Monday, January 23, 2023 10:44 PM IST
ഡോ. ജോസഫ് ഏബ്രാഹാം
പുതുതായി ആരംഭിക്കുന്ന ഒരു കർഷക ഉത്പാദക കന്പനിക്ക് (എഫ്പിസി) പല പരിശോധനകളും മറികടക്കേണ്ടതുണ്ട്. ശാസ്ത്രീയ ഏകീകരണം സ്വീകരിക്കാതെ നൽകിയിരിക്കുന്ന നിബന്ധനകൾ പുതിയ എഫ്പിസികൾക്ക് പ്രതിസന്ധിയായി മാറിയിട്ടുണ്ട്. കൃഷിവകുപ്പും ചെറുകിട കർഷക ബിസിനസ് കണ്സോർഷ്യവും ചേർന്ന് നൽകിയിരിക്കുന്ന ഈ മാർഗനിർദേശങ്ങൾ ശാസ്ത്രീയമായി പുനരേകീകരണം നടത്തണം.
ബഹുമുഖ സമീപനം
പുതിയ കർഷക ഉത്പാദക കന്പനികളിൽ നിലവിൽ ഷെയർ എടുത്തിരിക്കുന്ന കർഷകരുടെ വിളകൾ ക്രോപ്സ്പെട്രം അടിസ്ഥാനസൂചനാ ലിസ്റ്റുകളിൽനിന്നു വ്യത്യസ്ഥമാകാനേ സാധ്യതയുള്ളൂ. ആയതിനാൽ എഫ്പിസികൾക്കുവേണ്ടി അഗ്രി ബിസിനസ് പ്രൊമോട്ടിംഗ് ഏജൻസി (എബിപിഎ) കൾ വിവരശേഖരണവും ബിസിനസ്/മാർക്കറ്റിംഗ് പ്ലാനുകൾ തയാറാക്കുന്പോൾ മൂല്യവർധനയ്ക്കായി വിളകൾ തെരഞ്ഞെടുക്കാൻ പ്രായോഗിക സമീപനവും സ്വീകരിക്കേണ്ടിവരും. ഒഹരിയുടമയും മുഖ്യമായും കൃഷിചെയ്തുവരുന്ന വിളകളുടെ മൂല്യവർധനയ്ക്കാവണം മുൻഗണന ലഭിക്കേണ്ടത്.
നിലവിൽ വിജയകരമായിട്ടുള്ള സാധ്യതകൾ കണ്ടെത്തി നടപ്പാക്കുന്നതിന് കർഷകരുടെ അറിവും കൃഷിരീതികളും കോർത്തിണക്കിയാവണം എബിപിഎ/സിബിബിഒ (ക്ലസ്റ്റർ ബേയ്സിഡ് ബിസിനസ് ഓർഗനൈസേഷൻ) കൾ വിവരശേഖരണവും ബിസിനസ്- മാർക്കറ്റിംഗ് പ്ലാനുകളും സാധ്യതകളും ലഭ്യമാക്കേണ്ടത്. വിശദമായ അവലോകനങ്ങളിലൂടെ, മുൻ നിശ്ചയിച്ച വിളകളെ അടിസ്ഥാനപ്പെടുത്തി ഉത്പാദന വർധന/മൂല്യവർധന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കണമോ, അതോ നിലവിൽ ഗ്രാമതലത്തിൽ താത്പര്യമുള്ള കർഷകരെയും അവരുടെ കൃഷിയെയും കണ്ടെത്തി വേണ്ട സഹായങ്ങൾ ലഭ്യമാക്കി നൽകുന്ന തരത്തിലാവണമോ എഫ്പിസികൾ രൂപപ്പെടേണ്ടത്?
മേൽ രണ്ട് സമീപനങ്ങളുടെ സമ്മിശ്ര രൂപത്തിനാണ് നിലവിൽ സ്വീകാര്യത ഉണ്ടാവേണ്ടത്. ഇപ്രകാരമുള്ള തീരുമാനങ്ങളെടുക്കാൻ എഫ്പിസികളെ പ്രാപ്തരാക്കുന്നതിന് എബിപിഎ/സിബിബിഒകളെ മാത്രം ചുമതലക്കാരാക്കരുത്. ഇറക്കുമതി ബിസിനസ് പ്ലാനുകൾ കർഷകരുടെമേൽ അടിച്ചേൽപ്പിക്കുകയുമരുത്. കണ്സൾട്ടന്റുകളുടെയോ മറ്റുലോബികളുടെയോ സ്ഥാപിത താത്പര്യസംരക്ഷണം തടയേണ്ടതുണ്ട്.
അഗ്രോ ഇക്കോണോമിക്സ്
മുൻകൂറായി കൃഷിവകുപ്പ് നിശ്ചയിച്ചിട്ടുള്ള അഗ്രോ ഇക്കോണോമിക്സ് സോണുകൾ (എഇഇസഡ്) അടിസ്ഥാനപ്പെടുത്തി മൂല്യവർധനാ സാധ്യതയുള്ള കേരളത്തിലെ പതിനാല് ജില്ല തിരിച്ചുള്ള കണക്ക് പ്രകാരം 88 വിളകളെയാണ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഈ ലിസ്റ്റിൽ പലതവണ ആവർത്തിച്ച് ഇടം പിടിച്ച ഏഴ് ഇനങ്ങൾ നെല്ല്, തേങ്ങ, ഏത്തവാഴ, പച്ചക്കറികൾ, ഇഞ്ചി, കമുക്, തിന എന്നിവയാണ്. പതിനാല് ജില്ലകളിലേക്ക് ഉത്പാദനകേന്ദ്രങ്ങൾ നിർമിക്കാൻ നിശ്ചയിച്ചു നൽകിയിട്ടുള്ളത് 70 വിളകളെ ഉൾപ്പെടുത്തിയാണ്. ഈ ലിസ്റ്റിൽ മുഖ്യമായി നിർദേശിക്കപ്പെട്ടിട്ടുള്ള എട്ട് കൃഷിയിനങ്ങൾ അരി, ഏത്തവാഴ, പച്ചക്കറി, കപ്പളം, കൈതച്ചക്ക, മഞ്ഞൾ, പഴവർഗങ്ങൾ, പൂക്കൾ എന്നിവയാണ്.
മേൽപ്പറയുന്ന രണ്ട് പട്ടികയിൽ മുഖ്യമായും പ്രതിപാദിക്കുന്ന ഇനങ്ങൾ പരസ്പരം പൂരകമാകേണ്ടതിന് പകരം വ്യത്യസ്തമായി നിലകൊള്ളുന്നു. ഈ വിളകൾ തെരഞ്ഞെടുക്കുന്നതിന് സ്വീകരിച്ച മാനദണ്ഡങ്ങൾ എസ്എഫ്എസി ലഭ്യമാക്കിയിട്ടില്ല.
ഒരു ജില്ല ഒരു ഉത്പന്നം
കൃഷിവകുപ്പിന്റെ നിർദേശാനുസരണം ‘ഒരു ജില്ലയ്ക്ക് ഒരു ഉത്പന്നം’ എന്ന പദ്ധതിയിൽ അവതരിപ്പിച്ചിരിക്കുന്നത് 18 വിളകളെയാണ്. ഇവയിൽ അഞ്ച് വിളകൾക്കാണ് മുന്തിയ സാധ്യതയുള്ളതായി കാണുന്നത്. ഇവ പച്ചക്കറി, ഏത്തവാഴ, സുഗന്ധവ്യഞ്ജനം, കൈതച്ചക്ക, തേൻ എന്നിവയാണ്. ഈ ലിസ്റ്റിൽ ഇടം കണ്ടെത്തിയ വിളകൾ മുൻപ് വിവരിച്ച രണ്ട് പട്ടികയുമായി പാരസ്പര്യം പുലർത്തുന്നില്ല. ഇവയുടെ വേറിട്ട സ്ഥാനലബ്ധിക്കുകാരണം ഇത് തയാറാക്കിയതിൽ സ്വീകരിച്ചിട്ടുള്ള സമീപനത്തിന്റെ കുറവായി കരുതേണ്ടതുണ്ട്. എല്ലാറ്റിനും ഉപരി ഒരു ജില്ലയ്ക്ക് ഒരു ഉത്പന്നം എന്ന മാനദണ്ഡവും കാറ്റിൽ പറത്തിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ പദ്ധതിപ്രകാരം 18 ഇനങ്ങൾ എപ്രകാരമാണ് 14 ജില്ലകളുള്ള കേരളത്തിൽ ഇടംപിടിക്കുക.
രണ്ടു വിളകൾ മാത്രമേ മേൽവിവരിച്ച മൂല്യവർധന സാധ്യതയുള്ള മൂന്ന് പട്ടികയിലും ഇടം നേടിയിട്ടുള്ളൂ. ഇവ ഏത്തവാഴ, പച്ചക്കറി എന്നിവയാണ്. മേൽപ്രകാരം സംഭവിച്ചതിന്റെ കാരണം ഈ വിദഗ്ധർ വ്യക്തമാക്കേണ്ടതുണ്ട്.
യൂണിറ്റ് കോസ്റ്റ്
കാർഷിക മേഖലയിൽ കൃഷി അധിഷ്ഠിത ഒരു ചെറുകിട വ്യവസായം (എംഎസ്എംഇ) ആരംഭിക്കാൻ തുടക്കത്തിൽ ഫാക്ടറി, യന്ത്രസാമഗ്രികൾ മുതലായവ സ്ഥാപിക്കുന്നതിന് വലിയ തുക നിക്ഷേപിക്കേണ്ടിവരുന്നുണ്ട്. ഒരു സൂക്ഷ്മസംരംഭം (മൈക്രോ യൂണിറ്റ്) വിജയകരമായി നടത്താൻ കുറഞ്ഞത് ഒരുകോടി രൂപ വരെ ചെലവിടേണ്ടിവരുന്നുണ്ട്. ഒരു പുതിയ എഫ്പിസി ആരംഭിക്കുന്നതിന് നബാർഡും എസ്എഫ്എസിയും യഥാക്രമം 58 ഉം 81 ഉം ലക്ഷം രൂപ വീതം ലഭ്യമാക്കുന്നു. ഈ സഹായം പല തലങ്ങളിൽ പ്രവർത്തനപുരോഗതി നേടുന്നതിനൊപ്പം മൂന്നുമുതൽ അഞ്ച് വർഷത്തെ പ്രവർത്തന കാലാവധിക്കുള്ളിലായാണ് ലഭിക്കുക. ധനസഹായം രണ്ടും വകയിരുത്തിയിരിക്കുന്നത് രണ്ടു തലങ്ങളിൽ പ്രവർത്തനപുരോഗതി കൈവരിക്കുന്നതിലേക്കാണ്. ഇവയിൽ നടത്തിപ്പ് ചെലവും ഹാന്ഡ് ഹോൾഡിംഗ് ആവശ്യകതയും മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വേണ്ടത്ര യന്ത്രസാമഗ്രികൾ സ്ഥാപിക്കുന്നതിനും പ്രവർത്തനച്ചെലവുകൾ കണ്ടെത്തുന്നതിനും മറ്റുമായി ബാങ്ക് വായ്പയെ വലിയതോതിൽ ആശ്രയിക്കേണ്ടിവരുന്നു.
മാച്ചിംഗ് ഗ്രാന്റ് മാച്ചാവില്ല
മാച്ചിംഗ് ഗ്രാന്റിനായി ഇവർ യഥാക്രമം 5ഉം 15 ഉം ലക്ഷം രൂപ ലഭ്യമാക്കുന്നുവെങ്കിലും ഇതു ലഭ്യമാകുന്നതിന് പ്രത്യേക നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നു. പ്രാരംഭവർഷം മാച്ചിംഗ് ഗ്രാന്റിനായി പരമാവധി ലഭ്യമാക്കാവുന്നത് 5-6 ലക്ഷം രൂപ വരെയാണ്. ഈ തുകയോടൊപ്പം അംഗങ്ങളുടെ ഷെയർ തുകയും ചേർത്താൽ മൊത്തം 10 മുതൽ 12 ലക്ഷം രൂപ വരെയാണ് വർക്കിംഗ് കാപ്പിറ്റലായി കൈവശം ഉണ്ടാകുക. ഈ തുക വളരെ ചെറിയ ഒരു സംരംഭം ആരംഭിക്കാനേ ഉതകൂ. ലാഭകരമായി തുടർന്നു നടത്തണമെങ്കിൽ മറ്റു വിഭവശേഖരണം തേടേണ്ടിവരും. ഇതിനായി ബാങ്ക് വായ്പയെ ആശ്രയിക്കാതെ മറ്റു മാർഗങ്ങൾ ലഭ്യമല്ല.
വായ്പാ കടന്പകൾ
നിലവിൽ എഫ്പിസി പദ്ധതി പ്രകാരം ലഭ്യമാക്കിയിട്ടുള്ള ധനസഹായം വളരെ പരിമിതമായതിനാൽ തുടക്കത്തിൽതന്നെ ബാങ്ക് വായ്പയെ ആശ്രയിക്കാതെ തരമില്ല. ഈ എഫ്പിസികൾക്ക് ബാങ്കുകൾ പ്രഥമ വർഷംതന്നെ പരമാവധി ഒരു കോടി രൂപയെങ്കിലും വായ്പയായി നൽകുമോ? ഇപ്രകാരം വായ്പ ലഭ്യമാക്കാൻ തയാറായാൽതന്നെ ഈ തുകയ്ക്ക് എത്ര ശതമാനമാണു പലിശ. പുതിയ എഫ്പിസികൾക്ക് ഏറ്റവും കുറഞ്ഞ അടിസ്ഥാന പലിശനിരക്ക് കൃഷിവകുപ്പും ഗവണ്മെന്റുമായി കൂടിയാലോചിച്ച് ബാങ്കുകൾ പ്രഖ്യാപിക്കേണ്ടതുണ്ട്. രണ്ട് വർഷത്തെ മൊറൊട്ടോറിയം നൽകണം. വായ്പകൾക്ക് അമിതമായ പ്രോസസിംഗ് ഫീസ് ഈടാക്കരുത്.
ബിസിനസ് പ്ലാൻ
അംഗീകാരം ലഭിച്ചിട്ടുള്ള പ്രോജക്ട് കോസ്റ്റിന്റെ മിനിമം മൂന്നിലൊന്നു തുകയെങ്കിലും പ്രാരംഭവർഷംതന്നെ കന്പനികൾക്ക് ലഭ്യമാക്കണം. ഇത് നിശ്ചിത മാനദണ്ഡങ്ങൾക്ക് വിധേയമാക്കി വേണം. ഏകദേശം പ്രോജക്ട് ചെലവുകൾ മുൻകൂർ തീരുമാനിച്ച്, ബാങ്ക് വായ്പകൾ ലഭ്യമാക്കിയാവണം നിർവഹണം ഉറപ്പാക്കേണ്ടത്. മൂല്യവർധനയ്ക്കായുള്ള വിളകൾ തെരഞ്ഞെടുക്കൽ, ആധുനികീകരണത്തിനായുള്ള യന്ത്രവത്ക്കരണം, വിലനിർണയം, വിപണി ഉറപ്പാക്കൽ, സമഗ്രമായ പ്രോജക്ട് നിർവഹണം മുതലായവ പരിചയസന്പന്നരായ പ്രൊഷണൽ ടീമുകളുടെ നെറ്റ് വർക്കിംഗിലൂടെ ഉറപ്പാക്കേണ്ടതുണ്ട്. ഹാന്ഡ് ഹോൾഡിംഗ് ഏജൻസികളുടെ നിർവഹണ പങ്കാളിത്തം സുതാര്യവും കുറ്റമറ്റതുമാക്കണം.
തുടക്കത്തിൽ നൂറ് കർഷകരെ ഉൾപ്പെടുത്തി ഒരു എഫ്പിസി ആയി പ്രവർത്തനം ആരംഭിക്കണം. സാന്പത്തികസഹായം നൽകുന്നത് സമയബന്ധിതമായ പ്രവർത്തനപുരോഗതി വിലയിരുത്തി ഏകീകൃതാടിസ്ഥാനത്തിലാക്കണം. എഫ്പിസികൾ ധനസഹായം ദുർവിനിയോഗം നടത്തിയാൽ ശിക്ഷണനടപടികൾ സ്വീകരിക്കേണ്ടതും റവന്യു റിക്കവറി നടപടികൾ സ്വീകരിക്കേണ്ടതുമാണ്. ചെറിയതോതിൽ ആരംഭിച്ച് ക്രമേണ വളർന്ന് വലിയ പ്രസ്ഥാനമായി എഫ്പിസികൾ മാറുകയാണ് കർഷകർക്കും കൃഷിക്കും നല്ലത്.