പത്തനംതിട്ട: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിലൂടെ രാത്രികാല സർവീസുകളടക്കം കൂടുതൽ ദീർഘദൂര ബസുകൾക്ക് കെഎസ്ആർടിസി അനുമതി. സമീപദിവസങ്ങളിൽ കൽപ്പറ്റ, ഗുരുവായൂർ, തൃശൂർ എന്നിവിടങ്ങളിലേക്ക് പുതിയ സർവീസുകൾ ഓടിത്തുടങ്ങി.
ഗുരുവായൂർ, തൃശൂർ സർവീസുകൾ രാത്രികാല സർവീസുകളായാണ് തുടങ്ങിയത്. തിരുവനന്തപുരത്തുനിന്നുള്ള തൃശൂർ ബസ് രാത്രി 10.50നാണ് പത്തനംതിട്ടയിലെത്തുക. തൃശൂരിൽനിന്നു തിരുവനന്തപുരത്തേക്കുള്ള ബസ് വൈകുന്നേരം 5.50നും എത്തും. കൽപറ്റയിൽ നിന്നുള്ള തിരുവനന്തപുരം ബസ് പുലർച്ചെ 4.30ന് പത്തനംതിട്ടയിലെത്തും. തിരുവനന്തപുരം - കൽപറ്റ ബസ് രാവിലെ 7.30ന് എത്തും. തിരുവനന്തപുരം - ഗുരുവായൂർ ബസ് രാത്രി 9.40ന് പത്തനംതിട്ടയലെത്തും. തിരികെ തിരുവനന്തപുരത്തേക്കുള്ള ബസ് രാത്രി 7.25നാണെത്തുക.
തിരുവനന്തപുരം - മൂന്നാർ സർവീസിനും അനുമതി ആയിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് രാവിലെ 5.15നു പുറപ്പെടുന്ന ബസ് രാവിലെ 8.05നു പത്തനംതിട്ടയിലെത്തും. ഉച്ചയ്ക്ക് 12.30നാണ് ഇത് മൂന്നാറിലെത്തുക. തിരികെ വൈകുന്നേരം 4.15നു പുറപ്പെട്ട് രാത്രി 9.50ന് പത്തനംതിട്ടയിലെത്തും. 12.50നാണ് തിരുവനന്തപുരത്തെത്തുന്നത്. റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, തൊടുപുഴ, അടിമാലി വഴിയാണ് ബസ് മൂന്നാറിലെത്തുക.
പുതുതായി ആരംഭിച്ച തൃശൂർ സൂപ്പർ ഫാസ്റ്റ് രാത്രി 7.50നാണ് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്നത്. പുലർച്ചെ 3.45ന് തൃശൂരിലെത്തും.
പുനലൂർ, പത്തനാപുരം, കോന്നി, പത്തനംതിട്ട, റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി വഴിയാണ് തൃശൂരിലെത്തുന്നത്. തൃശൂരിൽ നിന്നുള്ള ബസ് ഉച്ചയ്ക്ക് 12.05നാണ് പുറപ്പെടുന്നത്. രാത്രി 8.35ന് തിരുവനന്തപുരത്തെത്തും.