പത്തനംതിട്ട: മഹാപ്രളയത്തില്‍ തകര്‍ന്ന പത്തനംതിട്ട ജില്ലയിലെ നാലു പട്ടികജാതി കോളനികളുടെ പുനര്‍നിർമാണം അവസാന ഘട്ടത്തിലേക്ക്.
അംബേദ്കര്‍ സ്വാശ്രയഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണം പൂര്‍ത്തിയാകുന്നത്. പ്രളയക്കെടുതിമൂലം നാശനഷ്ടം സംഭവിച്ചിട്ടുള്ളതും മുപ്പതോ അതിലധികമോ പട്ടികജാതി കുടുംബങ്ങള്‍ അധിവസിക്കുന്നതുമായ കോളനികളുടെ പുനര്‍നിർമാണമാണു നടക്കുന്നത്.
ആറന്മുള ഗ്രാമപഞ്ചായത്തിലെ പേരങ്ങാട്ട്മെയ്ക്കുന്ന്, തുമ്പമണ്‍ ഗ്രാമപഞ്ചായത്തിലെ മുട്ടം സെറ്റില്‍മെന്റ് കോളനി, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ പന്നിവേലിച്ചിറ, തിരുവല്ല നഗരസഭയിലെ അടുംമ്പട എന്നീ പട്ടികജാതി കോളനികളിലാണു പുനര്‍നിർമാണം നടക്കുന്നത്. ജില്ലാ നിര്‍മിതി കേന്ദ്രമാണു നിര്‍വഹണ ഏജന്‍സി.
പേരങ്ങാട് മെയ്ക്കുന്ന് പട്ടിക ജാതി കോളനിയില്‍ 35 വീടുകളുടെ നിര്‍മാണമാണു നടക്കുന്നത്. 82,16,794 രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. 27 കിണറുകൾ, 43 ശുചിമുറി അറ്റകുറ്റപ്പണികൾ, കോളനി റോഡ്, സംരക്ഷണ ഭിത്തികെട്ടല്‍, റോഡ് കോണ്‍ക്രീറ്റിംഗ് എന്നിവയും ഇതിന്റെ ഭാഗമായി നടത്തും. കോളനിയില്‍ 90 ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ പൂര്‍ത്തിയായി. ബാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരുന്നു.
പന്നിവേലിച്ചിറ പട്ടികജാതി കോളനിയില്‍ നടപാത നവീകരണം, വീട് നവീകരണം, ടോയ്ലറ്റ് നവീകരണം, കിണര്‍ നവീകരണം എന്നിവയ്ക്കായി 76,20,788 രൂപ അനുവദിച്ചിരുന്നു. പന്നിവേലിച്ചിറ പട്ടികജാതി കോളനിയില്‍ 73 ശതമാനം പ്രവര്‍ത്തികള്‍ പൂര്‍ത്തീയായി. നടപ്പാത, സംരക്ഷണഭിത്തി എന്നിവയുടെ പണികളാണ് ഇപ്പോള്‍ നടക്കുന്നത്. മുട്ടം സെറ്റില്‍മെന്റ് കോളനി വീടുപുനരുദ്ധാരണത്തിനും ശുചിമുറി നവീകരണത്തിനും, കിണര്‍ നവീകരണം, സംരക്ഷണഭിത്തി, റോഡ് പുനരുദ്ധാരണം എന്നിവയ്ക്കായി 89,86,523 രൂപയാണ് അനുവദിച്ചിരുന്നത്.
അടുംബട പട്ടിക ജാതി കോളനിയില്‍ 25 വീടുകളുടെ നിര്‍മാണം, ടോയ്ലറ്റ്, കിണര്‍ നവീകരണം, റോഡ് റിപ്പയറിനും, കോണ്‍ക്രീറ്റിംഗിനും, സംരക്ഷണ ഭിത്തിക്കും, ഭൂമി നികത്തിലിനും 98,53,794 രൂപ അനുവദിച്ചിട്ടുണ്ട്.