Thursday, January 19, 2023 10:55 PM IST
ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍
‘മാനിഷാദ’മന്ത്രധ്വനികളുയര്ത്തിയ ആര്‍ഷഭാരതസംസ്കാര ചൈതന്യം ലോകത്തിനു അഭിമാനത്തോടെ പകര്‍ന്നേകിയ ഈ നാടിന് ഇതെന്തുപറ്റി? മത-ജാതി ഭ്രാന്തിന്റെ ഇന്നലകളിലേയ്ക്ക് നാം വീണ്ടും മടങ്ങിപ്പോകുകയാണോ? ഉച്ചനീചത്വങ്ങളും ജാതിവൈരങ്ങളും മനുഷ്യ അടിമത്തവും ചേരിതിരിവും മൂലം വെട്ടിമുറിക്കപ്പെട്ട് വിറങ്ങലിച്ച മനസുകളില്‍ നന്മയുടെയും സ്നേഹത്തിന്റെയും മാറ്റത്തിന്റെയും നവചിന്തകള്‍ വാരിവിതറിയ നവോത്ഥാന നായകന്മാരെ നൊന്തുപ്രസവിച്ച മണ്ണാണിത്. ഇവിടെ പരസ്പരം പോര്‍വിളികളും വര്‍ഗീയ മതമൗലികവാദങ്ങളുമായി വെട്ടിമരിക്കാന്‍ ജനങ്ങളെ തെരുവിലേയ്ക്കിറക്കുകയാണ് വര്‍ഗീയ തീവ്രവാദശക്തികള്‍. പത്തിവിരിച്ച് വിഷം ചീറ്റിയുള്ള വര്‍ഗീയവാദങ്ങള്‍ ഈ മണ്ണിനെ ശിഥിലമാക്കുക മാത്രമല്ല, ഭാരതത്തിന്റെ ഏറ്റവും മഹത്തരമായ മതേതരത്വത്തിന്റെ അടിത്തറ തകര്‍ക്കുമെന്നുറപ്പാണ്.
ക്രിസ്മസ് ആക്രമണങ്ങള്‍ ആസൂത്രിതം
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ വിശ്വാസികള്‍ക്കും ദേവാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരേ ആസൂത്രിത ആക്രമണങ്ങളും പീഡനങ്ങളും നിരന്തരം തുടരുന്നതും ഓരോ വര്‍ഷവും ആക്രമണ പരമ്പരകളുടെ എണ്ണം കുതിച്ചുയരുന്നതും ഭീതിയും ആശങ്കയുമുയര്‍ത്തുന്നതാണ്. ക്രിസ്മസ് നാളുകളിലാണ് പ്രധാനമായും ഇത്തരം സംഭവങ്ങള്‍ കൂടുതലായി ഉണ്ടാകുന്നതെന്നത് വിലയിരുത്തുമ്പോള്‍ ഇതിന്റെ പിന്നില്‍ ദേശീയതല അജണ്ടകളും ആസൂത്രണങ്ങളുമുണ്ടോയെന്ന് സംശയമുണര്‍ത്തും.
മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആദിവാസികളെ മുന്‍നിര്‍ത്തി തീവ്രവാദഗ്രൂപ്പുകള്‍ നിയമം കൈയിലെടുത്ത് ക്രൈസ്തവര്‍ക്കുനേരേ ആക്രമണങ്ങള്‍ അഴിച്ചുവിട്ടിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിഷ്ക്രിയ സമീപനം തുടരുന്നത് ദുഃഖകരമാണ്. ആക്രമണത്തിന്റെ അനന്തരഫലമായി ഛത്തീസ്ഗഢിലെ മദാംനര് ഗ്രാമത്തില്‍നിന്ന് ക്രൈസ്തവര്‍ പലായനം ചെയ്തിരിക്കുന്നു. നൂറോളം ആക്രമണങ്ങള്‍ അരങ്ങേറിയിട്ടും പോലീസ് എഫ്ഐആര്‍ എടുത്തിട്ടില്ലെന്നുള്ള ആക്ഷേപവും നിലനില്ക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലെ കണക്കുകള്‍ മാത്രമെടുത്താല്‍ 2018ല്‍ 292, 2019ല്‍ 328, 2020ല്‍ 279, 2021ല്‍ 505, 2022ല്‍ 574 എന്നിങ്ങനെ ക്രൈസ്തവര്‍ക്കുനേരേയുള്ള ആക്രമണങ്ങളുടെ ഗ്രാഫ് ഉയരുന്നു.
മതപരിവര്‍ത്തന കേന്ദ്രങ്ങളില്ല
മതപരിവര്‍ത്തനം നടത്തി ഇന്ത്യയിലെ ക്രൈസ്തവ ജനസംഖ്യ ഉയരുന്നുവെന്ന പ്രചാരണമാണ് പല സ്ഥലങ്ങളിലെയും ആക്രമണങ്ങള്‍ക്ക് അടിസ്ഥാനമെന്ന സൂചനയുണ്ട്. സ്വാതന്ത്ര്യപ്രാപ്തി സമയത്തും ഏഴുപതിറ്റാണ്ടുകള്‍ക്കുശേഷവും ഇന്ത്യയിലെ ക്രൈസ്തവ ജനസംഖ്യ 2.3ശതമാനമായി തുടരുന്നു. അല്പംകൂടി വിശദീകരിച്ചാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക സെന്‍സസ് പ്രകാരം 1951ല്‍ 2.3%, 1961ല്‍ 2.44%, 1971ല്‍ 2.6%, 1981ല്‍ 2.44%, 1991ല്‍ 2.32%, 2001ല്‍ 2.34%, 2011ല്‍ 2.32% എന്നതാണ് ഇന്ത്യയിലെ ക്രൈസ്തവ ജനസംഖ്യയുടെ ശതമാനക്കണക്ക്. 2011ലെ ജനസംഖ്യാ കണക്കുപ്രകാരം 121,08,54,977 പൗരന്മാരുള്ള ഇന്ത്യയില്‍ 2,78,19588 പേര്മാത്രം ക്രൈസ്തവര്‍.
ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മതപരിവര്ത്തനകേന്ദ്രങ്ങളാണെന്ന മറ്റൊരു ആരോപണമാണ് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും ക്രൈസ്തവ വിരുദ്ധ വര്‍ഗ്ഗീയശക്തികള്‍ ഉന്നയിക്കുന്നത്. ഈ അജണ്ടകളുടെ മറുപുറമാണ് ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കുനേരെ നിരന്തരമുള്ള ആക്രമണങ്ങള്‍.
ഇന്ത്യയിലാകെ 54,937 കത്തോലിക്കാ വിദ്യാഭ്യാസസ്ഥാപനങ്ങളാണുള്ളത്. ഈ സ്ഥാപനങ്ങളിലെല്ലാമായി 26,96,850 പേര് ജോലിചെയ്യുമ്പോള്‍ പഠിക്കുന്ന കുട്ടികളുടെ എണ്ണം 5,19,48,600. ഇത് ഇന്ത്യയിലെ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാത്രം കണക്കെങ്കില്‍ ഇതര ക്രൈസ്തവ വിഭാഗങ്ങളുടെ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ വേറെയും. അഞ്ചു കോടിയിലേറെ വിദ്യാര്‍ഥികള്‍ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രം പഠിക്കുമ്പോള്‍ ഇന്ത്യയിലെ ക്രൈസ്തവ ജനസംഖ്യ 2.78 കോടി മാത്രമാണെന്നുള്ളത് ചിന്തിക്കുന്ന പൊതുസമൂഹം തിരിച്ചറിയണം. ആരോഗ്യ ആതുരശുശ്രൂഷ ഉള്‍പ്പെടെയുള്ള കത്തോലിക്കാസഭയുടെ ബഹുജനപങ്കാളിത്ത സേവനശുശ്രൂഷാമേഖലകള് വേറെയുമുണ്ട്.
ക്രൈസ്തവ സ്ഥാപനത്തിലൂടെ പഠിച്ചിറങ്ങുന്നവരെയും വിവിധ സേവനങ്ങളിലേര്‍പ്പെടുന്നവരെയും ക്രൈസ്തവ മിഷനറിമാര്‍ മതപരിവര്‍ത്തനം ചെയ്തിരുന്നെങ്കില്‍ ഇന്ത്യ ക്രൈസ്തവ രാജ്യമായി നാളുകള്‍ക്കു മുമ്പേ മാറുമായിരുന്നു. മതപരിവര്‍ത്തനമല്ല, വിദ്യാഭ്യാസത്തിലൂടെയും സാംസ്കാരിക വളര്‍ച്ചയിലൂടെയും മനുഷ്യനില്‍ മനപരിവര്‍ത്തനവും മാനസിക വളര്‍ച്ചയും സാമൂഹ്യ ഉയര്‍ച്ചയും സൃഷ്ടിക്കുന്ന നിസ്വാര്‍ത്ഥ സേവനമാണ് ക്രൈസ്തവരുടേത്.
മതംമാറ്റ നിരോധനനിയമം
ഇതിനോടകം ഇന്ത്യയിലെ ഒന്‍പത് സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമം പല രൂപത്തില്‍ പാസാക്കിയിട്ടുണ്ട്. നിയമ വ്യവസ്ഥകളെയും ഭരണഘടനയെപ്പോലും വെല്ലുവിളിക്കുന്ന രീതിയില്‍ ചില തീവ്രവാദ സംഘടനകള്‍ ഈ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് എതിര്‍ക്കാതെ നിവൃത്തിയില്ല. മതംമാറ്റനിരോധനത്തിന്റെ മറവില്‍ കര്‍ണാടകത്തിലെ വിവിധ കോണുകളില്‍ ക്രൈസ്തവര്‍ക്കുനേരേ അക്രമം അഴിച്ചുവിട്ടു. ഗുജറാത്തിലും ബിഹാറിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പുതിയ വിദ്യാഭ്യാസനിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച് ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങള്‍ക്കും ഭരണഘടന വിഭാവനം ചെയ്യുന്ന സുരക്ഷിതത്വവും പ്രവര്‍ത്തന സ്വാതന്ത്ര്യവും ഉറപ്പാക്കാന്‍ ഉത്തരവാദിത്വമുള്ള കേന്ദ്രസര്‍ക്കാര്‍ മൗനം വെടിയണം.
ക്രൈസ്തവരെ സമ്മര്‍ദ്ദത്തിലാക്കേണ്ട
ഭാരതത്തിലെ ക്രൈസ്തവ സമൂഹത്തെ രാഷ്ട്രീയ-സാമൂഹ്യ സമ്മര്‍ദ്ദത്തിലാക്കുക എന്നതാണ് മതപരിവര്‍ത്തന നിരോധനനിയമത്തിന്റെ ലക്ഷ്യമെങ്കില്‍ സഭ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്താറില്ല എന്നതാണ് അതിനുള്ള മറുപടി. ഓടി വരുന്ന ഒരാള്‍ക്ക് ചേക്കേറാനുള്ള ഇടമല്ല ക്രൈസ്തവ സഭ; പ്രത്യേകിച്ച് കത്തോലിക്കാസഭ. മനഃപരിവര്‍ത്തനത്തിനു വിധേയരാകുന്നവരെ മാത്രമാണ് സഭ സ്വീകരിക്കാറുള്ളത്. നിര്‍ബന്ധിച്ചോ പ്രലോഭിപ്പിച്ചോ വാഗ്ദാനങ്ങള്‍ നല്‍കിയോ ആരെയും സഭയില്‍ ചേര്‍ക്കാറില്ല. ലോകം മുഴുവന്‍ നിറഞ്ഞുനില്ക്കുന്ന ക്രൈസ്തവ സമൂഹത്തിന് അതിന്റെ ആവശ്യവുമില്ല. വസ്തുത ഇതായിരിക്കെ, ഇന്ത്യയിലെ വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ മതപരിവര്‍ത്തന നിരോധനനിയമനിര്മാണം തികച്ചും ദുരുപദിഷ്ടമാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ ആര്‍ക്കും നിഷേധിക്കപ്പെടാന്‍ പാടില്ല. ആരെങ്കിലും മതസ്വാതന്ത്ര്യം ദുരുപയോഗിക്കുന്നുണ്ടെങ്കില്‍ അതിനെതിരേ നടപടി സ്വീകരിക്കാന്‍ ഇരുപതോളം നിയമവകുപ്പുകള്‍ നിലവില്‍ രാജ്യത്തുണ്ടെന്നുള്ളത് മറക്കരുത്.
മതങ്ങള്‍ക്കും ജാതികള്‍ക്കും വര്‍ഗ്ഗ-വര്‍ണ്ണങ്ങള്‍ക്കും അതീതമായി മനുഷ്യമനസുകളെ ഒന്നായിക്കാണുന്ന നമ്മുടെ മതേതര ചിന്തകൾക്കിന്ന് വിള്ളലേല്‍ക്കുന്നു. ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും ഉള്‍പ്പെടെ എല്ലാ സമുദായങ്ങളും ജാതികളും ഉപജാതികളും പരസ്പരം ഐക്യത്തോടെ കൈകോര്‍ക്കുന്നതാണ് ഭാരതീയസംസ്കാരം. മതേതരത്വത്തിന്റെ മഹത്വവും നന്മയും ഭാരതീയ സംസ്കാരത്തിന്റെ ഭാഗമാണ്. വിവിധ മത ചിന്താധാരകളും സാമുദായിക കൂട്ടായ്മകളും തോളോടുതോള്‍ ചേരുമ്പോഴാണ് സമൂഹത്തില്‍ നന്മകള് സമൃദ്ധമായി വര്‍ഷിക്കപ്പെടുന്നത്.
ഭരണഘടന ജനാധിപത്യത്തിന്റെ ആത്മാവ്
ഭാരതത്തിന്റെ ജനാധിപത്യ വ്യവസ്ഥിതി ലോകത്തിനു മാതൃകയാണ്. ഭരണഘടന ഈ ജനാധിപത്യത്തിന്റെ ആത്മാവും അന്തഃസത്ത നിറഞ്ഞുനില്ക്കുന്ന ശക്തിസ്രോതസുമാണ്. വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും അവരുടെ ആവശ്യങ്ങള്‍ ഉന്നയിക്കാനും നടപ്പിലാക്കാനും ഭരണതലങ്ങളില്‍ നിയമപരമായി സ്വാധീനവും പ്രേരണയും ചെലുത്താനും ഇന്ത്യന്‍ ജനാധിപത്യത്തില്‍ സ്വാതന്ത്ര്യവും അവകാശവുമുണ്ട്. പക്ഷേ, ഈ ഭരണഘടനാവകാശം പോലും കവര്‍ന്നെടുക്കുന്ന ദേശവിരുദ്ധശക്തികളുടെ ഭീകര ഇടപെടലുകള്‍ നമ്മെയിന്ന് തളര്‍ത്തുന്നു.
മതേതരത്വം ഒരു വിദേശ ഇറക്കുമതിയാണെന്നും ഭാരതത്തിലിത് മനഃപൂര്‍വ്വം അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്നും ചില വര്‍ഗ്ഗീയവാദികളും തീവ്രവാദപ്രസ്ഥാനങ്ങളും രാജ്യത്തുടനീളം നിരന്തരം പുലമ്പുന്നു. ഇന്ത്യയുടെ ഭരണഘടനയില്‍ സെക്കുലറിസം തള്ളിക്കയറ്റിയതിലൂടെ ദേശീയവാദികളെ വര്‍ഗ്ഗീയവാദികളായും വര്‍ഗീയ ചിന്തകരെ ദേശീയവാദികളായും ചിത്രീകരിക്കുകയാണുണ്ടായതെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. ഭരണഘടനാ ശില്പിയായ ബി.ആര്. അംബേദ്കറിന്റെ നിലപാടുകളെപ്പോലും ദുര്‍വ്യാഖ്യാനം ചെയ്ത് അദ്ദേഹം മതേതര ചിന്തകള്ക്കെതിരായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു.
മതങ്ങളുടെ ഉത്തരവാദിത്വം
മതങ്ങള്‍ പങ്കുവയ്ക്കേണ്ടത് പരസ്പര സ്നേഹവും സേവനവും അതിലുപരി മനുഷ്യജീവന്റെ മഹത്വവുമാണ്. സമൂഹത്തെ ഭയപ്പെടുത്തി ഭീകരത സൃഷ്ടിച്ച് രക്തരൂക്ഷിതവിപ്ലവത്തിലൂടെ അധികാരക്കസേരയിലേയ്ക്ക് എന്ന മുദ്രാവാക്യമിന്ന് കാലഹരണപ്പെട്ടു. ദൈവസ്നേഹത്തിന്റെ പങ്കുവയ്ക്കലുകള്‍ക്ക് ലോകമിന്ന് കാതോര്‍ക്കുന്നത് ശുഭസൂചനയാണ്. ഇതിന്റെ സാക്ഷ്യമാണ് ആഗോള കത്തോലിക്കാസഭയുടെ സാരഥിയായ ഫ്രാന്‍സിസ് പാപ്പയുടെ സ്നേഹസന്ദര്ശനങ്ങളിലൂടെ ക്യൂബയിലും അബുദാബിയിലും ബഹറിനിലും സംഭവിച്ചത്. ഒരുവശത്ത് നന്മകള് ഇതള്‍ വിരിക്കുമ്പോള്‍ മറുവശത്ത്, മത-വര്‍ഗ്ഗ-വര്‍ണ്ണങ്ങളുടെ പേരില്‍ പൊതുസമൂഹത്തെ കൊള്ളയടിക്കുകയും കൊലയ്ക്കു കൊടുക്കുകയും ചെയ്യുന്ന പൈശാചികശക്തികളും നാമറിയാതെ ശക്തിപ്രാപിച്ചുവരുന്നു.
മതങ്ങളുടേപേരില് മനുഷ്യനെ കൊന്നൊടുക്കിയും യുവത്വത്തെ തട്ടിയെടുത്ത് മദ്യത്തിനും മയക്കുമരുന്നിനും അടിമയാക്കിയും മനഃസാക്ഷി മരവിച്ച ഭീകരപ്രസ്ഥാനങ്ങള്‍ ഇന്നു രാജ്യത്ത് ചിലയിടങ്ങളിലെങ്കിലും നിറഞ്ഞുതുള്ളുന്നത് അനുവദിച്ചുകൂടാ. ഏതു മതത്തില്‍ വിശ്വസിക്കണമെന്നത് പൗരന് ഭരണഘടന നല്കുന്ന മൗലിക അവകാശമാണ്. നിര്‍ബന്ധിച്ചും പ്രേരിപ്പിച്ചും മതപരിവര്‍ത്തനം പാടില്ലെന്നുള്ള ഉറച്ച നിലപാടാണ് ഇന്ത്യയിലെ ക്രൈസ്തവരുടേത്. മതവിശ്വാസത്തിന്റെ പേരില്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് എതിര്‍ക്കും. മതപരിവര്‍ത്തനമല്ല, മനപരിവര്‍ത്തനവും രാജ്യനന്മയുമാണ് ക്രൈസ്തവ സേവനശുശ്രൂഷയുടെ മുഖമുദ്ര.