അന്ന് ഏകദേശം അന്പതു വയസുള്ള ഇംഗ്ലീഷ് അധ്യാപകനായ എൽ.ആർ. സുബ്രഹ്മണ്യയ്യർ സൗമ്യനും സ്നേഹസന്പന്നനുമായിരുന്നു. പ്രോസും പോയട്രിയും അദ്ദേഹത്തിന് ഒരുപോലെയാണ്. ഓരോ പാഠം എടുത്തു കഴിയുന്പോഴും കുട്ടികളുടെ മനസിൽ ചിത്രം വരച്ചപോലെ അവ പതിഞ്ഞിരുന്നു.
1947-48 കാലം. ഞാൻ ഒന്പതാം ക്ലാസിൽ പഠിക്കുന്നു. അക്കാലത്ത് വിദ്യാലയങ്ങളിൽ ഇന്നത്തെപ്പോലെ നശിച്ച സമരങ്ങളില്ല. നാറുന്ന രാഷ്ട്രീയമില്ല. ഛോട്ടാ പാർലമെന്റില്ല. പീക്കിരി പ്രധാനമന്ത്രിയില്ല. എന്നിട്ടും ഞാനടക്കമുള്ള വിദ്യാർഥിലോകത്തിനു ഒരു കുറവും സംഭവിച്ചതായി അറിവില്ല.
മറിച്ച്, ഇന്നത്തേക്കാൾ പതിന്മടങ്ങു മര്യാദയും സംസ്കാരവും അച്ചടക്കവും ആദർശനിഷ്ഠയും പൗരധർമവും ദേശീയബോധവും ഉണ്ടായിരുന്നുതാനും. അന്നു വിദ്യാർഥികളുടെ പരമമായ ലക്ഷ്യം പഠിക്കുക, അറിവു നേടുക, അധ്യാപകരുടെ ഉദാത്തമായ ദൗത്യം പഠിപ്പിക്കുക, വിജ്ഞാനം പകരുക-ഇതൊക്കെയായിരുന്നു.
തൃശൂർ ബിഷപ്പിന്റെ കീഴിലുള്ള സെന്റ് തോമസ് ഹൈസ്കൂളിലാണ് ഞാൻ പഠിച്ചത്. അക്കാലത്ത് അധ്യാപകരെ നിയമിച്ചിരുന്നത് യഥാർഥമായ കഴിവിന്റെയും പൂർണമായ യോഗ്യതയുടെയും സ്വഭാവ വൈശിഷ്ട്യത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു. സ്വജാതി ചിന്തകൾക്കും സ്ഥാപിത താത്പര്യങ്ങൾക്കും അവിടെ ഇടമില്ലായിരുന്നു.
മഹാരഥൻമാരുടെ സംഗമം
സമർഥരായിരുന്നു അന്നത്തെ എന്റെ അധ്യാപകർ. ഹൈസ്കൂൾ ക്ലാസുകളിൽ ഹൃദ്യമായ ശൈലിയിൽ എന്നെ ഇംഗ്ലീഷ് പഠിപ്പിച്ച എൽ.ആർ. സുബ്രഹ്മണ്യയ്യർ, ടി.എച്ച്. കൃഷ്ണയ്യർ, കണക്കിൽ പിറകിലായിരുന്ന എന്ന അദ്ഭുതകരമായി കയറ്റിക്കൊണ്ടുവന്ന എം.എ. ഇട്ട്യോച്ചൻ മാസ്റ്റർ, ടി.വി. രാമസ്വാമി അയ്യർ, കെമിസ്ട്രി പഠിപ്പിച്ച കെ.ആർ. ഗണപതി അയ്യർ, സയൻസ് പഠിപ്പിച്ച പി.എസ്. സുബ്രഹ്മണ്യയ്യർ, ഹിസ്റ്ററി പഠിപ്പിച്ച കിടങ്ങൻ ജോസഫ് മാസ്റ്റർ, ജ്യോഗ്രഫി പഠിപ്പിച്ച സി.എ. പോൾ മാസ്റ്റർ, മലയാളം പഠിപ്പിക്കുകയും എന്നിൽ സാഹിത്യവാസന ജനിപ്പിക്കുകയും ജ്വലിപ്പിക്കുകയും ചെയ്ത കവി കൂടിയായ പൊൻകുന്നം ദാമോദരൻ, മഹാകവി കെ.കെ. രാജ... ഇവരെല്ലാം എന്റെ മനസിൽ ഇന്നും കൂടുകെട്ടി വസിക്കുന്ന വന്ദ്യ ഗുരുഭൂതരാണ്. മേൽപ്പറഞ്ഞപോലുള്ള കഴിവുറ്റ ഒരധ്യാപകവൃന്ദം-പണ്ഡിതരുടെ ഒരു പ്രഗത്ഭ സംഘം- അക്കാലത്തു കേരളത്തിലെ മറ്റേതെങ്കിലും ഹൈസ്കൂളിൽ ഉണ്ടായിരുന്നോ എന്നു സംശയമാണ്.
ഇംഗ്ലീഷിനോട് ഇഷ്ടം
അന്ന് ഏകദേശം അന്പതു വയസുള്ള ഇംഗ്ലീഷ് അധ്യാപകനായ എൽ.ആർ. സുബ്രഹ്മണ്യയ്യർ സൗമ്യനും സ്നേഹസന്പന്നനുമായിരുന്നു. പ്രോസും പോയട്രിയും അദ്ദേഹത്തിന് ഒരുപോലെയാണ്. ഓരോ പാഠം എടുത്തു കഴിയുന്പോഴും കുട്ടികളുടെ മനസിൽ ചിത്രം വരച്ചപോലെ അവ പതിഞ്ഞിരുന്നു. ചുരുക്കത്തിൽ അദ്ദേഹത്തിന്റെ ക്ലാസ് ഇന്പമേറിയ ഗാനാലാപനംപോലെ ആസ്വാദ്യമായിരുന്നു.
ഇംഗ്ലീഷിൽ ഞാൻ കൂടുതൽ മാർക്കു വാങ്ങുന്നതുകൊണ്ടോ എന്തോ എന്നോട് മാഷ്ക്ക് പ്രത്യേക മമതയും വാത്സല്യവുമുണ്ടായിരുന്നു. വഴിയിൽ വച്ച് എപ്പോഴെങ്കിലും അദ്ദേഹത്തെ കണ്ടുമുട്ടിയാൽ ബഹുമാനസൂചകമായി ഞാൻ കൈകൂപ്പും. എന്റെ പഠിപ്പും പ്രസരിപ്പും തരക്കേടില്ലാത്ത രൂപഭംഗിയും കണ്ടിട്ട് ഞാൻ ഏതോ ഭേദപ്പെട്ട വീട്ടിലെ കുട്ടിയാണെന്നാണ് അദ്ദേഹം ധരിച്ചിട്ടുള്ളത്. സന്തോഷം. ആ ധാരണ അങ്ങനെയിരുന്നോട്ടെ.
എന്റെ വീട്ടിലേക്ക് ഒരാഴ്ചയിലേക്കാവശ്യമായ പലചരക്കു സാധനങ്ങൾ കുറേശെയാണെങ്കിലും എല്ലാ ശനിയാഴ്ചകളിലുമാണ് വാങ്ങുക. ടൗണിൽ അപ്പനു പരിചയമുള്ള ഒരു വലിയ കടയിൽനിന്ന് അവ വാങ്ങും. അവിടേക്കു രണ്ടു കിലോമീറ്റർ ദൂരമുണ്ട്. സാരമില്ല. വീടിനടുത്തുള്ള ചെറിയ കടയിൽനിന്നു വാങ്ങുന്നതിനേക്കാൾ അല്പം ലാഭമുണ്ട്. സാന്പത്തിക ഞെരുക്കമുള്ള ഞങ്ങളുടെ കുടുംബത്തിന് അതു സഹായകമല്ലേ? വാങ്ങുന്ന സാധനങ്ങൾ കൊണ്ടുപോരാനായി മൂത്ത മകനായ ഞാൻ കുട്ടയും കുപ്പികളുമായി മാർക്കറ്റിലേക്കു പോകും.
മാഷിനു മുന്നിൽ
പതിവുപോലെ ഒരു ശനിയാഴ്ച ഉച്ചതിരിഞ്ഞു ഞാൻ ഉപ്പ്, മുളക്, പരിപ്പ്, പയറ്, മല്ലി, ഉള്ളി മുതലായ ഒട്ടേറെ സാധനങ്ങളുടെ പൊതികൾ നിറഞ്ഞ കുട്ടയും തലയിലേറ്റി വീട്ടിലേക്കു പോരുകയാണ്. വെളിച്ചെണ്ണ, നല്ലെണ്ണ, മണ്ണെണ്ണ എന്നിവയുടെ കുപ്പികൾ സമാന പൊതികളുടെ ഇടയിൽ തലയുയർത്തി നിൽക്കുന്നു- മൂന്നു ദിശകളിലേക്കു തിരിച്ചുവച്ച പീരങ്കികൾപോലെ. ടൗണിലൂടെ ഇങ്ങനെ കുട്ടയുമേറ്റി നടന്നുപോരാൻ ഇഷ്ടമുണ്ടായിട്ടല്ല. പക്ഷേ, വേറെ മാർഗമില്ല.
ഇങ്ങനെ നടക്കുന്പോൾ അല്പം അകലെനിന്ന് അതാ വരുന്നു എന്റെ ഇംഗ്ലീഷ് അധ്യാപകൻ. മാഷെ കണ്ട മാത്രയിൽ എന്റെയുള്ളിൽ കൊള്ളിയാൻ മിന്നി. എനിക്കാകെ വീർപ്പുമുട്ടും നാണക്കേടും. എനിക്കഭിമുഖമായിട്ടാണ് മാഷ് വരുന്നത്. ഒളിക്കാനോ ഒഴിഞ്ഞുപോകാനോ സ്ഥലമില്ല. മാഷ് അടുത്തടുത്തു വരികയാണ്.
മറ്റൊന്നും ചിന്തിക്കാൻ പോയില്ല. കുട്ട പൊടുന്നനെ ഇടതുവശത്തുള്ള ഒരു മതിലിന്മേൽ ഇറക്കിവച്ചു. എന്നിട്ട് ഒന്നും സംഭവിക്കാത്ത മട്ടിൽ വളരെ കൂളായിട്ടു മുന്പോട്ടു വരികയാണ് ഞാൻ. ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോഴേക്കും മാഷ് മുന്പിലെത്തി. ഞാൻ കൈകൂപ്പി പുഞ്ചിരിച്ചു. എന്റെ ആദരം സസന്തോഷം അദ്ദേഹം സ്വീകരിച്ചു.
പിടിവീഴുന്നു
“ജോസ് എവിടെ പോയിട്ടു വരുന്നു?''
“ടൗണിൽ പോയതാ''
വേറെയും ചിലതെല്ലാം മാഷ് ചോദിച്ചു. ഞാൻ മറുപടി പറഞ്ഞു. ഭാഗ്യം! മാഷ് ഒന്നുമറിഞ്ഞിട്ടില്ല. കണ്ടിട്ടില്ല. എനിക്കു തിടുക്കമായി.
“എന്നാൽ ഞാൻ പോകട്ടെ മാഷേ''
“ജോസ് ഇപ്പോൾ എങ്ങോട്ടു പോകുന്നു?''
“വീട്ടിലേക്ക്''
“ജോസ് എന്തോ അവിടെ ഇറക്കിവയ്ക്കുന്നതു കണ്ടല്ലോ'' ഞാൻ നടുങ്ങിപ്പോയി. മാഷ് അതു കണ്ടിരിക്കുന്നു. എന്നെക്കുറിച്ചുള്ള സകല മതിപ്പും പോയി. ചമ്മലോടെ ഞാൻ കാര്യം തുറന്നുപറഞ്ഞു. എന്റെ സ്വരത്തിനപ്പോൾ വിറയലുണ്ടായിരുന്നു.
മാഷ് എന്നോടൊപ്പം മതിലിനടുത്തേക്കു വന്നു.
“ജോസ് എന്നെ കണ്ടപ്പോൾ എന്തിനാ ഇതു ഇറക്കിവച്ചത്?'' "മാഷ് ഈ നിലയിൽ എന്നെ കാണേണ്ട എന്നു വിചാരിച്ചു.''- ഞാൻ വിക്കിവിക്കി പറഞ്ഞു.
“കുട്ടയോടെ കണ്ടാലെന്താ? അതല്ലേ അഭിമാനം. ഇതെല്ലാം സ്വന്തം വീട്ടിലേക്കല്ലേ?''
“അതെ. എന്നാലും വീട്ടിലെ ബുദ്ധിമുട്ട്... മാഷ് അറിയാതിരിക്കാൻ...''
“ബുദ്ധിമുട്ട് എല്ലാവർക്കുമുണ്ടു കുട്ടീ. എനിക്കും ബുദ്ധിമുട്ടുണ്ട്. സ്കൂൾ വീട്ടു പോകുന്പോൾ എന്റെ വീട്ടിലേക്കുള്ള പച്ചക്കറികൾ ഞാനാണ് വാങ്ങിക്കൊണ്ടു പോവുക. ഇതിലൊരു അഭിമാനക്കുറവുമില്ല.''
മാഷ് എന്റെ തലയിൽ തലോടി. എന്നിട്ടു പറഞ്ഞു: “ഒരിക്കലും ദുരഭിമാനം പാടില്ല. നമ്മൾ എങ്ങനെയാണോ അതുപോലെ ജീവിക്കണം. മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ഒന്നും ചെയ്യരുത്. മനസിലായോ?''
ഞാൻ തലയാട്ടി. “ജോസ് ഈ കുട്ടയെടുത്തു തലയിൽ വയ്ക്ക്. ഞാൻ പിടിച്ചുതരണോ?''
“വേണ്ട മാഷെ'' ഞാൻ കുട്ടയെടുത്തു തലയിൽ വച്ചു. അദ്ദേഹം പുഞ്ചിരിയോടെ എന്റെ പുറത്തു തട്ടി. അങ്ങനെ വഴിയിൽവച്ചു കണ്ടുമുട്ടിയ എന്റെ ഇംഗ്ലീഷ് അധ്യാപകൻ "ജീവിതത്തിൽ ഒരിക്കലും ദുരഭിമാനം പാടില്ല' എന്ന വലിയൊരു പാഠവും എന്നെ പഠിപ്പിച്ചു.
സി.എൽ.ജോസ്