Thursday, March 23, 2023 2:28 AM IST
പ്രഫ. റോണി കെ. ബേബി
വൈക്കം സത്യഗ്രഹ ശതാബ്ദി സംഘാടകസമിതിയിൽ ജാതി തിരിച്ച് പ്രാതിനിധ്യം ഉറപ്പിച്ച സംസ്ഥാന സർക്കാരിന്റെ നടപടി ചരിത്രത്തോടുള്ള നീതികേടും മഹത്തായ സമരത്തിന്റെ ഉദാത്തമായ ലക്ഷ്യങ്ങളോടുള്ള നന്ദികേടുമാണ്. കേരളചരിത്രത്തിലെ ജാതിരഹിത മുന്നേറ്റമായ വൈക്കം സത്യഗ്രഹത്തെ ജാതിസംഘടനകളുടെ മാത്രം സംഭാവനയായി ചിത്രീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
ദേശീയബോധം മാത്രം നെഞ്ചിലേറ്റിയ നാനാ ജാതി മതസ്ഥരടങ്ങിയ സമ്പന്നമായ ഒരു നേതൃനിരയാണ് വൈക്കം സത്യഗ്രഹത്തിനു നേതൃത്വം നൽകിയത്. ടി.കെ. മാധവൻ, കെ.പി. കേശവമേനോൻ, കെ. കേളപ്പൻ, കുറൂർ നീലകണ്ഠൻ നമ്പൂതിരി, ടി.ആർ. കൃഷ്ണസ്വാമി അയ്യർ, കെ. വേലായുധ മേനോൻ, വീമ്പൂർ ശങ്കരൻ നമ്പൂതിരിപ്പാട് എന്നിവർക്കൊപ്പം ഹൈന്ദവേതരരായ ബാരിസ്റ്റർ ജോർജ് ജോസഫ്, ഭജേമാതരം മാത്തുണ്ണി, അബ്ദുൾ റഹ്മാൻ സാഹിബ് തുടങ്ങിയവരും സത്യഗ്രഹ സമരത്തിൽ പങ്കെടുത്തു. സത്യഗ്രഹികൾക്ക് ഭോജനശാല ഒരുക്കിയത് പഞ്ചാബിൽനിന്നുമെത്തിയ അകാലികളായിരുന്നു. സി. രാജഗോപാലാചാരി, ആചാര്യ വിനോബ ഭാവേ, എസ്. ശ്രീനിവാസ അയ്യങ്കാര്‍, സ്വാമി ശ്രദ്ധാനന്ദൻ, ഇ.വി. രാമസ്വാമി നായ്ക്കർ തുടങ്ങിയ ദേശീയ നേതാക്കൾ സമരത്തിന് പിന്തുണയുമായി വൈക്കത്തെത്തുകയുണ്ടായി.
കേരള നവോത്ഥാനം ആരുടെയും കുത്തകയല്ല
അറിവിനെ ആയുധമായും അക്ഷരത്തെ പടവാളായും സാമൂഹികമാറ്റത്തിനുവേണ്ടി ഉപയോഗിക്കുക എന്ന ആശയം മലയാളക്കരയില്‍ പ്രചരിപ്പിച്ചതില്‍ മിഷനറിമാര്‍ക്കുള്ള നിസ്തുലമായ പങ്ക് ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല. വിദ്യാഭ്യാസത്തെ ജനകീയമാക്കുന്നതിനും ജാതിലിംഗ വേര്‍തിരിവുകള്‍ ഇല്ലാതെ സാര്‍വത്രികമാക്കുന്നതിനും വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന് നല്കിയ സംഭാവനകളും കേരള നവോത്ഥാനത്തെ മൂന്നോട്ട് നയിച്ചു. പക്ഷേ നവോത്ഥാന നായകരുടെ പട്ടികയിൽനിന്നു ബോധപൂർവമായ അജണ്ടയുടെ ഭാഗമായി വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ പുറത്താക്കുകയാണ് സർക്കാർ ചെയ്തത്. ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ, മഹാത്മാ അയ്യങ്കാളി, മന്നത്ത് പദ്മനാഭൻ, വക്കം അബ്ദുൾ ഖാദർ മൗലവി തുടങ്ങിയ സാമൂഹിക പരിഷ്കർത്താക്കൾക്ക് നവോത്ഥാനത്തിന്റെ തിരി തെളിച്ചുനൽകിയത് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ കൊളുത്തിവിട്ട വിദ്യാഭ്യാസവിപ്ലവമാണ്.
കേരള നവോത്ഥാനവും ദേശീയബോധവും
ജാതി-മതചിന്തകള്ക്കുപരിയായി ഒരു പൊതുബോധത്തിന്റെ രൂപീകരണമായിരുന്നു കേരള നവോത്ഥാനത്തിന്റെ ആദ്യചുവട്. വ്യത്യസ്ത ജാതികള്‍ക്കുള്ളില്‍ അനാചാരങ്ങള്‍ക്കെതിരേയും മാറ്റങ്ങള്‍ക്കുവേണ്ടിയും ശബ്ദമുയരുകയും ശ്രമങ്ങളുണ്ടാവുകയും ചെയ്തുവെങ്കിലും ജാതി-മത വിഭാഗങ്ങള്‍ക്കിടയില്‍ പരസ്പരം ഒരു പൊതുബോധം രൂപം കൊള്ളുകയും ആ പൊതുബോധം സാമൂഹികമുന്നേറ്റങ്ങള്‍ക്ക് കാരണമാവുകയും ചെയ്തതോടുകൂടിയാണ് കേരള നവോത്ഥാനം സാധ്യമാകുന്നത്. ഈ അര്‍ത്ഥത്തില്‍ കേരള നവോത്ഥാനത്തിന്റെ ആദ്യചുവടുവയ്പായിരുന്നു 1891 ലെ ‘മലയാളി മെമ്മോറിയല്‍’. തദ്ദേശീയര്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ നീക്കിവയ്ക്കണം എന്നതായിരുന്നു മലയാളി മെമ്മോറിയലിന്റെ പ്രധാന ആവശ്യം. എങ്കിലും ഇതിലൂടെ പ്രകടമായത് മത-ജാതി-സാമുദായിക വികാരങ്ങള്‍ക്ക് ഉപരിയായി നടന്ന ഒരു ക്രിസ്ത്യന്‍ -നായര്‍-ഈഴവ മധ്യവര്‍ഗ സെക്കുലര്‍ മുന്നേറ്റമായിരുന്നു. മലയാളി മെമ്മോറിയലിന്റെ ആവേശത്തിലാണ് തിരുവിതാംകൂറിനെ പിടിച്ചുകുലുക്കിയ ‘പൗര-സമത്വവാദപ്രക്ഷോഭം’ 1919ല്‍ നടക്കുന്നത്. തിരുവിതാംകൂര്‍ സര്‍ക്കാരിലെ ഉദ്യോഗസ്ഥനിയമനങ്ങളില്‍ ജാതി-മത പരിഗണനകള്‍ ഇല്ലാതെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിയമനങ്ങള്‍ നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു നടന്ന പ്രക്ഷോഭമായിരുന്നു പൗരസമത്വവാദം.
പൗരസമത്വവാദപ്രക്ഷോഭത്തിന്റെ ആവേശത്തിലാണ് 1923ല്‍ കാക്കിനാഡയില്‍ ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വാര്‍ഷികസമ്മേളനത്തില്‍ ടി.കെ. മാധവന് അയിത്തോച്ചാടനത്തെയും ക്ഷേത്രപ്രവേശനത്തെയും സംബന്ധിച്ച് പ്രമേയങ്ങള്‍ അവതരിപ്പിച്ചത്. ഇതിന് മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളുടെ പിന്തുണ ലഭിക്കുകയും ചെയ്തു. കാക്കിനാഡ കോണ്‍ഗ്രസ് പ്രമേയത്തിന്റെ പശ്ചാത്തലത്തില്‍ 1924 മാര്‍ച്ചില്‍ ആരംഭിച്ച അയിത്തോച്ചാടനത്തിനുവേണ്ടിയുള്ള വൈക്കം സത്യഗ്രഹത്തില്‍ നാനാജാതി മതസ്ഥര്‍ ആവേശപൂര്‍വം പങ്കെടുത്തു. ശ്രീനാരായണഗുരു വൈക്കം സത്യഗ്രഹത്തിൽ പ്രത്യേകം താത്പര്യമെടുത്ത് എല്ലാ പിന്തുണയും നൽകി. ഗുരുവിന്റെ വൈക്കത്തുള്ള ആശ്രമം സത്യഗ്രഹികളുടെ ആവശ്യത്തിനായി വിട്ടുകൊടുക്കുകയും ശിവഗിരിയിൽ ഒരു സത്യഗ്രഹനിധി ആരംഭിക്കുകയും ചെയ്തു. മന്നത്ത് പദ്മനാഭന്റെ നേതൃത്വത്തിൽ നടന്ന സവർണജാഥ, സത്യഗ്രഹത്തിന് അനുകൂലമായി സവർണ വിഭാഗങ്ങളുടെ മനസ് മാറുന്നതിന് കാരണമായി. കേരള നവോത്ഥാന മുന്നേറ്റത്തിലെ ഈ ഐതിഹാസിക സമരത്തിന്റെ ഫലമായി 1928-ല്‍ തിരുവിതാംകൂറിലെ എല്ലാ ക്ഷേത്രനിരത്തുകളും ജാതിവ്യത്യാസം കൂടാതെ എല്ലാ ഹിന്ദുക്കൾക്കും തുറന്നുകൊടുത്തു.
തുടർചലനങ്ങൾ
വൈക്കം സത്യഗ്രഹത്തിന്റെ ആവേശത്തിലാണ് അവര്‍ണര്‍ക്ക് ക്ഷേത്രപ്രവേശനം ആവശ്യപ്പെട്ടുകൊണ്ട് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ 1931 ല്‍ ഗുരുവായൂര്‍ സത്യഗ്രഹം ആരംഭിച്ചത്. 1934ല്‍ ഗുരുവായൂര്‍ സത്യഗ്രഹത്തിന് പിന്തുണയുമായെത്തിയ മഹാത്മാഗാന്ധി പ്രസിദ്ധമായ അയിത്തോച്ചാടന പ്രസംഗം നടത്തി. ഇതേത്തുടര്‍ന്ന് 1939ല്‍ തിരുവിതാംകൂറില്‍ ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം ഉണ്ടായി. അതുപോലെ 1947ല്‍ മദിരാശി സര്‍ക്കാര്‍ ക്ഷേത്രപ്രവേശനബില്ല് പാസാക്കുകയും അവര്‍ണര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനം ഉറപ്പാക്കുകയും ചെയ്തു.
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ സുവര്‍ണലിപികളില്‍ രേഖപ്പെടുത്തിയ നാള്‍വഴികള്‍ പരിശോധിച്ചാല്‍ ഇവയെല്ലാം ജാതിരഹിത മുന്നേറ്റങ്ങളായിരുന്നു എന്നു വ്യക്തമാണ്. വസ്തുതകള്‍ ഇതായിരിക്കെ കേരളത്തിലെ നവോത്ഥാനമുന്നേറ്റങ്ങള്‍ ജാതിസംഘടനകളുടെ സംഭാവനയാണ് എന്ന തെറ്റായ ധാരണ കേരളത്തിന്റെ പൊതുസമൂഹത്തില്‍ പ്രചരിപ്പിക്കുന്നതിനാണ് ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ചില ജാതിസംഘടനകളുടെ മാത്രം കുത്തകയാണ് കേരള നവോത്ഥാനമെന്നു വരുത്തിത്തീര്‍ത്ത് തങ്ങള്‍ക്ക് താത്പര്യമില്ലാത്ത ജാതി സംഘടനകളെയും സമുദായങ്ങളെയും ഇകഴ്ത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ആസൂത്രിതമായ നീക്കം നടത്തുകയാണ്.