മുംബൈ. മഹാരാഷ്ട്രയിൽ സ്ത്രീധനം തിരികെ ചോദിച്ചതിനു യുവതിയെ ഭർത്താവും ഭർതൃ സഹോദരിയും കൊലപ്പെടുത്തി. പാൽഘാറിലാണ് സംഭവം.
കൽപന സോണി(35)ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് മഹേഷ് സോണി(38)യെയും സഹോദരി ദീപാലിയെയും പോലീസ് അറസ്റ്റ് ചെയ്തു.
2015ലായിരുന്നു കൽപനയുടെയും മഹേഷിന്റെയും വിവാഹം. വിരാറിലാണ് ഇവർ താമസിച്ചത്. ദമ്പതികൾക്ക് ഏഴ് വയസുള്ള മകളുണ്ട്. വിവാഹത്തിന് ശേഷം ഭർതൃവീട്ടിൽ നിന്നും കൽപന ശാരീരിക, മാനസിക പീഡനം നേരിട്ടിരുന്നു.
ശനിയാഴ്ചയും ഇവർ തമ്മിൽ വഴക്കുണ്ടായി. ഇതിനിടെ, താൻ സ്വന്തം വീട്ടിലേക്ക് പോവുകയാണെന്നും വിവാഹസമയം നൽകിയ സ്ത്രീധനം തിരികെ നൽകണമെന്നും കൽപന ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ മഹേഷും സഹോദരിയും മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കൽപനയുടെ തലയ്ക്ക് അടിച്ചു.
ഗുരുതര പരിക്കേറ്റ കൽപനയെ പ്രദേശവാസികൾ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചു. കൽപന കാൽവഴുതി ശുചിമുറിയിൽ വീണതാണെന്നാണ് മഹേഷിന്റെ ബന്ധുക്കൾ ഡോക്ടറോടു പറഞ്ഞത്. എന്നാൽ ക്രൂരമർദനമാണ് മരണകാരണമെന്ന് ഡോക്ടർ സ്ഥിരീകരിച്ചു.
സംഭവസമയം ദമ്പതികളുടെ മകൾ വീട്ടിലുണ്ടായിരുന്നില്ല. മഹേഷിനും സഹോദരി ദീപാലിക്കും എതിരെ കൊലപാതക കുറ്റം ചുമത്തി പോലീസ് കേസ് എടുത്തു. ഇരുവരും ജനുവരി രണ്ട് വരെ പോലീസ് കസ്റ്റഡിയിൽ തുടരും.
Tags : Maharashtra Wedding Gifts Husband Sister murder