Tuesday, March 28, 2023 1:22 AM IST
ഷെവ. വി.സി. സെബാസ്റ്റ്യന്‍
അടുത്ത സെപ്റ്റംബര്‍ 9, 10 തീയതികളിലായി ഇന്ത്യ ആതിഥേയത്വമരുളി ഡല്‍ഹി പ്രഗതി മൈതാനിയിലെ ഇന്റര്‍നാഷണല്‍ എക്സിബിഷന് കണ്വന്ഷന് സെന്ററില്‍ നടക്കുന്ന ജി-20 ഉച്ചകോടിയുടെ മുന്നൊരുക്കങ്ങളില്‍ കേരളത്തിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ കുമരകവും വേദിയാകുന്നു. അംഗരാജ്യങ്ങളുടെ "ഷെര്‍പ്പ' (ഉദ്യോഗസ്ഥ) സമ്മേളനത്തിനും തുടര്‍ന്ന് വികസന വര്‍ക്കിംഗ് ഗ്രൂപ്പിനും കുമരകം കെടിഡിസിയുടെ വാട്ടര്‍സ്കേപ്പില്‍ ഈ മാസം 30ന് തുടക്കമാകും. രാജ്യാന്തര ഉച്ചകോടിയില്‍ അംഗരാജ്യത്തലവന്മാരുടെ ഔദ്യോഗിക പ്രതിനിധിയാണ് ഷെര്‍പ്പ. ദൂതനെന്നും വഴികാട്ടിയെന്നും ഷെര്‍പ്പ അര്‍ഥമാക്കുന്നു. ഉച്ചകോടിയുടെ ആസൂത്രണം, ചര്‍ച്ചകള്‍, അജൻഡകളുടെ നടപ്പാക്കല്‍ എന്നീ ഉത്തരവാദിത്വങ്ങളോടൊപ്പം വിവിധ രാജ്യങ്ങളുടെ വിവിധ വിഷയങ്ങളിലുള്ള നിര്‍ദേശങ്ങളെ ഏകോപിപ്പിച്ചു രാഷ്ട്രങ്ങള്‍ തമ്മില്‍ സമവായം കണ്ടെത്തുകയും ഉച്ചകോടിക്കു മുന്‍പുള്ള കൂടിയാലോചനകള്‍ നടത്തുകയും ചെയ്യുന്നത് ഷെര്‍പ്പയാണ്. രാജ്യത്തെ മുതിര്‍ന്ന നയതന്ത്രജ്ഞരോ ഉദ്യോഗസ്ഥരോ രാഷ്്ട്രതലവന്മാരുടെ വിശ്വസ്തരോ മന്ത്രിമാരോ ഷെര്പ്പകളായി പ്രവര്‍ത്തിക്കും. ഷെര്‍പ്പ സമ്മേളനങ്ങളാണ് അഭിപ്രായ രൂപീകരണം നടത്തുന്നത്. ഉച്ചകോടിയുടെ അന്തിമപ്രഖ്യാപനങ്ങള്ക്ക രൂപം നല്‍കുന്നത് ഷെര്‍പ്പകളും ഫിനാന്‍സ് ട്രാക്ക് പ്രതിനിധികളുമടങ്ങുന്ന സംയുക്ത സമിതിയാണ്. ജി-20 ഉച്ചകോടിയില്‍ അന്തിമപ്രഖ്യാപനം നടത്തുന്നത് രാഷ്ട്രത്തലവന്മാരാണെങ്കിലും അതിനുള്ള വഴിയൊരുക്കുന്നത് ഷെര്‍പ്പ സമ്മേളനങ്ങളാണ്. അതിനാല്‍ത്തന്നെ കുമരകത്ത് നടക്കുന്ന ഷെര്‍പ്പ സമ്മേളനം ഒരു മിനി ഉച്ചകോടിയെന്നു വിശേഷിപ്പിക്കാം.
ഉച്ചകോടിക്കു മുന്നോടിയായിട്ടുള്ള രണ്ടാമത് ഷെര്‍പ്പ സമ്മേളനത്തിനാണ് കുമരകം വേദിയാകുന്നത്. 2022 ഡിസംബര്‍ നാലുമുതല്‍ ഏഴുവരെ ഉദയ്പൂരിലായിരുന്നു ആദ്യ ഷെര്‍പ്പ സമ്മേളനം.
ജി-20 അഥവാ ഗ്രൂപ്പ് ഓഫ് 20
1997-98 കാലഘട്ടങ്ങളിലെ ഏഷ്യന്‍ രാജ്യങ്ങളിലെ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളിലെ ധനമന്ത്രിമാരും ബാങ്ക് ഗവര്‍ണര്‍മാരും ഒരുമിച്ചുചേര്‍ന്ന് ജി-20 അഥവാ ഗ്രൂപ്പ് ഓഫ് 20 രാജ്യാന്തര സംയുക്തകൂട്ടായ്മയ്ക്ക് 1999ല്‍ തുടക്കമിട്ടു. എന്നാല്‍ 2007ല്‍ സാമ്പത്തിക പ്രതിസന്ധി വീണ്ടും രൂക്ഷമായപ്പോള്‍ ഈ രാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാര് നേരിട്ട് ജി-20യുടെ നേതൃത്വത്തില്‍ വരികയും രാഷ്ട്രത്തലവന്മാരുടെ കൂട്ടായ്മയായി മാറുകയും ചെയ്തു. ലോകജനസംഖ്യയുടെ മൂന്നില്‍ രണ്ടും ലോകവ്യാപാരത്തിന്റെ 75 ശതമാനവും ജിഡിപിയുടെ 85 ശതമാനവും ജി-20യില്‍ ഉള്‍പ്പെടുന്നു.
അര്‍ജന്റീന, ഓസ്ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, സൗത്ത് ആഫ്രിക്ക, സൗത്ത് കൊറിയ, തുര്‍ക്കി, യുകെ, അമേരിക്ക എന്നീ 19 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ഉള്‍ക്കൊള്ളുന്നതാണ് ജി-20 ഉച്ചകോടി. രാഷ്ട്രത്തലവന്മാര് പ്രതിനിധീകരിക്കുന്ന ജി-20 യുടെ 18-ാമത് ഉച്ചകോടിക്കാണ് 2023 സെപ്റ്റംബറില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യയാണ് 2022 ഡിസംബര്‍ ഒന്നു മുതല്‍ 2023 നവംബര്‍ 30 വരെ ഒരു വര്‍ഷത്തേക്ക് ജി-20 ഉച്ചകോടിയുടെ പ്രസിഡന്റ് പദവി അലങ്കരിക്കുന്നത്.
എല്ലാ വര്‍ഷവും ജി-20 ഉച്ചകോടി ചേരുന്നുണ്ട്. 2009, 2010 വര്‍ഷങ്ങളില്‍ രണ്ടുതവണ വീതം ഉച്ചകോടി ചേര്‍ന്നു. മുന്‍ പ്രസിഡന്റ്, നിലവിലുള്ള പ്രസിഡന്റ്, വരാന്‍ പോകുന്ന പ്രസിഡന്റ് എന്നിവരുൾപ്പെടുന്ന മൂന്നു രാഷ്ട്രങ്ങൾ ചേര്‍ന്ന സമിതിയാണ് ഓരോ വര്‍ഷവും ഉച്ചകോടിക്കു നേതൃത്വം നല്കുന്ന കോര്‍ കമ്മിറ്റി. ഇതനുസരിച്ച് 2022ലെ ജി-20ക്കു നേതൃത്വം നല്കിയ ഇന്തോനേഷ്യ, 2023ല്‍ നേതൃത്വം നല്കുന്ന ഇന്ത്യ, അടുത്ത വര്‍ഷം ജി-20യ്ക്ക് ആതിഥേയത്വം വഹിക്കുന്ന ബ്രസീല്‍ എന്നീ രാജ്യങ്ങളുടെ തലവന്മാരാണ് ഈ വർഷത്തെ ഉച്ചകോടിയുടെ സംഘാടക നേതൃത്വം വഹിക്കുന്നത്.
ഉച്ചകോടിക്കൊരു ആമുഖം
അംഗരാജ്യങ്ങള്‍ക്കു പുറമെ ബംഗ്ലാദേശ്, ഈജിപ്ത്, മൗറീഷ്യസ്, നെതര്‍ലാൻഡ്സ്, നൈജീരിയ, മ്യാന്മര്, സിംഗപ്പുർ, സ്പെയിന്, യുഎഇ എന്നീ ഒന്‍പതു രാജ്യങ്ങളെ ഡല്‍ഹി ഉച്ചകോടിയില്‍ ഇന്ത്യ പ്രത്യേക താത്പര്യമെടുത്തു ക്ഷണിച്ചിട്ടുണ്ട്. ഇതോടൊപ്പം രാജ്യാന്തര സംഘടനകളായ യുഎന്‍, ഐഎംഎഫ്, ലോക ബാങ്ക്, ലോകാരോഗ്യസംഘടന, ലോകവ്യാപാരസംഘടന, ഐഎല്‍ഒ, എഫ്എസ്ബി, ഒഇസിഡി എന്നിവയ്ക്കു പുറമെ എഡിബി, ഐഎസ്എ, ഡിസിആര്ഐ എന്നീ രാജ്യാന്തര വ്യാപാര സാമ്പത്തിക സംഘടനകളെയും ആസിയാന്‍, ആഫ്രിക്കന്‍ യൂണിയന് ഡെവലപ്മെന്റ് ഏജന്‍സി തുടങ്ങിയ വിവിധ പ്രാദേശിക വ്യാപാരക്കൂട്ടായ്മകളും ഇന്ത്യയിലെ ജി-20 ഉച്ചകോടിയില്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കുചേരുന്നു.
മുന്നൊരുക്കമായി 249 സമ്മേളനങ്ങൾ രാജ്യത്തുടനീളം സംഘടിപ്പിക്കുന്നു. അംഗരാജ്യങ്ങളിലെ 190ല്‍പ്പരം മന്ത്രിമാര്‍, സെപ്റ്റംബര്‍ വരെയുള്ള വിവിധ മുന്നൊരുക്ക സമ്മേളനങ്ങളില്‍ പങ്കെടുക്കും. ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയമാണ് മുഖ്യസംഘാടകര്‍. ആരോഗ്യം, ധനകാര്യം, കൃഷി, വാണിജ്യം, ഊര്‍ജ മന്ത്രാലയങ്ങളും സംഘാടനത്തില്‍ പങ്കുചേരും. ഒരു വര്‍ഷത്തിനുള്ളില്‍ പൊതുസമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള ഒരു ലക്ഷത്തോളം പ്രതിനിധികളുമായുള്ള ചര്‍ച്ചകളും ചിന്തകളും സംഘാടകസമിതി ലക്ഷ്യമിടുന്നു.
ചര്‍ച്ചാവിഷയങ്ങള്‍, സമിതികള്‍
2002ല്‍ ജി-20 രാജ്യങ്ങളിലെ ധനകാര്യമന്ത്രിമാരുടെയും ബാങ്ക് ഗവര്‍ണര്‍മാരുടെയും സമ്മേളനത്തിന് ഇന്ത്യ ആതിഥേയത്വം വഹിച്ചിരുന്നു. ഇക്കാലത്ത് ജി-20 യില്‍ രാഷ്ട്രത്തലവന്മാര് നേതൃത്വത്തിലില്ലായിരുന്നു. സാമ്പത്തിക കാര്യങ്ങള്‍ മാത്രമായിരുന്നു 2008 വരെ ചര്‍ച്ചാവിഷയങ്ങള്‍. 2008ല്‍ രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയായി ജി-20 മാറിയപ്പോള്‍ കൃഷി, ആരോഗ്യം, സമഗ്രവളര്‍ച്ച, വ്യാപാരം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, അഴിമതിവിരുദ്ധത, ഡിജിറ്റൈസേഷന് തുടങ്ങി ആഗോളവളര്‍ച്ച ലക്ഷ്യംവയ്ക്കുന്ന വിവിധ വിഷയങ്ങള്‍ക്കു പ്രാമുഖ്യമേറി.
രണ്ടു സമാന്തരമേഖലകളും ജി-20 ഉച്ചകോടിയുടെ ഭാഗമായിട്ടുണ്ട്. 1. സാമ്പത്തിക ട്രാക്ക്, 2. ഷെര്‍പ്പ ട്രാക്ക്. രാജ്യങ്ങളുടെ സാമ്പത്തികവിഷയങ്ങളില്‍ ധനകാര്യമന്ത്രിമാരും ബാങ്ക് ഗവര്‍ണര്‍മാരും നേതൃത്വം നല്‍കും. രാഷ്ട്രത്തലവന്മാരുടെ ദൂതന്മാരായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥതലമാണ് ഷെര്‍പ്പ ട്രാക്ക്. വിവിധ വിഷയങ്ങളെക്കുറിച്ച് പാര്‍ലമെന്റംഗങ്ങള്‍, ബുദ്ധിജീവികള്‍, വനിതകള്‍, യുവജനങ്ങള്‍, തൊഴിലാളികള്‍, ഗവേഷകര്‍, വ്യവസായികള്‍, ബിസിനസുകാര്‍ എന്നിങ്ങനെ സമൂഹത്തിലെ വിവിധ മേഖലയില്‍പ്പെട്ട ഇടപഴകല്‍ ഗ്രൂപ്പുകളുമായും സംവദിക്കപ്പെടും.
ജി-20 മുദ്രാവാക്യം
‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്നതാണ് 2023 സെപ്റ്റംബറിലെ ജി-20 യുടെ മുദ്രാവാക്യമായി ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. 2022 നവംബര്‍ 15ന് ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന 17-ാം ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുദ്രാവാക്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഉപനിഷത്തുകളില്‍ സൂചിപ്പിക്കുന്ന ‘വസുധൈവ കുടുംബകം’ എന്നതാണ് ഈ മുദ്രാവാക്യത്തിന്റെ അടിസ്ഥാനം. ഇതു ലക്ഷ്യംവയ്ക്കുന്നത് ലോകത്തെ മുഴുവന്‍ ഒരു കുടുംബമായി കാണാനുള്ള വിശാലചിന്തയും എല്ലാവരുടെയും നന്മ ആഗ്രഹിക്കുന്ന ശോഭനമായ ഭാവിയുമാണ്. മനുഷ്യനും മൃഗങ്ങളും സസ്യങ്ങളും സൂക്ഷ്മാണുക്കളും ഉള്‍പ്പെടെ എല്ലാ ജീവജാലങ്ങളുടെയും മൂല്യവും പ്രപഞ്ചത്തിലെ അവയുടെ പരസ്പരബന്ധവും സംരക്ഷണവും ഊട്ടിയുറപ്പിക്കുന്നതാണിത്. വികസിതസമൂഹത്തെ ലക്ഷ്യമാക്കി ഭാവി പടുത്തുയര്‍ത്തുന്നതിനുള്ള ആഹ്വാനവും ഇതില്‍ ഉള്‍ക്കൊള്ളുന്നു. നാനാത്വത്തോടുള്ള അതിരറ്റ ആദരവും സമത്വവും എല്ലാവര്ക്കും തുല്യ അവസരവും സാമൂഹികനീതിയും ഉറപ്പാക്കണമെന്ന ഇന്ത്യയുടെ പ്രതീക്ഷാനിര്‍ഭരമായ ആഹ്വാനം അംഗരാജ്യങ്ങള്‍ ഹര്‍ഷാരവത്തോടെ അംഗീകരിച്ചു.
വികസനത്തിനായുള്ള ഡാറ്റ
ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ജി-20 യുടെ 17-ാം ഉച്ചകോടിയില്‍ പങ്കുവച്ച ഡിജിറ്റല്‍ ലോകം എന്ന വികസന ആശയമായിരിക്കും ഡല്‍ഹിയില്‍ നടക്കുന്ന 18-ാം ഉച്ചകോടിയിലെയും മുഖ്യവിഷയം. രാജ്യാന്തരതലത്തില്‍ ഡിജിറ്റല്‍ ഉപയോഗത്തിന് വേഗതയും സുതാര്യതയും കൈവരുത്തി ‘വികസനത്തിനായുള്ള ഡാറ്റ’ എന്ന ആശയത്തിന് അംഗരാജ്യങ്ങളില്‍ ഏറെ സ്വീകാര്യത കൈവന്നിരിക്കുന്നു. അതേസമയം കാലങ്ങളായി തുടരുന്ന പാരമ്പര്യങ്ങളും സംസ്കാരങ്ങളും നിലനിര്‍ത്തുകയും വേണം. ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ ശരിയായ ഉപയോഗം ദാരിദ്ര്യത്തിനെതിരായ ആഗോളപോരാട്ടത്തിന് ശക്തി വര്‍ധിപ്പിക്കുമെന്ന ബാലി ഉച്ചകോടിയിലെ ഇന്ത്യയുടെ പ്രമേയത്തിന്റെ തുടര്‍ച്ചയും തുടര്‍നടപടികളും ഡല്ഹിയിലുമുണ്ടാകും. ജി-20ക്കു മുന്നോടിയായി 2023 ഫെബ്രുവരി 24ന് ബംഗളൂരുവില്‍ നടന്ന അംഗരാജ്യങ്ങളിലെ ധനകാര്യമന്ത്രിമാരുടെയും ബാങ്ക് ഗവര്‍ണര്‍മാരുടെയും സംയുക്ത സമ്മേളനവും ചര്‍ച്ചകള്‍ക്കായി വിഷയീഭവിപ്പിച്ചത് സുസ്ഥിരവികസനം, ബഹുമുഖ വികസനബാങ്കുകളെ ശക്തിപ്പെടുത്തല്‍, സമ്പദ്വ്യവസ്ഥയുടെ ഡിജിറ്റൈസേഷന്, പണപ്പെരുപ്പമുള്പ്പെടെയുള്ള ആഗോള മാക്രോ ഇക്കോണമിക് പ്രശ്നങ്ങള്‍ എന്നിവയായിരുന്നു. ക്രിപ്റ്റോ കറന്‍സിയും ചര്‍ച്ചയില്‍ വന്നെങ്കിലും അംഗരാജ്യങ്ങള്‍ യോജിപ്പിലെത്തിയില്ലെന്നാണറിയുന്നത്. ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍, ക്രിപ്റ്റോ അസറ്റുകളെക്കുറിച്ചുള്ള നയസമവായം, പേമെന്റ് സംവിധാനങ്ങളുടെ പരസ്പരബന്ധം എന്നീ തലങ്ങളും തുടര്‍ചര്‍ച്ചകളില്‍ മുഖ്യവിഷയങ്ങളാകാം.
റഷ്യന്‍ ഉപരോധം ചര്‍ച്ചയോ?
റഷ്യയുടെ യുക്രെയ്ന് യുദ്ധത്തിന്റെയും അധിനിവേശത്തിന്റെയും അടിസ്ഥാനത്തില്‍ ജി-20യില്‍ ഇവയെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടുമോ, സംയുക്ത നിലപാടുകളുണ്ടാകുമോ എന്ന ചിന്ത പല കോണുകളില്‍നിന്നും ഉയരുന്നു. റഷ്യക്കെതിരേ കൂടുതല്‍ ഉപരോധങ്ങള്‍ ജി-20യില്‍ ചര്‍ച്ചചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. യുദ്ധവും അധിനിവേശവും അവസാനിപ്പിക്കാന്‍ സംഭാഷണത്തിനും നയതന്ത്രത്തിനുമുള്ള ആഹ്വാനമാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുമുള്ളത്. ഭീകരതയ്ക്കെതിരേയുള്ള ഉറച്ച നിലപാടുകള്‍ ഉച്ചകോടിയില്‍ ഇന്ത്യ ആവര്ത്തിക്കുമെന്നുറപ്പായിട്ടുണ്ട്.
സാമ്പത്തിക-ബിസിനസ് മേഖലകള്‍
ജി-20 ഫിനാന്‍സ് ട്രാക്ക് ആഗോള സാമ്പത്തിക വിഷയങ്ങള്‍ ചര്‍ച്ചചെയ്യും. കൂടുതല്‍ സുസ്ഥിരമായ ആഗോള സാമ്പത്തിക പരിഷ്കാരങ്ങള്‍, അന്താരാഷ്ട്ര നികുതിവ്യവസ്ഥകള്‍, സുസ്ഥിര ധനകാര്യം, വിവിധ ധനസഹായങ്ങള്‍, അടിസ്ഥാന വികസന നിക്ഷേപ മാനദണ്ഡങ്ങള്‍ എന്നിവയൊക്കെ ഫിനാന്‍സ് ട്രാക്കിന്റെ പഠനനിര്ദേശങ്ങളില്പ്പെടും.
ജി-20 രാജ്യങ്ങളിലെ ബിസിനസ് സമൂഹത്തെ പ്രതിനിധീകരിക്കുന്നതാണ് 2010-ല്‍ സ്ഥാപിതമായ ബി-20. അംഗരാജ്യങ്ങളിലെ പ്രമുഖ കമ്പനികളും ബിസിനസ് സ്ഥാപനങ്ങളും സംഘടനകളും ഇതില്‍ ഉള്‍പ്പെടും. ഉദ്യോഗസ്ഥ പഠനനിര്ദേശങ്ങളോടൊപ്പം ബിസിനസ് ഗ്രൂപ്പുകളുടെ നിര്‍ദേശങ്ങളും ജി-20 ഉച്ചകോടിയില്‍ ഏറെ നിര്‍ണായകമാണ്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി ജി-20യില്‍ ഇന്ത്യയുടെ ബിസിനസ്- 20 സെക്രട്ടറിയായി പ്രവര്‍ത്തിച്ചു രാജ്യത്ത് വിവിധ കേന്ദ്രങ്ങളില്‍ ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിച്ചുവരുന്നു. ആഗോള സാമ്പത്തിക വ്യാപാരതലങ്ങളില് ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ നിലപാടുകളും കാഴ്ചപ്പാടുകളുമാണ് ബിസിനസ്-20 ലക്ഷ്യമിടുന്നത്.