യഹൂദരുടെ മതഗ്രന്ഥമാണ് താൽമുദ്. ആ ഗ്രന്ഥത്തിൽനിന്നുള്ള ഒരു ഉദ്ധരണി ശ്രദ്ധിക്കൂ: ദരിദ്രർക്കു ധർമം കൊടുക്കുന്നവൻ മൂശയേക്കാൾ മഹാനാണ്.
യഹൂദജനതയ്ക്ക് എന്നും ആരാധ്യനായ നേതാവാണു മൂശ. ഈജിപ്തിലെ അടിമത്തത്തിൽനിന്ന് ഇസ്രയേൽ ജനതയെ രക്ഷിക്കുവാൻ ദൈവം തെരഞ്ഞെടുത്ത നേതാവ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു ഇസ്രയേൽജനം തേനും പാലും ഒഴുകുന്ന കാനാൻ ദേശത്തെത്തിയത്.
സീനായ് മലയിൽവച്ച് ഇസ്രയേൽ ജനതയ്ക്കു ദൈവം പത്തു കല്പനകൾ നൽകിയത് മൂശവഴിയായിരുന്നു. ഇവയെല്ലാം മൂലം മൂശയേക്കാൾ ഉന്നതനായ മറ്റൊരു മനുഷ്യനെ വിഭാവനം ചെയ്യുവാൻ ഇസ്രയേൽ ജനതയ്ക്ക് എളുപ്പമല്ല. എങ്കിലും ദരിദ്രർക്ക് ദാനം ചെയ്യുന്നവനാരോ അവൻ മൂശയേക്കാൾ മഹാനാണ് എന്ന് എഴുതിവയ്ക്കാനുള്ള ധൈര്യം താൽമുദിന്റെ കർത്താക്കന്മാർക്കുണ്ടായി.
കാരണം, അത്രമാത്രം പ്രധാനപ്പെട്ടതാണു മനുഷ്യജീവിതത്തിൽ ദാനധർമം എന്ന ബോധ്യം അവർക്കുണ്ടായിരുന്നു. ഇല്ലാത്തവർക്ക് നൽകാനുള്ള കടമ ഉള്ളവർക്കുണ്ടെന്ന് നമുക്കറിയാം. എന്നാൽ, നമുക്കുള്ളപ്പോൾ ഇല്ലാത്തവരെക്കുറിച്ച് നാം ഓർമിക്കാറില്ലെന്നുള്ളതാണ് വാസ്തവം.
എന്നാൽ, ഉള്ളവരിലാരെങ്കിലും ഇല്ലാത്തവരെ ഓർമിച്ച് എന്തെങ്കിലും ചെയ്താൽ അതു വലിയകാര്യം തന്നെ. അതുകൊണ്ടു കൂടിയായിരിക്കണം ദരിദ്രർക്കു ദാനധർമം ചെയ്യുന്നവൻ മൂശയേക്കാൾ മഹാനാണ് എന്ന് താൽമുദിൽ എഴുതിയിരിക്കുന്നത്.
ജീവിതത്തിൽ മഹത്ത്വം നേടാൻ ആഗ്രഹിക്കുന്നവരാണു നാമെല്ലാവരും. ഈ ലക്ഷ്യസാധ്യത്തിനായി എന്തെല്ലാമാണ് നാം പലപ്പോഴും ചെയ്തുകൂട്ടുന്നത്! എന്നാൽ, മഹത്ത്വം നേടുവാനുള്ള എളുപ്പവഴി എന്താണെന്ന് നാം മറന്നുപോകുന്നു. അതുകൊണ്ടുതന്നെ മഹത്ത്വം നേടുക എന്ന നമ്മുടെ ലക്ഷ്യം നമുക്ക് അപ്രാപ്യമായി തുടരുന്നു.
നാം നമുക്കുള്ള ഭാഗ്യങ്ങളിൽ കുറെയെങ്കിലും മറ്റുള്ളവർക്കു കൊടുത്താൽ നമ്മുടെ ജീവിതം ഏറെ വിശിഷ്ടമാകുമെന്നതിൽ സംശയമില്ല. പണമില്ലാത്തവരാണ് നാമെങ്കിൽ അതുകൊണ്ട് നമുക്ക് മറ്റുള്ളവർക്കു കൊടുക്കാൻ സാധിക്കുകയില്ലെന്നും തന്മൂലം നമുക്കു മഹത്ത്വം നേടാൻ സാധിക്കുകയില്ലെന്നും കരുതേണ്ട.
താൽമുദിൽ പറയുന്നത് വീണ്ടും ശ്രദ്ധിക്കൂ: ആരെങ്കിലും ഒരു പാവപ്പെട്ടവന് ഒരു ചില്ലിക്കാശ് നൽകിയാൽ അയാൾക്ക് ആറ് അനുഗ്രഹങ്ങൾ ലഭിക്കും. എന്നാൽ, ആരെങ്കിലും മറ്റൊരാളോടു ദയാപൂർവം ഒരു വാക്ക് പറഞ്ഞാൽ അയാൾക്ക് പതിനൊന്ന് അനുഗ്രഹങ്ങൾ ലഭിക്കും.
ആറിന്റെയും പതിനൊന്നിന്റെയുമൊന്നും കണക്ക് നാമിവിടെ ശ്രദ്ധിക്കേണ്ട. എന്നാൽ, ഒരു കാര്യം ഇതിൽ ശ്രദ്ധിക്കണം. അതായത് പാവപ്പെട്ടവനു ദാനധർമം ചെയ്യുന്നതുപോലെയോ അല്ലെങ്കിൽ അതിലേറെയോ പ്രധാനപ്പെട്ടതാണു മറ്റൊരാളോട് കരുണാപൂർവം സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക എന്നുള്ളതും.
നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ ഒട്ടേറെ ആവശ്യങ്ങളുണ്ട്. അവയിൽ പണവും മറ്റു ജീവിതസൗകര്യങ്ങളും ഉൾപ്പെടുന്നു. എന്നാൽ, ഒരുപക്ഷേ, അവയേക്കാൾ വളരെ പ്രധാനപ്പെട്ടതാണു മറ്റുള്ളവരുടെ സ്നേഹവും അംഗീകാരവും പരിഗണനയുമൊക്കെ. ഇവയൊക്കെ ലഭിക്കുന്പോഴേ നമ്മുടെ ജീവിതം യഥാർഥത്തിൽ ധന്യമാവുകയുള്ളൂ.
പണം കൊടുക്കാൻ സാധിച്ചില്ലെങ്കിൽത്തന്നെ സ്നേഹവും അംഗീകാരവും പരിഗണനയുമൊക്കെ നമുക്ക് പരസ്പരം കൊടുക്കാൻ സാധിക്കും. അതായത് പണമില്ലെങ്കിലും ജീവിതത്തിൽ മഹത്ത്വം നേടുവാൻ സാധിക്കുമെന്ന് വ്യക്തം.
ജീവിതത്തിൽ മഹത്ത്വം നേടാൻ വേണ്ടിയിട്ടല്ലേ നാം പലപ്പോഴും ഒട്ടേറെ കാര്യങ്ങൾ ചെയ്തു കൂട്ടുന്നത്? എന്നാൽ, അന്തിമ വിശകലനത്തിൽ അവയ്ക്ക് എത്രയോ കുറച്ചു മൂല്യമാണുള്ളത്!
മരണത്തെയും മരണാസന്നരെയും കുറിച്ച് ഒട്ടേറെ പഠിക്കുകയും എഴുതുകയും ചെയ്തിട്ടുള്ള സൈക്കിയാട്രിസ്റ്റാണ് ഡോ. എലിസബത്ത് കുബ്ളർറോസ്. മരണത്തെ മുഖാമുഖം കണ്ട വളരെയാളുകളെ ഇന്റർവ്യൂ ചെയ്തിട്ടുള്ള ഡോ. റോസ് ആ ഇന്റർവ്യൂകളുടെ വെളിച്ചത്തിൽ ഇപ്രകാരം എഴുതുന്നു: മരണനിമിഷത്തിലെത്തിയപ്പോൾ അവർക്ക് രണ്ടുകാര്യങ്ങൾ മാത്രമേ പ്രസക്തമായി തോന്നിയുള്ളൂ.
ഒന്ന്, മറ്റുള്ളവർക്ക് അവർ ചെയ്തു കൊടുത്തിട്ടുള്ള ന·കൾ. രണ്ട്, സ്നേഹം. നാം സാധാരണയായി പ്രധാനപ്പെട്ടതെന്ന് കരുതുന്ന പണവും പ്രശസ്തിയും സ്വാധീനവും അധികാരവുമൊന്നും അവർക്ക് അല്പംപോലും പ്രാധാന്യമുള്ളതായി തോന്നിയില്ല. പണത്തിനും പ്രശസ്തിക്കുമൊന്നുമല്ല ജീവിതത്തിൽ യഥാർഥത്തിൽ പ്രാധാന്യമുള്ളത് എന്ന് തത്ത്വത്തിൽ നാമും സമ്മതിക്കും.
എന്നാൽ, ജീവിതത്തിൽ പ്രാധാന്യമുള്ളതെന്ന് നമുക്കറിയാവുന്ന സ്നേഹത്തിന്റെയും സേവനത്തിന്റെയുമൊക്കെ കാര്യം വരുന്പോൾ നാം അറിയാതെ തന്നെ അവ വിസ്മരിക്കും. സ്നേഹത്തിന്റെയും സേവനത്തിന്റെയും ദാനധർമത്തിന്റെയുമൊക്കെ പ്രാധാന്യം മനസിലാക്കുവാനും അവ പ്രാവർത്തികമാക്കുവാനും നാം മരണം വരെ കാത്തിരിക്കേണ്ടി വരുന്നത് വലിയ കഷ്ടംതന്നെ.
മറ്റുള്ളവരിൽനിന്ന് ലഭിക്കുന്ന ന·കളെല്ലാം കൈനീട്ടി വാങ്ങുവാൻ നമുക്കെത്രയോ ആവേശമാണ്. വാങ്ങുവാനുള്ള ഈ ആവേശവും ഉത്സാഹവും കൊടുക്കുന്ന കാര്യത്തിലും നമുക്കുണ്ടായിരുന്നെങ്കിൽ! അങ്ങനെയെങ്കിൽ നമ്മുടെ ജീവിതം ഇതിനകം എത്രമാത്രം മഹത്തരമാകുമായിരുന്നു!
മഹത്ത്വത്തിലേക്കുള്ളവഴി, കൊടുക്കുന്നതിലാണ് അടങ്ങിയിരിക്കുന്നത്. ദരിദ്രർക്ക് ദാനം ചെയ്യുന്പോൾ ലഭ്യമാകുന്നതുപോലെയുള്ള മഹത്ത്വം നാം മറ്റുള്ളവർക്ക് സ്നേഹവും സേവനവും കാരുണ്യവുമൊക്കെ നൽകുന്നതുവഴി നമുക്ക് ലഭിക്കുന്നുവെന്നതും മറക്കാതിരിക്കാം.
മറ്റുള്ളവരിൽനിന്ന് ന·കൾ സ്വീകരിക്കുന്നതിൽ നാം ശ്രദ്ധാലുക്കളായിരിക്കുന്നതുപോലെ മറ്റുള്ളവർക്ക് ന·കൾ ചെയ്തുകൊടുക്കുന്നതിലും നമുക്ക് ശ്രദ്ധിക്കാം.