Friday, January 20, 2023 11:37 PM IST
ഡോ. മൈക്കിൾ പുളിക്കൽ (സെക്രട്ടറി, കെസിബിസി ജാഗ്രതാ കമ്മീഷൻ)
സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന വിവാഹങ്ങളുടെ സുതാര്യത ഉറപ്പുവരുത്തുകയും അപാകതകൾ പരിഹരിക്കുകയും വേണം.
ഇന്ത്യയിൽമത വ്യത്യാസമില്ലാതെ പ്രായപൂർത്തിയായ സ്ത്രീക്കും പുരുഷനും സ്വതന്ത്രമനസോടെ വിവാഹിതരാകാൻ അനുവാദം നൽകുന്ന നിയമമാണ് സ്പെഷൽ മാര്യേജ് ആക്ട് 1954. രജിസ്ട്രേഷൻ വകുപ്പിനു കീഴിലുള്ള രജിസ്ട്രാർ ഓഫീസുകളിലാണ് ഈ നിയമപ്രകാരമുള്ള വിവാഹ രജിസ്ട്രേഷൻ നടക്കുന്നത്. ഏതൊരു സംസ്ഥാനത്തെയും ഏതെങ്കിലും ഒരു രജിസ്ട്രാർ ഓഫീസിന്റെ പരിധിയിൽ മുപ്പത് ദിവസമെങ്കിലും താമസിച്ചതായി തെളിയിക്കുന്ന രേഖ ഹാജരാക്കിയാൽ വിവാഹ രജിസ്ട്രേഷനുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്. തുടർന്ന് 30 ദിവസത്തെ നോട്ടീസ് പിരീഡിന് ശേഷം വിവാഹം രജിസ്റ്റർ ചെയ്യാം. ആ ഒരു മാസം രജിസ്ട്രാർ ഓഫീസിന്റെ നോട്ടീസ് ബോർഡിൽ വിവാഹ അറിയിപ്പ് പതിച്ചിരിക്കും. പ്രസ്തുത നോട്ടീസ് ബോർഡ് ആർക്കും പരിശോധിക്കാവുന്നതാണ്.
രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പരിഷ്കരിക്കപ്പെടുകയും കംപ്യൂട്ടറൈസേഷൻ നടപ്പാവുകയും ചെയ്തുകഴിഞ്ഞപ്പോൾ മുതൽ, വിവാഹിതരാകാൻ ഉദ്ദേശിക്കുന്നവർക്ക് വിവാഹ രജിസ്ട്രേഷനുള്ള അപേക്ഷകൾ ഓൺലൈനിൽ സമർപ്പിക്കാം. രജിസ്ട്രാർ ഓഫീസുകളിലെ നോട്ടീസ് ബോർഡുകളിൽ വിവാഹ അറിയിപ്പുകൾ പതിക്കുന്നതോടൊപ്പംതന്നെ, രജിസ്ട്രേഷൻ വകുപ്പിന്റെ വെബ്സൈറ്റിലും പരസ്യപ്പെടുത്തുന്ന പതിവ് ഉണ്ടായിരുന്നു. എന്നാൽ, 2020 ജൂലൈയിൽ രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയുടെ ഓഫീസിൽനിന്ന് ഇറങ്ങിയ ഉത്തരവ് പ്രകാരം അത് നിർത്തലാക്കി. തങ്ങളുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗിക്കപ്പെടുന്നു എന്ന ആരോപണം ഉയർത്തി കോഴിക്കോട് സ്വദേശികളായ ആതിര-ഷമീം ദമ്പതികൾ അന്നത്തെ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരനു നൽകിയ പരാതിയെ തുടർന്നായിരുന്നു അത്.
തുടർന്ന് 30 ദിവസം നോട്ടീസ് പതിക്കുന്ന പതിവ് നിർത്തലാക്കണമെന്ന ആവശ്യവുമായി ഇതേ വ്യക്തികൾ സുപ്രീംകോടതിയെ സമീപിക്കുകയും സുപ്രീംകോടതി ആവശ്യം തള്ളുകയും ചെയ്തിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15, 21 എന്നിവയുടെ ലംഘനമാണ് സ്വകാര്യവിവരങ്ങൾ പരസ്യപ്പെടുത്തുന്നത് എന്നായിരുന്നു വാദം. എന്നാൽ, കുട്ടികൾ ഒളിച്ചോടി വിവാഹം കഴിക്കുന്ന സാഹചര്യം ഉണ്ടായാൽ ആ വിവരങ്ങൾ മാതാപിതാക്കൾക്ക് അറിയേണ്ടതില്ലേ എന്ന് സുപ്രിംകോടതി ചോദിക്കുകയുണ്ടായി. ഒരു ഭർത്താവോ ഭാര്യയോ ആണ് ഇത്തരത്തിൽ മറ്റൊരു വ്യക്തിയോടൊപ്പം വിവാഹിതരാകുന്നതെങ്കിൽ എങ്ങനെയാണ് മറ്റൊരു വ്യക്തി ഇതറിയുന്നതെന്നും സുപ്രീംകോടതി ചോദിച്ചു. വ്യവസ്ഥകൾ നേരിട്ടു ബാധിക്കാത്ത വ്യക്തി നൽകുന്ന ഹർജിയെ പൊതുതാത്പര്യ ഹർജിയായി കണക്കാക്കാൻ കഴിയില്ലെന്ന കാരണവും പരാതി തള്ളുന്നതിന് കാരണമായി കോടതി പറയുകയുണ്ടായി. കർണാടക, ഡൽഹി, അലാഹാബാദ് തുടങ്ങിയ ഹൈക്കോടതികളിലും കഴിഞ്ഞ രണ്ടുവർഷങ്ങൾക്കിടെ വിവാഹ നോട്ടീസ് സംബന്ധിച്ചുള്ള ഹർജികൾ പരിഗണനയ്ക്ക് എത്തുകയുണ്ടായിട്ടുണ്ട്.
പ്രണയക്കെണികളും വിവാഹപരസ്യങ്ങളും
പ്രണയക്കെണികളെ തുടർന്നുള്ള വിവാഹങ്ങൾ കേരളത്തിൽ ധാരാളമായി നടക്കുന്നതായി വിവിധ സംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. മാതാപിതാക്കൾ അറിയാതെ നടക്കുന്ന വിവാഹ രജിസ്ട്രേഷനുകളും അതിനായുള്ള ശ്രമങ്ങളും കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ പലത് നടന്നിട്ടുള്ളതായി വ്യക്തമാണ്. അപൂർവമായെങ്കിലും ചില വിവാഹശ്രമങ്ങൾ പരാജയപ്പെട്ടിട്ടുള്ളതിനു കാരണം വിവാഹ നോട്ടീസുകൾ പുറത്തെത്തിയതുവഴി കുടുംബാംഗങ്ങൾ വിവരമറിഞ്ഞതാണ്. ഇത്തരത്തിൽ മാതാപിതാക്കൾ അറിയാതെ രഹസ്യമായി വിവാഹങ്ങൾ രജിസ്റ്റർ ചെയ്യപ്പെടുന്ന സാഹചര്യം ഇന്ന് കേരളത്തിലുണ്ട്. ഈ സാഹചര്യം പരിഗണിച്ചുകൊണ്ട് കൂടുതൽ ജാഗ്രത പുലർത്തേണ്ട ഭരണകൂടവും രജിസ്ട്രേഷൻ വകുപ്പും പലതും കണ്ടില്ലെന്നു നടിക്കുകയാണ്.
രജിസ്ട്രാർ ഓഫീസുകളിലെ വിവാഹപരസ്യങ്ങൾ രഹസ്യവിവാഹങ്ങൾക്ക് തിരിച്ചടിയാകുന്നു എന്നതാണ് ഈ വിഷയത്തിൽ കോടതികളിലെത്തുന്ന ഹർജികൾക്ക് പിന്നിലെ പ്രധാന കാരണം എന്നു വ്യക്തം. ‘ലൗജിഹാദ്’ ആരോപണം ഉയർത്തി വ്യക്തിഹത്യ നടത്തുകയും സോഷ്യൽ മീഡിയയിൽ സ്വകാര്യ വിവരങ്ങൾ പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നു എന്നുള്ളതാണ് കോടതികളിൽ ഉയർന്നിട്ടുള്ള പ്രധാന വാദം. യഥാർഥ പ്രണയവിവാഹങ്ങൾ ഉണ്ട് എന്ന യാഥാർഥ്യത്തെ അംഗീകരിക്കുമ്പോൾ തന്നെ, പ്രണയക്കെണികളും രഹസ്യവിവാഹങ്ങളും ധാരാളമായി നടക്കുന്നു എന്നുവരുമ്പോൾ ഇത്തരം വാദങ്ങളേക്കാൾ മുഖ്യമാണ് വിവാഹത്തിന് രഹസ്യസ്വഭാവം പാടില്ല എന്ന നിലപാട്.
2021 ഫെബ്രുവരിയിൽ സമാനമായ ഒരു കേസിനോടനുബന്ധിച്ച് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചത്, 30 ദിവസത്തെ നോട്ടീസ് പിരീഡ് നിർബന്ധമാണ് എന്നാണ്. അതിനെതിരായ ഹർജി തള്ളണമെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെടുകയുണ്ടായി. 30 ദിവസത്തിനുള്ളിൽ ആരെങ്കിലും വിവാഹത്തിന് എതിർപ്പ് പ്രകടിപ്പിക്കുന്ന പക്ഷം, അന്വേഷണം പൂർത്തിയാകുന്നതുവരെ വിവാഹം രജിസ്റ്റർ ചെയ്യില്ലെന്നും കേന്ദ്ര നിയമ മന്ത്രാലയം അറിയിച്ചു.
അതേസമയം, കേരളത്തിന്റെ പശ്ചാത്തലത്തിൽ ഈ നിബന്ധനയെ തന്ത്രപൂർവം മറികടക്കാനുള്ള ശ്രമങ്ങളും സംശയിക്കാവുന്നതാണ്. ഏതാനും ആഴ്ചകൾക്കു മുമ്പ് പത്തനംതിട്ട സ്വദേശികളായ രണ്ടു വ്യക്തികളുടെ വിവാഹം കാസർഗോഡ്, ബദിയടുക്ക സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് ഉദാഹരണമാണ്. 30 ദിവസമെങ്കിലും ഒരു രജിസ്ട്രാർ ഓഫീസിന്റെ പരിധിയിൽ താമസിക്കുന്നതായി രേഖ സമർപ്പിക്കുന്ന പക്ഷം, ആ രജിസ്ട്രാർ ഓഫീസിൽ വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിയും എന്ന സാധ്യത ദുരുപയോഗിക്കപ്പെടുന്നുണ്ട് എന്നു സംശയിക്കാവുന്നതാണ്. പാലക്കാട്ട് നടന്ന മറ്റൊരു സംഭവത്തിൽ ഒരു റിസോർട്ടിൽ വച്ച് വിവാഹം നടന്നതായി പഞ്ചായത്ത് പ്രസിഡന്റ് വ്യാജ റിപ്പോർട്ട് നൽകിയതാണ് വിവാദമായി മാറിയത്. ഇവയെല്ലാം രഹസ്യ വിവാഹങ്ങൾക്ക് ഉദാഹരണങ്ങൾ കൂടിയാണ്.
അടിയന്തര ഇടപെടലുകൾ ആവശ്യം
എണ്ണമറ്റ ആരോപണങ്ങൾ ഉയരുകയും നിരവധി എണ്ണം ചതികളും വഞ്ചനകളുമാണ് എന്ന് വ്യക്തമാവുകയും സ്പെഷൽ മാര്യേജ് ആക്ടിലെ പഴുതുകൾ ദുരുപയോഗിക്കുന്നതായി സംശയിക്കപ്പെടുകയും രഹസ്യവിവാഹങ്ങളുടെ എണ്ണം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സർക്കാർ യുക്തമായ ഇടപെടലുകൾ നടത്തേണ്ടത് ആവശ്യമാണ്. വിവാഹം രജിസ്റ്റർ ചെയ്യാനായി അപേക്ഷ സമർപ്പിച്ച വിവരം മാതാപിതാക്കൾ അറിഞ്ഞിട്ടുണ്ട് എന്നു ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം.
വ്യക്തി സ്വാതന്ത്ര്യം എന്ന വാദം ഉയർത്തുമ്പോഴും പതിനെട്ട് വയസുവരെ പരിപാലിച്ച മാതാപിതാക്കൾക്കുള്ള അവകാശം ലംഘിക്കപ്പെടുന്നില്ല എന്നുള്ളതുകൂടി ഉറപ്പുവരുത്തേണ്ടതുണ്ട്.
പ്രണയക്കെണികളെ തുടർന്നുള്ള വിവാഹങ്ങൾ, മതംമാറ്റങ്ങൾ, ഏറെ വൈകാതെയുള്ള വിവാഹമോചനങ്ങൾ, വിവാഹത്തെ തുടർന്നുള്ള ആത്മഹത്യകൾ തുടങ്ങിയവ വർധിക്കുന്നു എന്നതിനർഥം ഇവിടെ വഞ്ചിക്കപ്പെടുന്ന പെൺകുട്ടികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു എന്നുതന്നെയാണ്. ക്രിമിനൽ പശ്ചാത്തലമുള്ളവരും മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ളവരും പ്രണയക്കെണികളൊരുക്കി പെൺകുട്ടികളെ വശത്താക്കുന്നതിന്റെ സൂചനകളാണ് വിവിധ വാർത്തകളുടെ രൂപത്തിൽ നാം കണ്ടുകൊണ്ടിരിക്കുന്നത്.
മയക്കുമരുന്ന് പിടിക്കപ്പെടുന്ന നിരവധി കേസുകളിൽ പ്രണയവിവാഹിതരായ പെൺകുട്ടികളും സംഘത്തിൽ ഉൾപ്പെട്ടിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്. ഈ പശ്ചാത്തലത്തിൽ, വിവാഹിതരാകുന്നവർക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കാൻ സർക്കാർ തയാറാകണം. ഓൺലൈൻ വഴി വിവാഹ അറിയിപ്പ് നൽകേണ്ടതില്ല എന്ന രജിസ്ട്രേഷൻ വകുപ്പിന്റെ ഉത്തരവ് പിൻവലിക്കുകയും ആ പതിവ് പുനരാരംഭിക്കുകയും വേണം. അത്യന്തം ഗൗരവതരമായ ഈ സാഹചര്യത്തെ ഉചിതമായ പ്രാധാന്യത്തോടെ പരിഗണിക്കുകയും കുറ്റമറ്റ രീതിയിൽ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യപ്പെടുന്നു എന്നത് ഉറപ്പുവരുത്തുകയും ചെയ്യാൻ സർക്കാർ തയാറാകണം.