ഈ ഓണക്കാലം താരമഹോത്സവത്തിനുള്ള വേദിയാണ് ബോക്സോഫീസിൽ അരങ്ങേറാൻ പോകുന്നത്. സൂപ്പർതാര ചിത്രങ്ങളും അന്യഭാഷ ചിത്രങ്ങളുമൊക്കെയായി വലിയ മത്സരവും ആഘോഷവും തുടങ്ങിക്കഴിഞ്ഞു. തെലുങ്കിൽനിന്നു ബ്രഹ്മാണ്ഡ ചിത്രമായി സാഹോ എത്തിയതിനു പിന്നാലെ മോഹൻലാൽ, പൃഥ്വിരാജ്, നിവിൻ പോളി, രജീഷ വിജയൻ എന്നിവരുടെ ചിത്രങ്ങളാണ് ഈ ഓണക്കാലത്ത് മാറ്റുരയ്ക്കാൻ പോകുന്നത്. ഇതിനൊപ്പം തമിഴ്-കന്നഡ ചിത്രങ്ങളും ഇക്കുറി മത്സരത്തിനുണ്ട്. പോയ വർഷത്തെ ഓണക്കാല ബോക്സോഫീസ് കണക്കുകൂട്ടലുകളെല്ലാം തകർത്തെറിഞ്ഞതായിരുന്നു കേരളം അഭിമുഖീകരിച്ച പ്രളയം ദുരന്തം. അതുകൊണ്ടു തന്നെ പുതിയ കളക്ഷൻ റെക്കോർഡുകൾ സൃഷ്ടിക്കാകുമെന്ന പ്രതീക്ഷയോടെയാണ് ഓരോ ചിത്രവും എത്തുന്നത്...
സാഹോ
ഓണക്കാലത്തിന്റെ ആഘോഷങ്ങൾക്ക് വെള്ളിത്തിരയിൽ തുടക്കം കുറിച്ചിരിക്കുന്നത് തെലുങ്കിൽ നിന്നുമെത്തിയ സാഹോയാണ്. ബാഹുബലിക്കു ശേഷം പ്രഭാസ് നായകനായി എത്തിയ ചിത്രം ഹോളിവുഡ്-ബോളിവുഡ് ചിത്രങ്ങളെ വെല്ലുന്ന മേക്കിംഗ് മികവോടെയാണ് തിയറ്ററിൽ എത്തിയിരിക്കുന്നത്. ബോളിവുഡ് താരം ശ്രദ്ധ കപൂറാണ് പ്രഭാസിനു നായികയായി എത്തിയിരിക്കുന്നത്. സുജീത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡിൽ നിന്നും ജാക്കി ഷെറോഫ്, ജാക്വലിൻ ഫെർണണ്ടസ്, നീൽ നിതിൽ മുകേഷ്, പ്രകാശ് ബലേവാഡി, ചങ്കി പാണ്ഡെ, മന്ദിര ബേദി, തമിഴ് സൂപ്പർതാരം അരുണ് വിജയ്, മലയാളി താരം ലാൽ, ജർമ്മൻ-ഇന്ത്യൻ മോഡലും നടിയുമായ എവ്ലിൻ ശർമ്മ എന്നിവരും എത്തുന്നുണ്ട്. കണ്ണഞ്ചിപ്പിക്കുന്ന ആക്ഷനും ത്രില്ലടിപ്പിക്കുന്ന റേസിംഗ് സീനുകളും ചിത്രത്തിന്റെ ഹൈലൈറ്റായിരിക്കുന്നു. യു ടിവി ക്രിയേഷൻസും ടി സീരീസും ചേർന്നു 350 കോടി ബജറ്റിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന
മോഹൻലാൽ ഏറെ നാളിനു ശേഷം കോമഡി കഥാപാത്രവുമായാണ് ഇക്കുറി ഓണത്തിനെത്തുന്നത്. ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന എന്ന ചിത്രം വെള്ളിയാഴ്ച തിയറ്ററിലെത്തുകയാണ്. നവാഗതരായ ജിബി-ജോജു എന്നിവർ ചേർന്നു രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ തൃശൂർ ഭാഷ സംസാരിക്കുന്ന ഇട്ടിമാണി എന്ന കഥാപാത്രമാണ് മോഹൻലാലിന്റേത്. വലിയൊരു ഇടവേളയ്ക്കു ശേഷം മോഹൻലാൽ വീണ്ടും ഇരട്ട വേഷത്തിൽ എത്തുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്. ആശീർവാദ് ഫിലിംസിന്റെ ബാനറിൽ ആന്റണി പെരുന്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. എവർഗ്രീൻ സിനിമ തൂവാനത്തുന്പികൾക്കു ശേഷം 32 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് മോഹൻലാൽ കഥാപാത്രം തൃശൂർ ഭാഷ സംസാരിക്കുന്നത്. ഹണി റോസാണ് ചിത്രത്തിൽ നായികയാകുന്നത്. തമിഴ് നടി രാധിക ശരത്കുമാർ, സിദ്ധിഖ്, സലിം കുമാർ, വിനു മോഹൻ, അരിസ്റ്റോ സുരേഷ്, വിവിയ, കോമൾ ശർമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങൾ.
ബ്രദേഴ്സ് ഡേ
ഫണ് ഫാമിലി എന്റർടെയ്നറുമായി പൃഥ്വിരാജ് ഓണക്കാലത്ത് എത്തുകയാണ് ബ്രദേഴ്സ് ഡേയുമായി. നടൻ കലാഭവൻ ഷാജോണ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം കോമഡി-ആക്ഷൻ-റൊമാന്റിക് ട്രാക്കിലാണ് ഒരുക്കിയിരിക്കുന്നത്. സംവിധാനം ചെയ്ത ലൂസിഫറിന്റെ വലിയ വിജയത്തിനു ശേഷം പൃഥ്വിരാജ് അഭിനയിച്ച ചിത്രമാണിത്. ഐശ്വര്യ രാജേഷ്, മഡോണ സെബാസ്റ്റ്യൻ, പ്രയാഗ മാർട്ടിൻ, മിയ, ഐമ സെബാസ്റ്റ്യൻ എന്നിവരാണ് നായികമാരായി എത്തുന്നത്. ഒരു ഇവന്റ്മാനേജ്മെന്റ് കന്പനിയിലെ കാറ്ററിംഗ് തൊഴിലാളിയായ റോണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. തമിഴ് നടൻ പ്രസന്ന ആദ്യമായി മലയാളത്തിലേക്ക് എത്തുകയാണ് ഈ ചിത്രത്തിലൂടെ. ധർമ്മജൻ, വിജയരാഘവൻ, കോട്ടയം നസീർ, സ്ഫടികം ജോർജ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൽ സ്റ്റീഫൻ ചിത്രം നിർമിക്കുന്നു.
ലൗവ് ആക്ഷൻ ഡ്രാമ
നടൻ ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ലൗവ് ആക്ഷൻ ഡ്രാമയിലൂടെ നിവിൻ പോളി വീണ്ടും പ്രണയ നായകനായി പ്രേക്ഷകർക്കു മുന്നിലെത്തുകയാണ് ഈ ഓണക്കാലത്ത്. തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര വീണ്ടും മലയാളത്തിലേക്ക് എത്തുന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. 1989-ൽ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത വടക്കുനോക്കി യന്ത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളുടെ പേരാണ് ഈ ചിത്രത്തിൽ നിവിൻ പോളി-നയൻതാര ജോഡികൾക്ക് ധ്യാൻ നൽകിയിരിക്കുന്നത്. തളത്തിൽ ദിനേശനായി നിവിനും ശോഭയായി നയൻസും എത്തുന്നു. ഒപ്പം വിനീത് ശ്രീനിവാസൻ, അജു വർഗീസ്, ശ്രീനിവാസൻ, മല്ലികാ സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരും പ്രധാന താരങ്ങളായി ചിത്രത്തിലുണ്ട്. പ്രവാസിയായിരുന്ന ദിനേശൻ ബിസിനസ് തുടങ്ങുന്നത് സംബന്ധിച്ച് ചെന്നൈയിൽ എത്തുന്നതോടെയാണ് സ്റ്റാർട്ട്അപ്പ് കന്പനി നടത്തുന്ന ശോഭയെ പരിചയപ്പെടുന്നത്. അവരുടെ സൗഹൃദം പ്രണയമാകുന്നതും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിലൂടെ ദൃശ്യവൽക്കരിക്കുന്നത്. ധ്യാൻ തന്നെ രചന ഒരുക്കിയിരിക്കുന്ന ചിത്രം നടൻ അജു വർഗീസും വിശാഖ് പി.സുബ്രഹ്മണ്യവും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഷാൻ റഹ്മാന്റെ സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു ആകർഷണ ഘടകം.
ഫൈനൽസ്
പ്രമേയത്തിന്റെ പ്രത്യേകതകൊണ്ടും അഭിനയ മികവുകൊണ്ടും രജീഷ വിജയൻ കേന്ദ്രകഥാപാത്രമാകുന്ന ഫൈനൽസ് സൂപ്പർതാര ചിത്രങ്ങളോട് മത്സരിക്കുകയാണ്. ഒളിംപിക്സ് മൽസരത്തിനു തയാറെടുക്കുന്ന ഒരു സൈക്ലിസ്റ്റിന്റെ വേഷത്തിലാണ് രജീഷ ചിത്രത്തിൽ എത്തുന്നത്. അതുകൊണ്ടു തന്നെ നാഷണൽ ലെവൽ സൈക്ലിംഗ് ട്രെയിനറിൽ നിന്നു പരിശീലനം നേടിയാണ് രജീഷ ഈ ചിത്രത്തിൽ അഭിനയിക്കാൻ എത്തിയത്. ഷൂട്ടിംഗിനിടയിൽ സൈക്കിളിൽ നിന്നും വീണ് രജീഷയ്ക്ക് അപകടം സംഭവിച്ചത് വാർത്തയായിരുന്നു. തിരക്കഥാകൃത്തായ പി.ആർ അരുണ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിരഞ്ജ് മണിയൻപിള്ള രാജുവാണ് നായകനാകുന്നത്. സുരാജ് വെഞ്ഞാറമ്മൂടാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. മണിയൻ പിള്ള രാജുവും പ്രജീവും ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിനു സംഗീതം ഒരുക്കുന്നത് കൈലാസ് മേനോനാണ്.
എന്നെ നോക്കി പായും തോട്ടാ
ധനുഷിനെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കുന്ന തമിഴ് ചിത്രം എന്നെ നോക്കി പായും തോട്ടായും ഈ ഓണക്കാലത്തു തിയറ്ററിലെത്തുന്നുണ്ട്. തികച്ചും റൊമാന്റിക് ത്രില്ലർ മൂഡിൽ ആക്ഷൻ ചേരുവകളോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മേഘ ആകാശ് നായികയായി എത്തുന്ന ചിത്രത്തിൽ ശശികുമാർ, സുനൈന എന്നിവർക്കൊപ്പം റാണ ദഗുബതി അതിഥി വേഷത്തിലും എത്തുന്നുണ്ട്. 2016-ൽ ചിത്രീകരണം ആരംഭിച്ചെങ്കിലും പല ഘട്ടങ്ങളിലൂടെ ഷൂട്ടിംഗ് പൂർത്തിയാക്കിയാണ് സെപ്റ്റംബർ 6-ന് ചിത്രം തിയറ്ററിലെത്തുന്നത്. ദർബൂക്ക ശിവ സംഗീത സംവിധാനം ഒരുക്കുന്ന ചിത്രത്തിലെ പാട്ടുകൾ മുന്പു തന്നെ വൈറൽ ഹിറ്റുകളായിരുന്നു.
ഫയൽവാൻ
ഈ ഓണക്കാലത്ത് മറ്റൊരു അതിഥി എത്തുന്നത് കന്നടത്തിൽ നിന്നുമാണ്. ഈച്ച ഫെയിം സുധീപ് നായകനായി എസ്. കൃഷ്ണ സംവിധാനം ചെയ്യുന്ന ഫയൽവാൻ സെപ്റ്റംബർ 12 അവിട്ടം ദിനത്തിൽ കേരളത്തിലെ തിയറ്ററുകളിൽ എത്തുകയാണ്. സ്പോർട്സ് ആക്ഷൻ ഡ്രാമയായി ഒരുക്കുന്ന ചിത്രം മലയാളത്തിലേക്ക് ഡബ്ബ് ചെയ്താണ് റിലീസ് ചെയ്യുന്നത്. ബോക്സറായും റെസ്ലറായും ഇരട്ടവേഷത്തിൽ സുധീപ് എത്തുന്ന ചിത്രത്തിൽ ബോളിവുഡ് താരം സുനിൽ ഷെട്ടി, ആകാൻക്ഷ സിംഗ്, കബീർ സിംഗ് എന്നിവരും പ്രധാന താരങ്ങളാണ്. 75 കോടി ബജറ്റിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
എങ്കിലും മലയാളത്തിൽ നിന്നും ഇക്കുറി മൽസരിക്കാൻ മമ്മൂട്ടി, ദീലീപ്, ദുൽഖർ സൽമാൻ, ടോവിനോ, ജയസൂര്യ തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങളില്ല എന്നത് ശ്രദ്ധേയമാണ്. പക്ഷേ, ബോക്സോഫീസിൽ താരപ്പോര് തുടരാൻ വന്പൻ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.