കാട്ടാക്കട: മീനച്ചൂടിന്റെ കാഠിന്യം വർധിച്ചപ്പോൾ കാടും കാടിന്റെ മക്കളും വറുതുയിലാണ്. എന്നാലും ആചാരം തെറ്റിക്കാൻ കാടിന്റെ മക്കൾ തയ്യാറല്ല. മീനച്ചൂടിൽ കാട് കരിഞ്ഞിട്ടും, ഊരാകെ വറുതിയിലായിട്ടും ഇക്കുറിയും അവർ എത്തി. മലദേവന്മാർ കുടിയിരിക്കുന്ന കോട്ടൂർ മുണ്ടണി നടയിൽ കണിത്താലം നിറയ്ക്കുന്ന തലമുറകളായി തുടരുന്ന അവരുടെ ആചാരം ഇത്തവണയും മുടക്കിയില്ല.
കാട്ടുപൂക്കളും കാട്ടുവിഭവങ്ങളും ശേഖരിച്ചാണ് വിഷുക്കണി. കണികാണാൻ ഊരൊന്നാകെ എത്തുമെന്ന് മലമുത്തപ്പൻ വാഴുന്ന മുണ്ടണി മാടൻ കോവിലിലെ കാർമികൻ പരപ്പൻ കാണി പറയുന്നു. കോട്ടൂർ ആദിവാസി ഊരിലെ വനവാസികളുടെ കണിയൊരുക്കലിന് പ്രത്യേകതകൾ ഒരുപാടുണ്ട്.
"എങ്കളും എത്തിയെൻ തമ്പുരാനേ, കണി കാൺമാനെത്തിയെൻ തേവന്മാരെ ' ഇങ്ങനെ മാതക്കാണി താളത്തിൽ പാടിക്കൊണ്ടാണ് കൃഷ്ണ വിഗ്രഹത്തിൽ ചാർത്താനുള്ള കാട്ടുപൂക്കൾ കൊണ്ട് മാലകെട്ടുന്നത്.
ചാറ്റു പാട്ടിന്റെ ഈണത്തിലാണ് കാണിക്ക വയ്ക്കുന്നത്. കണിവെള്ളരിയും നാട്ടുപഴങ്ങളും ഇറക്കുമതി ചെയ്ത പൂക്കളും ഇവരുടെ കണിത്താലത്തിൽ ഉണ്ടാകില്ല. പകരം കാട്ടുതേൻ, നെടുവൻ കിഴങ്ങ്, നൂറാൻ, കാട്ടുചക്ക, കാട്ടുമാങ്ങ, വെട്ടിപ്പഴം, മൂട്ടിക്കായ്, കല്ലുവാഴപ്പഴം, മുളയരി, ഇളനീർകുല ,
മരുതുംപൂവ്, കൊന്നപ്പൂവ്, കാട്ടുതെറ്റി തുടങ്ങി കാട്ടുവിഭവങ്ങൾ മാത്രം. അഗസ്ത്യ മുനിയുടെ പാദുകം, മലമൂപ്പന്റെ ഉടവാൾ, കാലാട്ടു തമ്പുരാന്റെ യോഗദണ്ഡ്, ഉടവാളും തൃശൂലവും ഒക്കെയായി പരമ്പരാഗത രീതിയിലാണ് വിഷുക്കണി. പൂജകൾ ഗോത്രാചാര പ്രകാരവും. കാട് താണ്ടി എത്താത്ത കാണിക്കാരും അവരുടെ ഊരുകളിൽ തൈവങ്ങൾക്ക് ( ദൈവം) കാണിക്ക വയ്ക്കും.