Monday, January 30, 2023 3:58 AM IST
ഇന്ത്യൻ മതേതരത്വത്തിന്റെയും ദേശീയതയുടെയും ജനാധിപത്യത്തിന്റെയും വെളിച്ചമായിരുന്ന മഹാത്മാ ഗാന്ധിയുടെ വിയോഗം സൃഷ്ടിച്ച ഇരുൾ പൂർണമായും ഇനിയും നീങ്ങിയിട്ടില്ല.
ജനാധിപത്യവും മതേതരത്വവും ഏറെ വെല്ലുവിളികൾ നേരിടുന്ന വർത്തമാന കാലഘട്ടത്തിൽ ഗാന്ധിദർശനങ്ങൾക്ക് പ്രസക്തി ഏറിവരികയാണ്. ‘എന്റെ ജീവിതം തന്നെയാണ്, എന്റെ സന്ദേശം’ എന്ന് ഉദ്ഘോഷിച്ച മഹാത്മാവിന്റെ കർമപഥങ്ങളെ അടുത്തറിയുക എന്നത് ഓരോ ഭാരതീയന്റെയും കർത്തവ്യം കൂടിയാണ്.
ബാല്യവും വിദ്യാഭ്യാസവും
1869 ഒക്ടോബർ രണ്ടിന് ഗുജറാത്തിലെ പോർബന്തറിൽ കരംചന്ദ് ഗാന്ധിയുടെയും പുത്ലിഭായിയുടെയും മകനായി മോഹൻദാസ് കരംചന്ദ് ഗാന്ധി ജനിച്ചു. 1883ൽ കസ്തൂർബാ ഗാന്ധിയെ വിവാഹം ചെയ്തു. 1887ൽ മെട്രിക്കുലേഷൻ പാസായ ഗാന്ധിജി 1888ൽ നിയമപഠനത്തിനായി ഇംഗ്ലണ്ടിലേക്കു പോയി. 1891ൽ ബാരിസ്റ്റർ പദവിയുമായി ഇന്ത്യയിലേക്കു മടങ്ങിയെത്തി.
ദക്ഷിണാഫ്രിക്കയിലേക്ക്
1893ൽ ദാദാ അബ്ദുള്ള കന്പനിയുടെ അഭിഭാഷകനായി ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ എത്തി. ട്രെയിനിൽ ഒന്നാം ക്ലാസിൽ യാത്ര ചെയ്യുന്പോൾ പീറ്റർ മാരിറ്റ്സ് ബർഗിൽ വച്ച് വർണ വിവേചനത്തിന്റെ പേരിൽ ട്രെയിനിൽനിന്നു പുറന്തള്ളപ്പെട്ടു.
1894ൽ വർണവിവേചനത്തിനെതിരേ ഇന്ത്യക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ‘നേറ്റാൾ ഇന്ത്യ കോൺഗ്രസ്’ സ്ഥാപിച്ചു. 1899ൽ ‘ബൂവർ’ യുദ്ധത്തിൽ പരിക്കേറ്റ രോഗികളെ സഹായിച്ചതിന് 1915ൽ ‘കെയ്സർ-ഇ- ഹിന്ദ്’ എന്ന ബഹുമതി ബ്രിട്ടീഷുകാർ നല്കി.
1906ൽ ഏഷ്യാറ്റിക് ഓർഡിനൻസിനെതിരേ തന്റെ ആദ്യത്തെ സത്യഗ്രഹം ട്രാൻസ്വാളിൽ ഗാന്ധിജി നടത്തി. 1908ൽ സത്യഗ്രഹത്തെത്തുടർന്ന് ആദ്യത്തെ ജയിൽവാസം ജൊഹാന്നാസ്ബർഗിൽ വച്ച് അനുഭവിക്കുകയുണ്ടായി.
1908ൽ ഗാന്ധിജി തന്റെ ആദ്യപുസ്തകമായ ‘ഹിന്ദുസ്വരാജ്’ പ്രസിദ്ധീകരിച്ചു. തന്റെ ദർശനങ്ങളെപ്പറ്റി ഗാന്ധിജി പുസ്തകരൂപത്തിൽ എഴുതിയ ഏക ഗ്രന്ഥമാണിത്. ‘സ്വയം പര്യാപ്തമായ ഗ്രാമീണ സന്പദ്വ്യവസ്ഥ’ എന്ന ആശയം ഗാന്ധിജി അവതരിപ്പിച്ചത് ഹിന്ദുസ്വരാജിലൂടെയാണ്.
1910ൽ ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ടോൾസ്റ്റോയ് ഫാം സ്ഥാപിച്ചു. ദക്ഷിണാഫ്രിക്ക ആയിരുന്നു ഗാന്ധിജിയുടെ ‘രാഷ്ട്രീയ പരീക്ഷണശാല’.
ഇന്ത്യയിലേക്ക്
1915 ജനുവരി ഒന്പതിന് ഗാന്ധിജി ഇന്ത്യയിൽ തിരികെയെത്തി. ഗാന്ധിജി തിരികെയെത്തിയതിന്റെ ഓർമയ്ക്കായി 2003 മുതൽ ജനുവരി ഒന്പത് ‘പ്രവാസി ഭാരതീയ ദിവസ്’ ആയി കേന്ദ്രസർക്കാർ ആഘോഷിച്ചു വരുന്നു.1916ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ലക്നൗ സമ്മേളനത്തിൽ വച്ച് ഗാന്ധിജിയും നെഹ്റുവും കണ്ടുമുട്ടി.
ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ നടുനായകത്വം വഹിച്ച ഗാന്ധിജി മൂന്നു ദശാബ്ദക്കാലം ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് സമാനതകളില്ലാത്ത നേതൃത്വം നല്കി.
സത്യഗ്രഹം, നിരാഹാര സത്യഗ്രഹം, വ്യക്തി സത്യഗ്രഹം, നിസഹകരണം, നിയമലംഘനം തുടങ്ങിയ സമരമാർഗങ്ങളാണ് പ്രധാനമായും മഹാത്മാ ഗാന്ധി അവലംബിച്ചത്.
സമര നേതൃത്വത്തിലേക്ക്
1917ൽ നീലം കർഷകർക്കുവേണ്ടി ബിഹാറിലെ ചന്പാരനിൽ ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യഗ്രഹം നടക്കുകയും തുടർന്ന് അറസ്റ്റ് വരിക്കുകയും ചെയ്തു. 1918ൽ ഗാന്ധിജിയുടെ ആദ്യത്തെ നിരാഹാര സത്യഗ്രഹം അഹമ്മദാബാദിൽ നടന്നു.
1919 ആകുന്പോഴേക്കും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമുന്നതനായ നേതാവായി ഗാന്ധിജി മാറിക്കഴിഞ്ഞിരുന്നു. ‘സ്വരാജ്’ എന്ന മുദ്രാവാക്യമുയർത്തിയ ഗാന്ധിജി, എല്ലാ വിഭാഗം ജനങ്ങളുടെയും പ്രത്യേകിച്ച് ഹിന്ദു-മുസ്ലിം ഐക്യത്തിനായും പ്രയത്നിച്ചു.
1919ൽ ബ്രിട്ടീഷുകാർ കൊണ്ടുവന്ന റൗലത് ആക്ടിനെതിരേ ഗാന്ധിജി സത്യഗ്രഹം സംഘടിപ്പിച്ചു. തുടർന്ന് 1919ൽ നടന്ന ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ഗാന്ധിജി തനിക്കു ലഭിച്ച കെയ്സർ-ഇ-ഹിന്ദ് ബഹുമതി തിരിച്ചു നല്കി.
1919ൽ മുഹമ്മദ് അലിയും ഷൗക്കത്തലിയും ചേർന്നാരംഭിച്ച ഖിലാഫത്ത് പ്രസ്ഥാനം, ഖിലാഫത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾക്കൊപ്പം പൂർണസ്വരാജിനുവേണ്ടിയും യോജിച്ചു പ്രവർത്തിക്കാമെന്ന് ഗാന്ധിജിയുമായി ധാരണയിലെത്തി.
1920ൽ നിസഹകരണ പ്രസ്ഥാനം ആരംഭിച്ചു. ചർക്കയിൽ നൂറ്റ വസ്ത്രങ്ങൾ ധരിക്കാനും വിദേശ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനും ഗാന്ധിജി ആഹ്വാനം ചെയ്തു. 1922ൽ ചൗരിചൗരായിലുണ്ടായ പോലീസ് സ്റ്റേഷൻ ആക്രമണത്തെത്തുടർന്ന് ഗാന്ധിജി നിസഹകരണ പ്രസ്ഥാനം അവസാനിപ്പിച്ചു.
1922ൽ ജയിൽവാസത്തിനിടയിൽ ആത്മകഥയായ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ ഗുജറാത്തി ഭാഷയിൽ എഴുതി. 1924ലെ ബെൽഗാം സമ്മേളനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി ഗാന്ധിജി ആദ്യമായും അവസാനമായും തെരഞ്ഞെടുക്കപ്പെട്ടു.
1929ൽ അഹമ്മദാബാദിൽ നവജീവൻ ട്രസ്റ്റ് സ്ഥാപിച്ചു. 1929ൽ നടന്ന ലാഹോർ സമ്മേളനത്തിൽ വച്ച് ‘പൂർണ സ്വരാജ്’ എന്ന പ്രമേയം അവതരിപ്പിച്ചു.
ദണ്ഡി യാത്ര
1930 മാർച്ച് 12ന് സബർമതി ആശ്രമത്തിൽനിന്ന് 79 ജാഥാംഗങ്ങളോടൊപ്പം ‘രഘുപതിരാഘവരാജാറാം’ പാടിക്കൊണ്ട് പദയാത്രയായി ദണ്ഡി കടപ്പുറത്തെത്തിയ ഗാന്ധിജി ഉപ്പു നിയമം ലംഘിച്ചുകൊണ്ട് നിയമലംഘന പ്രസ്ഥാനത്തിന് തുടക്കമിട്ടു.
1931ൽ രണ്ടാംവട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത ഗാന്ധിജി ഇർവ്വിൻ പ്രഭുവുമായി ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. 1932ൽ ഗാന്ധിജി ‘ഹരിജൻ സേവക് സമാജം’ രൂപീകരിച്ചു. കമ്യൂണൽ അവാർഡിനെതിരേ ഗാന്ധിജി പ്രഖ്യാപിച്ച മരണംവരെയുള്ള നിരാഹാരം 1932ലെ പൂനെ ഉടന്പടിയിലൂടെ അവസാനിപ്പിച്ചു. 1934ലെ ബോംബെ സമ്മേളനത്തോടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അംഗത്വം ഉപേക്ഷിച്ച ഗാന്ധിജി രണ്ടാം ലോകമഹായുദ്ധത്തോടെ വീണ്ടും രാഷ്ട്രീയത്തിൽ സജീവമായി. 1936ൽ സേവാഗ്രാം ആശ്രമം സ്ഥാപിച്ചു.
വാർധാ വിദ്യാഭ്യാസ പദ്ധതി
1937ൽ ഗാന്ധിജി വാർധാ വിദ്യാഭ്യാസ പദ്ധതി ആവിഷ്കരിച്ചു. ഏഴു വയസുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം നല്കുക, പ്രവർത്തിയിലൂടെ പഠിക്കുക തുടങ്ങിയവയായിരുന്നു വാർധാ വിദ്യാഭ്യാസ പദ്ധതിയുടെ ലക്ഷ്യം. ഒരു കുട്ടിയുടെ വിദ്യാഭ്യാസം ആരംഭിക്കേണ്ടത് ഏതെങ്കിലും ഒരു കൈത്തൊഴിൽ അഭ്യസിച്ചു കൊണ്ടാവണമെന്ന് ഗാന്ധിജി വിശ്വസിച്ചു. ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും ആത്മീയവുമായ വളർച്ചയാണ് വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഗാന്ധിജി വിശ്വസിച്ചു. 1940ൽ, വ്യക്തിസത്യഗ്രഹം ആരംഭിച്ചപ്പോൾ ഗാന്ധിജി അതിന് തെരഞ്ഞെടുത്തത് വിനോബ ഭാവെയെയാണ്.
ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം
1942ൽ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ആരംഭിച്ചപ്പോൾ ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ എന്ന മുദ്രാവാക്യം ഗാന്ധിജി ഉയർത്തി. തുടർന്ന് ആഗാഖാൻ കൊട്ടാരത്തിൽ ഗാന്ധിജി തടവിലാക്കപ്പെടുകയും 1944ൽ കൊട്ടാരത്തിൽ വച്ച് കസ്തൂർബാഗാന്ധി മരണപ്പെടുകയും ചെയ്തു.
ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക്
1947 ഓഗസ്റ്റ് 15ന് ബ്രിട്ടീഷ് ഭരണത്തിൽനിന്ന് ഇന്ത്യ സ്വതന്ത്രയായി. ഡൽഹിയിലെ ചെങ്കോട്ടയിൽ ജവഹർലാൽ നെഹ്റു ദേശീയപതാക ഉയർത്തുന്പോൾ, ഇന്ത്യാ വിഭജനത്തിൽ വ്രണിതഹൃദയനായി ഹിന്ദു-മുസ്ലിം സൗഹാർദത്തിനുവേണ്ടി ഗാന്ധിജി അങ്ങകലെ നവ്ഖാലിയിൽ സത്യഗ്രഹത്തിലായിരുന്നു.1948ൽ മതമൈത്രിക്കുവേണ്ടിയുള്ള തന്റെ അവസാനത്തെ സത്യഗ്രഹം ഗാന്ധിജി നടത്തുകയുണ്ടായി.
വെളിച്ചം മറയുന്നു
1948 ജനുവരി 30 വെള്ളിയാഴ്ച വൈകുന്നേരം 5.17ന് ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ വല്ലഭ് ഭായ് പട്ടേലുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ബിർളാ ഹൗസിനു സമീപം തന്റെ ഊന്നുവടികളെന്നറിയപ്പെടുന്ന മനുവിന്റെയും ആബായുടെയും തോളിൽ കൈയിട്ട് പ്രാർഥനാവേദിയിലേക്ക് നടന്നു നീങ്ങവേ നാഥുറാം വിനായക് ഗോഡ്സേ, മഹാത്മാഗാന്ധിയുടെ വിരിമാറിലേക്ക് നിറയൊഴിച്ചപ്പോൾ ‘ഹേ റാം, ഹേ റാം’ എന്നു മന്ത്രിച്ചുകൊണ്ട് പിടഞ്ഞുവീണ ആ മഹാത്മാവിന്റെ ശബ്ദം എന്നേക്കുമായി നിലച്ചു. ഗാന്ധിജിയുടെ ഭൗതിക ശരീരം ജനുവരി 31ന് ഡൽഹിയിലെ രാജ്ഘട്ടിൽ സംസ്കരിച്ചു.
രവീന്ദ്രനാഥ ടാഗോർ ഗാന്ധിജിയെ ‘മഹാത്മാ’ എന്നു വിശേഷിപ്പിച്ചപ്പോൾ ‘രാഷ്ട്രപിതാവ്’ എന്നാണ് സുഭാഷ് ചന്ദ്രബോസ് വിശേഷിപ്പിച്ചത്. 2338 ദിവസം ഗാന്ധിജി ജയിൽവാസം അനുഷ്ഠിച്ചതായാണ് കണക്കാക്കപ്പെടുന്നത്.
ഗാന്ധിജിയും പത്രങ്ങളും
തന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന് പത്രങ്ങൾക്കുള്ള പ്രാധാന്യം നന്നായി മനസിലാക്കിയ ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ വച്ച് ‘ഇന്ത്യൻ ഒപ്പീനിയൻ’ എന്ന ഇംഗ്ലീഷ് പത്രം ആരംഭിച്ചു. ഇന്ത്യയിലെത്തിയതിനുശേഷം ‘യങ്ങ് ഇന്ത്യ, ഹരിജൻ’ എന്നിവ ഇംഗ്ലീഷിലും ‘നവജീവൻ’ ഗുജറാത്തിയിലും പ്രസിദ്ധീകരിച്ചു.
പ്രഭാവം
മാർട്ടിൻ ലൂതർ കിംഗ്, നെൽസൺ മണ്ടേല, ഓങ്ങ് സാൻ സു കി, ബരാക്ക് ഒബാമ തുടങ്ങിയവർ ഗാന്ധിജിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ലോകനേതാക്കന്മാരിൽ ചിലർ മാത്രമാണ്.
സംഭാവനകൾ
അഹിംസാ മാർഗത്തിലൂടെ രക്തം ചിന്താതെ ബ്രിട്ടീഷ് ഭരണത്തിൽനിന്ന് ഇന്ത്യൻ ജനതയെ മോചിപ്പിക്കുന്നതിനുവേണ്ടി നിസ്വാർഥവും ത്യാഗനിർഭരവുമായ പോരാട്ടമാണ് ഗാന്ധിജി നടത്തിയത്. മതങ്ങളിലും ഭാഷകളിലും സംസ്കാരങ്ങളിലും വേഷങ്ങളിലും അനുഷ്ഠാനങ്ങളിലും വൈവിധ്യമുള്ളവരും പല നാട്ടുരാജ്യങ്ങളിലായി ചിതറികിടന്നിരുന്നവരുമായ ജനതയെ ദേശീയതയുടെ ഒറ്റച്ചരടിൽ കോർത്തെടുക്കുന്നതിനു ഗാന്ധിജിക്ക് കഴിഞ്ഞു. ഇന്ത്യയുടെ മതേതരത്വത്തിനും ദേശീയതയ്ക്കും ജനാധിപത്യത്തിനും ഊടുംപാവും നെയ്ത മഹാത്മയുടെ ചുമലിലേറിയാണ് ഭാരതം സ്വാതന്ത്ര്യത്തിന്റെ പൊൻപുലരിയിലേക്ക് ചുവടുവച്ച് നീങ്ങിയത്.
അഡ്വ. ജസ്റ്റിൻ മാത്യു താന്നിക്കൽ
(ഹൈക്കോടതിയിലെ അഭിഭാഷകനാണ് ലേഖകൻ)