Thursday, May 11, 2023 10:24 PM IST
ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്
ചരിത്രത്തിന്റെ സമസ്യകൾക്കുള്ള സ്വർഗത്തിന്റെ ഉത്തരമാണ് ക്രിസ്തു. മാനവരാശിയുടെ പൈദാഹങ്ങൾക്കു ശമനമായി അവിടന്ന് ദിവ്യകാരുണ്യത്തിലൂടെ തന്നെത്തന്നെ പകുത്തുനൽകി. ഈ മഹാരഹസ്യത്തെ ലോകചരിത്രത്തിലേക്ക് തുറന്നുവച്ച ഒരു സന്യാസസംഭവമാണ് ദിവ്യകാരുണ്യ മിഷനറി സഭ. ‘ദിവ്യകാരുണ്യം ജീവിക്കുക, പ്രഘോഷിക്കുക’ എന്ന ആപ്തവാക്യവുമായി കേരളമണ്ണിൽ മുളച്ച്, ഭാരതത്തിലും ഇതര ഭൂഖണ്ഡങ്ങളിലും പടർന്നുപന്തലിച്ചു നിൽക്കുന്ന ദിവ്യകാരുണ്യ മിഷനറിസഭ (എംസിബിഎസ്) നവതിയുടെ നിറവിലാണ്. പരമകാരുണ്യത്തിന്റെ അവർണനീയമായ ദാനത്തിന് അനവരതം സ്തുതി!
സന്യാസ സമർപ്പണം
കാലഘട്ടത്തിന്റെ വെല്ലുവിളികളിൽ ദൈവനിയോഗിതരായ ചില വ്യക്തികളിലൂടെ ദൈവം നൽകുന്ന പ്രത്യുത്തരമാണ് സന്യാസം. തന്നത്തന്നെ ശൂന്യനാക്കിക്കൊണ്ട് സഹന-മരണോത്ഥാനങ്ങളിലൂടെ മാനവരക്ഷ സാധ്യമാക്കിയ ക്രിസ്തുവിനെ പിഞ്ചെന്നുകൊണ്ടാണ് തിരുസഭയിൽ സന്യാസത്തിന്റെ ചേതന വിടർന്നത്. ആ നിത്യപ്രേമവസന്തത്തിന്റെ അനുരണനങ്ങൾ വിശ്വവ്യാപകമായി പടരുകയും അത് നമ്മുടെ നാട്ടിൽ പുഷ്പിക്കുകയും ചെയ്തു.
“എന്റെ കർത്താവേ, എന്റെ ദൈവമേ”യെന്നു ക്രിസ്തുവിന്റെ തിരുമുറിവുകൾ ധ്യാനിച്ച് വിശ്വാസപ്രഖ്യാപനം ചെയ്ത തോമാശ്ലീഹായുടെ പാരന്പര്യത്തിൽ അധിഷ്ഠിതമായ ആധ്യാത്മികതയും സാംസ്കാരിക ജീവിതശൈലിയുമാണ് നമ്മുടെ പൂർവികർ ഉൾക്കൊണ്ടതും പകർന്നു നൽകിയതും. ഈ അടിത്തറയാണ് സന്യാസ സമർപ്പണ പാരന്പര്യത്തിന്റെ കൃപയും കരുത്തുമായി നിലകൊള്ളുന്നത്.
ദിവ്യകാരുണ്യ പ്രോജ്വലനം
“ക്രൈസ്തവജീവിതത്തിന്റെ ആധ്യാത്മികതകളെല്ലാം കുർബാനയിൽനിന്നു വിടരുന്നതും കുർബാനയിലേക്കു ചേരുന്നതും ആയിരിക്കണം” (രണ്ടാം വത്തിക്കാൻ കൗണ്സിൽ). ഈ കുർബാന കേന്ദ്രീകൃത വിചാരപ്പെടലിനാണ് ഇരുപതാം നൂറ്റാണ്ട് പ്രത്യേകമാംവിധം സാക്ഷ്യം വഹിച്ചത്. വിശുദ്ധ മാർപാപ്പാമാരായ പത്താം പീയൂസിലൂടെയും പതിനൊന്നാം പീയൂസിലൂടെയും പരമകാരുണ്യത്തിന്റെ പറ്റുമാനവും പ്രേഷിതതീക്ഷ്ണതയും പ്രോജ്വലിക്കുകയും അത് ലോകമെന്പാടും കത്തിപ്പടരുകയും ചെയ്തു.
ഉത്ഭവം
കേരളസഭാ ചരിത്രത്തിൽ ആലേഖനം ചെയ്യപ്പെട്ട ദിവ്യകാരുണ്യ മിഷനറി സഭയുടെ സ്ഥാപകരായി ദൈവം തെരഞ്ഞെടുത്തു നിയോഗിച്ചത് ദിവ്യകാരുണ്യ സുകൃതികളായ ആലക്കളത്തിൽ മത്തായിയച്ചനെയും പറേടത്തിൽ യൗസേപ്പച്ചനെയുമായിരുന്നു. ക്രിസ്തുനാഥന്റെ രക്ഷാകരപദ്ധതിയുടെ ജൂബിലിവർഷത്തിൽ - 1933 മേയ് ഏഴ് - വിശുദ്ധ യൗസേപ്പിതാവിന്റെ പ്രത്യേക മധ്യസ്ഥതയിൽ എംസിബിഎസ് സഭ ചങ്ങനാശേരി രൂപതയിലെ മല്ലപ്പള്ളിയിൽ പിറവികൊണ്ടു. ഈ പുണ്യപിതാക്കളുടെ ദിവ്യകാരുണ്യ ചൈതന്യം ജീവിതപാതയായി സ്വീകരിച്ചുകൊണ്ടാണ് ഒന്പത് പതിറ്റാണ്ടുകളായി ദിവ്യകാരുണ്യ മിഷനറിസഭ അതിന്റെ ശാഖകൾ വിരിച്ച് മാനവകുലത്തിന് തണുവും തണലുമേകുന്നത്.
തനിമ
അജഗണത്തിന്റെ അപ്പമായി മാറിയ വലിയ ഇടയന്റെ ചൈതന്യമുൾക്കൊണ്ട്, ഒരിടയനും ഒരു തൊഴുത്തും എന്ന അഭിലാഷപൂർത്തിയുടെ ഭാഗമായി കേരള സഭയിലും ആഗോള സഭയിലും എംസിബിഎസ് സഭാംഗങ്ങൾ ദിവ്യകാരുണ്യത്തിന്റെ സാക്ഷികളായി അവരുടെ അജപാലനദൗത്യം നിർവഹിക്കുന്നു. സകലരെയും മിശിഹായുടെ ശരീരത്തിന്റെ ഭാഗമാക്കുന്ന സാർവത്രിക പ്രേഷിതത്വം ജീവിച്ചും പ്രഘോഷിച്ചുംകൊണ്ടുള്ള ഒരു ദിവ്യകാരുണ്യസംസ്കൃതിക്കാണ് അവർ കർമബദ്ധരായിരിക്കുന്നത്.
നവതിയിലെത്തി നിൽക്കുന്ന എംസിബിഎസിന് രണ്ട് മെത്രാന്മാരും 491 വൈദികരും 250ൽപ്പരം വൈദികവിദ്യാർഥികളും മൂന്നു പ്രവിശ്യകളും സുസജ്ജമായ പരിശീലനകേന്ദ്രങ്ങളും സ്വന്തമായിട്ടുണ്ട്. സഭയുടെ ആസ്ഥാനം ആലുവ, ചുണങ്ങംവേലിയിലാണ്.
ശുശ്രൂഷാ മേഖലകൾ
‘സഭ അവളുടെ ജീവൻ കണ്ടെത്തുന്നത് പരിശുദ്ധ കുർബാനയിലാണ്’. പരിശുദ്ധ കുർബാനയയിലെ പാദക്ഷാളനത്തിന്റെയും പങ്കുവയ്ക്കലിന്റെയും ചൈതന്യത്തിൽ സ്വയമർപ്പിക്കുന്നതിലൂടെയുള്ള ഒരു നവലോകനിർമിതിയാണ് എംസിബിഎസ് ലക്ഷ്യമിടുന്നത്. സമൂഹത്തിലെ മുഖ്യധാരയിൽനിന്നു തഴയപ്പെട്ടവരും അരികുവത്കരിക്കപ്പെട്ടവരും അന്തിയുറങ്ങാൻ ഇടമില്ലാത്തവരും അശരണരും ആശ്രയഹീനരും എന്നും എംസിബിഎസിന്റെ പ്രേഷിതത്വത്തിൽ മുഖ്യഗണനാർഹരാണ്. വൈവിധ്യമാർന്ന ശുശ്രൂഷാമേഖലകളാണ് ഈ ലക്ഷ്യപ്രാപ്തിക്കുവേണ്ടി സഭ തെരഞ്ഞെടുത്തിരിക്കുന്നത്.
ആരാധനക്രമാധിഷ്ഠിതമായ ജീവിതവും പരിശീലനവും, അജപാലനം, ദിവ്യകാരുണ്യ പഠനകേന്ദ്രങ്ങൾ, ധ്യാനങ്ങൾ, ദിവ്യകാരുണ്യ ഗീതങ്ങൾ, കലാരൂപങ്ങൾ, മാതൃസഭയ്ക്കു വേണ്ടിയുള്ള സംഭാവനകൾ, ബൈബിൾ വിജ്ഞാനമേഖല, ദൈവശാസ്ത്ര-തത്വശാസ്ത്ര പഠന പരിശീലനങ്ങൾ, കുടുംബ പ്രേഷിതത്വം, കുട്ടികൾക്കും യുവജനങ്ങൾക്കും വേണ്ടിയുള്ള ആത്മീയ സംഘടനകൾ, രാജ്യപുരോഗതിയിലുള്ള സജീവ ഭാഗഭാഗിത്വം, തടവറ പ്രേഷിതത്വം (ജീസസ് ഫ്രട്ടേണിറ്റി), ആതുരശുശ്രൂഷ, മാനസിക-ശാരീരിക സുസ്ഥിതിക്കുള്ള പ്രവർത്തനങ്ങൾ, ആകാശപറവകളുടെ സംരക്ഷണം, ഭിന്നശേഷിക്കാർക്കുവേണ്ടിയുള്ള കരുതൽ, ബധിരർക്കും മൂകർക്കുമായുള്ള കാരുണ്യനിലയങ്ങൾ, ഭിക്ഷാടകർക്കുള്ള അൻപ് ഇല്ലങ്ങൾ, കാലോചിത സുവിശേഷപ്രഘോഷണങ്ങൾ, മതാന്തര സംവാദങ്ങൾ, കലാ-കായികമേഖലകൾ, പ്രകൃതിസൗഹൃദ സംരംഭങ്ങൾ, കൃഷി, സംഗീതം, വിദ്യാഭ്യാസം, സാഹിത്യം, അച്ചടി, സാങ്കേതിക പരിശീലന മേഖലകൾ, നവമാധ്യമ പ്രേഷിതത്വം എന്നീ രംഗങ്ങളിൽ തനതുമുദ്ര പതിപ്പിക്കാൻ എംസിബിഎസ് സഭയ്ക്കു കഴിഞ്ഞിട്ടുണ്ട്.
ദിവ്യകാരുണ്യത്തോട് ചേർന്നതെല്ലാം സുന്ദരം!
സമർപ്പണജീവിതത്തിന്റെ നവീനപാതകൾ, ആരാധനക്രമ ബന്ധിയായ ജീവിതത്തിന്റെയും പ്രഘോഷണത്തിന്റെയും പുതുമാനങ്ങൾ, പ്രേഷിതത്വത്തിന്റെ പുനർനിർവചനം, കരുണയുടെ സുവിശേഷത്തോടുള്ള ചേർന്നിരിപ്പും ചെയ്തികളും പൈതൃകപഠനത്തിൽ ഊന്നിയുള്ള കർമപദ്ധതികൾ, സാമൂഹിക സന്പർക്ക മാധ്യമങ്ങളിലൂടെയുള്ള കാലിക ഇടപെടലുകൾ എന്നിവയാണ് വരുംവർഷങ്ങളിലേക്കുള്ള പ്രത്യേക പദ്ധതികൾ.
“സകലരെയും കുഞ്ഞാടിന്റെ ബലിവിരുന്നിലേക്കു കൊണ്ടുവരാനുള്ള പ്രേഷിതതാത്പര്യം നമുക്കുണ്ടാവണം.” (ഫ്രാൻസിസ് പാപ്പ) സഭയുടെ ഈ സ്വപ്നസാഫല്യത്തിനുവേണ്ടി ദൈവത്തോടുള്ള അഗാധമായ പ്രണയവും മനുഷ്യകുലത്തോടുള്ള തീരാത്ത പ്രതിബദ്ധതയും നെഞ്ചേറ്റിക്കൊണ്ട് പദചലനങ്ങൾ പ്രദക്ഷിണങ്ങളാക്കി മുന്നേറുകയാണ് ദിവ്യകാരുണ്യ മിഷനറി സഭ.
സഭാ സ്ഥാപകർ
“വിശ്വസിക്കേണ്ടതും ജീവിക്കേണ്ടതും ആഘോഷിക്കേണ്ടതുമായ ഈ അനുഗ്രഹത്തിന്റെ നിർഝരിയിൽ” (ബെഡിക്ട് പതിനാറാമൻ പാപ്പാ) മുങ്ങിനിവർന്ന രണ്ട് അതുല്യ വ്യക്തികൾ കേരളസഭയിൽ ഉണ്ടായിരുന്നു; ആലക്കളത്തിൽ മത്തായിയച്ചനും പറേടത്തിൽ യൗസേപ്പച്ചനും.
ഫാ. മാത്യു ആലക്കളം
‘വരപ്രസാദസൂര്യനാകുന്ന വിശുദ്ധ കുർബാനയാണ് സർവലോകത്തിന്റെയും ശക്തികേന്ദ്രവും പ്രഭാസങ്കേതവു’മെന്ന് അടിയുറച്ചു വിശ്വസിക്കുകയും ജനഹൃദയങ്ങളെ ദിവ്യകാരുണ്യത്തിന്റെ ഊഷ്മളത നുകരാൻ പ്രേരിപ്പിക്കുകയും ചെയ്ത പ്രേഷിതതീക്ഷ്ണമതിയായിരുന്നു ആലക്കളത്തിൽ മത്തായിയച്ചൻ.
ആരാധനക്രമഭാഷ സാധാരണ ജനങ്ങൾക്ക് അപ്രാപ്യമായിരുന്ന കാലത്ത് അതിലെ പ്രാർഥനകൾ മാതൃഭാഷയിലേക്കു മൊഴിമാറ്റം ചെയ്ത് പരിശുദ്ധ കുർബാനയുടെ പ്രേഷിതത്വത്തിൽ ജീവിച്ച കർമയോഗിയും എഴുത്തുകാരനുമായിരുന്നു അദ്ദേഹം. വേദപ്രചാരമധ്യസ്ഥൻ എന്ന ചങ്ങനാശേരി രൂപതയുടെ പ്രസിദ്ധീകരണത്തിന്റെ ആദ്യ എഡിറ്റർ ആയിരുന്ന ആലക്കളത്തിൽ അച്ചൻ പരിശുദ്ധ കന്യകാമറിയത്തെ ‘ആദ്യ സക്രാരി’ എന്നു വിശേഷിപ്പിച്ച ദീർഘദർശികൂടിയായിരുന്നു. ‘ഞാൻ’ ഇല്ലാത്ത ‘നമ്മൾ’ ആയിരിക്കുന്ന സമൂഹമാണ് ആലക്കളത്തിൽ അച്ചൻ വിഭാവനം ചെയ്തത്.
ഫാ. ജോസഫ് പറേടം
‘ഒരു നിമിഷം പരിശുദ്ധ കുർബാനയുടെ സന്നിധിയിൽ ആയിരിക്കുന്ന ക്രിസ്ത്യാനിക്കു കിട്ടുന്ന ഭാഗ്യത്തോടു തുലനം ചെയ്യുന്പോൾ മറ്റെല്ലാം നിസാരങ്ങളാണ്’ എന്നു വിശ്വസിച്ച്, സക്രാരിസാന്നിധ്യത്തിൽ ചാഞ്ഞുകിടന്ന്, സന്യാസമാണ് ജീവിതസാഫല്യമെന്നു തിരിച്ചറിഞ്ഞ നിർമല മാനസനായിരുന്നു പറേടത്തിൽ യൗസേപ്പച്ചൻ. റോഡുകൾ നിർമിച്ച് പൊതുജനഗതാഗതം സുഗമമാക്കുകയും വിജ്ഞാനം പകരാനായി നിശാപാഠശാലകൾ ആരംഭിക്കുകയും ദളിത് വിഭാഗത്തിൽപ്പെട്ടവരെ പഠിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ഓലമെടച്ചിൽ, നെയ്ത്തുപരിശീലനം തുടങ്ങി ധാരാളം വികസന പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുകയും ചെയ്ത സാമൂഹിക പരിഷ്കർത്താവായിരുന്നു അദ്ദേഹം.