കൽപ്പറ്റ: 3742 കിലോമീറ്റർ ഭാരതത്തിന്റെ ജനഹൃദയങ്ങളിലൂടെ യാത്ര ചെയ്ത രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര രാജ്യചരിത്രത്തിലെ ഐതിഹാസികയാത്രയായി മാറിയെന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ.
ദേശീയമാധ്യമങ്ങളുടെ കടുത്ത അവഗണനയും മോദി സർക്കാർ നടത്തിയ സുരക്ഷ പിൻവലിക്കൽ ഉൾപ്പെടെയുള്ള യാത്രയ്ക്കെതിരായ നീക്കങ്ങളും അതിജീവിച്ച് ജനഹൃദയങ്ങൾ കീഴടക്കിയാണ് ഭാരത് ജോഡോ യാത്ര കടന്നുപോയത്. രാജ്യത്തെ വർഗീയമായി വിഭജിക്കാനുള്ള ബിജെപി ഭരണകൂടത്തിന്റെ ശ്രമങ്ങൾക്കെതിരേ രാജ്യത്തെ ഒന്നിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് നടത്തിയ രാഹുൽ ഗാന്ധിയുടെ യാത്ര രാജ്യമെന്പാടുമുള്ള ജനങ്ങൾ നെഞ്ചോട് ചേർത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൽപ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഭാരത് ജോഡോ ദേശീയോദ്ഗ്രഥനറാലിയും സംഗമവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പ്രസിഡന്റും കെപിസിസി അംഗവുമായ പി.പി. ആലി അധ്യക്ഷത വഹിച്ചു. എം. ധനീഷ് ലാൽ, അഡ്വ.ടി.ജെ. ഐസക്, സി. ജയപ്രസാദ്, ഒ.വി. അപ്പച്ചൻ, ബിനുതോമസ്, ഗിരീഷ് കൽപ്പറ്റ, ബി. സുരേഷ് ബാബു, പി.വി. വേണുഗോപാൽ, ജോയി തൊട്ടിത്തറ, കെ. അജിത, പി. വിനോദ് കുമാർ, അരുണ്‍ ദേവ്, കെ.കെ. രാജേന്ദ്രൻ, ആർ. ഉണ്ണികൃഷ്ണൻ, ഹർഷൽ കോന്നാടൻ, ബാലൻ ഉണിക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.