ഷാൾ ദ ഗോൾ വിമാനത്താവളം, പാരീസ്.
2016 മേയ് 18 ബുധനാഴ്ച,
രാത്രി പതിനൊന്നു മണി.
ടെർമിനൽ ഒന്നിൽ ഏറെ തിരക്കുള്ള ഒരു ദിവസത്തിന്റെ അവസാനത്തെ പറക്കലിനു തയാറെടുക്കുകയായിരുന്നു, ഈജിപ്ത്എയർ ഫ്ളൈറ്റ് നമ്പർ എംഎസ്804. 2003ൽ എയർബസിന്റെ പക്കൽനിന്നു വാങ്ങിയ, എസ്യു-ജിസിസി രജിസ്ട്രേഷനുള്ള എയർബസ് എ320-232 വിമാനം. കെയ്റോയ്ക്കു പറക്കാനുള്ള 56 യാത്രക്കാരും ഉള്ളിലെത്തി.
ആഫ്രിക്കയിലെ എരിത്രിയയിൽനിന്ന് അന്നു പുലർച്ചെ ഒന്നരയ്ക്ക് പറന്നുയർന്ന്, ഈജിപ്ത് തലസ്ഥാനമായ കെയ്റോയിൽ രാവിലെ 6.20ന് എത്തിയ വിമാനം അവിടെനിന്ന് ടുണീഷ്യൻ തലസ്ഥാനമായ ടുണിസിലേക്കു പറന്നു. അവിടെനിന്ന് രാവിലെ പതിനൊന്നോടെ തിരിച്ചുപറന്ന് കെയ്റോയിൽ തന്നെയെത്തി. കെയ്റോയിൽനിന്ന് പറന്ന് രാത്രി 10.10ന് പാരീസിൽ ഇറങ്ങിയ വിമാനം അന്നത്തെ അവസാനത്തെ പറക്കലിനായി റൺവേ 09എലിൽനിന്ന് ടേക്കോഫ് ചെയ്യുമ്പോൾ സമയം രാത്രി 11.21.
ഇനി 3223 കിലോമീറ്റർ താണ്ടി വെളുപ്പിനു 3.05ന് കെയ്റോയിൽ ഇറങ്ങാൻ രാത്രിയുടെ ശാന്തതയിൽ ശരാശരി 35,000 അടി ഉയരത്തിൽ മൂന്നു മണിക്കൂർ 44 മിനിറ്റ് പറക്കൽ മാത്രം.
വിളിച്ചു, വിളികേട്ടില്ല
ജർമനി, സ്വിറ്റ്സർലൻഡ്, ഇറ്റലി, ക്രൊയേഷ്യ, സെർബിയ, അൽബേനിയ എന്നീ രാജ്യങ്ങളുടെ ആകാശങ്ങൾ കടന്ന് വിമാനം ഗ്രീക്ക് ആകാശാതിർത്തിയിൽ കടക്കുമ്പോൾ സമയം പുലർച്ചെ 1:22:27. വൈകാതെ ഗ്രീക്ക് ഏരിയാ കൺട്രോൾ വിമാനവുമായി ബന്ധപ്പെട്ട് ഗ്രീസ്, ഈജിപ്ത് അതിർത്തിയിലുള്ള KUMBI വേപോയിന്റിലേക്കു നേരേ പറക്കാനുള്ള അനുമതി കൊടുത്തു.
2:27:25ന് ഗ്രീസ് റഡാർ കൺട്രോളർ 132.375 മെഗാഹെർട്സ് എന്ന പതിവു ഫ്രീക്വൻസിയിൽ വിമാനത്തെ വിളിച്ച്, കെയ്റോ കൺട്രോളറുമായി 124.7 എന്ന ഫ്രീക്വൻസിയിൽ ബന്ധപ്പെടാവുന്നതാണ് എന്ന് അറിയിച്ചു. പക്ഷേ, മറുപടി ഒന്നും ഉണ്ടായില്ല. വിമാനം KUMBI വേ പോയിന്റിന് 14.8 നോട്ടിക്കൽ മൈൽ വടക്കെത്തുമ്പോൾ ഗ്രീക്ക് കൺട്രോളർ വീണ്ടും ഇക്കാര്യം റേഡിയോയിൽ വിളിച്ചറിയിച്ചു.
അന്നേരവും മറുപടി ഉണ്ടായില്ല. നൊടിയിടകൊണ്ട് ഒരു യാത്രാവിമാനം ആകാശത്ത് അപ്രത്യക്ഷമായി എന്ന തിരിച്ചറിവിന്റെ തുടക്കമായിരുന്നു അത്.
02:28 ന് ഗ്രീക്ക് ഏരിയാ കൺട്രോൾ എസി5, കെയ്റോ ഏരിയാ കൺട്രോളിനോട്, വിമാനത്തെപ്പറ്റി വിവരമെന്തെങ്കിലുമുണ്ടോ എന്ന് അന്വേഷിച്ചു. തുടർന്ന് ഗ്രീക്ക് വ്യോമഗതാഗത നിയന്ത്രകരും വിമാനത്തെ നിരന്തരം വിളിച്ചു തുടങ്ങി. 02:29:57 ന്, KUMBI വേ പോയിന്റിന് 7.1 നോട്ടിക്കൽ മൈൽ കിഴക്കെത്തിയപ്പോൾ വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമായതായി കണ്ടു. 02:30:08ന് കെയ്റോ ഏരിയ കൺട്രോളിലെ റഡാറിലും വിമാനം കാണുന്നില്ല എന്ന് സ്ഥിരീകരിച്ചു.
ഒരു മിനിറ്റു കഴിയുംമുമ്പ ഗ്രീക്കുകാർ വിമാനം ഞങ്ങൾക്കും റഡാറിൽ കാണാൻ കഴിയുന്നില്ലെന്ന് കെയ്റോയോടു പറഞ്ഞു. പുലർച്ചെ 2.32ന്, ഗ്രീക്ക് വ്യോമഗതാഗത നിയന്ത്രകർ ഗ്രീക്ക് എയർഫോഴ്സിനെ വിവരം അറിയിച്ചു. അഞ്ചു മിനിറ്റ് തികയുംമുമ്പേ, വിമാനത്തിന്റെ എമർജൻസി ലൊക്കേറ്റർ ട്രാൻസ്മിറ്ററിൽ(ഇഎൽടി)നിന്നുള്ള സിഗ്നൽ ലഭിച്ചു. വിമാനം തകർന്നുവെന്നതിന്റെ ആദ്യത്തെ വ്യക്തമായ സൂചന!
വിമാനം വെള്ളത്തിനടിയിൽ എവിടെയാണ് എന്ന് കണ്ടെത്തുന്നതിനു സഹായിക്കുന്നതിനുള്ള ഇഎൽടി പ്രവർത്തിച്ചു തുടങ്ങുന്നത്, വിമാനം വെള്ളത്തിൽവീണ് തകർന്നു കഴിയുമ്പോഴാണ്.
കാണുന്നുണ്ടോ ആ വിമാനം?
വെളുപ്പിനു മൂന്നേകാൽ ആകുമ്പോഴേക്ക്, മധ്യധരണ്യാഴിക്കു മുകളിലൂടെ പറക്കുന്ന വിമാനങ്ങളുടെ പൈലറ്റുമാരോടെല്ലാം, വിമാനം താഴെ എവിടെയെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കണമെന്ന് ഈജിപ്ത് വ്യോമഗതാഗതനിയന്ത്രകർ ആവശ്യപ്പെട്ടുതുടങ്ങിയിരുന്നു. 3.40ന് സെർച്ച് ആൻഡ് റസ്ക്യൂ സെന്ററിനെയും ഈജിപ്ത് വിവരം അറിയിച്ചു. ആ സമയംതന്നെ ഗ്രീസിന്റെ തെരച്ചിൽവിമാനങ്ങളും കടലിനുമീതേ എത്തിക്കഴിഞ്ഞിരുന്നു.
ഒടുവിൽ ആ വിവരമെത്തി
കാറും കോളും കൊടുങ്കാറ്റും ഒന്നുമില്ലാത്ത കാലാവസ്ഥയിൽ, ആകാശത്ത് 37,000 അടി പൊക്കത്തിൽ 56 യാത്രക്കാരും ഏഴു വിമാന ജോലിക്കാരും മൂന്നു സുരക്ഷാ ഉദ്യോഗസ്ഥരുമായി പറക്കുകയായിരുന്ന ഈജിപ്ത് എയറിന്റെ എ32-232 വിമാനം ഈജിപ്തിന്റെ തീരത്തുനിന്ന് 280 കിലോമീറ്റർ വടക്ക്, 2016 മേയ് 19ന് പുലർച്ചെ 02.33ന് കടലിൽ വീണു. യാഥാർഥ്യം തിരിച്ചറിഞ്ഞതോടെ മൂന്നു മാസം നീണ്ട, നാലു രാജ്യങ്ങൾ എല്ലാ സന്നാഹങ്ങളും ഉപയോഗിച്ച് നടത്തിയ അതിവിപുലമായ ഒരു തെരച്ചിലിന്റെ തുടക്കമാവുകയായിരുന്നു.
തെരച്ചിൽ തുടങ്ങി ആദ്യ മണിക്കൂറുകളിൽ തന്നെ, അപകടത്തിന്റെ ചിത്രം കുറേശെ വ്യക്തമായിത്തുടങ്ങി- അതിൽ തീയുടെ പങ്കും. ഏകാർസ് അഥവാ എയർക്രാഫ്റ്റ് കമ്യൂണിക്കേഷൻസ് അഡ്രസിംഗ് ആൻഡ് റിപ്പോർട്ടിംഗ് സിസ്റ്റം എന്ന സംവിധാനത്തിൽനിന്നു കിട്ടിയ സന്ദേശങ്ങൾ പരിശോധിച്ചതോടെയാണിത്. വിമാനത്തിൽനിന്ന് ഭൂമിയിൽ വിവിധസ്ഥലങ്ങളിലുള്ള സ്റ്റേഷനുകളിലേക്ക് വിമാന ഉപകരണങ്ങളുടെ പ്രവർത്തനത്തെപ്പറ്റി തത്സമയം, തനിയേ റിപ്പോർട്ടുകൾ പോകുന്ന സംവിധാനമാണ് ഏകാർസ്.
വിമാനത്തിന്റെ മുൻഭാഗത്തെ ടോയ്ലെറ്റുകളിലും ഏവിയോണിക്സ് ഉപകരണങ്ങളുടെ നിയന്ത്രണ സംവിധാനത്തിലും പുക കാണപ്പെടുന്നുവെന്നും, വിമാനത്തിന്റെ ഗതി നിയന്ത്രിക്കുന്ന കംപ്യൂട്ടറുകൾക്കും കോക്പിറ്റ് ജനാലകൾക്കും തകരാറുണ്ടെന്നുമുള്ള ടെക്സ്റ്റ് സന്ദേശങ്ങൾ രാത്രി 1.26 മുതൽ മൂന്നു മിനിറ്റു നേരത്തേക്ക് സംപ്രേഷണം ചെയ്യപ്പെട്ടിരുന്നതായാണ് കണ്ടെത്തിയത്.
കണ്ടു, അവശിഷ്ടങ്ങൾ
ഉള്ളിൽ തീപിടിത്തമുണ്ടായി വിമാനം കടലിൽവീണു എന്ന ധാരണയോടെ തുടങ്ങിയ തെരച്ചിലിൽ ഈജിപ്ത്, ഗ്രീസ്, ഫ്രാൻസ്, അമേരിക്ക എന്നീ രാജ്യങ്ങൾ കപ്പലുകളും വിമാനങ്ങളും ഹെലികോപ്ടറുകളുമായി പങ്കുചേർന്നു. അവശിഷ്ടം കണ്ടുവെന്ന് ആദ്യം അറിയിച്ചത് ഗ്രീക്ക് തെരച്ചിൽകാരായിരുന്നു.
19ന് രാവിലെതന്നെ കടലിൽ ഓറഞ്ച് നിറത്തിലുള്ള വസ്തുക്കൾ ഒഴുകി നടക്കുന്നതായുള്ള അറിയിപ്പിൽ കഴമ്പൊന്നുമില്ലെന്ന് പിന്നീട് വ്യക്തമായി. പിറ്റേന്ന്, ഈജിപ്ത് തെരച്ചിൽ സംഘമാണ് ശരിക്കുള്ള ആദ്യ അവശിഷ്ടം കണ്ടെത്തിയത്. ഈജിപ്തിലെ അലക്സാൻഡ്രിയയിൽനിന്ന് കടലിൽ 290 കിലോമീറ്റർ വടക്കുമാറി വിമാനത്തിന്റെ ചെറുകഷണങ്ങൾ, സീറ്റുകൾ, ലഗേജ്, ശരീരാവശിഷ്ടങ്ങൾ, കാബിനിലെ മറ്റുവസ്തുക്കൾ എന്നിവ ഒഴുകിനടക്കുന്നതായാണ് കണ്ടത്. 22 ആയപ്പോഴേക്കും തെരച്ചിൽ ബോട്ടുകളും കപ്പലുകളും കൂടുതൽ ശരീരാവശിഷ്ടങ്ങളും ലൈഫ്ജാക്കറ്റുകളും വിമാനഭാഗങ്ങളും കടലിൽനിന്ന് എടുത്തുതുടങ്ങി.
അഞ്ചുകിലോമീറ്ററിലേറെ വിസ്തൃതിയിൽ ചിതറിക്കിടന്ന അവശിഷ്ടങ്ങളുടെ രണ്ടു കൂട്ടങ്ങളാണ്, 23 ആയപ്പോഴേക്കും കടലിൽ 14,000 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത്, എണ്ണായിരം മുതൽ പതിനായിരം അടിവരെ ആഴത്തിൽ നടത്തിയ തെരച്ചിലിൽ വീണ്ടെടുക്കാനായത്. മേയ് 26ന് എമർജൻസി ലൊക്കേറ്റർ ട്രാൻസ്മിറ്ററിൽ നിന്നുള്ള കൂടുതൽ സിഗ്നലുകൾ കിട്ടിയതോടെ, തെരച്ചിൽ പ്രദേശം കൂടുതൽ പരിമിതപ്പെടുത്താനായി.
വിമാനത്തിന്റെ ബ്ലാക്ക് ബോക്സുകൾ കണ്ടെടുത്തത് പിന്നെയും ദിവസങ്ങൾ കഴിഞ്ഞാണ്. ആഴക്കടൽ തെരച്ചിൽ നടത്തുന്ന ജോൺ ലേത്ത്ബ്രിജ് എന്ന കപ്പൽ ജൂൺ 15ന് കോക്പിറ്റ് വോയ്സ് റിക്കോർഡറും, 17ന് ഫ്ളൈറ്റ് ഡാറ്റാ റിക്കോർഡറും കണ്ടെടുത്തു. ജൂലൈ 16 ആകുമ്പോഴേക്കും മിക്കവാറും എല്ലാ വിമാനാവശിഷ്ടങ്ങളും ഏറെ ശരീരഭാഗങ്ങളും കടലിന്റെ ആഴങ്ങളിൽനിന്ന് വീണ്ടെടുത്തുകഴിഞ്ഞിരുന്നു.
എന്ത്? എങ്ങനെ?...
എന്താണ് സംഭവിച്ചത് എന്ന പരമപ്രധാനമായ ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള അന്വേഷണവും ഇതിനിടെ തുടങ്ങിയിരുന്നു. ലോക വ്യോമയാന ചരിത്രത്തിൽ ഏറ്റവും സങ്കീർണമായതിലൊന്ന് എന്നു പറയാവുന്ന അന്വേഷണത്തിന്റെ കണ്ടെത്തലുകൾ രണ്ടു രാജ്യങ്ങൾ പരസ്പരം ചോദ്യംചെയ്യുകകൂടി ചെയ്തിരുന്നു എന്നതും ഈ അപകടത്തിന്റെ പ്രത്യേകതയായി.
വിമാനത്തിനുള്ളിൽ തീപിടിത്തമുണ്ടായി എന്ന സൂചന ആദ്യമേ ലഭിച്ചിരുന്നതിനാൽ ബോംബ് സ്ഫോടനം, ഇലക്ട്രിക് ഷോർട്ട് സർക്യൂട്ട് തീപിടിത്തം, മിസൈൽ ആക്രമണം, പൈലറ്റുമാരുടെ പിഴവ് തുടങ്ങിയവയായിരുന്നു സംശയപ്പട്ടികയിൽ ആദ്യം മുതൽ ഉണ്ടായിരുന്നത്. റഡാറിൽനിന്ന് അപ്രത്യക്ഷമാകുന്നതിനു തൊട്ടുമുമ്പ് വിമാനം ഇടത്തേക്കും വലത്തേക്കും തിരിഞ്ഞുവെന്നും പിന്നെ 37,000 അടിയിൽനിന്ന് പൊടുന്നനെ താഴേക്കു പതിക്കുകയായിരുന്നുവെന്നുമുള്ള കാര്യങ്ങളും അന്വേഷകർ കണക്കിലെടുത്തു.
വിമാനത്തിൽ തീയുണ്ട് എന്ന് ക്യാപ്റ്റൻ പറയുന്നതും അത് നേരിടാനുള്ള ശ്രമവും എല്ലാം കോക്പിറ്റ് വോയ്സ് റിക്കോർഡറിൽ ഉണ്ടായിരുന്നു. ACARSൽ കിട്ടിയതിനു സമാനമായ തകരാർ രേഖകളെല്ലാം ഡിഎഫ്ഡിആറിൽ നിന്ന് കിട്ടി. കൂടാതെ, വിമാനത്തിന്റെ അവസാന നിമിഷങ്ങളിലെ വേഗവും ഉയരവും ദിശയും എല്ലാം.
ഭീകരാക്രമണത്തിനും ബോംബ് സ്ഫോടനത്തിനുമൊന്നും തെളിവില്ലെന്ന നിലപാടായിരുന്നു അപകടം അന്വേഷിച്ച രണ്ടു രാജ്യങ്ങളിലൊന്നായ ഫ്രാൻസിന്റേത്. ഒരു ഭീകരസംഘടനയും ഉത്തരവാദിത്വം ഏറ്റെടുത്തില്ല എന്നതും, സ്ഫോടനമുണ്ടായി എന്നത് സാധൂകരിക്കുന്നതായിരുന്നില്ല വിമാനാവശിഷ്ടങ്ങളുടെ ഘടനയും ചിതറിയ രീതിയുമെന്നതും ഫ്രാൻസ് ചൂണ്ടിക്കാട്ടി.
കോക്പിറ്റിനുള്ളിൽ തീപിടിത്തമുണ്ടായി എന്നതാണ് പിന്നെ പരിഗണിച്ചത്. ഫ്രാൻസ് കൂടുതൽ പിന്തുണച്ചതും ഇതിനെയാണ്. ACARSൽ കിട്ടിയ സന്ദേശങ്ങളും കോക്പിറ്റ് വോയ്സ് റെക്കോർഡറും വിമാനാവശിഷ്ടങ്ങളിലെ തീയുടെയും പുകയുടെയും ലക്ഷണവും റഡാർ രേഖകളും ഈ നിഗമനത്തെ പിന്തുണയ്ക്കുന്നുവെന്ന് ഫ്രാൻസ് പറഞ്ഞു.
കോക്പിറ്റിനു സമീപത്തുനിന്ന് ഏതോ കാരണംകൊണ്ട് ഉണ്ടായ തീ, എമർജൻസി ഓക്സിജൻ മാസ്കിൽനിന്നു പരന്ന ഓക്സിജനിൽ ആളിക്കത്തുകയും ആദ്യം കോക്പിറ്റ് മുഴുവൻ വ്യാപിക്കുകയും ചെയ്തപ്പോൾ പൈലറ്റുമാർ അപകടപ്പെടുകയോ ബോധരഹിതരാവുകയോ ചെയ്തു. പിന്നെ തീ വിമാനം മൊത്തം വ്യാപിച്ചു. വിമാനം കത്തിപ്പടർന്ന് കടലിൽ വീഴുകയും ചെയ്തു- ഈ നിഗമനത്തിൽ ഫ്രാൻസ് അവസാനംവരെ ഉറച്ചുനിന്നു.
അല്ലെന്ന് ഈജിപ്ത്
എന്നാൽ, അപകടംനടന്ന് എട്ടുകൊല്ലം കഴിഞ്ഞ്, 2024ൽ പുറത്തിറക്കിയ അവസാന റിപ്പോർട്ടിൽ ഈജിപ്ത് മുഖ്യകാരണമായി പറഞ്ഞത് കോക്പിറ്റിനുപിന്നിലെ ഗാലിയിൽ നടന്ന ഒരു പൊട്ടിത്തെറിയാണ്. പൊട്ടിത്തെറിയിൽ തീപടർന്നു, ഓക്സിജന്റെ സാന്നിധ്യം തീ ആളാൻ സഹായിച്ചു, വിമാനത്തിന്റെ നിയന്ത്രണ സംവിധാനങ്ങളെല്ലാം തകരാറിലായി, വിമാനം കടലിൽ വീണു- ഈജിപ്ത് ഉറപ്പിച്ചു പറഞ്ഞു.
പക്ഷേ രണ്ടു കാര്യങ്ങൾ ഫ്രാൻസിനും ഈജിപ്തിനും വിശദീകരിക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല: എങ്ങിനെയാണ് കോക്പിറ്റിൽ തീപിടിത്തമുണ്ടായതെന്ന് ഫ്രാൻസിനും ഗാലിയിൽ പൊട്ടിത്തെറിയുണ്ടായത് എങ്ങിനെയെന്ന് ഈജിപ്തിനും!
പൊട്ടിത്തെറിയുണ്ടായി എന്ന വാദം ഉറപ്പിക്കാൻ, അന്വേഷണത്തിനിടെ ഈജിപ്ത് കണ്ടെത്തിയ പലതും തെറ്റാണെന്ന് ഫ്രാൻസ് തെളിയിച്ചുകൊണ്ടിരുന്നത് അന്വേഷണം നീണ്ടുപോകാൻ കാരണമായി. ശരീരാവശിഷ്ടങ്ങളിൽ സ്ഫോടകവസ്തുക്കളുടെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് ഈജിപ്ത് 2016ൽ പറഞ്ഞത് തെറ്റായിരുന്നുവെന്ന്, സ്വന്തമായി നടത്തിയ അന്വേഷണ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി ഫ്രാൻസ് വാദിച്ചു. വിമാനത്തിന്റെ പൈലറ്റുമാർ കുറ്റക്കാരാണ് എന്നതിന്റെ സൂചനയും അവർ പുറത്തുവിട്ടിരുന്നു.
കോക്പിറ്റിൽ പുകവലി നിരോധിച്ചിട്ടില്ലായിരുന്ന ഈജിപ്ത്എയർ വിമാനത്തിന്റെ പൈലറ്റുമാരിൽ ആരോ ഒരാൾ വലിച്ച സിഗരറ്റിൽ നിന്നാകാം തീപടർന്നതെന്ന ഈ വാദവും തെളിയിക്കാൻ ഫ്രാൻസിന് കഴിഞ്ഞില്ല. ഇതിനിടെ അമേരിക്കൻ പത്രമായ വാൾസ്ട്രീറ്റ് ജേണലിൽ 2019ൽ വന്ന ഒരു വാർത്തയും ഏറെ ചർച്ച ചെയ്യപ്പെട്ടു. തീപിടിത്തമുണ്ടായി എന്ന് ക്യാപ്റ്റൻ യാത്രക്കാരോട് അനൗൺസ് ചെയ്യുന്നതായി കേൾക്കുന്നതിനു മുമ്പ്, വായു പുറത്തേക്കു ചീറ്റിവരുന്നതു പോലെയുള്ള ശബ്ദം കോക്പിറ്റ് വോയ്സ് റിക്കോർഡറിൽ കേൾക്കാമെന്നും അത് ഓക്സിജൻ ലീക്കാണ് എന്നുമായിരുന്നു വാർത്ത.
എന്നാൽ അപ്പോഴും ഒരു ചോദ്യം ബാക്കിയായി- ഓക്സിജൻ ലീക്കിനു മുന്നേ തീപിടിത്തമുണ്ടായത് എങ്ങനെ? എന്തായാലും, അപകടകാരണം കൃത്യമായി എന്നെങ്കിലും കണ്ടെത്താനാവുമെന്ന് പ്രതീക്ഷിക്കാനാവാത്ത വിമാനദുരന്തങ്ങളുടെ നീണ്ട പട്ടികയിൽ ഒരെണ്ണം കൂടിയാവുകയായാണ് 2016ലെ ഈജിപ്ത് എയർ ദുരന്തം.
Tags : Fatal Spark flight sunday deepika