കിരണ്‍കുമാറിനു ജാമ്യം അനുവദിച്ചത് ഞെട്ടിപ്പിച്ചു; നിയമ നടപടിയുമായി കുടുംബം മുന്നോട്ടുപോകും
1572527
Thursday, July 3, 2025 5:52 AM IST
കൊല്ലം: വിസ്മയ കൊലപാതക കേസില്‍ പ്രതിയായ ഭർത്താവ് കിരണ്‍കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചത് തങ്ങളെ ഞെട്ടിപ്പിച്ചുവെന്ന് വിസ്മയയുടെ സഹോദരൻ വിജിത് പറഞ്ഞു.
കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചത് എന്തുകൊണ്ടാണന്ന് മനസിലാകുന്നില്ല. എന്തായാലും വിധി പരിശോധിച്ച ശേഷം നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ല കോടതിയും ഹൈക്കോടതിയും ശിക്ഷിച്ച സംഭവത്തിലാണ് ഹൈക്കോടതി ഫുൾബഞ്ചിൽ നൽകിയ അപ്പീലിൽ തീരുമാനം വരുന്നതിന് മുമ്പ് ഇപ്പോഴത്തെ സുപ്രീംകോടതിവിധി.
എല്ലാ തെളിവുകളും കണ്ടെത്തിയാണ് കിരൺ കുമാറിനെ ശിക്ഷിച്ചത്. സുപ്രീം കോടതിയുടെ ഇപ്പോഴത്തെ വിധി കുറ്റവാളികൾക്ക് പ്രചോദനമാവുകയേ ഉള്ളൂവെന്ന് മർച്ചന്റ് നേവി ഓഫീസർ കൂടിയായ വിജിത് ചൂണ്ടികാട്ടി. വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായരും വിധിയിൽ അത്ഭുതം പ്രകടിപ്പിച്ചു.
സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ബിഎഎംഎസ് വിദ്യാര്‍ഥിനി വിസ്മയ ജീവനൊടുക്കിയ കേസിലാണ് പ്രതി കിരണ്‍കുമാറിന്റെ ശിക്ഷാവിധി സുപ്രീംകോടതി മരവിപ്പിച്ചത്.
കേസിലെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കിരണ്‍കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേരള ഹൈക്കോടതിയിലുള്ള അപ്പീലിൽ തീരുമാനമാകുന്നതുവരെ കിരണിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കേസില്‍ ശിക്ഷിക്കപ്പെട്ട കിരണ്‍കുമാര്‍ നിലവില്‍ പരോളിലാണ്. കേസില്‍ കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി പത്തുവര്‍ഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയുമാണ് കിരണ്‍കുമാറിന് ശിക്ഷ വിധിച്ചത്.
വിസ്മയ ജീവനൊടുക്കിയ കേസില്‍ തനിക്കെതിരായ ശിക്ഷ മരവിപ്പിക്കണം, ജാമ്യം നല്‍കണം എന്നിവ ആവശ്യപ്പെട്ടാണ് കിരൺ സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തെ ഇതേ ആവശ്യങ്ങളുമായി കിരണ്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, രണ്ടുവര്‍ഷമായിട്ടും ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ തീരുമാനമാകാത്തതിനാലാണ് പ്രതി സുപ്രീംകോടതിയെ സമീപിക്കുന്നത്.
നിലമേൽ കൈതോട് കെകെഎംപി ഹൗസിൽ - സീ വില്ല കെ.ത്രിവിക്രമൻ നായരുടെയും സജിതയുടെയും മകൾ വിസ്മയയെ 2021 ജൂൺ 21നാണു ശാസ്താംകോട്ട പോരുവഴിയിലെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
2020 മേയ് 30 നായിരുന്നു പോരുവഴി ശാസ്താനട ചന്ദ്രാലയത്തിൽ കിരൺകുമാറുമായുള്ള വിവാഹം. 2022 മേയിൽ കോടതി കിരണിനെ പത്തുവർഷം തടവിനു ശിക്ഷ വിധിച്ചിരുന്നു. വിവിധ വകുപ്പുകളിലായി ആകെ 25 വർഷം കഠിന തടവും 12.55 ലക്ഷം രൂപ പിഴയും വിധിച്ചെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ 10 വർഷം ജയിലിൽ കിടന്നാൽ മതി.