കൽപ്പറ്റ: വോട്ടെടുപ്പിനു ദിവസങ്ങൾ മാത്രം ശേഷിക്കേ വയനാട് മണ്ഡലം പോരാട്ടച്ചൂടിൽ. 2019ലെ ഭൂരിപക്ഷം നിലനിർത്താൻ യുഡിഎഫും ജയിച്ചുകയറാൻ എൽഡിഎഫും കരുത്തുകാട്ടാൻ എൻഡിഎയും അടവുകളെല്ലാം പുറത്തെടുക്കുകയാണ്.
പ്രചാരണം കൊഴുപ്പിക്കാനും അതുവഴി സമ്മതിദായകരുടെ മനസിൽ കയറിക്കൂടാനും മൂന്നു മുന്നണികളും ഇതിനകം ദേശീയ സംസ്ഥാന നേതാക്കളെയടക്കം കളത്തിൽ ഇറക്കി. ചെലവിനെക്കുറിച്ചുള്ള വേവലാതിയില്ലാതെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡ്ഷോ നടത്തി. സമൂഹത്തിന്റെ താഴ്ത്തട്ടിൽ യുഡിഎഫിന്റെ കുടുംബയോഗങ്ങളും എൽഡിഎഫിന്റെ സ്ക്വാഡ് വർക്കും എൻഡിഎയുടെ ജനസന്പർക്കവും നടന്നുവരികയാണ്.
എൻഡിഎ സ്ഥാനാർഥിയായി ജനവിധി തേടുന്നത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണെങ്കിലും മണ്ഡലത്തിലേത് ത്രികോണ മത്സരമല്ല. യുഡിഎഫിലെ രാഹുൽ ഗാന്ധിയും എൽഡിഎഫിലെ ആനി രാജയും തമ്മിലാണ് മുഖ്യ അങ്കം.
രാഹുൽ ഗാന്ധിയുടെ വിജയത്തിൽ യുഡിഎഫ് നേതാക്കൾക്കും അണികൾക്കും ശങ്കയില്ല. മുൻവിധിയോടെയാണ് തെരഞ്ഞെടുപ്പിനെ കാണുന്ന അവർ, വോട്ടർമാരിൽ ഇളക്കമുണ്ടാക്കാൻ ഇടതുപക്ഷത്തിനു കഴിയില്ലെന്നും വിശ്വസിക്കുന്നു.
എന്നാൽ എൽഡിഎഫ് കേന്ദ്രങ്ങളിൽ ആത്മവിശ്വാസം അലതല്ലുകയാണ്. കഴിഞ്ഞതവണ രാഹുൽഗാന്ധി വാരിക്കൂട്ടിയ വോട്ടുകളിൽ കുറെ ഇക്കുറി അരിവാൾ നെൽക്കതിർ അടയാളത്തിൽ പതിയുമെന്നാണ് ഇടതു നേതാക്കളുടെ കണക്കുകൂട്ടൽ. യുഡിഎഫ് അണികളും അനുഭാവികളും അല്ലാത്തവരുടെ വോട്ടും 2019ൽ കൈപ്പത്തി അടയാളത്തിലേക്ക് പ്രവഹിച്ചിരുന്നു.
എൻഡിഎ സ്ഥാനാർഥിയായി കെ. സുരേന്ദ്രൻ മത്സരിക്കുന്നതും വയനാട്ടിൽ ഡിസിസി സെക്രട്ടറിയടക്കം കോണ്‍ഗ്രസ് പ്രവർത്തകർ ബിജെപിയിലെത്തിയതും സാധ്യതയായാണ് ഇടതുപക്ഷം വിലയിരുത്തുന്നത്. രണ്ടു ലക്ഷം വോട്ട് താമര അടയാളത്തിൽ വീണാൽ മണ്ഡലത്തിൽ യുഡിഎഫ് മൂക്കുകുത്തുമെന്നു ചിന്തിക്കുന്നവരും എൽഡിഎഫ് നിരയിലുണ്ട്.
മതേതരത്വം, ജനാധിപത്യം, ഫാസിസം, വർഗീയത, പൗരത്വ ഭേദഗതി നിയമം, കാർഷികത്തകർച്ച തുടങ്ങിയ വിഷയങ്ങൾക്കു പുറമേ വർധിച്ച വന്യമൃഗശല്യം, ദേശീയപാതയിലെ രാത്രിയാത്രാവിലക്ക്, ചുരം ബദൽ പാത, റെയിൽവേ എന്നിങ്ങനെ വിഷയങ്ങളും തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്നുണ്ട്.
ലോക്സഭയിൽ വയനാടിനെ പ്രതിനിധാനം ചെയ്യാൻ അവസരം ലഭിച്ചാൽ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകുമെന്നാണ് എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികളുടെ വാക്ക്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ വികസനത്തെക്കുറിച്ചോർത്ത് വയനാടിനു വിലപിക്കേണ്ടവരില്ലെന്നു രാഹുൽ ഗാന്ധിയും പറയുന്നുണ്ട്. അധികാരത്തിന്റെ അഭാവമാണ് മണ്ഡലത്തിലെ ചില പ്രശ്നങ്ങളിൽ പരിഹാരത്തിനു തടസമായതെന്നു തുറന്നുപറയാനും അദ്ദേഹം മടിക്കുന്നില്ല.
വയനാട്ടിലെ മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപറ്റ, കോഴിക്കോട് ജില്ലയിലെ തിരുവന്പാടി, മലപ്പുറം ജില്ലയിലെ നിലന്പൂർ, വണ്ടൂർ, ഏറനാട് നിയോജകമണ്ഡലങ്ങൾ ചേരുന്നതാണ് വയനാട് പാർലമെന്റ് മണ്ഡലം. ഏഴ് നിയോജക മണ്ഡലങ്ങളിലും 2019 തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥികളേക്കാൾ ബഹുദൂരം മുന്നിലായിരുന്നു രാഹുൽഗാന്ധി. പോൾ ചെയ്തതിൽ സാധുവായ 10,87,783 വോട്ടിൽ 7,05,034 എണ്ണം കൈപ്പത്തി അടയാളത്തിൽ വീണു. 64.8 ശതമാനം വോട്ടാണ് രാഹുൽഗാന്ധി സ്വന്തമാക്കിയത്.
തൊട്ടടുത്ത എതിർ സ്ഥാനാർഥി സിപിഐയിലെ പി.പി. സുനീറിനു 2,73,971 വോട്ടാണ് നേടാനായത്. 25.2 ശതമാനമായിരുന്നു എൽഡിഎഫ് വോട്ട് വിഹിതം. എൻഡിഎയ്ക്കുവേണ്ടി കളത്തിലിറങ്ങിയ ബിഡിജഐസിലെ തുഷാർ വെള്ളാപ്പള്ളിക്കു 78,590 വോട്ടാണ് ലഭിച്ചത്-7.2 ശതമാനം.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർലമെന്റ് മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളിൽ മൂന്ന് എണ്ണം യുഡിഎഫിനെ കൈവിട്ടു. മാനന്തവാടിയിൽ സിപിഎമ്മിലെ ഒ.ആർ. കേളുവും തിരുവന്പാടിയിൽ ഇതേ പാർട്ടിയിലെ ലിന്റോ ജോസഫും ജയിച്ചുകയറി. നിലന്പൂർ മണ്ഡലത്തിൽനിന്നു എൽഡിഎഫ് സ്വതന്ത്രൻ പി.വി. അൻവറിനെയാണ് വോട്ടർമാർ നിയമസഭയിൽ എത്തിച്ചത്.
സുൽത്താൻ ബത്തേിയിൽ കോണ്‍ഗ്രസിലെ ഐ.സി. ബാലകൃഷ്ണനും കൽപ്പറ്റയിൽ കോണ്‍ഗ്രസിലെ അഡ്വ.ടി. സിദ്ദിഖിനും ഏറനാടിൽ മുസ്ലിം ലീഗിലെ പി.കെ. ബഷീറിനും വണ്ടൂരിൽ കോണ്‍ഗ്രസിലെ എ.പി. അനിൽകുമാറിനും ഒപ്പമായിരുന്നു വിജയം.
രാഹുൽ ഗാന്ധിയുടെ ജനസമ്മതി ഒരിക്കൽക്കൂടി വിളിച്ചറിയിക്കുന്നതാകും തെരഞ്ഞെടുപ്പുഫലമെന്നാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കൾ കരുതുന്നത്. ഇത്തവണ മണ്ഡലത്തിൽ ഒരു ലക്ഷത്തിനടുത്ത് കന്നി വോട്ടർമാരുണ്ട്. ഇവരിൽ നല്ലൊരുപങ്കും രാഹുൽ ഗാന്ധിക്കു വോട്ടുചെയ്യുമെന്ന അനുമാനത്തിലാണ് യുഡിഎഫ് നേതൃത്വം.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പ് മണ്ഡലത്തിൽ പ്രചാരണത്തിനു ഇറങ്ങിയതാണ് എൽഡിഎഫ് സ്ഥാനാർഥി ആനി രാജ. മൂന്നാം ഘട്ട പര്യടനമാണ് അവർ ഇന്നലെ പൂർത്തിയാക്കിയത്. അസംഘടിത വിഭാഗത്തിൽപ്പെട്ടതടക്കം തൊഴിലാളികളുടെയും ന്യൂനപക്ഷ മതവിഭാഗങ്ങളിലെ സ്ത്രീകളുടെയും വോട്ട് രാഷ്ടീയ ചിന്താഗതികൾക്കു അതീതമായി ലഭിക്കുമെന്ന പ്രതീക്ഷ സ്ഥാനാർഥിക്കും എൽഡിഎഫ് പ്രവർത്തകർക്കുമുണ്ട്. കന്നി വോട്ടർമാരിലും അവർക്കു വലിയ പ്രതീക്ഷയാണുളളത്.
സംസ്ഥാന അധ്യക്ഷനാണ് സ്ഥാനാർഥി എന്നതിനാൽത്തന്നെ ബിജെപി അതീവ ഗൗരവത്തോടെയാണ് വയനാട് പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പിനെ കാണുന്നത്. മോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതിയിൽ ചൂണ്ടിക്കാട്ടിയും ഇടത്, വലത് മുന്നണികളെുട വീഴ്ചകൾ എണ്ണിപ്പറഞ്ഞുമാണ് എൻഡിഎ പ്രവർത്തകർ സുരേന്ദ്രനു വോട്ട് ചോദിക്കുന്നത്.
ഇന്ത്യാ മുന്നണിയിൽപ്പെട്ട കോണ്‍ഗ്രസും സിപിഐയും വയനാട്ടിൽ ഏറ്റുമുട്ടുന്നതിലെ അനൗചിത്യവും വോട്ടാക്കി മാറ്റാൻ ബിജെപി ശ്രമിക്കുന്നുണ്ട്. പരന്പരാഗത സ്രോതസുകളിൽനിന്നല്ലാത്ത വോട്ടും ഇക്കുറി ലഭിക്കുമെന്ന വിശ്വാസത്തിലാണ് എൻഡിഎ നേതൃത്വം.