തലമുറകളുടെ കൈത്തണലിൽ ഒരു പത്രം 140 വർഷത്തിലെത്തുന്ന അസുലഭ മുഹൂർത്തം. അന്തരംഗം അഭിമാനപൂരിതമാകുന്നു. മലയാളികളുടെയും മലയാളത്തിന്റെയും ശിരസ് ആദരപൂർവം കുനിയുന്നു.
ദീപിക മലയാളത്തിന്റെ കൈവിളക്കാണ്. ചുറ്റും പടർന്നിടതൂർന്ന അന്ധകാരമാണ് തുടച്ചുമാറ്റാനിറങ്ങിയത്. അജ്ഞതയെയും അന്ധവിശ്വാസങ്ങളെയുമാണ് വേരോടെ പിഴുതെറിയാൻ ശ്രമിച്ചത്. അനീതിയും അടിമത്തവും ജാതീയതയുമാണ് അടിയന്തരമായി പടിയടച്ച് പിണ്ഡം വയ്ക്കേണ്ടതെന്നു മലയാളികളെ ഓർമിപ്പിക്കുകയും ഉണർത്തുകയും ചെയ്തതാണ് ദീപികയുടെ നിയോഗ സാക്ഷാത്കാരം.
പ്രകൃതിയുടെയും മനുഷ്യരുടെയും നിലവിളികൾക്കു കാതു കൊടുക്കാനും അവയുടെ കാരണങ്ങൾ കണ്ടെത്താനും പരിഹാരങ്ങൾ നിർദേശിക്കാനുംവേണ്ടിയാണ് ദീപിക നിലകൊണ്ടത്. പാർശ്വവത്കരിക്കപ്പെട്ടവരുടെ കണ്ണീരൊപ്പാൻ മാത്രമല്ല, അവർക്ക് ആത്മവീര്യം ചുരത്തുന്ന അക്ഷരങ്ങൾകൊണ്ട് പ്രതിരോധം തീർക്കാനും എന്നും ദീപികയുണ്ടായിരുന്നു.
പ്രശസ്ത സാഹിത്യകാരന്മാരും സാംസ്കാരിക നായകരും ചരിത്രാന്വേഷികളും ചിന്തകരും വിദ്യാഭ്യാസവിചക്ഷണരുമെല്ലാം ദീപികയുടെ അകത്തളങ്ങളിലുണ്ടായിരുന്നു. നോവലിസ്റ്റ് മുട്ടത്തുവർക്കി ദീർഘകാലം എഡിറ്ററായിരുന്നു. ഹാസസാഹിത്യകാരനും നർമഭാഷകനുമായ വേളൂർ കൃഷ്ണൻകുട്ടി എഡിറ്റോറിയൽ സംഘത്തിലുണ്ടായിരുന്നു. വേളൂരിന്റെ പത്രപാരായണൻ എന്ന കോളവും കെ.സി. സെബാസ്റ്റ്യന്റെ യാത്രയ്ക്കിടയിൽ എന്ന കോളവും എന്നെ സ്വാധീനിച്ചിട്ടുണ്ട്. ദീപികയ്ക്കു നൂറുനൂറാശംസകൾ.
-പി.കെ. ഭരതൻ (തിരക്കഥാകൃത്ത്,എഴുത്തുകാരൻ, ദേശീയ അധ്യാപക
അവാർഡ് ജേതാവ്, റിട്ട. ഹയർ സെക്കൻഡറിസ്കൂൾ പ്രിൻസിപ്പൽ).
Tags : Satyaduthika celebrates