Saturday, November 26, 2022 2:13 AM IST
ജോർജ് കള്ളിവയലിൽ
പ്രതീക്ഷയാണു പിടിവള്ളി. പ്രതീക്ഷ നശിച്ചാൽ നിരാശയും തമ്മിലടിയും തകർച്ചയും പരാജയവുമാകും ഫലം. തകർച്ചയുടെ വേഗതയിൽ മാത്രമേ വ്യത്യാസമുണ്ടാകൂ. തോൽവികളിലും തിരിച്ചടികളിലും പോലും ആശയും പ്രത്യാശയും ഉണ്ടാക്കാൻ കഴിഞ്ഞാൽ തിരിച്ചുവരാനാകും. വേണ്ട തിരുത്തലുകൾക്കും കർമപരിപാടികൾക്കും അവസരം കണ്ടെത്തുകയും ചെയ്യും.
പ്രതീക്ഷ ഇല്ലാതാകുന്നതാണു കോണ്‍ഗ്രസ് പാർട്ടി നേരിടുന്ന പ്രധാന വെല്ലുവിളി. പാർട്ടിയിലെ മുതിർന്ന നേതാക്കൾ മുതൽ യുവജന, വിദ്യാർഥി നേതാക്കൾ വരെയുള്ളവർക്കും സാധാരണ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും പോലും പ്രതീക്ഷ കുറയുകയോ ഇല്ലാതാവുകയോ ചെയ്യുന്നു. കേരളത്തിൽ ഡോ. ശശി തരൂരിനെതിരേയുള്ള നീക്കവും രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള പോരു മൂർച്ഛിച്ചതും സൂചനകളാണ്.
സ്വയം ചിറകരിയുന്ന പൈലറ്റുമാർ
തമ്മിലടിച്ചു സ്വന്തം പാർട്ടിയെ തകർക്കുന്നതിൽ കോണ്‍ഗ്രസുകാർക്കുള്ള മികവ് മറ്റൊരു പാർട്ടിക്കും അവകാശപ്പെടാനാകില്ലെന്ന് 2020 ജൂലൈ 17ന് ദീപികയിലെ ഇതേ പംക്തിയിൽ എഴുതിയിരുന്നു. അതു തീർത്തും ശരിയാണെന്നു കോണ്‍ഗ്രസിന്റെ മുതിർന്ന നേതാക്കളും സമ്മതിച്ചു. ‘പലവഴിയുടൽ, തല തേടി കോണ്‍ഗ്രസ്’ എന്ന തലക്കെട്ടിൽ 2019 ജൂണ്‍ 29ന് ഇതേ പംക്തിയിലെഴുതിയതും ഓർമിപ്പിക്കട്ടെ. തെരഞ്ഞെടുപ്പുകളിൽ തകർന്നടിഞ്ഞിട്ടും നേതാക്കൾ തമ്മിലടിക്കാത്ത ഏതെങ്കിലും സംസ്ഥാനം ഉണ്ടോയെന്നതാണു ചോദ്യം. തല്ലണ്ടമ്മാവാ ഞാൻ നന്നാകില്ല എന്ന നില മാറിയേ തീരൂ.
കേരളത്തിൽ വിവാദങ്ങളുടെ കുത്തൊഴുക്കിൽ ഭരണപക്ഷം പെട്ടുകിടക്കുന്പോഴും മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിൽ സ്വന്തം നേതാവായ തരൂരിനെ ഒതുക്കാനാണു തത്രപ്പാടുകൾ. ചരിത്രത്തിലാദ്യമായി എൽഡിഎഫിനു തുടർഭരണം സമ്മാനിച്ച അതേ നില. കേരള കോണ്‍ഗ്രസ്-എമ്മിനെ യുഡിഎഫിൽനിന്നു പുറത്താക്കിയതും കോണ്‍ഗ്രസിലെ തമ്മിലടികളും പിണറായി വിജയന് സ്വപ്നവിജയം താലത്തിലെടുത്തു സമ്മാനിച്ചു.
രാജസ്ഥാനിൽ ഉണ്ടായിരുന്ന തുടർഭരണ സാധ്യത കൂടി നശിപ്പിച്ചേ അടങ്ങൂവെന്ന വാശിയിലാണു മുതിർന്ന നേതാവും മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ടും മുൻ പിസിസി അധ്യക്ഷനും വിമത നായകനുമായ സച്ചിൻ പൈലറ്റും. നേതാക്കളുടെ വടംവലികളിൽ കാഴ്ചക്കാരന്റെ റോളിലേക്കു ദയനീയമായി കൂപ്പുകുത്തിയിരിക്കുകയാണ് എഐസിസി നേതൃത്വം. നേതൃമാറ്റ പ്രശ്നം രമ്യതയിലോ തന്റേടത്തോടെയോ പരിഹരിക്കുന്നതിൽ ഹൈക്കമാൻഡ് അന്പേ പരാജയപ്പെട്ടു.
താനേ തിളങ്ങാൻ തരൂരിനറിയാം
മാധ്യമങ്ങളിലെ തലക്കെട്ടുകൾ എങ്ങനെ പിടിക്കാമെന്ന് ശശി തരൂരിന് അറിയാം. കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയ്ക്കെതിരേ വിജയിക്കില്ലെന്നു തീർച്ചയായിരുന്നെങ്കിലും തരൂർ മത്സരിച്ചതു വെറുതെയല്ല. തരൂരിന് ആയിരം വോട്ടു തികച്ചു കിട്ടില്ലെന്ന് ആണയിട്ട ഹൈക്കമാൻഡ് നേതാക്കളെ അദ്ദേഹം ഞെട്ടിച്ചു. തരൂരിന് കിട്ടിയ 1072 വോട്ടുകൾക്കു മൂല്യമേറെയായിരുന്നു. ചുരുങ്ങിയത് ഒരു മാസമെങ്കിലും അദ്ദേഹം ദേശീയ ശ്രദ്ധയിലായി.
മുതിർന്ന നേതാവ് എം.കെ. രാഘവൻ, കാർത്തി ചിദംബരം, പ്രദ്യുത് ബോർഡൊലോയി, മുഹമ്മദ് ജാവേദ് എന്നീ എംപിമാർ തരൂരിനെ പരസ്യമായി പിന്തുണച്ചു. മുൻ കേന്ദ്രമന്ത്രിമാരായ മൊഹ്സീന കിദ്വായി, സെയ്ഫുദീൻ സോസ്, ജി 23 നേതാവ് സന്ദീപ് ദീക്ഷിത് തുടങ്ങി നിരവധി പേരും തോൽക്കുമെന്ന് ഉറപ്പുള്ള തരൂരിനെയാണു തുണച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുതൽ ഹൈബി ഈഡൻ എംപി, മാത്യു കുഴൽനാടൻ എംഎൽഎ, മുൻ എംഎൽഎ കെ.എസ്. ശബരീനാഥൻ തുടങ്ങി നിരവധി നേതാക്കളും പതിനായിരക്കണക്കിനു ചെറുപ്പക്കാരും വനിതകളും തരൂരിന് കരുത്തേകുന്നു.
തെരഞ്ഞെടുപ്പു പാർട്ടിക്കു നേട്ടമാണെന്നു സ്ഥാനമൊഴിഞ്ഞ അധ്യക്ഷ സോണിയ ഗാന്ധി തന്നെ സമ്മതിച്ചു. എഐസിസി പ്രസിഡന്റായ ഖാർഗെയെ അഭിനന്ദിക്കാനും അദ്ദേഹത്തിനു കീഴിൽ ഏതു പദവിയിലും സേവനം വാഗ്ദാനം ചെയ്യാനും തരൂർ മടിച്ചില്ല. പക്ഷേ, കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റിക്കു പകരമായി രൂപീകരിച്ച 47 അംഗ സ്റ്റിയറിംഗ് കമ്മിറ്റിയിൽനിന്നു തരൂരിനെ ഒഴിവാക്കിയാണു ഹൈക്കമാൻഡിലെ പ്രബലർ പ്രതികരിച്ചത്. ഹിമാചൽപ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകളിലെ താരപ്രചാരകരുടെ പട്ടികയിൽനിന്നു പോലും തരൂരിനെ വെട്ടിനിരത്തി.
നേതാക്കൾക്ക് തരൂർ ഭീതി
വിശ്വപൗരനെന്ന് അറിയപ്പെടുന്ന ശശി തരൂരിനെ സ്വന്തം പാർട്ടിയിലെ നേതാക്കൾ വല്ലാതെ ഭയപ്പെടുന്നു എന്നതിൽ സംശയിക്കേണ്ട. കോഴിക്കോട്ടെ തരൂരിന്റെ പരിപാടിയിൽനിന്നു യൂത്ത് കോണ്‍ഗ്രസിനോടു പിന്മാറാൻ നിർദേശിച്ചതു തിരിച്ചടിച്ചു. മലബാർ മേഖലയിലെ തരൂരിന്റെ പരിപാടികൾ പ്രതീക്ഷിച്ചതിലും വിജയമായി. തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംബ്ലാനിയും പാണക്കാട്ട് മുസ്ലിം ലീഗ് നേതാവ് സാദിക്കലി തങ്ങളും തരൂരിനു നൽകിയ പ്രഭാതഭക്ഷണം പോലും കോണ്‍ഗ്രസ് നേതാക്കളുടെ തരൂർ വിരുദ്ധതയ്ക്കുള്ള മുന്നറിയിപ്പായി.
പെരുന്നയിൽ മന്നം ജയന്തിയിലും പാലായിൽ പ്രഫ. കെ.എം. ചാണ്ടി അനുസ്മരണത്തിലും ഈരാറ്റുപേട്ടയിൽ യൂത്ത് കോണ്‍ഗ്രസ് ജില്ലാ മഹാസമ്മേളനത്തിലും തരൂർ ആണു താരം. എൻഎസ്എസ് പ്രസിഡന്റ് സുകുമാരൻ നായരുമായും പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടുമായും തരൂർ നടത്തുന്ന കൂടിക്കാഴ്ചകളും ശ്രദ്ധേയമാകും. ഡൽഹി നായർ എന്ന് ആക്ഷേപിച്ച അതേ തരൂരിനെയാണ് സുകുമാരൻ നായർ ഇപ്പോൾ ബഹുമാനിക്കുന്നത്.
ആർഎസ്എസിനെയും ബിജെപിയെയും നേരിടാൻ കഴിയുന്ന കോണ്‍ഗ്രസിലെ ഹിന്ദു മുഖമായി പലരും തരൂരിനെ കാണുന്നു. മതനിരപേക്ഷ നിലപാടുകളുള്ള തരൂരിനു ന്യൂനപക്ഷങ്ങൾക്കിടയിലും സ്വീകാര്യതയുണ്ട്. എൽഡിഎഫിലേക്കു ചാഞ്ഞ മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ തിരികെ കൊണ്ടുവരുക യുഡിഎഫിനു ഭാരിച്ച ദൗത്യവുമാണ്. അടുത്ത തെരഞ്ഞെടുപ്പു വിജയിക്കാൻ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ അനിവാര്യവുമാണ്.
മൗനം ഭൂഷണമാക്കണം
തരൂരിന്റെ പരിപാടികൾ അട്ടിമറിക്കാൻ പ്രബലർ പരസ്യമായി രംഗത്തെത്തിയിട്ടും തരൂർ സംയമനം പാലിച്ചു. ഏതെങ്കിലും കോണ്‍ഗ്രസ് നേതാവിനെ ആക്രമിക്കാനോ പാർട്ടിയിൽ ഭിന്നത വളർത്താനോ ഗ്രൂപ്പ് ഉണ്ടാക്കാനോ തരൂർ ശ്രമിച്ചില്ല. പ്രസംഗങ്ങളിൽ കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രത്തെക്കുറിച്ചാണ് അദ്ദേഹം വാചാലനായത്. കിട്ടിയ വേദികൾ ദുരുപയോഗിച്ചില്ല. കോണ്‍ഗ്രസ് വിരുദ്ധതയുടെ അംശം പോലും ആർക്കും ആക്ഷേപിക്കാനായില്ല. ദേശീയ നേതൃത്വത്തിന് ഇതു കാണാതിരിക്കാൻ കഴിയില്ല. എന്നിട്ടും തരൂർ കോണ്‍ഗ്രസിലെ കടന്നൽക്കൂടിളക്കി.
എന്നിട്ടും ചില നേതാക്കൾ ഡോ. ശശി തരൂർ എന്ന പ്രതിഭാസത്തെ വല്ലാതെ ഭയപ്പെടുന്നു! കോണ്‍ഗ്രസിൽ ഒരു നേതാവിനെയും ആരും ഭയക്കേണ്ട കാര്യമില്ലെന്ന മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയിൽ ഈ ഭയമാണു മുഴച്ചുനിൽക്കുന്നത്. വി.ഡി. സതീശന്റെ ഊതി വീർപ്പിച്ച ബലൂണ്‍ പ്രയോഗം അദ്ദേഹത്തിന്റെ അരക്ഷിതാവസ്ഥ വെളിവാക്കി. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം പിടിച്ചെടുക്കാനും യുഡിഎഫിന്റെ പൊതുസ്വീകാര്യനായ നേതാവാകാനുമാണ് തരൂരിന്റെ കരുനീക്കമെന്നു പലരും ഭയപ്പെടുന്നു. അതു സ്വാഭാവികവുമാണ്.
കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പക്ഷേ മാന്യത കാട്ടി. ആർഎസ്എസിനെക്കുറിച്ചും ജവഹർലാൽ നെഹ്റുവിനെക്കുറിച്ചും വിവാദ പരാമർശങ്ങൾ നടത്തി കൈ പൊള്ളിയതാകാം കാരണം. കെ. മുരളീധരൻ എംപിയുടെ പ്രസ്താവനയും തരൂരിന്റെ മികവിനെ അംഗീകരിക്കുന്നതായി.
അഭിമാനതാരമായ തരൂർ
കോണ്‍ഗ്രസിൽ ശശി തരൂരിന് സംഘടനാപരിചയം പോരെന്നാണു പാർട്ടിയിലെ എതിരാളികളുടെ പരാതി. അതു ശരിയുമാണ്. തരൂരിനെ ഒതുക്കാനായിരുന്നു പാർട്ടിയിലെ പലരും എക്കാലവും ശ്രമിച്ചത്. പലതവണ കോണ്‍ഗ്രസ് തോറ്റ തിരുവനന്തപുരത്തു നിന്നു തുടർച്ചയായി മൂന്നു തവണ ലോക്സഭാംഗമായി ജയിച്ചതും കേന്ദ്രമന്ത്രിയായിരുന്നതും പോരായ്മയല്ല. രാഷ്ട്രീയത്തിലിറങ്ങി ഏഴാം വർഷത്തിനിടയിലാണ് ഇന്ത്യൻ വംശജനമായ ഋഷി സുനാക് ബ്രിട്ടന്റെ പ്രധാനമന്ത്രി ആയതെന്ന് ആരും മറക്കരുത്.
ചായം പൂശിയ ഒരു പതിവു കോണ്ഗ്രസുകാരൻ അല്ല തരൂർ. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വളരെ ജനപ്രീതിയുള്ള നേതാവാണ് അദ്ദേഹം. ഐക്യരാഷ്ട്ര സഭയുടെ മുൻ അണ്ടർ സെക്രട്ടറി ജനറലും സെക്രട്ടറി ജനറൽ സ്ഥാനത്തേക്കു മൽസരിച്ചയാളുമായ തരൂരിൽ അഭിമാനം കൊള്ളുന്നവരാണ് ഇന്ത്യക്കാർ. മുൻ അന്താരാഷ്ട്ര സിവിൽ സർവീസ് ഉദ്യോഗസ്ഥൻ, മികച്ച നയതന്ത്രജ്ഞൻ, ബ്യൂറോക്രാറ്റ്, അറിയപ്പെടുന്ന എഴുത്തുകാരൻ, കോളമിസ്റ്റ്, ഉജ്വല വാഗ്മി, പൊതു ബുദ്ധിജീവി, രാഷ്ട്രീയക്കാരൻ തുടങ്ങി തരൂരിന്റെ വിശേഷണങ്ങൾ പല നേതാക്കൾക്കും സ്വപ്നം കാണാനേ കഴിയൂ.
യേർക്കാഡ് മോണ്ട്ഫോർട്ട്, മുംബൈ കാംപിയൻ, കോൽക്കത്ത സെന്റ് സേവ്യേഴ്സ് എന്നീ സ്കൂളുകളിൽ പഠിച്ച് ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽനിന്നു ചരിത്രത്തിൽ ബിരുദവും മെഡ്ഫോഡിലെ ഫ്ളെച്ചർ സ്കൂളിൽ നിന്നു ലോ ആൻഡ് ഡിപ്ലോമസിയിൽ ബിരുദാനന്തര ബിരുദവും തരൂർ നേടിയതു വെറുതെയല്ല. ഫ്ളെച്ചർ സ്കൂളിൽ നിന്ന് 22-ാം വയസിൽ പിഎച്ച്ഡി നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു. ലണ്ടനിൽ ജനിച്ച് ഇന്ത്യയിൽ വളർന്ന 66 വയസുള്ള തരൂരിന് ഇന്ത്യക്കു വേണ്ടി വളരെയേറെ ചെയ്യാനാകും.
അടിമുടി പുതുമകൾ വളരട്ടെ
ഒരു പുതിയ രക്ഷകനെയാണു തരൂരിൽ പല കോണ്‍ഗ്രസുകാരും രാജ്യത്തെ യുവതയും കണ്ടെത്തിയിരിക്കുന്നത്. കഴിവുള്ളവരെ ഒതുക്കാനും തകർക്കാനുമല്ല, അത്തരക്കാർക്കു അവസരവും പിന്തുണയും നൽകാൻ കഴിയണം. ഗ്രൂപ്പ്, ജാതി, മത പരിഗണനകളുടെ പേരിൽ തഴയപ്പെടുന്ന മിടുക്കരായ നേതാക്കൾ നിരവധിയാണ്. പ്രതീക്ഷ നൽകാൻ കഴിയുന്ന മികച്ച നേതാവും നേതൃത്വവുമാണു പ്രധാനം. പ്രായാധിക്യം ചെന്നവർ സ്വയം മാറുകയോ, അവരെ മാറ്റുകയോ ചെയ്യാതെ കോണ്‍ഗ്രസിനു രക്ഷയില്ല.
മാർച്ചിൽ നടക്കുന്ന എഐസിസി പ്ലീനറി സമ്മേളനത്തിലെങ്കിലും പാർട്ടി അടിമുടി ഉടച്ചുവാർക്കാനും പുതിയ നേതാക്കളെ വളർത്താനും കഴിയട്ടെ. വർക്കിംഗ് കമ്മിറ്റിയിലേക്കു തരൂർ മൽസരിച്ചാൽ തോൽപ്പിക്കാനാകരുതു ശ്രമം.
സ്വതസിദ്ധമായ സൗഹൃദ സ്വഭാവവും ജനങ്ങളെ ആകർഷിക്കാനുള്ള കഴിവും പഠിച്ചു വിഷയം അവതരിപ്പിക്കുന്ന രീതിയും ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലുമുള്ള പ്രഭാഷണ ചാതുരിയുമെല്ലാം തരൂരിനെ കൂടുതൽ സ്വീകാര്യനാക്കുന്നു. കോണ്‍ഗ്രസ് പാർട്ടിക്കും രാജ്യത്തിനും പ്രതീക്ഷയും പുതിയ ദിശാബോധവും നൽകാൻ കഴിയുന്ന ശശി തരൂരിനെ പ്രോൽസാഹിപ്പിക്കാൻ കഴിയുന്ന നേതൃത്വമാണു വേണ്ടത്.