Saturday, December 3, 2022 2:00 AM IST
ഫാ. മൈക്കിൾ വെട്ടിക്കാട്ട്
മനുഷ്യനെ മറ്റു സൃഷ്ടികളിൽനിന്നു വേർതിരിച്ചു നിർത്തുന്നത് അവന്റെ ബുദ്ധിവൈഭവവും ശാരീരിക പൂർണതയുമാണ്. എന്നാൽ തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ശാരീരികമോ ബൗദ്ധികമോ ആയ പരിമിതികളുള്ള സഹമനുഷ്യരെ വികലാംഗരെന്നു മുദ്രകുത്തി ഇക്കാലത്തും സമൂഹത്തിൽ പിന്തള്ളുന്നു. ശാരീരിക-മാനസിക പരിമിതികളോടെ ജനിക്കുകയും വളരുകയും ചെയ്യുന്നവരും മനുഷ്യനാണെന്നും മഹത്വം അർഹിക്കുന്നവരാണെന്നുമുള്ള അവബോധം അവരുടെ കുടുംബാംഗങ്ങൾക്കും സമൂഹത്തിനും പലപ്പോഴും ഇല്ലാതെ പോകുന്നു. സമൂഹത്തിന്റെ ഒറ്റപ്പെടലിൽ കിടന്നു വിഷമിക്കുന്പോൾ അവർക്കു താങ്ങും തണലുമായി നിലനിൽക്കുവാൻ പല പ്രസ്ഥാനങ്ങളും പ്രവർത്തനങ്ങളും വിജയംവരിച്ച പ്രവർത്തനമാതൃകകളും ഇന്നുണ്ടെന്നതു പ്രതീക്ഷ പകരുന്നതാണ്.
പരന്പരാഗത ഇടപെടൽ ശൈലി
തങ്ങളുടെ കുടുംബത്തിൽ വൈകല്യമുള്ള കുട്ടിയുണ്ടായാൽ അതു ദൈവകോപമായും ശാപമായും കരുതി ആ കുട്ടിയെ മറ്റുള്ളവരുടെ മുൻപിൽ കാണിക്കാതെ വീട്ടിൽതന്നെ നിലനിർത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. അപമാനഭാരത്തിൽ വീട്ടിൽനിന്നും പുറത്തിറക്കാതെ വീട്ടിൽ കാവലിരിക്കുകയോ വീടിനകത്താക്കി കുടുംബാംഗങ്ങൾ പുറത്തുപോവുകയോ ചെയ്തുവന്നിരുന്നു.
സ്ഥാപനാധിഷ്ഠിത പുനരധിവാസ പദ്ധതി
ഭിന്നശേഷിയുള്ള വ്യക്തികളുള്ള സമൂഹത്തിലെ സാധാരണ കുടുംബങ്ങൾ അഭിമുഖീകരിക്കുന്ന നിരവധി ഗുരുതരപ്രശ്നങ്ങൾ നേരിട്ടു മനസിലാക്കുവാൻ അവസരം ലഭിച്ച സാമൂഹ്യശുശ്രൂഷകർ, പ്രത്യേകിച്ചു കത്തോലിക്കാസഭയിലെ സമർപ്പിതർ, ഭിന്നശേഷിക്കാർക്ക് കാരുണ്യഭവനങ്ങൾ ആരംഭിച്ചാണു സ്ഥാപനാധിഷ്ഠിത പുനരധിവാസ പദ്ധതിക്കു തുടക്കമിട്ടത്. കാരുണ്യഭവനത്തിനു നേതൃത്വം നൽകിയവർ കഠിനാധ്വാനം ചെയ്ത് വിഭവസമാഹരണം നടത്തിയും മടുപ്പു കൂടാതെ സേവനം ചെയ്തുമാണു മുന്നോട്ടു പോയത്. എന്നാൽ കുട്ടികൾ വളർന്നുവരുന്പോൾ സ്ഥാപനങ്ങളിൽ അവരെ സംരക്ഷിക്കാൻ നിയമപരമായും മറ്റുപല പ്രായോഗിക കാരണങ്ങളാലും സാധിച്ചിരുന്നില്ല. മാത്രമല്ല, മാതാപിതാക്കളിൽ നിന്നും കുടുംബത്തിൽനിന്നും മാറ്റപ്പെട്ടു ജീവിക്കേണ്ടിവരുന്നതു മൂലമുളള നിരവധി പ്രശ്നങ്ങളാലും സ്ഥാപനാധിഷ്ഠിത പുനരധിവാസത്തിന്റെ സുസ്ഥിരതയും വ്യാപകഫലവും ചോദ്യംചെയ്യപ്പെടുന്ന സാഹചര്യമുണ്ടായി.
സമൂഹാധിഷ്ഠിത പുനരധിവാസത്തിന്റെ ഉത്ഭവം
വൈകല്യമുള്ളവരെ സഹതാപത്തോടെ കണ്ട് അവരോടു ദയ തോന്നി ഉപവിയിലധിഷ്ഠിതമായി സാന്പത്തികസഹായം നൽകുന്നതുകൊണ്ടോ കുടുംബാംഗങ്ങൾക്ക് ആശ്വാസം നൽകിക്കൊണ്ട് വൈകല്യമുള്ള വ്യക്തിയെ കുടുംബത്തിൽനിന്നു മാറ്റി സ്ഥാപനത്തിൽ നിർത്തിയതുകൊണ്ടോ പ്രസ്തുത വ്യക്തി അനുഭവിക്കുന്ന പ്രശ്നത്തിനു ശാസ്ത്രീയ പരിഹാരമാകുന്നില്ലെന്നും ശാസ്ത്രീയ പരിശീലനവും പരിപാലനവും കൂട്ടായി ലഭ്യമാക്കിയാൽ വൈകല്യമുള്ളവരെ സ്വയംപര്യാപ്തതയിലെത്തിക്കാൻ സാധിക്കുമെന്നുമുള്ള പ്രവർത്തന അനുഭവപാഠങ്ങളാണ് സിബിആർ മാതൃകയുടെ ഉത്ഭവത്തിനു വഴിയൊരുക്കിയത്. അതീവക്ഷമയും ദീർഘകാല ഇടപെടലും ആവശ്യമുള്ള പ്രക്രിയയാണ് സിബിആറിലൂടെ ഭിന്നശേഷിയുള്ളവരെ മുഖ്യധാരയിലേക്ക് എത്തിക്കുകയെന്നത്.
ശാരീരികമോ മാനസികമോ ആയ വെല്ലുവിളികൾ നേരിടുന്ന വ്യക്തികളെ വികലാംഗരെന്നു മുദ്രകുത്തി സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും മാറ്റിനിർത്താതെ സ്വകുടുംബങ്ങളിൽ തന്നെ നിലനിർത്തി സൗഹൃദപരവും അനുയോജ്യവുമായ ജീവിതാന്തരീക്ഷം അവർക്കായി സൃഷ്ടിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുക എന്നതാണ് ഭിന്നശേഷിക്കാർക്കായുള്ള സമൂഹാധിഷ്ഠിത പുനരധിവാസം അഥവാ സിബിആർ.
കേരളത്തിൽ സിബിആർ ശൈലിക്കു തുടക്കം
1990കളിൽ ഇതര സ്വാശ്രയസംഘങ്ങൾക്കൊപ്പം ഭിന്നശേഷിയുള്ളവർക്കായി സ്വാശ്രയസംഘങ്ങൾകൂടി രൂപീകരിച്ചു. 1997ൽ പ്രവർത്തനമാരംഭിച്ച കേരളത്തിലെ ആദ്യ സന്നദ്ധസംഘടനയാണു കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി. ‘വികലാംഗരോടുള്ള തെറ്റായ മനോഭാവമാണ് ഏറ്റവും വലിയ വൈകല്യം’ എന്ന ബോധ്യത്തിൽനിന്നാണ് സമൂഹാധിഷ്ഠിത വികലാംഗ പുനരധിവാസ പദ്ധതി 10 ഗ്രാമങ്ങളിൽ ആരംഭിച്ചത്. ആദ്യവർഷങ്ങളിൽ സ്വീകാര്യത കുറവായിരുന്നെങ്കിലും തുടർന്ന് ഒട്ടനവധി സന്നദ്ധ സംഘടനകൾ കേരളത്തിലുടനീളം ഈ പദ്ധതി ആരംഭിച്ച് ഇന്നും വിജയകരമായി നടപ്പിലാക്കിവരുന്നു.
ഭിന്നശേഷിയുള്ള വ്യക്തിയും മാതാപിതാക്കളും കുടുംബാംഗങ്ങളും അയൽവാസികളും സമൂഹവും സർക്കാരും സന്നദ്ധസംഘടനകളും സാമൂഹ്യശുശ്രൂഷകരും ഈ ശാസ്ത്രീയ പുനരധിവാസ പ്രക്രിയയിലെ തുല്യപങ്കാളികളാണ്. സമൂഹാധിഷ്ഠിത വികലാംഗ പുനരധിവാസ പ്രവർത്തനങ്ങളിൽ അടിസ്ഥാന പരിശീലനവും തുടർപരിശീലനങ്ങളും നേടിയ സിബിആർ അനിമേറ്റർമാർ പുനരധിവാസ പ്രക്രിയയിലെ മേൽപ്പറഞ്ഞ പങ്കാളികൾക്കെല്ലാം വഴികാട്ടിയായി പ്രവർത്തിക്കും.
നടപ്പിലാക്കലും വ്യാപനവും
പ്രാരംഭഘട്ടത്തിൽ ഗ്രാമതലത്തിൽ നടത്തുന്ന സർവേയുടെ അടിസ്ഥാനത്തിൽ, നിരാലംബരായി കഴിയുന്ന ശേഷിയുള്ളവരെ കണ്ടെത്തുന്നു. തുടർന്നു നിരന്തര ഭവനസന്ദർശനത്തിലൂടെയും നിരവധി പരിശീലനങ്ങളിലൂടെയും പ്രസ്തുത വ്യക്തിക്കും കുടുംബാംഗങ്ങൾക്കും ബോധവത്കരണത്തിലൂടെ പ്രതീക്ഷ പകരാൻ ആദ്യഘട്ടത്തിൽ ഗ്രാമതല അനിമേറ്റർമാർ ശ്രമിക്കുന്നു. പ്രാഥമിക പരിശീലനങ്ങൾക്കൊപ്പം കൗണ്സലിംഗ്, സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി, എഡിഎൽ ട്രെയിനിംഗ് എന്നിവ ലഭ്യമാക്കുന്നു. ഭിന്നശേഷിയുള്ളവരെ ദൈവത്തിന്റെ സ്നേഹസമ്മാനങ്ങളായി കരുതി അവരുടെ കഴിവുകളെ കണ്ടറിഞ്ഞ് പ്രചോദിപ്പിക്കുവാൻ കുടുംബങ്ങളെയും സമൂഹത്തെയും പ്രാപ്തരാക്കി അതിലൂടെ ഭിന്നശേഷിയുള്ളവരുടെ സ്വയംപര്യാപ്തത എന്ന ആശയം പ്രാവർത്തികമാക്കുവാൻ സിബിആർ പദ്ധതിയിലൂടെ സാധിച്ചു.
സിബിആർ സ്വാശ്രയ സംഘങ്ങൾ
സി ബി ആർ പ്രവർത്തനങ്ങൾക്ക് ശക്തമായ അടിത്തറയായി നിലകൊള്ളുന്നത് ഭിന്നശേഷിയുള്ളവരുടെ കുടുംബാംഗങ്ങൾക്കായി ഓരോ ഗ്രാമത്തിലും രൂപം നൽകിയിരിക്കുന്ന സ്വാശ്രയ സംഘങ്ങളും ഗ്രാമത്തിലെ സമാനചിന്താഗതിയുള്ള വനികളുടേതുൾപ്പടെയുള്ള സ്വാശ്രയ സംഘങ്ങളുമാണ്. സംസ്ഥാന, ദേശീയ സർക്കാരുകളും നബാർഡ് ഉൾപ്പടെയുള്ള വിവിധ വികസന പ്രസ്ഥാനങ്ങളും സിബിആർ പ്രവർത്തനങ്ങൾക്കു ഫണ്ട് ലഭ്യമാക്കാനാരംഭിച്ചത് ഇതിന്റെ സത്ഫലങ്ങളും സുസ്ഥിരതയും ബോധ്യമായതുകൊണ്ടുതന്നെയാണ്.
സിബിആർ പ്രവർത്തനങ്ങളുടെ സ്വീകാര്യത
സ്വന്തം കഴിവുകൾ കണ്ടെത്താനും വളർത്തിയെടുക്കാനും നിലനിർത്താനും സിബിആർ പ്രവർത്തനങ്ങളിലൂടെ ഭിന്നശേഷിയുള്ളവർക്കു കഴിയുന്നു. അവകാശങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്നതോടെ, അവർ കുടുംബത്തിൽ കൂടുതൽ സ്വീകാര്യരാകും. അസംഘടിതരായിരുന്നവർ സംഘടിതമായി പ്രവർത്തിച്ച് ഫെഡറേഷൻ രൂപീകരിച്ച് അവകാശങ്ങൾക്കായി നിലകൊണ്ടപ്പോൾ പെൻഷൻ ഉൾപ്പെടെയുള്ള അവകാശങ്ങൾ നേടിയെടുക്കാൻ സിബിആർ പ്രവർത്തനങ്ങളിലൂടെ സാധിച്ചു. എല്ലാറ്റിനുമുപരി സ്ഥാപനാധിഷ്ഠിത വികലാംഗ പുനരധിവാസ പ്രവർത്തനത്തിനു വേണ്ടിവരുന്ന ഭാരിച്ച സാന്പത്തികബാധ്യത സിബിആർ പ്രവർത്തനങ്ങൾക്കു വേണ്ടിവരുന്നില്ലെന്നതും ഈ പ്രക്രിയ കൂടുതൽ സ്വീകാര്യമാക്കാൻ സഹായിച്ചു.
കാൽ നൂറ്റാണ്ടു പിന്നിടുന്പോൾ
സിബിആർ പദ്ധതിയുടെ അനന്തസാധ്യതകൾ തിരിച്ചറിഞ്ഞു പദ്ധതി കൂടുതൽ വ്യാപിപ്പിക്കണം. ഈ പദ്ധതിയിലൂടെ സാധ്യമാകുന്ന നിരവധി സത്ഫലങ്ങൾ ഇനിയും പഠനവിധേയമാക്കി ശക്തിപ്പെടുത്തണം. ഭിന്നശേഷിയുള്ളവരുടെ ഉന്നമനം ലക്ഷ്യമിട്ട് അവരുടെ അവകാശ സംരക്ഷണത്തിനായി നിരവധി നിയമങ്ങൾ ഇന്നു പ്രാബല്യത്തിലുണ്ട്. ഇത്തരം നിയമങ്ങളിൽ സമൂഹത്തിന് കൂടുതൽ അവബോധം നൽകണം.
മനോഭാവമാണു സുപ്രധാനം
ഭിന്നശേഷിക്കാരോടുള്ള തെറ്റായ മനോഭാവമാണ് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ വൈകല്യം. ഇന്നത്തെ സമൂഹത്തിൽ അവർക്കു വേണ്ടത് സഹതാപമല്ല. പകരം, തുല്യാവകാശമുള്ള സഹമനുഷ്യരെന്ന ബോധ്യത്തിൽ അവരെയും മുഖ്യധാരയിൽ പങ്കെടുപ്പിച്ച് പ്രവർത്തിക്കുന്ന സമൂഹത്തെയാണ് ആവശ്യം. അവരെയും ഉൾപ്പെടുത്തി വേണം അവർക്കായുള്ള ഓരോ പദ്ധതിയും പ്ലാൻ ചെയ്യുന്നതും നടപ്പിലാക്കുന്നതും. അന്ധബധിരയായ ഹെലൻ കെല്ലർ സാമൂഹ്യ പ്രവർത്തനത്തിലും, ബധിരനായ ബീഥോവൻ സംഗീതത്തിലും, പഠനവൈകല്യമുണ്ടായിരുന്ന ആൽബർട്ട് ഐൻസ്റ്റീൻ ശാസ്ത്രമേഖലയിലും ലോകപ്രശസ്തി നേടി. കഴിവും ആത്മവിശ്വാസവുംകൊണ്ട് ജീവിതവിജയം നേടാനാകുമെന്ന് ഇവരുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. അതുകൊണ്ടാണ് ഇത്തരക്കാരെ ‘വികലാംഗർ’ എന്ന് വിളിക്കുന്നതിനു പകരം ‘ഭിന്നശേഷിയുള്ളവർ’ എന്നു വിളിച്ചു പ്രോത്സാഹിപ്പിക്കണമെന്ന് വിദഗ്ധർ പറയുന്നത്.