദബോസ് ലക്ഷ്യം വയ്ക്കുന്നതും. സമന്വയം, സഹകരണം, സഹവര്‍ത്തിത്വം എന്നിവയില്‍ അടിയുറച്ചായിരിക്കും തന്റെ സമീപനമെന്നും ഇതിനകം അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു.
ഓരോ ഘട്ടം വരുന്നതിനനുസരിച്ചു സമീപനം മാറ്റേണ്ടി വരുമെന്നു കൂട്ടിച്ചേര്‍ക്കാനും അദ്ദേഹം മടിക്കുന്നില്ല. ഗവര്‍ണര്‍ പദവിയെ അദ്ദേഹം നല്ല അവസരമായിട്ടാണ് കാണുന്നത്. പദവിയായിട്ടല്ല, ജനങ്ങളില്‍ ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കാന്‍ ഈ പ്രായത്തില്‍ ലഭിച്ച അവസരം. അതിനാല്‍ ഭരണഘടന വ്യവസ്ഥ ചെയ്യുന്ന ഒരു ഭരണത്തലവന് എന്നതിനപ്പുറത്തേക്കു ഒരു ജനസേവകന് ആയി മാറാനാണ് താത്പര്യമെന്നും പദവി ലഭിച്ച ശേഷം അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ചാവറയച്ചന്റെ അനുഗ്രഹമാണ് തന്റെ വിജയത്തിനു പിന്നിലുള്ളതെന്നു പറയാന്‍ മടിക്കാത്ത ആനന്ദബോസ് തന്റെ ലേഖനങ്ങളിലും ചാവറയച്ചനെക്കുറിച്ചും മാന്നാനം പള്ളിയെക്കുറിച്ചും ഏറെ പ്രതിപാദിച്ചിട്ടുണ്ട്.
ഗവര്‍ണര്‍ പദവി
ഗവര്‍ണര്‍ പദവിയെക്കുറിച്ച് അദ്ദേഹത്തിനു വ്യക്തമായ കാഴ്ചപ്പാടുണ്ട്. ആലങ്കാരിക പദവിയാണെന്നും ഗവര്‍ണര്‍ റബര്‍ സ്റ്റാമ്പാണെന്നും ആരെങ്കിലും പറഞ്ഞാല്‍ അവര്‍ ബി.ആര്. അംബേദ്കറെ അവഹേളിക്കുകയാണെന്ന് ആനന്ദബോസ് പറയുന്നു.
ഭരണഘടനാ നിര്‍മാണ സഭയിലുണ്ടായിരുന്ന പ്രഗത്ഭമതികളെ അവഹേളിക്കുകയാണവർ. ഇത്രയും അധികാരങ്ങളും സൗകര്യങ്ങളും സംവിധാനങ്ങളും കൊടുത്ത് ഭരണഘടനാ ശില്പികള് റബര്‍ സ്റ്റാമ്പിനെ സൃഷ്ടിക്കുമെന്നു പറഞ്ഞാല്‍ ഒരിക്കലും അത് സ്വീകരിക്കാനാകില്ല. ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. അവകാശങ്ങളുണ്ട്. ഉത്തരവാദിത്വങ്ങളുണ്ട്. അത് നിറവേറ്റാന്‍ ഗവര്‍ണര്‍ക്ക് കഴിയണം. ഗവര്‍ണര്‍ പദവി ഏറ്റെടുക്കുമ്പോള്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ കാര്യമായി കാണേണ്ട കാര്യമില്ല. വളരുന്ന ജനാധിപത്യത്തില്‍ അഭിപ്രായസംഘട്ടനങ്ങളുണ്ടാകണം. അതില്‍നിന്നു നല്ല വശങ്ങള് ഉരുത്തിരിയണം. അധികാരം ഉപയോഗിക്കുന്നതിലാണ് കാര്യം.
ബംഗാളുമായിട്ടുള്ള ബന്ധം
സാംസ്കാരികമായി നെറുകയില്‍ നില്ക്കുന്ന, വ്യക്തിപരമായി ഹൃദയത്തോടു ചേര്‍ന്നുനില്‍ക്കുന്ന ബംഗാളിനോട് ആനന്ദബോസിന് ആത്മബന്ധമുണ്ട്. അദ്ദേഹം ഔദ്യോഗികജീവിതം ആരംഭിക്കുന്നത് ബംഗാളിലെ സ്റ്റേറ്റ് ബാങ്കില്‍ നിന്നാണ്. സുഭാഷ് ചന്ദ്രബോസിനോടുള്ള ഇഷ്ടത്തിനു പുറത്താണ് സ്വാതന്ത്ര്യസമരസേനാനിയായിരുന്ന അച്ഛന് അദ്ദേഹമടക്കമുള്ള സഹോദരങ്ങളുടെ പേരിനൊപ്പം ബോസ് എന്നു ചേര്‍ത്തത്. എഴുതിയ ആദ്യ ചെറുകഥ ‘ചൗരംഗിയിലെ പൂക്കള്‍’ പോലും ബംഗാളിലെ സ്ഥലവുമായി ബന്ധപ്പെട്ടതാണ്; കോല്‍ക്കത്തയിലെ ചേരിനിവാസികളുടെ ജീവിതം പശ്ചാത്തലമായതാണു കഥ. കവിത എഴുതിയപ്പോള്‍ ബംഗാളിലെ ഏറ്റവുംവലിയ നദിയെക്കുറിച്ചായിരുന്നു. തലക്കെട്ടുപോലും ആ നദിയുടേത് - ‘ബ്രഹ്മപുത്ര’. ‘പറയാതിനിവയ്യ’ എന്ന ആത്മകഥയടക്കം മൂന്നു ഭാഷകളിലായി മുപ്പതിലേറെ പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. പല പുസ്തകങ്ങളും ഹിന്ദി, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിലേക്കാണു മൊഴിമാറ്റം നടത്തിരിക്കുന്നത്.
ആശയങ്ങളുടെ തമ്പുരാന്
പ്രധാനമന്ത്രി നരേന്ദ്രമോദി മാന്‍ ഓഫ് ഐഡിയാസ് എന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഇന്‍സ്പയേര്‍ഡ് സിവില്‍ സെര്‍വന്റ് എന്നും വിശേഷിപ്പിച്ചയാളാണ് ആനന്ദബോസ്. ആശയങ്ങളുടെ തമ്പുരാൻ. കേരളസര്‍ക്കാരും ആശയങ്ങളുടെ തമ്പുരാന് എന്ന വിളിപ്പേര് നല്കി ആദരിച്ചിരുന്നു. ജില്ലാ കളക്ടറായും വിദ്യാഭ്യാസം, ഫോറസ്റ്റ്, പരിസ്ഥിതി, തൊഴില്‍, പൊതുഭരണം തുടങ്ങി വിവിധ മന്ത്രാലയങ്ങളില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും അഡീഷണല്‍ ചീഫ് സെക്രട്ടറിയായുമെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രീംകോടതി നിയമിച്ച പത്മനാഭ സ്വാമിക്ഷേത്ര വിദഗ്ധ സമിതിയുടെ ചെയര്‍മാനായിരുന്നു.
എസ്ബിഐ ഉദ്യോഗസ്ഥനായിരിക്കെയാണ് ഐഎഎസ് എഴുതിയെടുത്തത്. അവിടം മുതലാണ് ചരിത്രം വഴിമാറുന്നത്. കണ്ണൂരിലെ ട്രെയിനിംഗ് കഴിഞ്ഞ് കാസർഗോഡ് സബ്കളക്ടറായിട്ടായിരുന്നു ആദ്യനിയമനം. കൊല്ലത്ത് ജില്ലാ കളക്ടറായിരിക്കുമ്പോഴാണ് മിക്ക പരിപാടികളുടേയും തുടക്കം. 28 പുതിയ പദ്ധതികളാണ് കൊല്ലത്തിരിക്കുമ്പോള് തുടങ്ങിയത്. അതില്‍ ഏറ്റവും ശ്രദ്ധേയമായത് നിര്‍മിതി കേന്ദ്രംതന്നെ. വെള്ളപ്പൊക്കത്തില്‍ വീടു നഷ്ടപ്പെട്ടവരെ എങ്ങനെ പുനരധിവസിപ്പിക്കും എന്നുള്ള ചിന്തയില്‍നിന്നാണ് ചെലവ് കുറഞ്ഞ വീട് എന്ന ആശയം രൂപപ്പെട്ടതും പ്രാദേശികമായി ലഭ്യമാകുന്ന നിര്‍മാണ സാമഗ്രികളാകണം ഉപയോഗിക്കേണ്ടത് എന്ന് തീരുമാനിച്ചതും. ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ ലാത്തൂരില്‍ നിര്‍മിതി കേന്ദ്രം നിര്‍മിച്ച 500 വീടുകളും ഈ അടിസ്ഥാനത്തിലായിരുന്നു.
ഡിസിഎല്ലിലൂടെ വളര്‍ന്നു
മാന്നാനം സെന്റ് ജോസഫ് യുപി സ്കൂള്‍, മാന്നാനം സെന്റ് എഫ്രേംസ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു ആനന്ദബോസിന്റെ പ്രാഥമിക വിദ്യാഭ്യാസം. ഡിഗ്രി മാന്നാനം കെ. ഇ. കോളജിലായിരുന്നു. ചങ്ങനാശേരി എസ്ബി കോളജില്‍നിന്നു ബിരുദാനന്തര ബിരുദമെടുത്തു. സ്കൂള്‍കാലഘട്ടത്തില്‍ ദീപിക ബാലസഖ്യ(ഡിസിഎല്‍)ത്തില്‍ അംഗമായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി പദവിയും അലങ്കരിച്ചു.
ഡിസിഎല്ലിലൂടെ തന്നെ ഉയര്‍ത്തികൊണ്ടുവന്ന അന്നത്തെ കൊച്ചേട്ടന് മാഞ്ഞൂസച്ചനെക്കുറിച്ച് ഏതു വേദിയിലും വാതോരാതെ സംസാരിക്കാന്‍ മടിയില്ല. കുഞ്ഞുങ്ങളുടെ ചുറ്റും കന്മതില് തീര്‍ക്കുന്നത് ഇഷ്ടമില്ലാത്ത വ്യക്തിയായിരുന്നു കൊച്ചേട്ടനച്ചന്. ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ നൂറുകണക്കിനു സ്കൂളുകളില്‍ പ്രസംഗിക്കാന്‍ അച്ചന് നിയോഗിച്ചിരുന്നത് ആനന്ദബോസിനെയായിരുന്നു. മാഞ്ഞൂസച്ചന് മുന്നില്‍ നിന്നല്ല, പകരം പിന്നില്‍നിന്നു പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയായിരുന്നു. ഡിസിഎല്ലില് പ്രവര്‍ത്തിക്കാന്‍ സാധിച്ചതാണ് തന്റെ ജീവിതത്തിന്റെ വിജയമെന്നും ആനന്ദബോസ് പറഞ്ഞിട്ടുണ്ട്.
ചാവറയച്ചനും ചിറ്റേഴത്ത് തറവാടും
മാന്നാനത്തു ജനിച്ചു വളര്‍ന്നുവെന്നു മാത്രമല്ല അദ്ദേഹത്തിന്റെ തറവാട്ടില്‍ ചാവറയച്ചന്റെ സാന്നിധ്യവുമുണ്ടായിരുന്നു. ചാവറയച്ചന് മാന്നാനത്തു പള്ളി പണിയാന്‍ വന്നപ്പോള്‍ ചിറ്റേഴത്തെ കളപ്പുരയാണ് അച്ചന്മാര്ക്കു വിശ്രമിക്കാനും പണിയായുധങ്ങള്‍ വയ്ക്കാനും ഉപയോഗിച്ചിരുന്നത്. അന്നത്തെ കാരണവന്മാരോട് അച്ചന് പറഞ്ഞ പല കാര്യങ്ങളും ആദരവിലും സ്നേഹത്തിലും പൊതിഞ്ഞ് അദ്ദേഹത്തിന്റെ തറവാട്ടിലെ തലമുറകള്‍ക്കു കൈമാറിയിട്ടുണ്ട്. പിടിയരി പിരിച്ചും ഉത്പന്നപ്പിരിവു നടത്തിയുമാണ് മാന്നാനം പള്ളി പണിതത്. പാരന്പര്യത്തിന്റെ തുടർച്ചയായി വല്യയമ്മ പിടിയരി ഇടുന്നതു കണ്ട കാര്യം അദ്ദേഹം ഓർമിക്കുന്നുണ്ട്.
ബിജെപിയില്‍ ചേര്‍ന്നു
2019ലാണ് ആനന്ദബോസ് ബിജെപിയില്‍ ചേരുന്നത്. ഇക്കഴിഞ്ഞ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ വന്‍ തിരിച്ചടിയെക്കുറിച്ചു സത്യസന്ധമായ റിപ്പോര്‍ട്ട് തയാറാക്കാന്‍ ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടത് അദ്ദേഹത്തോടാണ്. കോവിഡ് കാലത്ത് മോദി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ അതിഥിത്തൊഴിലാളി പലായനം പരിഹരിക്കാന്‍ ഏകാംഗ കമ്മിഷനായി നിയോഗിച്ചതും പ്രധാനമന്ത്രി നേരിട്ടായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ മുതൽ നരേന്ദ്ര മോദിയുമായി ആനന്ദബോസിനു ബന്ധമുണ്ട് . അദ്ദേഹം പ്രധാനമന്ത്രിയായപ്പോഴും പല വികസനപ്രശ്നങ്ങളും ആനന്ദബോസുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. നരേന്ദ്രമോദിയുടെ പ്രതിച്ഛായയിലാണ് ബിജെപിയെ കണ്ടതും അതില്‍ ചേര്ന്നതുമെന്നും ആനന്ദബോസ് വ്യക്തമാക്കിയിട്ടുണ്ട്.
ജോണ്സണ് വേങ്ങത്തടം