ഒരു നൂറ്റാണ്ട് മുന്പ് അലീഷ്യ ആസ്പിൻവാൾ എന്ന അമേരിക്കൻ എഴുത്തുകാരി എഴുതിയ ഒരു ചെറുകഥയാണു "പ്ലീസ്’. അവരുടെ പല കഥകളും പോലെ, സാംസ്കാരികമായി ഏറെ പ്രാധാന്യമുള്ള ഒരു കഥയാണു "ദയവായി’ എന്ന അർഥം വരുന്ന "പ്ലീസ്’. ഈ കഥ അവരുടെതന്നെ വാക്കുകളിൽ ഇവിടെ ചുരുക്കി എഴുതാം.
ഒരിക്കൽ പ്ലീസ് എന്ന ചെറിയൊരു വാക്ക് ഡിക്ക് എന്ന ഒരു കുട്ടിയുടെ വായിൽ വസിക്കുന്നുണ്ടായിരുന്നു. ഡിക്കിന്റെ മാത്രമല്ല, എല്ലാവരുടെയും വായിൽ വസിക്കുന്ന ഒരു വാക്കാണു പ്ലീസ്. എന്നാൽ പലരും അക്കാര്യം ഓർമിക്കാറില്ലെന്നു മാത്രം. എല്ലാവരുടെയും വായിൽ വസിക്കുന്ന പ്ലീസിന് ആരോഗ്യവും സന്തോഷവും ഉണ്ടാകണമെങ്കിൽ വായിൽനിന്ന് ഇടയ്ക്കിടെ പുറത്തുവരുവാൻ പ്ലീസിനെ അനുവദിക്കണം.
എന്നാൽ, പ്ലീസ് എന്ന വാക്കു തന്റെ വായിൽനിന്നു പുറത്തുവരുവാൻ ഡിക്ക് ഒരിക്കലും അനുവദിച്ചിരുന്നില്ല. കാരണം, മര്യാദയോടെ പെരുമാറാൻ അവന് അറിയില്ലായിരുന്നു. മാതാപിതാക്കൾ അവനു വേണ്ട പരിശീലനം നൽകിയിട്ടും അവന്റെ പെരുമാറ്റ രീതിയിൽ മാറ്റംവന്നില്ല. അവന്റെ ജ്യേഷ്ഠസഹോദരനായ ജോണ് എപ്പോഴും ഏറ്റവും വിനീതനായി പെരുമാറിയിരുന്നെങ്കിലും ഡിക്കിന്റെ രീതി അങ്ങനെയല്ലായിരുന്നു.
ജോണിന് എന്തെങ്കിലും സഹായം വേണമെങ്കിൽ പ്ലീസ് എന്ന വാക്ക് ഉപയോഗിച്ചുകൊണ്ടു മാത്രമേ അവൻ ചോദിക്കുമായിരുന്നുള്ളു. ഉദാഹരണമായി, കുടുംബാംഗങ്ങളോടൊപ്പം ഭക്ഷണത്തിനിരിക്കുന്പോൾ, കുടിക്കുവാൻ വെള്ളം വേണമെങ്കിൽ ജോണ് പറയും, ""മമ്മി, ദയവായി അല്പം വെള്ളം തരൂ''. എന്നാൽ, ഡിക്കിന്റെ രീതി അതായിരുന്നില്ല. അവൻ പറയും: ""എനിക്കു കുറച്ചു ബ്രെഡ് വേണം, എനിക്കു വെള്ളം വേണം’’.
"പ്ലീസ്’ എന്ന വാക്കുകൂടി കൂട്ടിച്ചേർത്തുകൊണ്ടുവേണം എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ചോദിക്കാൻ എന്ന് അവന്റെ മാതാപിതാക്കൾ ഡിക്കിനോടു പറയും. എന്നാൽ അവന്റെ വായിൽ വസിച്ചിരുന്ന പ്ലീസ് എന്ന വാക്കു പുറത്തുചാടുവാൻ അവൻ ഒരിക്കലും അനുവദിച്ചിരുന്നില്ല. എല്ലാം അവന് അവകാശപ്പെട്ടതാണ് എന്നായിരുന്നു അവന്റെ ചിന്താഗതി. തന്മൂലം, പ്ലീസ് എന്ന വാക്കുകൂടി ചേർത്തു തന്റെ ആവശ്യങ്ങളവതരിപ്പിക്കാൻ അവൻ വിസമ്മതിച്ചു.
അപ്പോൾ ഡിക്കിന്റെ വായിൽ വസിച്ചിരുന്ന പ്ലീസ് എന്ന വാക്ക് അവന്റെ വായിൽനിന്നു പുറത്തുചാടി അല്പം ശുദ്ധവായു ശ്വസിക്കാൻ തീരുമാനിച്ചു. ഡിക്കിന്റെ വായിൽനിന്നു ഡിക്കറിയാതെ പുറത്തുചാടിയ പ്ലീസ് നേരേ പോയതു ജോണിന്റെ വായിലേക്കായിരുന്നു.
ഡിക്കിന്റെ വായിലെ പ്ലീസ് ജോണിന്റെ വായിലെത്തിയപ്പോൾ അവിടെ ഉണ്ടായിരുന്ന പ്ലീസ് കാര്യംതിരക്കി. വിവരം അറിഞ്ഞ ഉടനെ തന്റെ കൂടെ വസിച്ചുകൊള്ളാൻ ജോണിന്റെ വായിലെ പ്ലീസ് ഡിക്കിന്റെ പ്ലീസിനെ അനുവദിച്ചു.
അതെത്തുടർന്ന്, ജോണ് എന്തു കാര്യത്തിനു സഹായം ചോദിച്ചാലും അപ്പോഴൊക്കെ ഒന്നിനു പകരം രണ്ടുതവണ ജോണ് പ്ലീസ് എന്നു പറയും. അതുകേട്ടപ്പോൾ അവന്റെ മാതാപിതാക്കൾക്ക് അതിശയം. എന്നാൽ, അങ്ങനെ രണ്ടുതവണ പ്ലീസ് പറയുന്നതിന്റെ കാരണം അവനുതന്നെ അറിയില്ലായിരുന്നു.
ജോണ് രണ്ടുതവണ വീതം പ്ലീസ് പറയുവാൻ തുടങ്ങിയപ്പോൾ ഡിക്കിനും വലിയ അതിശയം. ഇതുകൊള്ളാമല്ലോ എന്ന് അവനും തോന്നി. അവനും പ്ലീസ് പറയുവാൻ ശ്രമിച്ചു. പക്ഷേ, എത്ര ശ്രമിച്ചിട്ടും പ്ലീസ് പുറത്തുവരുന്നില്ല. പ്ലീസിനെ പണ്ടേ അവനു നഷ്ടമായിരുന്നു!
ഡിക്കിന്റെ വായിൽനിന്നു ജോണിന്റെ വായിൽ വസിക്കാൻ എത്തിയ പ്ലീസ് അന്നു വൈകിട്ട് ജോണിന്റെ വായിലെ പ്ലീസിനോടു പറഞ്ഞു: ""നിന്റെകൂടെ വസിച്ചിട്ട് എനിക്കു നല്ല ഉന്മേഷമായി. നാളെ രാവിലെ മുതൽ ഞാൻ ഡിക്കിന്റെ വായിലേക്കു താമസം, മാറ്റിക്കൊള്ളാം.''
അടുത്തദിവസം രാവിലെ ബ്രേക്ക്ഫാസ്റ്റ് സമയത്തു ഡിക്ക് മമ്മിയോടു ചോദിച്ചു: ""പ്ലീസ്, എനിക്കൊരു ഓറഞ്ചുതരുമോ?’’ അതുകേട്ടപ്പോൾ അവന്റെ ഡാഡിക്കും മമ്മിക്കും വലിയ സന്തോഷം. അതിനിടയിൽ ജോണ് പറഞ്ഞു: ""പ്ലീസ്, എനിക്കല്പംകൂടി മിൽക്ക് തരൂ’’. ഇത്തവണ അവന്റെ വായിൽനിന്നു പ്ലീസ് രണ്ടുതവണ പുറത്തുവന്നില്ല. കാരണം, അവന്റെ വായിലുണ്ടായിരുന്ന ഡിക്കിന്റെ പ്ലീസ് ഡിക്കിന്റെ വായിലേക്കു മടങ്ങിപ്പോയിരുന്നു.
ഈ കഥ കേൾക്കുന്പോൾ നമുക്കു വലിയ ആവേശംതോന്നി എന്നുവരില്ല. കാരണം, വിനീതമായും സൗമ്യമായും പെരുമാറുന്നതു പലപ്പോഴും നമ്മുടെ സംസ്കാരത്തിന്റെ ഭാഗമല്ലല്ലോ. പ്ലീസ് എന്ന ഇംഗ്ലീഷ് വാക്കിനു തുല്യമായി "ദയവായി’ എന്ന പദം നമ്മുടെ ഭാഷയിലുണ്ടെങ്കിലും അതു വിരളമായല്ലേ നാം ഉപയോഗിക്കാറുള്ളൂ?
എനിക്കതു വേണം, ഇതു വേണം എന്നൊക്കെയല്ലേ നമ്മുടെ സംസാരത്തിൽ വരാറുള്ളത്. എന്നാൽ, ഒരുകാര്യം ചോദിക്കുന്നതോടൊപ്പം ദയവായി എന്നുകൂടി ചേർക്കുവാൻ പറ്റുന്നതാണെങ്കിൽ നാം അങ്ങനെ ചെയ്യുമോ? ശരിയാണ്, പ്ലീസ് എന്ന ഇംഗ്ലീഷ് വാക്കിനുള്ള മനോഹാരിത "ദയവായി’ എന്ന വാക്കിനില്ലായിരിക്കാം. എന്നാൽ, ഏതൊരു വാക്കും ഉപയോഗിക്കുന്ന രീതിയാണ് അതിനു മനോഹാരിത നൽകുന്നത് എന്നു നാം മറക്കേണ്ട.
നമ്മുടെ സംസാരരീതി വിനീതവും സൗമ്യവുമായി മാറ്റുവാൻ "ദയവായി’ എന്ന വാക്ക് എപ്പോഴും ഉപയോഗിക്കണമെന്നു നിർബന്ധമില്ല. എന്നാൽ, അത് ഉപയോഗിച്ചാൽ, നമ്മുടെ സംസാരരീതി ഏറെ മെച്ചപ്പെടുമെന്നു തീർച്ചയാണ്.
വ്യക്തികളുടെ പെരുമാറ്റത്തിനും സംസാരരീതിക്കുമൊക്കെ ഏറെ പ്രാധാന്യം നൽകുന്ന പാരന്പര്യമാണു പാശ്ചാത്യസംസ്കാരത്തിനുള്ളത്. എങ്കിൽപ്പോലും, അവരുടെയിടയിൽ പോരായ്മകൾ വരുന്നതുകൊണ്ടാണ് അത് ഓർമിപ്പിക്കുവാനെന്നവണ്ണം പ്ലീസ് എന്ന ചെറുകഥ അലീഷ്യ പ്രസിദ്ധീകരിച്ചത്. അലീഷ്യയുടെ ഈ ഓർമപ്പെടുത്തൽ പാശ്ചാത്യർക്കെന്നപോലെ നമുക്കും ഏറെ പ്രയോജനപ്രദമാണ്. കാരണം, ശരിയായ പെരുമാറ്റരീതിയും സംസാര ശൈലിയുമൊക്കെയല്ലേ നമ്മുടെയും സംസ്കാരത്തിന്റെ മഹിമ വിളിച്ചറിയിക്കുന്നത്?
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ