Wednesday, March 8, 2023 10:30 PM IST
ഫാ. വർഗീസ് വള്ളിക്കാട്ട്
ഫ്രാൻസിസ് നൊറോണയുടെ ‘കക്കുകളി’ നാടകമാക്കി അവതരിപ്പിക്കുന്നു! സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥ നടക്കുന്ന പശ്ചാത്തലത്തിൽ നാടകം പ്രസക്തമാണ്. സമകാലിക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ആലപ്പുഴയുടെ വേറിട്ട സംഭാവന! ‘കക്കുകളി’ എന്താണ് പറയുന്നതെന്നു നോക്കാം:
കമ്യൂണിസ്റ്റുകാരന്റെ മകൾ മഠത്തിൽ ചേർന്നാലും അവൾ അവിടത്തെ അടിയാളജോലികൾ ചെയ്യാൻ വിധിക്കപ്പെട്ടവളായിരിക്കും! കക്കുകളിയുടെ കൗമാരകുതൂഹലത്തിൽനിന്നും അവൾ ആമസോൺ വനാന്തരത്തിലെ ആദിമസമൂഹത്തിൽ ചെന്നുപെട്ടവളെപ്പോലെ, വിറകു വെട്ടിയും വെള്ളം കോരിയും ഇരുട്ടിന്റെ മറവിലെ ചൂഷണങ്ങൾക്കു വിധേയപ്പെട്ടും ജീവിക്കേണ്ടിവരും! ഒരുനാൾ അവൾ അതു തിരിച്ചറിയുമ്പോൾ, അവൾ സ്വന്തം അടിവസ്ത്രമൂരി, തലയ്ക്കുമീതെ ആകാശത്തിൽ വട്ടംകറക്കി തന്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കും! അങ്ങനെ അവൾ യഥാർഥ സ്വാതന്ത്ര്യത്തിന്റെ ലോകത്തിലേക്കു തിരികെ പടിയിറങ്ങും!
പ്രതിഫലം വാങ്ങാതെ ലഭിക്കുന്ന ഓരോ ആനുകൂല്യത്തിലും ആഹാരത്തിൽ ഒളിപ്പിച്ച ചൂണ്ടപോലെ തന്റെ സ്വാതന്ത്ര്യത്തെയും നിലനിൽപ്പിനെയും അപകടത്തിലാക്കുന്ന ചില ഊരാക്കുടുക്കുകൾ മറഞ്ഞിരിപ്പുണ്ട് എന്നവൾ തിരിച്ചറിയും! കമ്യൂണിസ്റ്റുകാരനായിരുന്ന അപ്പനെപ്പോലെ, മനുഷ്യർക്കു മറയില്ലാതെ നന്മചെയ്യാൻ, അവൾ വിലക്കുകളില്ലാത്ത ലോകത്തിലേക്കു തിരിച്ചുവരും! കഥയിലുള്ളതിൽ കൂടുതലായി നാടകത്തിൽ ചില കൂട്ടിച്ചേർക്കലുകൾ ഉള്ളതായി പറയപ്പെടുന്നു.
ഏതായാലും, സമകാല പ്രത്യയശാസ്ത്ര സമസ്യകളുടെ അടിവേരു തേടുന്ന നാടകം, ജനങ്ങൾ ഹർഷപുളകിതരായി കണ്ടിരിക്കും! സക്കറിയയും കാക്കനാടനും എം. മുകുന്ദനും ആധുനികതയുടെ വക്താക്കളായ മറ്റുള്ളവരും ശ്രമിച്ചിട്ടു കഴിയാതെപോയ ജീവിതത്തിന്റെ പ്രഹേളികകൾ അങ്ങനെ ചുരുളഴിയും! സമകാല സമസ്യകളിലേക്ക് താത്വികമായ വെളിച്ചം വീശുന്ന നാടകം അങ്ങനെ എല്ലാ ഹൃദയങ്ങളെയും കീഴടക്കും!
ഈ അസംബന്ധ നാടകം എന്തിനു ഗുരുവായൂർ കണ്ണനു മുന്നിൽ അവതരിപ്പിച്ചു എന്നു മനസിലാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. അതിന്റെ പിന്നിൽ ആരുടെ ബുദ്ധിയായിരുന്നു എന്നും!
നൊറോണ പറഞ്ഞ കഥയുടെ ഭാഷാപരമായ ഭംഗിയും സാഹിത്യകാരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ മാനസികവ്യാപാരവും വിലയിരുത്താൻ ഞാൻ ആളല്ല. പക്ഷേ, ഇത്തരം ‘കക്കുകളികൾക്കു’ പരിഹരിക്കാൻ കഴിയുന്നതാണോ സമകാലിക കമ്യൂണിസം നേരിടുന്ന പ്രതിസന്ധികൾ എന്നു ചിന്തിക്കുന്നവരും കേരളത്തിലുണ്ട് എന്നത് ആരും മറക്കരുത്! അതിരിക്കട്ടെ, എന്താണ് ഈ നാടകംകൊണ്ടു സംഘാടകർ ഉദ്ദേശിക്കുന്നത്? പാർട്ടിയുടെ താത്പര്യത്തിനപ്പുറം, ഈ നാടകം സമൂഹത്തിന് എന്തു സന്ദേശമാണ് നൽകുന്നത്?
ക്രിസ്ത്യൻ സ്ത്രീ = കന്യാസ്ത്രീ!
‘ക്രിസ്ത്യൻ സ്ത്രീ സമം കന്യാസ്ത്രീ’ എന്നത് അടുത്തകാലത്തു മലയാളത്തിൽ വളർത്തിയെടുത്ത ഒരു ബോധനിർമിതിയാണ്. ക്രിസ്ത്യൻ ‘സന്യാസത്തെ’ ബോധപൂർവം തമസ്കരിക്കുന്നതിനു മാത്രമല്ല, അതിനു മറ്റു പല ലക്ഷ്യങ്ങളുമുണ്ട് എന്നുവേണം കരുതാൻ. ഉദാഹരണമായി, അടുത്തസമയത്തു നടന്ന ‘ഹിജാബ്’ ചർച്ചകളിൽ ഈ ‘നിർമിതി’ ധാരാളമായി ഉപയോഗിക്കപ്പെടുകയുണ്ടായി. ‘ക്രിസ്ത്യൻ സ്ത്രീകളും’ മൂടുപടം ഉപയോഗിക്കുന്നുണ്ട് എന്നതായിരുന്നു ചൂണ്ടിക്കാണിക്കപ്പെട്ടത്!
സന്ദർഭം അല്പമൊന്നു മാറ്റി, സ്വാതന്ത്ര്യമില്ലാത്ത ക്രിസ്ത്യൻ സ്ത്രീയായും ഇതേ കന്യാസ്ത്രീ അവതരിപ്പിക്കപ്പെടുന്നു! അവിടെ കന്യാസ്ത്രീയുടെ വേഷം അസ്വാതന്ത്ര്യത്തിന്റെയും ചൂഷണത്തിന്റെയും വ്യാകുലപ്രതീകമാകുന്നു! ക്രിസ്ത്യൻ സ്ത്രീ സമം കന്യാസ്തീ എന്നു സ്ഥാപിച്ചിട്ട വേണമോ കന്യാസ്ത്രീകൾക്കു സ്വാതന്ത്ര്യം നേടിക്കൊടുക്കാൻ!
കന്യാസ്ത്രീകൾക്കു സ്വാതന്ത്ര്യം നേടിക്കൊടുക്കാൻ കുറെയധികം സംഘടനകൾ കേരളത്തിൽ പ്രവർത്തിച്ചുവരുന്നുണ്ടുപോലും! മുസ്ലിം സമുദായത്തിലെ സ്ത്രീകളെ പർദയിടീക്കുന്നതിനു പിന്നിലും ഇതേ സംഘടനകളാണ് എന്നാണ് മനസിലാകുന്നത്. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടികളുടെ വിദ്യാർഥിവിഭാഗങ്ങളെ ആശയപരമായി നയിക്കുന്നതും ഇതേ സംഘടനകളാണ് എന്നതിന്റെ പ്രത്യക്ഷമായ ഉദാഹരണമാണ്, ഈയിടെ ചില കലാലയങ്ങളിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ നടന്ന ക്രൈസ്തവ പ്രതീകങ്ങളുടെ അവഹേളനം എന്നാണ് മനസിലാക്കാൻ കഴിയുന്നത്.
സത്യം, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം ഇവയെല്ലാം പരസ്പര പൂരകങ്ങളാണ്. സത്യത്തോടു ചേർന്നു മാത്രമേ സ്വാതന്ത്ര്യത്തിലേക്കു മുന്നേറാൻ കഴിയൂ എന്ന് 1919ൽ ഗാന്ധിജി ഇന്ത്യയിലെ ജനങ്ങളോടു പറഞ്ഞു. സത്യത്തോടു ചേർന്നു നിൽക്കുന്നവർക്കേ സ്വാതന്ത്ര്യം എന്തെന്നു മനസിലാക്കാനും കഴിയൂ... കന്യാസ്ത്രീകൾ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടോ എന്നറിയാൻ, അവർ സത്യത്തോടു ചേർന്നു സഞ്ചരിക്കുന്നവരാണോ എന്നാണല്ലോ പരിശോധിക്കേണ്ടത്. അവരേക്കാൾ സത്യത്തോടു ചേർന്നു സഞ്ചരിക്കുന്നവർക്ക് അവരിലുണ്ടാകുന്ന വീഴ്ചകളും അവരുടെ കുറവുകളും മറ്റും ചൂണ്ടിക്കാട്ടാനുള്ള അവകാശമുണ്ട് എന്നും സമ്മതിക്കാം.
സത്യം എന്നത് ക്രിസ്ത്യാനികൾക്ക് ഒരു ആശയം മാത്രമല്ല. യേശുക്രിസ്തു എന്ന ദൈവമനുഷ്യനിൽ സത്യത്തിന്റെ മൂർത്തരൂപം ദർശിക്കുകയും അതിനെ പിഞ്ചെല്ലുകയും ചെയ്യുന്നവരാണ്/അതിനു ശ്രമിക്കുന്നവരാണ്, ക്രിസ്ത്യാനികൾ. യേശുക്രിസ്തുവിനെ “അടുത്ത് അനുഗമിക്കാൻ’’ ശ്രമിക്കുന്നവരാണ് ക്രൈസ്തവ സന്യാസികളും സന്യാസിനികളും. യേശുവാണ് അവരുടെ മാനദണ്ഡം: സത്യം! അവനോടു ചേർന്നുനിൽക്കുന്നതാണ്, സഞ്ചരിക്കുന്നതാണ്, അതിനു സാധിക്കുന്നതാണ് സ്വാതന്ത്ര്യം! നിങ്ങൾ അവർക്ക് എന്തു സ്വാതന്ത്ര്യമാണ് വാഗ്ദാനം ചെയ്യുന്നത്? അതാരുടെ ആവശ്യമാണ്? അവരുടെയോ അതോ നിങ്ങളുടെയോ?
അധികാരവും പണവും കായികശേഷിയുംകൊണ്ട് സ്ഥാപിച്ചെടുക്കേണ്ടതാണ് സത്യം എന്നു കരുതുന്നവർക്കു കന്യാസ്ത്രീകളെയും ക്രിസ്ത്യൻ സ്ത്രീകളെയും എന്നല്ല, ഏതു സ്ത്രീയെയും മോശമായി ചിത്രീകരിക്കുന്നതു തുടരാം... അത്തരക്കാർക്ക് ആരെയെങ്കിലും സ്വാതന്ത്ര്യത്തിലേക്കോ സമഭാവനയിലേക്കോ സാഹോദര്യഭാവത്തിലേക്കോ നയിക്കാൻ കഴിയുമോ എന്നാലോചിക്കുന്നതു കൊള്ളാം. അടിമക്കൂട്ടങ്ങളെ മാത്രമേ അധികാരംകൊണ്ടു സൃഷ്ടിച്ചെടുക്കാൻ കഴിയൂ എന്നു മറക്കാതിരിക്കുന്നതും നന്ന്!
സത്യം, നന്മ, സൗന്ദര്യം ഇവയെല്ലാം ആത്യന്തികമായി ദൈവികവും ആത്മീയവുമായ കാര്യങ്ങളാണ് എന്നറിയുന്നവരാണ് ഭാരതീയർ. സത്യത്തോടു കൂറു പുലർത്താത്ത കലാസൃഷ്ടികൾ സമൂഹത്തിനു വെളിച്ചം പകരും എന്നു കരുതാനാവില്ല. സത്യമല്ലാത്തതിനെ എത്ര ഗംഭീരമായി ആവിഷ്കരിച്ചാലും അതിനു മൂല്യം കുറവായിരിക്കും... രസിപ്പിക്കുന്നതെല്ലാം സത്യവും നന്മയും ആകണം എന്നില്ലല്ലോ. അത്തരം ആവിഷ്കാരങ്ങൾ അപരന്റെ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം ആകാതിരിക്കുന്നതിനു പുലർത്തുന്ന ജാഗ്രതയുടെ പേരാണ് മര്യാദ! മര്യാദയും മാന്യതയുമൊന്നും ബലഹീനതയല്ല.
അന്താരാഷ്ട്ര വനിതാദിനത്തിൽ, കേരളത്തിലെ ‘സ്ത്രീപക്ഷ രാഷ്ട്രീയ’ത്തിലെ ചില കാര്യങ്ങൾ പറയേണ്ടിവന്നത്, പ്രധാനമായും: ‘കക്കുകളി’ നാടകം ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ച സ്ത്രീ സ്വാതന്ത്ര്യത്തിലെ മറച്ചുവച്ച ചില സത്യങ്ങൾ ചൂണ്ടിക്കാട്ടുന്നതിനാണ്. നന്ദി!