റഷ്യയിൽനിന്ന് എണ്ണ വാങ്ങാൻ ഇന്ത്യക്ക് അമേരിക്ക 30 ദിവസത്തെ ഇളവ് അനുവദിച്ചു എന്ന വാർത്തയാണ് ഈ കത്തിനാധാരം. റഷ്യയിൽനിന്ന് എണ്ണ വാങ്ങാൻ ഇന്ത്യക്ക് മുപ്പത് ദിവസത്തെ ഇളവ് ഒരു വിദേശരാജ്യം അനുവദിച്ചു എന്ന വാർത്ത സ്വതന്ത്ര ഇന്ത്യയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ്. നയതന്ത്ര തീരുമാനങ്ങളിൽ ഇന്ത്യയുടെ ഹൈക്കമാൻഡ് എവിടെയാണെന്ന ഗൗരവകരമായ സംശയം ഇത് ജനിപ്പിക്കുന്നു.
ഒരു സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക് എന്ന നിലയിൽ സ്വന്തം ആവശ്യങ്ങൾക്കായി വ്യാപാരബന്ധങ്ങൾ തീരുമാനിക്കാനുള്ള പരമാധികാരം മറ്റൊരു രാജ്യത്തിനുമുന്നിൽ അടിയറ വയ്ക്കുന്നത് ആശങ്കാജനകമാണ്.
മതവിദ്വേഷവും വർഗീയതയും രാഷ്ട്രീയ മൂലധനമാക്കി അധികാരമുറപ്പിച്ചവർ, ജനങ്ങളിൽ നിക്ഷിപ്തമായ രാജ്യത്തിന്റെ സർവാധികാരം സാമ്രാജ്യത്വ ശക്തികൾക്ക് മുന്നിൽ പണയപ്പെടുത്തുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഗാന്ധിയും നെഹ്റുവും ഉൾപ്പെടെയുള്ള പോരാളികൾ ഐതിഹാസികമായ സമരങ്ങളിലൂടെ നാടുകടത്തിയ അതേ സാമ്രാജ്യത്വ പ്രവണതകൾക്കു മുന്നിലാണ് രാജ്യം ഇന്ന് സാഷ്ടാംഗം പ്രണമിച്ച് നിൽക്കുന്നത്. രാജ്യത്തെ എങ്ങോട്ടാണ് നയിക്കുന്നത് എന്നതിനെക്കുറിച്ച് ഭരണകൂടം മറുപടി നൽകേണ്ടതുണ്ട്. ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
-എസ്. പത്മനാഭൻ കൊച്ചി
Tags :